Sep 19, 2011

നിത്യവിരഹം

പിരിയാനാകാത്ത വേദനയോടെ പകല്‍ സന്ധ്യയോടുപറഞ്ഞു...
ശുഭരാത്രി!
അതൊളിച്ചുകേട്ട രാത്രി, 
തെല്ലൊന്നുകഴിഞ്ഞാല്‍ പുലരിയുടെ കാതില്‍ വേദനയോടെയോതേണ്ട യാത്രാമൊഴി ഓര്‍ത്തെടുത്തു...
ശുഭദിനം!
പകല്‍ തന്റെയീ വിരഹം മലകളുടെ അപാരതയിലൊളിപ്പിച്ചു.
രാത്രിയോ, കടലിന്റെ അഗാധതയിലും.

മലനിരകളുടെ പുത്രികള്‍ , കടലുകളുടെ ഓമനകള്‍ ...
ഈ പുഴകള്‍ ദുഃഖപുത്രികളായത് വെറുതെയോ!
എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയാത്ത ദുഃഖവും പേറി 
പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പകലിനു സന്ധ്യകളുള്ളിടത്തോളം കാലം.
രാത്രിക്കു പുലരികളുള്ളിടത്തോളം കാലം.

ഞാനേകനാണ്

ഞാന്‍ ഏകനാണ്
എന്നാല്‍ ഏകത എന്ന വലിയ സത്യം ഉണ്ടെന്നല്ലാതെ എന്തെന്ന് എനിക്കറിയില്ല.
എങ്ങനെയെന്നും അറിയില്ല.
ആ സത്യത്തെ തേടാനുമറിയില്ല.
പ്രിയപ്പെട്ടവരുടെ എത്ര വലിയ കൂട്ടത്തിലും
എനിക്ക് പ്രിയപ്പെട്ടവര്‍ എത്ര അരികിലുണ്ടെങ്കിലും ഞാനേകനാണ്.
പ്രിയപ്പെട്ടവര്‍ എനിക്ക് എത്രയൊക്കെ അടുത്തിരുന്നാലും
തെല്ലുകഴിയുമ്പോള്‍ അവര്‍ വിടപറഞ്ഞ് പോകുന്നു.
ചിലര്‍ വിടപറയേണ്ടിവന്ന്, പോകുന്നു.
അപ്പോള്‍ മനസ്സിലാകുന്നു അവര്‍ എനിക്കരുകിലായിരുന്നില്ലെന്ന്.
പിന്നെയോ?
അവര്‍ അവര്‍ക്കുവേണ്ടി അവരുടെതന്നെയരികിലായിരുന്നെന്ന്.
പ്രിയപ്പെട്ടവര്‍ പോകുമ്പോഴും പ്രിയം മാത്രം എന്നില്‍ അവശേഷിക്കുന്നു.
ആ പ്രിയം എന്റെ ഏകതയെ നീറ്റി നോവിക്കുന്ന കാറ്റായി എനിക്ക് മാറുന്നു
ഏകാന്തത എന്നിലെന്റെ ഏകതയ്ക്ക് കൂട്ടുവരുന്നു, ക്ഷണിക്കപ്പെടാത്തൊരതിഥിയായി.
എന്റെ വഴികളെല്ലാം അനന്തമായി ചുരുണ്ട് എന്നിലേക്കുതന്നെ നീളുന്നു!

Sep 14, 2011

ഉറക്കമല്ലോ സുഖകരം

അനുനിമിഷം എന്നെ മാറ്റിക്കൊണ്ടിരിക്കുന്നതെന്താണ്
എന്നില്‍ മാറിക്കൊണ്ടിരിക്കുന്നതെന്താണ്

ഒരു നിമിഷം ഞാന്‍ ദിവ്യനാണ്,
എന്നാല്‍ ക്ഷണനേരത്തില്‍ ആ ദിവ്യതയുടെ അടിവേരുമുറിഞ്ഞു ഞാന്‍ ഹീനനാകുന്നു.
ഒരു നിമിഷം എന്തെന്നില്ലാത്ത ആനന്ദം എന്നില്‍ നിറഞ്ഞൊഴുകുന്നു,
അടുത്ത ക്ഷണം ഞാനൊരിക്കലും സന്തോഷിച്ചിരുന്നിരുന്നില്ലെന്നും
ഇനി ഒരിക്കലും ഞാന്‍ സന്തോഷിക്കാനിടയില്ലെന്നും തോന്നിപ്പിക്കുന്നപോലെ
ഞാന്‍ ദുഃഖിതനാകുന്നു.
ഒരു നിമിഷം പ്രത്യാശയുടെ വെള്ളിവെളിച്ചം എന്റെ വഴികളില്‍ നിറഞ്ഞുതുളുമ്പുന്നു.
അടുത്ത ക്ഷണം വീഴുകയാണോ നില്‍ക്കുകയാണോ എന്നു പോലും തിരിച്ചറിയാനാകാത്ത അനന്തമായ കൂരിരുട്ട് എന്റെ ക ണ്ണുകളെയും മനക്കണ്ണിനെപ്പോലും അന്ധമാക്കുന്നു.
ഇരുട്ടിന്റെ മട്ടിക്കുന്ന മണം തന്നെ അടിച്ചടിച്ച് എന്റെ മൂക്കുകള്‍ (!) എനിക്കില്ലായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോകുന്നു.
സന്തോഷിക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കേണ്ടവനല്ലെന്നും,
ദുഃഖിക്കുമ്പോള്‍ ഞാന്‍ ദുഃഖിക്കേണ്ടവനല്ലെന്നും എനിക്ക് തോന്നുന്നു.
ഒരു നിമിഷം എങ്ങുനിന്നോ പ്രണയത്തിന്റെ ദിവ്യസുഗന്ധം തിങ്ങിനിറഞ്ഞൊഴുകിവരുന്നൊരു പുഴയായി എന്റെ കരളില്‍ നിറയുന്നു.
മറുനിമിഷം എങ്ങനെയോ ആ പ്രണയത്തെയും വിഴുങ്ങുന്ന വിരഹം എന്നിലെ ആത്മരോദനങ്ങള്‍ക്ക് അകമ്പടിയായി
എന്റെ ഹൃദയക്ഷേത്രത്തിന്റെ കല്‍ ഭിത്തികളില്‍ പ്രതിഫലിച്ച് അനന്തമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
അവിടുത്തെ നിത്യപൂജകൾക്ക്‍ ദിവ്യതയേകുന്ന  ശുഭപ്രതീക്ഷയുടെ മണിമുഴക്കങ്ങളെയും വിഴുങ്ങിക്കൊണ്ട്!
അറിവിനെയോര്‍ത്ത് അഹങ്കരിക്കുമ്പോള്‍ ഞാന്‍ അല്‍പ്പനാകുന്നു.
അല്പജ്ഞനെന്നറിയുമ്പോളും ഞാന്‍ അല്‍പ്പനാകുന്നു.

ഒന്നും ചെയ്യാതിരുന്നിട്ടും, എല്ലാം ചെയ്യാന്‍ ശ്രമിച്ചിട്ടും ഇവയെല്ലാം അഭംഗുരം എന്നില്‍ നടക്കുന്നു.
അതുകൊണ്ടുതന്നെ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന വിശ്വസവും എനിക്ക് നഷ്ടമാകുന്നു.

ഇത്ര ചഞ്ചലമായ, അസ്ഥിരമായ  ഉണര്‍വ്വിനെക്കാള്‍ എന്തുകൊണ്ടും സുഖം ഉറക്കം തന്നെ.
അവിടെ സുഖമോ ദുഃഖമോ ഇല്ല.
രണ്ടുമില്ലാത്ത, ഭേദമില്ലാത്ത, അനന്തമായ പൂര്‍ണ്ണത മാത്രം.
എന്നാല്‍ ആ നിത്യതയും പൂര്‍ണ്ണതയും ഉണരേണ്ടിവരുമ്പോള്‍  നഷ്ടമാകുന്നു!
എന്നുമീ നഷ്ടത്തിന്റെ ദുഃഖവും ഞെട്ടലും പേറി ജീവിക്കേണ്ടിവരുന്നു, വീണ്ടും ഉറങ്ങാന്‍ കഴിയുന്നതുവരെ!

ഒരിക്കലും ഉണരേണ്ടിവരാതെ,
ഉണര്‍ത്താനാരുമില്ലാതെ,
ഉണരേണ്ടിവരാതെ
എന്നെന്നേയ്ക്കുമായി ഉറങ്ങാനായെങ്കില്‍ !
എന്റെ ആഗ്രഹങ്ങളെയും, അഭിനിവേശങ്ങളെയും,
നഷ്ടബോധങ്ങളെയും, ലാഭേച്ഛകളെയും,
അഹങ്കാരങ്ങളെയും, ജാള്യതകളെയും,
ലാഭങ്ങളെയും, നഷ്ടങ്ങളെയും,
ബന്ധങ്ങളെയും, ബന്ധനങ്ങളെയും,
സൌഹൃദത്തെയും, ശത്രുതയെയും
എല്ലാമെല്ലാം കളഞ്ഞ് ഉടലും ആത്മാവുമില്ലാതെ,
നിലനില്‍ക്കുന്നു എന്ന തോന്നല്‍ പോലുമില്ലാതെ,
താങ്ങുന്ന ആകാശത്തിനെപ്പോലും എന്റെ അസ്തിത്വമറിയിക്കേണ്ടിവരാതെ
ഒന്നിലുമല്ലാതെ,
ഒന്നുമില്ലാത്ത അവസ്ഥയില്‍ അങ്ങനെ പാറിപ്പറന്ന്,
എവിടെയും തങ്ങേണ്ടിവരാതെ, പറ്റിപ്പിടിക്കേണ്ടിവരാതെ,  അടിഞ്ഞുചേരേണ്ടിവരാതെ പൊങ്ങിപ്പറക്കാനായെങ്കില്‍!

കാരണം,
സ്ഥിരമായി എനിക്കില്ലെന്ന്  കൂടെക്കൂടെ എനിക്ക് ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിലതാണ് എനിക്കുചുറ്റിലും - എന്റെയുള്ളിലും എന്നറിയേണ്ടിവരുന്നത്
എന്റെ ലോകമെന്ന് ഞാൻ ധരിക്കുന്നത് ഇത്ര അസ്ഥിരമെന്നറിയേണ്ടിവരുന്നത്
അസുഖകരമാണ്!

ഒരിക്കലും ഉണരേണ്ടിവരുമെന്ന് പേടിക്കാതെ ഉറങ്ങാനായെങ്കില്‍ !

Sep 10, 2011

പ്രശ്നങ്ങൾ ?!

എന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക സിസ്റ്റങ്ങളും പ്രശ്നത്തിലാണെന്ന് എനിക്കു മാത്രമേ അറിയാവൂ.
അതുകൊണ്ടാണല്ലോ വേറെ ആരു നോക്കിയാലും ഒന്നിനും ഒരു പ്രശ്നവും കണ്ടുപിടിക്കാൻ പറ്റാത്തത്!
ഓരോ തവണ പ്രശ്നം 'വേറെയെവിടെയോ' ആണെന്ന് ഡോക്ടർമാർ കണ്ടുപിടിക്കുമ്പോളും
ജയേട്ടൻ ഈയിടെ എന്നോട് കൂടെക്കൂടെ പറയണ ഒരു ഡയലോഗ് ചെവികളിൽ മുഴങ്ങും...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം!"

കണ്ണ് പണ്ടേ പീസായതാണ്.
ഒരു വിധത്തിൽ പറഞ്ഞാൽ അത് നന്നായെന്ന് ഞാൻ പറയും.
എന്റെ മെന്റൽ സിസ്റ്റം വീക്കാണെന്ന് തോന്നുമ്പോൾ എല്ലാമൊന്ന് നേരേയാക്കാൻ ഞാൻ വായിക്കണ പുസ്തകങ്ങളെല്ലാം സർവ്വവും മായയും,(ഏതുമായയെന്നോർത്ത് തല പുണ്ണാക്കണ്ട എല്ലായിടത്തുമുള്ള മായ... മായാമയപ്രപഞ്ചം) മിഥ്യയുമാണെന്നാണ് പറയുന്നത്.
അത് മനസ്സിലാക്കാൻ ഏറ്റവും നല്ല പരീക്ഷണം എന്റെ സോഡാക്കുപ്പി കണ്ണാടി ഊരി നോക്കലാണ്.
അത്രയും നേരവും ഞാൻ 'വ്യക്തമായി' കണ്ടിരുന്നത് എന്റെ കണ്ണട എന്തു കണ്ടിരുന്നോ അതാണെന്ന് അപ്പൊ മനസ്സിലാകും!
അപ്പൊ ഞാൻ എപ്പൊഴും എന്റെ കണ്ണടയെ മാത്രമേ കാണുന്നുള്ളോ?
ഞാൻ കാണുന്നത്  - എന്റെ ഇന്ദ്രിയം എനിക്ക് കാണിച്ചുതരുന്നത് എന്റെ സത്യം. അപ്പൊ എന്റെ കണ്ണട കാണുന്നതാണോ യഥാർത്ഥ സത്യം അതോ കണ്ണടയില്ലാത്ത ഞാൻ 'അവ്യക്തമായി' കാണുന്നതോ?
ബ്രഃമം സത്യം ജഗൽമിഥ്യ!!!
എന്റെ മെന്റൽ സിസ്റ്റത്തിന് പ്രശ്നമില്ലെന്ന് ഇപ്പൊ കുറച്ചുപേരെങ്കിലും പറയാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

കാഴ്ചയുടെ സിസ്റ്റത്തെ ഓർത്ത് എനിക്കീയിടെ ആധി കൂടി.
ഞാനറിയാതെ എന്റെ കണ്ണിന്  പ്രശ്നം വല്ലോം സംഭവിക്കുന്നുണ്ടോ?
ഒരവധിദിവസം അനേകം നേത്രരോഗികളുടെ  ഒരു വിശ്വസ്ഥ സ്ഥാപനത്തിൽ പോയി.
അതിന്റെ സ്ഥാപകനായ പ്രമുഖ ഡോക്ടറുടെ തന്നെ അപ്പോയിന്റ്മെന്റെടുത്തു.
ആ മുറിയിൽ കേറിയപ്പോളേ കള്ളട്ടിക്കറ്റെടുത്ത് തീവണ്ടിയിൽ കയറിയവൻ ടി ടി ആറിന്റെ മുന്നിൽ ചെന്നുപെട്ട അവസ്ഥയായിരുന്നു എനിക്ക്...
ഡോക്ടറുടെ മുഖത്ത് പരമപുച്ഛം. എനിക്ക് ഭയങ്കര അപകർഷത.
ഓണത്തിനിടക്ക് പുട്ടുകച്ചവടത്തിലെ കമ്മത്തിന്റെ(എന്റെ തിർമ്മൽ ദേവാ.. ഇതെന്ത് പണ്ടാറം...) പോലുള്ള ഡോക്ടറുടെ സംസാരരീതി!
ഡോക്ടർ നേഴ്സിനോട്:
"ഇതെന്താ ഈ റെറ്റിന എക്സാമിൻ ചെയ്യാനൊന്നും ഇവിടെ വേറെ ആളില്ലേ? ആ ജൂനിയർ ഡോക്ടറൊക്കെ ഊണ് കഴിച്ച് അതുവഴി വീട്ടിൽ പോയോ? ഇതിനും ഞാൻ തന്നെ വേണോ?"
ഭയചകിതയായ നേഴ്സ്: "ഇല്ല സർ. ഡോക്ടേഴ്സ് എല്ലാവരും പേഷ്യന്റ്സിനെ നോക്കുകയാണ്"
എന്നെ നോക്കി: "എന്താ സാറിന്റെ പ്രശ്നം? ചുരുക്കി പറഞ്ഞാൽ മതി. വേഗം വേണം"
'പണ്ട് റെറ്റിനക്ക് ഒരു ചെറിയ ലേസർ ടച്ച് അപ്പ് നടത്തിയിട്ടുണ്ട്,  ഇടക്ക് കണ്ണിൽ പൊരി വീഴണപോലൊക്കെ ഈയിടെ കാണുന്നില്ലേ എന്ന് സംശയമുണ്ട്, അത് വല്യ പ്രശ്നാന്ന് ഈയിടെ എവിടെയോ വായിച്ചു' ഇത്രയൊക്കെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ഡോക്ടർ ഒരു താല്പര്യവുമില്ലാതെ എല്ലാം കേട്ടു.
എന്റെ കണ്ണുകൾ എക്സാമിൻ ചെയ്തു.
ഡോക്ടർ: "ഞാനെങ്ങും ഒന്നും കാണണില്ലല്ലോ സാർ"
(എന്റെ ആത്മഗതം) - ഈ ഡയലോഗ് ഞാൻ പറഞ്ഞിരുന്നെങ്കിൽ ഡോക്ടർക്ക് വളരെ സന്തോഷമാകുമായിരുന്നേനേ അല്ലേ?
ഞാൻ: "വളരെ നന്ദി സാർ"
ഡോക്ടർ: "ഓക്കെ സാർ" (കളിയാക്കണ ടോൺ)
ഞാൻ: "താങ്ക്യൂ സാർ"
ഡോക്ടർ: "വെൽക്കം സാർ, സീ യൂ സാർ" (സാർ ന്ന് നീട്ടി)
ഞാനിറങ്ങണേനുമുമ്പു തന്നെ നേഴ്സിനെ തെറിവിളി... ഇത്തരം ചീളുകേസിനെയൊക്കെ എന്റടുത്ത് തന്നെ കേറ്റി വിടുന്നതെന്തിനാ?
അത്രമാത്രം ആളുകൾ വിശ്വാസമർപ്പിക്കണ, അത്ര കഴിവുള്ള ഡോക്ടറുടെ, "നിങ്ങളുടെ കണ്ണുകൾക്ക് കുഴപ്പമില്ലെന്ന" വാക്കുകളുടെ വില ഡോക്ടർക്കറിയില്ലായിരിക്കാം!
അങ്ങനെ കണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. നിലവിലുള്ള പ്രശ്നങ്ങളല്ലാതെ വേറെ പ്രശ്നമൊന്നുമില്ല!

ഉച്ചകഴിഞ്ഞാൽ വയറിൽ ചില പ്രശ്നങ്ങൾ: തിരയിളക്കങ്ങളും, അലയടിക്കലുകളും, ഉരുൾപ്പൊട്ടലുകളും, അടിയന്തരാവസ്ഥയും ഒക്കെ. ഈ പ്രശ്നം സ്ഥിരായിട്ട് വർഷം പലതായി.
എന്നാ ഒന്ന് 'നോക്കി' നോക്കാമെന്ന് ഡോക്ടർ.
കോളണോസ്കോപ്പി ചെയ്യാൻ ഒരു ദിവസം ചെന്നു. തുണയായിട്ട് ജയേട്ടനും.
ജയേട്ടന്റെ കൗൺസലിങ്ങിന്റെ ഫലമായി ആശുപത്രിയെത്തിയപ്പോഴേക്കും എന്റെ മെന്റൽ സിസ്റ്റത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി, !
അതുമനസ്സിലായിട്ടോ എന്തോ, കുറേക്കഴിഞ്ഞപ്പോൾ ചേട്ടൻ തന്റെ ഗാനോത്സവം ഓണാക്കി.
ഞാനൊന്ന് റിലാക്സ്(?!) ചെയ്തോട്ടെ എന്നു കരുതിക്കാണും!
ആശുപത്രിയെ സമീപിക്കുംതോറും ചേട്ടന്റെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം"

വയറിളക്കാൻ വേണ്ടി ഒരു സിസ്റ്റർ വലിയൊരു ജഗ്ഗ് നിറയെ മരുന്ന് കലക്കിയ വെള്ളം കൊണ്ടുതന്ന് കുടിക്കാൻ പറഞ്ഞു.
കിട്ടിയ ചാൻസ് കളയാതെ ഞാൻ ഹെഡ്ഡ് ചെയ്തു... "ഇതിന്റെ സ്വാദെന്നതാ സിസ്റ്ററേ?"
സിസ്റ്റർ: "ഞാൻ കുടിച്ചുനോക്കിയിട്ടില്ല"
ഇത് പറഞ്ഞിട്ട് നീയൊക്കെ അനുഭവിക്കാൻ കിടക്കണേയുള്ളെടാ എന്ന മട്ടിൽ ഒരു ചിരിയും ചിരിച്ച് പുള്ളിക്കാരി പോയി.
ഞാൻ കുടി തുടങ്ങി. അധികം വൈകാതെ കുടിച്ചത് അകത്ത്  'വരവുവച്ചു'

തൊട്ടടുത്ത ബെഡ്ഡിൽ അവശനിലയിൽ ഒരാളുണ്ട്, ഭാര്യാസമേതനായി.
പേര് വേലായുധൻ.
ഞാൻ ചെയ്യാൻപോണ അതേ പരിപാടിക്ക് വന്നതാന്നു തോന്നുന്നു. പുള്ളീടെ ജഗ്ഗ് കാൽ ഭാഗം ഒഴിഞ്ഞ് മേശപ്പുറത്തിരിക്കുന്നു.
എന്റെ 'കാര്യങ്ങൾ' മുറപോലെ നടക്കുന്നു.
ഇങ്ങേർക്ക് ഭയങ്കര ക്ഷീണം! എപ്പഴും പുതച്ചു മൂടി കിടപ്പാണ്.
ഭാര്യയോട്: "എടീ നീയവിടെ എന്നാ കാഴ്ചയും കണ്ടിരിക്കുവാ? എനിക്കിവിടെ ഒന്നിനും മേലാണ്ടിരിക്കണത് നീ കാണുന്നില്ലേ? എപ്പ തുടങ്ങിയ വയറിളക്കവാന്നറിയാമോ
എളകിയെളകി ഞാൻ ചാകാറായി. ഒന്നും കഴിക്കാണ്ടാന്നോർക്കണം! വെറുതേയിരിക്കാതെ ഒന്നു വീശിത്തന്നേ..."

മൂന്നു ബെഡ്ഡുള്ള മുറിയാണ്. എന്റെ ജഗ്ഗ് ഞാൻ തീർത്തപ്പോൾ മൂന്നാമത്തെ ബെഡ്ഡിലെ ആളുടെ കൂടെ വന്ന ടീച്ചർ അർത്ഥഗർഭമായ ഒരു ചിരിയൊതുക്കി പറഞ്ഞു:
"താൻ പെട്ടെന്ന് തീർത്തല്ലോ... അയാൾ വെളുപ്പിന് വന്ന് അഡ്മിറ്റായതാ"
വേലായുധൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പളും ദൈന്യത കലർത്തി നേഴ്സിനോട് ചോദിക്കും: "ഇതുപോരേ സിസ്റ്ററേ?"
ഈ സ്കോപ്പി ചെയ്യണമെങ്കിൽ വയർ ഇളകിയിളകി ഔട്ട്പുട്ട് പച്ചവെള്ളം പോലെ ആകണം. അതുതന്നെ ആവർത്തിച്ച് സിസ്റ്റർ പോകും.

ഞാൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പൊഴും വേലായുധൻ അസൂയയോടെ എന്നെ നോക്കി വെള്ളമിറക്കും!
ജയേട്ടനാണേങ്കിൽ വൻ സ്പിരിറ്റിലാണ്, ഞാൻ എങ്ങനെയെങ്കിലും ജഗ്ഗ് തീർക്കുമ്പൊളേക്കും ചേട്ടൻ പുറത്ത് വരാന്തയിൽ വച്ചിരിക്കുന്ന കുടിവെള്ളമെടുത്തുകൊണ്ടുവന്ന് നിറയ്ക്കും.

വേലായുധൻ ഭാര്യയോട്: "എടീ എനിക്ക് തീരെ വയ്യ... നീയെന്റെ കാലൊന്ന് തിരുമ്മി ചൂടാക്കിക്കേ. പനിച്ചു വിറയ്ക്കണു"

കാര്യമിങ്ങനെയൊക്കെയാണെങ്കിലും വേലായുധന്റെ കാര്യങ്ങൾക്കൊന്നും മുടക്കമില്ല.
ഇടക്ക് അടിപൊളി തമിഴ് പാട്ട് മൊബൈലിലിടും. വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ച് താൻ ആശുപത്രിയിലായവിവരം സാഭിമാനം അറിയിക്കും.
"ഡോക്ടർ ഒന്നും പറഞ്ഞില്ല. സ്കാൻ ചെയ്ത് നോക്കാതെ ഒന്നും പറയാൻപറ്റില്ലെന്നാ പറഞ്ഞത്.
(ശബ്ദം താഴ്ത്തി)അൽപ്പം സീരിയസ്സാ... നിങ്ങളെല്ലാവരും എന്തായാലും ആശുപത്രീലേക്ക് പോരേ.
വരുമ്പോ രണ്ട് സോക്സ് എടുത്തേക്കണം. കാലിനൊക്കെ ഒരു വിറ"
ഇതിനിടയിൽ ഭാര്യയോട് താഴെനിന്നും രണ്ട് നാരങ്ങാവെള്ളവും മൂന്ന്  കരിക്കും ഓർഡർ ചെയ്യുന്നു.
ഭാര്യ പോകാനിറങ്ങിയപ്പോൾ ഫോൺ തൽക്കാലം മാറ്റിപ്പിടിച്ച് ദൈന്യമായി: "എടീ നീ വേഗം ഇങ്ങ് വന്നേക്കണേ"

ഭാര്യ താഴെ പോയസമയത്ത് വേലായുധന് മൊബൈൽ കമ്പനിയുടെയോ മറ്റോ ഏതോ ടെലിമാർക്കറ്റിങ്ങ് കോൾ വന്നു.
വേലായുധൻ വൻ ദേഷ്യത്തിലാണ്.
ഉറക്കെ: "ഫോൺ വച്ചിട്ട് പോടീ ‌---" അടുത്ത വാക്ക് പായാൻ നാക്കുവളക്കുന്നതായി അഭിനയിച്ചിട്ട് ഞങ്ങളെ നോക്കി: "ഞാൻ തനിച്ചല്ലാത്തത് അവൾടെ ഭാഗ്യം"
എന്നിട്ട് 'പറയാനാകാത്തതിന്റെ' നിരാശതീർത്ത്, ആവശ്യത്തിലേറെ ബലം കൊടുത്ത് ഫോൺ കട്ട് ചെയ്ത് കിടക്കയിലേക്കെറിയുന്നു

'സംഭവ'ബഹുലമായ നിമിഷങ്ങൾ.
അടുത്തതവണ നേഴ്സ് വന്നപ്പോഴും വേലായുധൻ ചോദ്യം ആവർത്തിച്ചു.
നേഴ്സിന്റെ പതിവു മറുപടി: "കളറില്ലാതെയാകണം"
വേലായുധൻ: "പിന്നേ... ഇനിയിപ്പൊ അതിന്റെ നിറം പരിശോധിക്കാൻ നടക്കുവല്ലേ!"

എന്തായാലും അധികമൊന്നും 'നരകിപ്പിക്കാതെ' വേലായുധനു വിളി വന്നു.
നേഴ്സ് ചുമ്മാ ഫോർമാലിറ്റിക്ക് ചോദിച്ചു "നടന്നു പോരാമല്ലൊ? വീൽ ചെയറൊന്നും വേണ്ടല്ലോ?"
വേലായുധൻ:" നിങ്ങളിതെന്നാ സിസ്റ്ററേ ഈ പറയണേ? മനുഷ്യനിവിടെ രാവിലെ മുതൽ വയറിളകി ചാകാറായി കെടക്കുവാ.
ഞാൻ നടന്നുപോകുന്നവഴിയെങ്ങാനും വീണുപോയാൽ എന്തുചെയ്യും? നിങ്ങൾക്കൊന്നുമില്ലല്ലോ. എനിക്ക് പോകാൻ വീൽചെയറുവേണം"
വീൽ ചെയറിൽ, സീറ്റ്ബെൽറ്റൊക്കെയിട്ട് രാജകീയമായിത്തന്നെ വേലായുധനെ കൊണ്ടുപോയി.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്ന രോഗിയെപ്പോലെ ദൈന്യനായി, ഭയചകിതനായി ഇടക്കിടക്ക് ഭാര്യയെ തിരിഞ്ഞു തിരിഞ്ഞ് നോക്കി...
മാതൃഭൂമിക്കുവേണ്ടി പോരാടാൻ പോകുന്ന വീരയോദ്ധാവിനെപ്പോലെ, അഭിമാനത്തോടെ വേലായുധൻ ഞങ്ങളുടെ മുന്നിലൂടെ മന്ദമന്ദം ഒഴുകി നീങ്ങി!

അധികം താമസിയാതെ എനിക്കും വിളിവന്നു.
വായിൽനിന്നും അങ്ങ് താഴെ വരെ കണക്ഷൻ പോകുന്നുണ്ടെന്ന് കൃത്യമായി 'അറിയാൻ'പറ്റി!
എന്റെ വയറിന്റെ വീഡിയോ അവിടെനിന്ന നേഴ്സത്തിമാരെല്ലാം കണ്ടു! അവരതെടുത്ത് യൂട്യൂബിലിടുമോ ആവോ!
കണ്ണാടി ഊരിവാങ്ങിയകൊണ്ട് എനിക്ക് ശരിക്കും കാണാൻ പറ്റിയില്ല.
പിന്നെ എന്തോ ഉറക്കമരുന്നും കുത്തിവച്ചിരുന്നു. ചുറ്റിലും നേഴ്സത്തിമാരായിരുന്നതുകൊണ്ട് കുത്തിവൈപ്പിനെ ഞാൻ സൗകര്യപൂർവ്വം മറന്നു. കണ്ണ് മിഴിച്ചുപിടിച്ച് കിടന്നു!
ഇനിയിപ്പൊ നേഴ്സത്തിമാരുടെ സൗകര്യത്തിനാണോ ആവോ എനിക്ക്  ആ ഉറക്കമരുന്ന് കുത്തിവച്ചത്!

[ഓ ടോ: മനുഷ്യശരീരങ്ങളുടെ സ്വകാര്യഭാഗങ്ങൾ ഒരു സ്പെസിമെൻ പോലെ ദിവസവും കണ്ടു കണ്ട് പ്രിയപ്പെട്ട, കാരുണ്യവതികളായ നേഴ്സ് സഹോദരിമാരേ/സഹോദരൻമാരേ
നിങ്ങൾക്കിതെല്ലാം 'വേറെ രീതിയിൽ കാണേണ്ട' അവസരങ്ങളിൽ അങ്ങനെ കാണാൻ പറ്റാറുണ്ടോ?
എന്തായാലും നിങ്ങളുടെ മനുഷ്യസ്നേഹത്തിന് മനസ്സിൽ തട്ടിയ, ആത്മാർത്ഥമായ പ്രണാമം]

കുടലിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ബുദ്ധിമുട്ടി(ച്ച്) കണ്ടുപിടിച്ചു.
ജയേട്ടന്റെ ഡയലോഗ് വീണ്ടും തികട്ടിവന്നു... "നിനക്കൊക്കെ...."
നിരാശയോടെ(!) ഞാൻ റൂമിലേക്ക്.
അച്ഛനെ വിളിച്ച് റിസൾട്ട് പറഞ്ഞപ്പോൾ അച്ഛനും പറഞ്ഞു: "സാരമില്ലെടാ" (ആഞ്ഞുപിടിച്ചാൽ അടുത്ത പ്രാവശ്യം ഇതിലും നല്ല റിസൽട്ട് കിട്ടും എന്ന ലൈനിൽ)

ഡിസ്ചാർജ് ചെയ്യാൻ സമയമെടുക്കും. ജയേട്ടന്റെ കൂടെ കത്തി വച്ച് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ ചെയ്യാൻ എണീറ്റു പോയി.
ആ തക്കത്തിന് ജയേട്ടൻ എന്റെ കട്ടിലിൽ ഒന്നു നടുനിവർത്തി. പതുക്കെ മയങ്ങിപ്പോയി.
ഈ സമയം സിസ്റ്റർ 'പേഷ്യന്റിന്റെ' പ്രഷർ നോക്കാൻ വന്നു.
വന്ന പടി ഉറങ്ങുന്ന 'പേഷ്യന്റിന്റെ' കൈയ്യിൽ അതിന്റെ കെടുതാപ്പൊക്കെ ഫിറ്റ് ചെയ്യാൻ തുടങ്ങി.
ഭാഗ്യം, അപ്പുറത്തെ ബെഡ്ഡിൽ ഓണപ്പരീക്ഷാ പേപ്പർ നോക്കിക്കൊണ്ടിരുന്ന ടീച്ചർ വിളിച്ചു പറഞ്ഞു: "അയ്യോ ആ കിടക്കുന്നത് പേഷ്യന്റല്ല..."
ദാഹിച്ചപ്പോൾ 'എന്റെ ജഗ്ഗിലെ' വെള്ളം എങ്ങാനും ചേട്ടൻ എടുത്ത് കുടിച്ചോ ആവോ!
സംശയമില്ലാതില്ല, അന്ന് വൈകീട്ടത്തെ ട്രെയിനിൽ തിരുവനന്തപുരത്ത് ജോലിക്കുപോകേണ്ട ചേട്ടൻ ഇടയ്ക്ക് വിളിച്ച് ലീവ് പറയുന്നതുകേട്ടു!

കുറച്ചുകഴിഞ്ഞപ്പോൾ വേലായുധൻ പുനപ്രവേശം ചെയ്തു.
ഇതിനോടകം ഞങ്ങളുടെ മുറി വേലായുധന്റെ രോഗവിവരം തിരക്കി വന്ന ബന്ധുജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
എൺപതിനടുത്ത് പ്രായം വരുന്നവർ രണ്ട്.
അറുപത് വയസ്സ് ഒന്ന്.
അൻപതിനടുത്ത് ഒന്ന്.
നാല്പത് തോന്നിക്കുന്നവർ മൂന്ന്.
പിന്നെ ഒന്നോ രണ്ടോ കുട്ടികളും.
വേലായുധൻ എല്ലാവരെയും സ്വീകരിക്കുന്നു.
ഉള്ള  സൗകര്യത്തിൽ ഇരിക്കാൻ എല്ലാവരോടും പറഞ്ഞ് ആതിഥ്യമര്യാദ കാണിക്കന്നു.
മറ്റ് രണ്ട് രോഗികളുടെയും ബൈസ്റ്റാൻഡേഴ്സിനുവേണ്ടിയുള്ള കസേര വാങ്ങി പ്രായമായവരെ ഇരുത്തുന്നു.
തന്റെ രോഗവിവരം ഏവരോടും വിശദീകരിക്കുന്നു.
"ഒരുപാട് സ്കാനിങ്ങും ടെസ്റ്റിങ്ങുമൊക്കെ വേണം. കുറേയായപ്പോ എനിക്കു വയ്യ കുറച്ചുകഴിഞ്ഞുമതിയെന്ന് ഞാൻ പറഞ്ഞു.
നമുക്കു വല്ലോമൊക്കെ വന്നുപോയാൽ ഇവർക്കെന്താ. നമ്മുടെകാര്യം നമ്മൾ തന്നെ അന്വേഷിക്കണ്ടേ"
വന്നവരെല്ലാം ഒരേതാളത്തിൽ തലകുലുക്കി.
അതുവരെ കേട്ടവരുടെ എതിർവശത്തുനിന്നിരുന്ന ഗ്രൂപ്പിനെ അഭിവാദ്യം ചെയ്ത് വേലായുധൻ തുടർന്നു: "ഇതുവരെയായിട്ടും മരുന്നൊന്നും തന്നില്ല. ടെസ്റ്റ് മാത്രമേ ഇപ്പഴും ചെയ്യുന്നുള്ളൂ"
കണ്ണീരണിഞ്ഞ മിഴികളോടെ അതിൽ പ്രായമായൊരു വല്യമ്മ ചോദിച്ചു "മക്കളേ എന്തെങ്കിലുമൊന്നു കഴിക്കെടാ.. എത്രനേരായി നീ എന്തെങ്കിലുമൊന്നു കഴിച്ചിട്ട്!"
ഇത് കേൾക്കാൻ കാത്തിരുന്നപോലെ വേലായുധൻ കുറേ സാധങ്ങൾ ഒരുമിച്ച് ഓർഡർ ചെയ്തു. ബിരിയാണി, ഊണ്, ജ്യൂസ് അങ്ങനെ പല പല ഐറ്റങ്ങൾ.
എല്ലാവരും കൂടി ഷെയർചെയ്യാനായിട്ടായിരിക്കുമെന്നു കരുതിയെങ്കിലും കഴിപ്പ് തുടങ്ങിയപ്പോൾ മുഴുവനും വേലായുധനുതന്നെയായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി.
വലിച്ചുവാരി തിന്നുന്നതിനിടയിൽ ഭാര്യയോട് തലേന്നു കഴിച്ച ബീഫിന്റെയും മീനിന്റെയുമൊക്കെ വിശേഷവും പറയുന്നുണ്ട്.
എന്തായാലും ഇതൊക്കെ കണ്ട് ഞങ്ങളുടെ വയറുനിറഞ്ഞു.

ആവശ്യത്തിനു സമയമെടുത്ത്  കൊണ്ടുവന്ന രണ്ടുമൂന്ന് പൊതികൾ മുഴുവനും കാലിയാക്കി വേലായുധൻ വിശ്രമിക്കയാണ്- വലിയൊരു കൂട് അണ്ടിപ്പരിപ്പ് വറുത്തതും ചവച്ചുകൊണ്ട്!
ഇതിനിടയിൽ 'രോഗവിവരം' തിരക്കാൻ വന്ന നേഴ്സിനോട് വേലായുധൻ ഇനി ചെയ്യേണ്ട കാര്യങ്ങൾ തിരക്കുന്നു.
വാ നിറയെ അണ്ടിപ്പരിപ്പായതിനാൽ കേൾക്കുന്നവർക്കാർക്കും വേലായുധൻ പറയുന്നതെന്തെന്ന് മനസ്സിലാകുന്നുപോലുമില്ല...

ഇതൊക്കെക്കണ്ടിട്ട് ജയേട്ടൻ:
"രണ്ട് ദിവസത്തേയ്ക്ക് അയാളുടെ വായിൽ മുറിവിനൊട്ടിക്കണ ആ പ്ലാസ്റ്റർ നല്ല വീതിയിലങ്ങ് ഒട്ടിച്ചു വിട്ടിരുന്നെങ്കിൽ പ്രത്യേകം ചികിത്സയൊന്നും കൂടാതെതന്നെ ഈ അസുഖം ഭേദമായിക്കൊണ്ടേനേ!!!"

Sep 7, 2011

എന്ത് പറയാന്‍?

പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഭാഗ്യം 


പറയാനുള്ളത് കേള്‍ക്കാന്‍ ഒരാള്‍ വേണ്ടിവരുന്നത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനാവാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ക്ക് കേള്‍ക്കാനാകാത്തത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനോ കേള്‍ക്കാനോ ആകാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടില്ലെന്നറിയുന്നത് കഷ്ടം
പറഞ്ഞത് കേള്‍ക്കരുതാത്തയാള്‍ കേട്ടെന്നറിയുന്നത് കഷ്ടം
പറഞ്ഞുപോയത് കേള്‍ക്കേണ്ടയാള്‍ കേട്ടോ എന്നറിയാത്തത് കഷ്ടം


പറഞ്ഞത് കേള്‍ക്കേണ്ടയാളോ കേള്‍ക്കരുതാത്തയാളോ കേട്ടില്ലെന്നതില്‍
കഷ്ടമില്ല... നഷ്ടം മാത്രം.
പറയാനുള്ളത് കേള്‍ക്കാനാരുമില്ലാത്തതില്‍
നഷ്ടമില്ല... കഷ്ടം മാത്രം
പറയാനൊന്നുമില്ലാത്തത് കഷ്ടമല്ല നഷ്ടവുമല്ല


പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറയാനുണ്ടായിരുന്നത് കേട്ടില്ലെങ്കിലോ?
പറയാനുണ്ടായിരുന്നത് പറഞ്ഞപ്പോള്‍ കേള്‍ക്കരുതാത്തയാള്‍ പറയാത്തത് കേള്‍ക്കുകയും കേള്‍ക്കേണ്ടയാള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കയും ചെയ്താലോ?
പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?