Dec 1, 2008

മുടിയേറ്റ്!

അമ്മയുടെ വീട്ടില്‍(മുത്തലപുരം) മുടിയേറ്റിനു പോവുക എന്നത് ശരിക്കും ഒരു ഹരം തന്നെ.
അതുകൊണ്ട് ആ പ്രാവശ്യവും അമ്മ എത്തുന്നതിനും ഒരു ദിവസം മുന്‍പേ മുത്തലപുരത്ത് എത്തി...
അമ്മയുടെ കൂടെ പോരാന്‍ നിന്നാല്‍ പ്രധാനമന്ത്രിയുടെ പ്രളയബാധിത പ്രദേശ സന്ദര്‍ശനം പോലെയാണ്...
മുടിയേറ്റിന്റെ അന്ന് വൈകീട്ട് വരുക, പിറ്റേ ദിവസം അതിരാവിലെ തിരിച്ചു പോകുക...ഒന്നും അങ്ങോട്ട് വെടിപ്പാവില്ല...

ഇപ്രാവശ്യവും പതിവുപോലെ എല്ലാവരും തന്നെ എത്തിയിട്ടുണ്ട്...
വല്യമ്മാവനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കാര്യമായി ഉത്സവം കൂടുക.
ഏറ്റവും കൂടുതല്‍ സമയം ഉത്സവപ്പറമ്പില്‍ ചെലവഴിക്കുന്നതും അമ്മാവനായിരിക്കും.
അതുകൊണ്ട് അമ്മാവന്റെ കൂടെ വട്ടമിട്ട് കൂടി..

‘മുടിയേറ്റ്‘ ‘മുടിയേറ്റ്‘ എന്നു കേട്ടിട്ടുള്ളതല്ലാതെ ഇതെന്തു സംഭവമാണെന്ന് വലിയ ധാരണ ഒന്നും ഇല്ല.
ഉത്സവപ്പറമ്പില്‍ ചെന്നപ്പോളാണ് കാര്യങ്ങളുടെ ഇരിപ്പുവശം മനസിലായത്, സംഗതി തുടങ്ങിക്കിട്ടാന്‍ കുറച്ചു സമയം പിടിക്കും...
ശരി എന്തായാലും വന്നതല്ലെ, കുറച്ചെങ്കിലും കണ്ടുകളയാം...
ഉത്സവപ്പറമ്പില്‍ വച്ച് കുറേ പഴയ പരിചയക്കാര്‍ക്ക് എന്നെ അമ്മ പരിചയപ്പെടുത്തി.
(അമ്മയ്ക്ക് മുത്തലപുരത്തുള്ള പരിചയക്കാരെയൊക്കെ ഞാന്‍ കണ്ടിരിക്കുന്നത് ഉത്സവപ്പറമ്പില്‍ വച്ചാണ്!)

കോയിമ്പിടാരുടെ “അടിയെടാ അടിപ്പീരേ...” യും കാളിയുടെ മുടി നിവര്‍ത്തലുമൊക്കെ ശരിക്കങ്ങോട്ട് രസിച്ചതുകൊണ്ട് കുറച്ച് ഉറക്കം തൂങ്ങിയാലും വേണ്ടില്ല, ഈ മുടിയേറ്റ് കണ്ടുകളയാമെന്നു തീരുമാനിച്ചു.
ഏറ്റവും അദ്ഭുതം തോന്നിയത് അത്ര നേരം വളരെ സാത്വികനായി വിളക്കില്‍ എണ്ണ നിറച്ചും ചെണ്ടക്കാര്‍ക്ക് സോഡാ എത്തിച്ചു കൊടുത്തുമൊക്കെ നടന്ന മധു എന്ന ചേട്ടന്‍ മുടിയേറ്റിലെ കൂളി വന്ന സമയം കൃത്യം ഫിറ്റായതാണ്!!! 
കൂളി പുള്ളിക്കാരനെ കൂളായി പൊക്കിയെടുക്കുകയും, ‘പലതും’ കൊടുക്കുകയുമൊക്കെ ചെയ്തു... 
ആളുകള്‍ ചിരിയെടാ ചിരി...
പരിപാടി തകര്‍ക്കുന്നുണ്ട്, പക്ഷെ ഉറക്കം വന്നിട്ട് എന്റെ സമനില നഷ്ടപ്പെട്ടു തുടങ്ങി എന്ന തിരിച്ചറിവ് എന്റെ കാലുകളെ വീട്ടിലേയ്ക്ക് നയിച്ചു! 
നേരം വെളുത്താല്‍ തിരിച്ച് വീട്ടില്‍ പോകാനുള്ളതാണ്.
അമ്മ ഫസ്റ്റുബസ്സിനു സ്ഥലം വിടും. ഉച്ചയ്ക്കു മുന്‍പെങ്കിലും വീട്ടിലെത്തണമെന്നാണ് എനിക്കുള്ള നിര്‍ദ്ദേശം.

അല്‍പ്പമൊന്നുറങ്ങി... ഏതാണ്ട് പത്തുപതിനൊന്നുമണിയായപ്പോളേക്ക് ഞാന്‍ തപ്പിത്തടഞ്ഞെഴുന്നേറ്റു.
പല്ലുതേപ്പും മറ്റും പെട്ടെന്നു കഴിഞ്ഞു. 
അപ്പോളാണ് ഒരു വന്‍ സന്തോഷവാര്‍ത്ത കേട്ടത്.
വാഴക്കുളത്തുള്ള വല്യച്ഛനും പോകാനൊരുങ്ങിനില്‍ക്കുന്നുണ്ട്. വേഗം ഇറങ്ങിയാല്‍ കൈനെറ്റിക്ക് ഹോണ്ടായില്‍ മുവാറ്റുപുഴവരെ ഒരു സവാരി കിടയ്ക്കും!!!
ഹൊ.. എനിക്കു രോമാഞ്ചം വന്നു...പെട്ടെന്ന് കുളികഴിഞ്ഞു... 
അപ്പോളാണ് ഒരു പ്രശ്നം....

എന്റെ ഷര്‍ട്ടും മറ്റ് ‘അവശ്യസാധനങ്ങളും‘ ഒരു സാരിക്കൂടിലാക്കി ഞാന്‍ മുകളിലത്തെ മുറിയില്‍ വച്ചിരിക്കയാണ്.
ഞാന്‍ മുകളിലേക്കു പോയി... 
സ്റ്റെപ്പിലെ ഓരോ ചുവടുവയ്ക്കുംതോറും അതിഭയങ്കരമായ ഒരു കൂര്‍ക്കംവലി കൂടുതല്‍ കൂടുതല്‍ വ്യക്തമായി വന്നു...
ഞാന്‍ പതുക്കെ മുറിയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി...
സംഭവമിതാണ്.. വല്യമ്മാവന്‍ വിശാലമായി മുടിയേറ്റൊക്കെ കണ്ട്, ഭഗവതിയ്ക്ക് ഗുഡ്മോണിങ്ങും കൂടി പറഞ്ഞിട്ട് വന്നു കിടക്കയാണ്.
ഒരു ഫുള്‍ രാത്രിയിലെ ഉറക്കവും കടം... 
അമ്മാവന്റെ കൂര്‍ക്കംവലി ആ മുറിയുടെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചു!
എന്റെ ‘മാറാപ്പ്‘ ആ മുറിയിലെ അലമാരയ്ക്കുള്ളിലാണ്...
ഞാന്‍ പമ്മി പമ്മി ഒച്ചയുണ്ടാക്കാതെ മുറിക്കകത്ത് കടന്നു... 
അലമാരയ്ക്കകത്ത് രണ്ടുമൂന്ന് കൂടുകളുണ്ട്. എല്ലാം ഏതാണ്ടൊരുപോലെയിരിക്കുന്നു.തുറന്നു നോക്കിയാലെ നമ്മുടെ സാധനം ഏതാണെന്നറിയാന്‍ പറ്റൂ.

ഞാന്‍ ഒരെണ്ണം തുറന്നു... 
പ്ലാസ്റ്റിക്ക് കവര്‍ തുറക്കുമ്പോളുള്ള അലമ്പ് ശബ്ദം ഇപ്പോള്‍ അമ്മാവന്റെ കൂര്‍ക്കം വലിശബ്ദത്തോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നാമത്തെ കവര്‍ എന്റേതാണെന്നു മനസിലായ ഒപ്പം തന്നെ മറ്റൊരു കാര്യവും എനിക്കു മനസ്സിലായി... 
പ്ലാസ്റ്റിക്ക് കവറിന്റെ ആ അലമ്പ് ശബ്ദം അമ്മാവന്റെ കൂര്‍ക്കം വലി ശബ്ദത്തിനുമേലെ അപ്രതീക്ഷിതമായ വിജയം നേടിയിരിക്കുന്നു! 
ഇപ്പോള്‍ ഒരു ശബ്ദം മാത്രമേ മുറിയിലുള്ളൂ...
ഞാന്‍ കവറും കൊണ്ട് തിരിഞ്ഞു.. അപ്പോള്‍ കണ്ട കാഴ്ച്ച!
ദാരികന്റെ തലകൊയ്യാന്‍ നില്‍ക്കുന്ന കാളിയുടേത് പോലെ കണ്ണുകള്‍ രണ്ടും ചുവപ്പിച്ച് ക്രോധം കൊണ്ട് അടിമുടിവിറച്ച് വല്യമ്മാവന്‍ സംഹാരരൂപിയായി മുന്നില്‍ നില്‍ക്കുന്നു!
എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചു... “ഇന്നിവിടെ കൊല നടക്കും!!!“
എത്രയും പെട്ടെന്ന് ആ മുറിയില്‍നിന്നും അന്തര്‍ധാനം ചെയ്യുക എന്നതല്ലാതെ മറ്റൊന്നും എന്റെ മനസിലില്ല... 
അമ്മാവന്റെ ‘ഫയറിങ്ങ്‘  ആ മുറിയെ യധാര്‍ഥത്തില്‍ ഒരു യുദ്ധക്കളം പോലെ ശബ്ദമുഖരിതമാക്കി!!!
ബോംബു പൊട്ടുന്ന ശബ്ദത്തില്‍ വാതില്‍ എന്റെ മുന്‍പില്‍ കൊട്ടിയടഞ്ഞു...
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ടാണോ എന്തോ അമ്മാവന്‍ പറഞ്ഞതൊന്നും എനിക്കു തിരിഞ്ഞില്ല.
മലയാളമാണോ, ഹിന്ദിയാണോ അതോ ഇനി മറാഠിയാണോ... ആ! (അക്കാലത്ത് അമ്മാവനും കുടുംബവും പൂനയിലായിരുന്നു താമസം...)
എന്തായാലും ആ പറഞ്ഞതിന്റെ മൊത്തത്തിലുള്ള അര്‍ത്ഥം ഞാന്‍ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു...
രാവിലെ എഴുന്നേറ്റപടി മൂത്രമൊഴിച്ചത് എത്രനന്നായെന്നു ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു!

ഇതിപ്പോ കക്ഷത്തിലിരുന്നതു പോവുകയും ചെയ്തു ഉത്തരത്തിലിരുന്നതു കിട്ടിയുമില്ല എന്നു പറഞ്ഞപോലെയായി സംഭവം! 
എന്റെയാ സാരിക്കൂടൊട്ടു കിട്ടിയുമില്ല, ചുമ്മാ കിടന്നുറങ്ങിയിരുന്ന അമ്മാവനെ എഴുന്നേല്‍പ്പിച്ച് വായിലിരുന്നതൊക്കെ കേള്‍ക്കയും ചെയ്തു!

താഴെനിന്ന് കൊച്ചമ്മായി എന്താ പറ്റിയതെന്നു വിളിച്ചു ചോദിക്കുന്നുണ്ട്... 
ഛെ! നാണക്കേടായി. ഇപ്രാവശ്യം വേറെ വഴക്കൊന്നും മേടിക്കാതെ ‘മുടുക്കനായി‘ നടന്നതായിരുന്നു!
ഞാന്‍ ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ വാതുക്കല്‍ കണ്ണും നട്ടിരുന്നു. എന്റെ കാത്തിരിപ്പു വെറുതെയായില്ല... 
അമ്മാവന്‍ ‘ഫയറിങ്ങ്‘ തുടര്‍ന്നുകൊണ്ടുതന്നെ വാതില്‍തുറന്ന് സാരിക്കൂട് എന്റെ മുന്‍പിലേക്ക് വലിച്ചെറിഞ്ഞു...
ഒരു മിസൈല്‍ പോലെ അത് എന്റെ തലയ്ക്കു മുകളിലൂടെ പറന്ന് ഭിത്തിയിലിടിച്ച് നിലം പതിച്ചു.
ഞാന്‍ ഉള്ള ജീവനും കൊണ്ട് അതുമെടുത്ത് പറ പറന്നു... 

അപ്പുറത്ത് കൈനെറ്റിക് ഹോണ്ടാ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം... 
ഭാഗ്യം ഇനി അമ്മായിയെ ഫെയിസുചെയ്യാതെ വിട്ടുപോകാന്‍ ഒരു കാരണമായല്ലോ!
ഞാന്‍ സ്കൂട്ടറില്‍ ചാടിക്കയറി ഡബിള്‍ബെല്‍ കൊടുത്തു... കാപ്പി കുടിക്കുന്നില്ലേയെന്ന് അമ്മായി വിളിച്ചുചോദിച്ചതു കേട്ടു...
കാപ്പിയേക്കാള്‍ പ്രാധാന്യമുള്ള വസ്തുക്കള്‍ ലോകത്തു വേറേയുമുണ്ടെന്ന് വിളിച്ചുപറയാന്‍ തുടങ്ങിയെങ്കിലും അതു ഞാന്‍ വിഴുങ്ങി.
ഒരു ഇളിച്ചചിരിമാത്രം മുഖത്തു ഫിറ്റു ചെയ്ത് യാത്ര തുടങ്ങി.

കൈനെറ്റിക്ക് ഹോണ്ടാ-യാത്രയുടെ ഹരത്തില്‍ ഞാന്‍ നല്ല ജോളിയായി ഇരുന്നു...
അപ്പോളാണ് ശ്രദ്ധിച്ചത് സ്കൂട്ടറിന്റെ വേഗം കൂടിവരുന്നതുപോലെ തോന്നുന്നു!
മെല്ലെമെല്ലെ കൈനെറ്റിക് ഹോണ്ട ഒരു കൊടുംകാറ്റായി മാറുകയായിരുന്നു.
കിടിലന്‍ ഒരു വളവുവീശിക്കഴിഞ്ഞ് വല്യച്ഛന്‍ വണ്ടി സ്ലോയാക്കി, തലതിരിച്ച് എന്നോട് ഇത്രയും പറഞ്ഞു:
“എടാ നീയെന്നെ മുറുക്കെ പിടിച്ചിരിക്ക്, നീ പുറകില്‍ത്തന്നെയുണ്ടെന്ന് എനിക്കൊരു ഉറപ്പിനാ...”
കൈനെറ്റിക് ഹോണ്ട ‘എം സി റോഡിനെ‘ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് വീണ്ടും ആഞ്ഞടിച്ചു!!!
അന്നു രാവിലത്തെ യുദ്ധരംഗം സ്വാഭാവികമായും എന്റെ മനസില്‍നിന്നും മുഴുവന്‍ മാഞ്ഞുപോയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ!
ഞാന്‍ സകല ശക്തിയുമെടുത്ത് വല്യച്ഛനെ മുറുകെ പിടിച്ച് കണ്ണുമടച്ചിരുന്നു... 
പക്ഷെ എന്റെ ചുണ്ടുകള്‍ അറിയാതെ ചലിച്ചു
“അര്‍ജ്ജുനന്‍... ഫല്‍ഗുനന്‍... പാര്‍ത്ഥന്‍...“

3 comments:

  1. kidu..mone...kidu......
    'Valyamman'-te vishvaroopam njaanente manakkannil kaanunnu.. :-D

    ReplyDelete
  2. ചാത്തനേറ്: പട പേടിച്ച് കൈനറ്റിക് ഹോണ്ടയില്‍ കയറിയപ്പോള്‍......:)

    ReplyDelete
  3. വല്യമ്മവനുമായി ബന്ധപ്പെട്ട സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാണ്‌

    ReplyDelete