Nov 29, 2011

ഒരു പാപിയുടെ മരണപത്രം

ഈ പാപി പോകുന്നു.

വിശുദ്ധരേ..
ഈ ജന്മം ഞാന്‍ ചെയ്തതെല്ലാം പാപമെന്നു നിങ്ങള്‍ പറഞ്ഞിടത്ത് എന്റെ മരണവും സംഭവിച്ചുകഴിഞ്ഞു. ഇവിടെ ശേഷിപ്പിക്കുന്നത് എന്റെ മരണത്തോടെ പാപം ചെയ്യാന്‍ ശേഷിയില്ലാതായ വിശുദ്ധമായ എന്റെ ശരീരം മാത്രം.
വിശുദ്ധമായ എന്റെ ശരീരത്തിന് പാപപങ്കിലമായ ഒരു കാലഘട്ടത്തില്‍നിന്നും മോചനം.

ഈ പാപിയുടെ സാന്നിദ്ധ്യമില്ലാത്ത എന്റെ വിശുദ്ധശവത്തിന് പാപബോധം തെല്ലുമില്ലാതെ യഥേഷ്ടം സംസാരിക്കാം.
ശവം ശവത്തിനോട് സംസാരിച്ചപ്പോള്‍ അത് പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യംകൊണ്ടാണല്ലോ!
പാപക്കറപുരളാതെ എവിടെയും കടന്നുചെല്ലാം.
മറ്റുള്ളചിലര്‍ക്കൊപ്പം എന്റെ ശവത്തെ കണ്ടപ്പോള്‍ വിശുദ്ധര്‍ എന്റെ വിശുദ്ധശവത്തെ കല്ലെറിഞ്ഞത് ഈ പാപിയുടെ സാന്നിദ്ധ്യം കൊണ്ടാണല്ലോ!
പാപത്തിന്റെ തണുപ്പില്ലാതെ ഇനിയതിന് ആരെയുമെന്തിനെയും സ്പര്‍ശിക്കാം
ശവം ശവത്തെ തൊട്ടപ്പോള്‍ അതു പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യം കൊണ്ടാണല്ലോ!
ഇനിയതിന് ആരുടെ ദുഃഖത്തിലും കണ്ണീര്‍ വാര്‍ക്കാം.
ദുഃഖം പകുത്തെടുത്തത് പാപമായത് എന്റെ ശവത്തില്‍ ഈ പാപിയുടെ സാന്നിധ്യംകൊണ്ടാണല്ലോ!
ഇനിയതിന് പ്രപഞ്ചത്തില്‍ എന്തിനെയും നിസ്സീമമായി സ്നേഹിക്കാം.
ശവത്തിനു സ്നേഹിക്കാനാകില്ലെന്നറിയാവുന്ന വിശുദ്ധര്‍ തീര്‍ച്ചയായും അപ്പോളെന്റെ വിശുദ്ധശവത്തെ വെറുക്കില്ല, അസൂയപ്പെടില്ല, സംശയിക്കില്ല, പുച്ഛിക്കില്ല.

വിട... വിശുദ്ധര്‍ നിറഞ്ഞ ലോകമേ വിട.
ആയിരം മുഖങ്ങള്‍ കണ്ടതൊക്കെയും പൊയ്മുഖങ്ങള്‍.
ചേതനയറ്റ എന്റെ വിശുദ്ധശവത്തെനോക്കി കണ്ണീര്‍ വാര്‍ക്കുന്ന പൊയ്മുഖങ്ങളില്‍നിന്നും ചായം ഒലിച്ചുപോകുമ്പോള്‍, നിങ്ങളുടെ പൊയ്മുഖങ്ങള്‍ക്കുപിന്നില്‍ നിറഞ്ഞുനിന്നിരുന്ന സംതൃപ്തിയുടെ നിറപുഞ്ചിരിയും കണ്ടുകൊണ്ട്
തിരിഞ്ഞുനോക്കാതെ ഞാന്‍ പോകട്ടെ... 

എന്നിലെ വിശുദ്ധിയുടെ അവസാനലക്ഷണമായിരുന്ന എന്റെ വിശുദ്ധശവം വിശുദ്ധര്‍ വിഭൂതിയാക്കുന്നത് കാണാന്‍ നില്‍ക്കാതെ... പോകട്ടെ ഞാന്‍
എന്റെ വിശുദ്ധശവത്തിന്റെ മജ്ജയും മാംസവും എരിതീയില്‍ വെന്തുപൊടിയുന്ന ശബ്ദം കേട്ട്
നെഞ്ചുപിളര്‍ന്നെന്ന വ്യാജേന വിശുദ്ധരുടെ കണ്ണില്‍ പൊടിയുന്ന ആനന്ദാശ്രു കാണാന്‍ നില്‍ക്കാതെ... പോകട്ടെ ഞാന്‍