Nov 19, 2012

യൂ റോക്ക്ഡ് മീ

ടാലന്റ് ടൈം - കുസാറ്റിലെ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ മേളം.
ക്യാമ്പസ്സിലെ ഏറ്റവും പേരുകേട്ട പരിപാടികളിലൊന്ന്.
'കുസാറ്റിനുള്ളിൽ' താമസിച്ച് ബി ടെക് പഠിച്ച നാലുവർഷവും ഇതു കാണാൻ എനിക്ക് സൗകര്യപ്പെട്ടില്ല...ഗൃഹാതുരത്വം!
പിറ്റേന്ന് അവധിയെന്നതൊന്നുണ്ടെങ്കിൽ അപ്പൊ നാട്ടിലേക്ക് പോകും.
കളമശ്ശേരിയിൽ കോളേജുള്ള ഞാൻ പെരുമ്പാവൂരിനടുത്തുള്ള മേതലയെ 'നാട്' എന്നു വിളിക്കുന്നതിനെ റൂം മേറ്റ് നവീൻ ചേട്ടൻ പുച്ഛിക്കാറുണ്ട്!
അരുണാചൽ പ്രദേശിലെ കൃത്യമായി പേരുപോലുമില്ലാത്ത ഏതോ വിദൂരമലമ്പ്രദേശത്ത്, ജോലിസംബന്ധിയായി ഏതോ ഡാം പണിയാൻ മൂന്നാലുകൊല്ലം പെട്ടുപോയിട്ട്, എങ്ങനെയെങ്കിലുമൊന്ന് രക്ഷപെട്ട് 'നാട്ടിൽ‘ വരാൻ വേണ്ടിമാത്രം കുസാറ്റിൽ എം ടെക്കിനു ചേർന്ന ഒരു കണ്ണൂർക്കാരനാണ് പുള്ളി എന്നതിലാണ് ആ പുച്ഛിക്കലിന്റെ സ്വാരസ്യം കിടക്കുന്നത്!
ഇതൊന്നും പക്ഷെ എന്നെ തളർത്താറില്ല... കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്!

ബെംഗളൂര് വന്നടിഞ്ഞുകഴിഞ്ഞതിൽപ്പിന്നെ വെറുതെയിരിക്കുമ്പോളും അല്ലാത്തപ്പോളും മനസ്സ് കുസാറ്റിൽ മേഞ്ഞുനടക്കൽ പതിവാണ്.
ചിറകിനാകാശമുണ്ടാകുമെന്ന തോന്നലെങ്കിലുമുണ്ടായിരുന്ന ദിനങ്ങള്‍...
ഉള്ളിലെ കോംപ്ലെക്സുകളെയെല്ലാം ക്യാമ്പസ്സിലെ തലങ്ങും വിലങ്ങുമുള്ള കൈരേഖകൾ പോലത്തെ വഴികൾക്ക് ഞൊറിവച്ച തണലുകള്‍ക്കിടയിലൊളിപ്പിച്ച നാലു വർഷങ്ങൾ...
ഇപ്പോൾ നാട്ടിൽ ചെന്നാൽ (ബെംഗളൂരുനിന്നാകുമ്പോൾ ധൈര്യമായി നാടെന്നു പറയാമല്ലോ) എറണാകുളത്തിനു പോകുമ്പോളെല്ലാം പ്രീമിയർ ജംക്ഷനിൽനിന്ന് ഇടപ്പള്ളിക്ക് പോകാൻ കുസാറ്റിനകത്തുകൂടി കയറൽ പതിവാണ്.
കൂനംതൈയിലെ പേരമ്മ/കുഞ്ഞമ്മ മാരെ കാണാൻ പോകുംവഴി എന്റെ മനമറിഞ്ഞിട്ടെന്നവണ്ണം ഓടിച്ചിരുന്ന ആക്ടിവ കുസാറ്റിലെ വഴികളിലേക്ക് തിരിഞ്ഞു.
യൂണിവേഴ്സിറ്റി സെന്ററില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ പണിതീര്‍ന്നിരിക്കുന്നു.
ബി ടെക് കലോത്സവത്തിലെ ഞങ്ങളുടെ നാടകത്തിനുശേഷമുയര്‍ന്ന കൈയ്യടിയുടെ മുഴക്കം ആ പരിസരത്തുനിന്നും ഇപ്പൊഴും മുഴുവനായി മാഞ്ഞുപോയിട്ടില്ല.
ആത്മവിശ്വാസക്കുറവും അപകര്‍ഷതയും ചേര്‍ന്ന്, പിന്നിട്ട വഴികളിലെവിടെയോവച്ച് ബലമായി മുഖത്തുനിന്നും അഴിപ്പിച്ച എന്നിലെ നടന്റെ മുഖം‌മൂടി ഞാന്‍ വീണ്ടുമണിഞ്ഞ നിമിഷത്തിന് അഭിമാനത്തോടെ സാക്ഷ്യം വഹിച്ച, ഓഡിറ്റോറിയത്തിനും കോഫീ ഹൌസിനുമിടയിലെ ദ്വീപിലെ വലിയ ഗുല്‍മോഹര്‍ - വാക മരങ്ങള്‍  എന്നെ നോക്കി തലയാട്ടി: “കാണാനില്ലല്ലോ” എന്ന് പരിഭവം പറഞ്ഞു.
അന്വേഷിച്ചപ്പോൾ ടാലന്റ് ടൈമിന്റെ ഉദ്ഘാടനമുണ്ട് രാത്രിയിലെന്നറിഞ്ഞു. വീട്ടിലേയ്ക്ക് തിരിച്ചുപോരുമ്പോൾ പരിപാടി കാണാൻ കയറാനുറച്ച് യാത്ര തുടര്‍ന്നു.


നവീൻ അന്ത്രപ്പേർ എന്ന ഒരു റോക്ക് ഗായകന്റെ ലൈവ് റോക്ക് 'കച്ചേരി' അതാണ് ഉദ്ഘാടന ദിന പ്രത്യേകപരിപാടി.
നേരത്തെ തന്നെ എത്തി വഴിപോക്കർക്കുള്ള ഓപ്പൺ ഗ്യാലറിയിൽ ഇടം പിടിച്ചു(നിന്നു). മാനേജ്‌മെന്റ് വിദ്യാർത്ഥികളെ മാത്രമേ സെക്യൂരിറ്റിക്കാർ ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. സാരമില്ല, വേറെ വഴിപോക്കരെപ്പോലെയല്ല, നാലുവർഷം ഇവിടെ പഠിച്ച ഒരു പൂർവ്വവിദ്യാർത്ഥിയുടെ അവകാശത്തോടെയാണ് ഞാനിവിടെ നിൽക്കുന്നത്! ആ 'കസേര' മതി വിശാലമായി 'ഇരുന്ന്' പരിപാടി ആസ്വദിക്കാന്‍...
'കച്ചേരി' തുടങ്ങാന്‍ പോകുന്നു... എനിക്കീ സംഭവം എങ്ങനെ ആസ്വദിക്കണമെന്നുപോലും വലിയ പിടിയില്ല.
ഒരു കുസാറ്റുകാരനായിരുന്നപ്പോളത്തെ സുഖമുള്ള നൊമ്പരങ്ങള്‍ - ഓര്‍മ്മകള്‍ ഇതുപോലുള്ള അടുത്ത വരവുവരെ നഷ്ടപ്പെടാതെകാക്കാന്‍, ഒന്നെടുത്ത് പൊടിതട്ടിവൈക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ആൾക്കൂട്ടത്തിൽ തനിച്ചായിട്ടുള്ള എന്റെ അവിടത്തെ ആ നിൽപ്പിനുള്ളൂ...

ഉള്ളിലെ ആദ്യന്തമില്ലാത്ത ഒരുപാടൊരുപാട് പതിവ് ചിന്തകൾ അൽപ്പനേരത്തേക്ക് എന്നെവിട്ടു മാറിനിന്നു...
കോളേജിന്റെ പടിയിറങ്ങിയതിൽപ്പിന്നെയുള്ള നാലഞ്ചുവർഷത്തെ മാറാപ്പ് ഞാന്‍ മനസ്സിൽനിന്നും മെല്ലെമെല്ലെ ഇറക്കി.
പ്രണയനഷ്ടമെന്ന വാക്കിന് പ്രണയംതന്നെ അന്യംനിന്നുപോകുന്ന അവസ്ഥയെന്നും അര്‍ത്ഥമുണ്ടെന്ന് കരയിക്കാതെ എന്നെ പഠിപ്പിച്ച - അന്തര്‍മുഖത്വം ആവേശിച്ച മരത്തണലുകളില്‍, പണ്ട് ഇതുപോലത്തെ തിരിച്ചുവരവിന്റെ ദിവസങ്ങളില്‍ സ്വയം പരിഹസിക്കാനായിത്തന്നെ കരുതിക്കൂട്ടി കാത്തുവച്ച വിലപ്പെട്ട ചെറുനൊമ്പരങ്ങളുടെ ചപ്പും ചവറും, എന്റെ കാല്‍പ്പെരുമാറ്റം കേട്ട് പരിചയഭാവത്തില്‍ തലപൊന്തിച്ചുനോക്കി.
വിദഗ്ദ്ധനായൊരു ഇന്ദ്രജാലക്കാരന്റെ നീണ്ട തൊപ്പിയില്‍നിന്നും മന്ത്രവടികൊണ്ടു മുട്ടിവിളിക്കപ്പെടുന്നതുവരെ പുറത്തുവരേണ്ടാത്ത മാന്ത്രികമുയലായി ഞാന്‍ വീണ്ടും മാറി.
ആരാലും കാണപ്പെടാതിരുന്നിട്ടുപോലും എല്ലാ കാഴ്ച്ചക്കാരുടെയുമുള്ളിലും അമ്പരപ്പിന്റെ മായികനിറത്തില്‍ എന്റെ അസ്തിത്വം വിവിധരൂപങ്ങളില്‍ പടര്‍ന്നുപന്തലിക്കുന്നു.
സമയത്തിന്റെ - അനുകൂലസാഹചര്യങ്ങളുടെ - കുട്ടിത്തത്തിന്റെ - ചങ്ങാത്തങ്ങളുടെ - നിറമുള്ള ശുഭപ്രതീക്ഷകളുടെ - പിന്‍‌ബലം, ഇന്ദ്രജാലക്കാരന്റെ മന്ത്രവടിയുടെ ശബ്ദം അനന്തതയെ  ഭഞ്ജിച്ച് നീണ്ട തൊപ്പിയുടെ മതിലുകള്‍ അതിരിട്ട എന്റെ മാന്ത്രികലോകത്തിലേയ്ക്ക് അതിക്രമിച്ചുകയറില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം  എനിക്ക് തന്നിരുന്നു...
ഭാവിയെ മറന്ന - വർത്തമാനത്തിലലിഞ്ഞ - മറക്കാൻ പെടാപ്പാടുപെടേണ്ട ഭൂതകാലത്തിന്റെ ദുർഭൂതബാധയില്ലാതിരുന്ന ആ നാലു വർഷത്തെ അജ്ഞാതവാസത്തിന്റെ സുഖകരമായ ഓർമ്മകൾ പക്ഷെ, തെല്ലുകഴിഞ്ഞ് കുസാറ്റിലെ മരത്തണലുകളോട് വിടപറയേണ്ടിവരുമ്പോൾ എന്നെ പൊതിയുന്ന യാഥാർത്ഥ്യങ്ങളായി തിരിഞ്ഞുകൊത്തുമെന്ന ബോധം അപ്പോഴത്തെ എന്റെ സ്വസ്ഥതയെന്ന യാഥാര്‍ത്ഥ്യത്തെ ഭക്ഷിക്കാൻ ഞാനനുവദിച്ചതേയില്ല.

തൊട്ടടുത്ത് മൂന്നുനാല് പിള്ളാർ.
അടുത്തിടെ ചേർന്നവരായിരിക്കണം, ഉന്നതവിദ്യാഭ്യാസത്തിന്റെ അഹങ്കാരമോ മൗഢ്യമോ ബാധിച്ചുതുടങ്ങിയിട്ടില്ലെന്ന് നിഷ്കളങ്കമായ അവരുടെ കമന്റുകളിൽനിന്ന് വ്യക്തം...
"അളിയാ, ഏതടാ ഈ ആന്ത്രപ്പൻ"
"അറിയില്ലെടാ... ആ നിക്കണ ഊശാന്താടിയായിരിക്കും"
"വൻ സെറ്റപ്പാണല്ലോ അളിയാ"
"നീ നോക്കിക്കോ ഇന്നിവിടെ പലതും നടക്കും"
കാത്തിരിപ്പിനു വിരാമം... അന്ത്രപ്പേർ പരിപാടി തുടങ്ങി...
"hey gals and guys here... woooo!!!... what an amazing crowd... you know what... i miss Kochi so much... thankyou all for bringing me back my Kochi"
"ഇങ്ങോരെ പിന്നെ ആരെങ്കിലും പിടിച്ചുവലിച്ചുകൊണ്ടുപോയതാണോ ബോംബെയ്ക്കും ദുബായിക്കും ഒക്കെ? ഒഞ്ഞു പോടപ്പാ... ആന്ത്രപ്പോ കൂ കൂ..."
സ്റ്റേജ് നിറയെ പുകമയം... പ്രകാശമയം... 
നിയോണിന്റെയും ലേസറിന്റെയും നിറങ്ങളില്‍ കുളിച്ച് നൃത്തം വൈക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പയ്യൻമാർ ബ്ലിങ്കസ്യാ ന്ന് നിൽപ്പാണ്...
അന്ത്രപ്പേർ ഓഡിയൻസിനെക്കൊണ്ട് കൈ കൊട്ടിക്കുന്നു, കൂക്കി വിളിപ്പിക്കുന്നു, ഡാൻസ് കളിപ്പിക്കുന്നു....
"i want to see Kochi rock, come on... 
i want to hear Kochi scream, come on...,
i want to see Kochi dance, come on...
"
പയ്യന്മാർക്ക് ഈ കെട്ടിമാറാപ്പൊന്നും അത്ര പിടിക്കുന്നില്ല... കൈലിയൊക്കെയുടുത്ത് ചപ്പലിട്ട് 'മലമൂടൻമാരായി' അവർ വെറുതേ നോക്കി നിന്നു, ‘ഇതെവിടംവരെ പോകുമെന്നൊന്നറിഞ്ഞിട്ടുതന്നെ‘ എന്ന ഭാവത്തിൽ...
അന്ത്രപ്പേർ പാടുന്നതിനു മുന്നോടിയായി ടീം അംഗങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി...
ഈ സമയം മുഴുവൻ ഡ്രമ്മടിക്കാൻ ദുബായീന്ന് വന്നവൻ അത് തല്ലിപ്പൊളിക്കാൻ അവനെക്കൊണ്ടാവുംവിധം ശ്രമിക്കുന്നുണ്ട്...
ഗിത്താറാണെങ്കില്‍ മോങ്ങി മോങ്ങി ഏതാണ്ട് ഇഷ്ടിക വച്ച് വീക്കുകിട്ടിയ ചാവാലിപ്പട്ടിയെപ്പോലെ പോലെ കാറികാറിപ്പൊളിക്കുന്നു...
ഗിത്താർ, കീ ബോഡ്, ജാസ്, ബേസ് ഗിത്താർ, ലൈറ്റിങ്ങ് ഡയറക്റ്റര്‍, സൗണ്ഡ് എഞ്ജിനീയർ... എല്ലാവരെയും പരിചയപ്പെടുത്തുന്നുണ്ട്...
ഉദാഹരണത്തിന് കീബോഡ് വായിക്കുന്നത് ക്രിസ് ആണെങ്കിൽ അന്ത്രപ്പേർ "ഹ..ല്ലോ... ഹല്ലോ... ക്രിസ്" എന്നു പാടും. ഓഡിയൻസിന്റെ നേരേ മൈക്ക് നീട്ടുമ്പോള്‍ അവരും ആതുതന്നെ ഏറ്റുപാടും...
ചുറ്റുമ്പുറവും റോക്ക് ചെയ്യുന്നവരുടെ ബഹളത്തിനിടയിൽ പയ്യന്മാരുടെ അനക്കമൊന്നും പതിയെപ്പതിയെ കേൾക്കാനേയില്ലാതായി...
ക്രിസ്, സാം, ജോ, നിക്ക്, ജാക്ക് അങ്ങനെ മെട്രോസെക്ഷ്വൽ പേരുകളുടെ പെരളി... ആന്ത്രപ്പൻ പിന്നെ ഇവരുടെയൊക്കെ 'അപ്പനാണല്ലോ'!
അവസാനം... അവസാനം വണ്ടി മൂലയിൽ എളിമയോടെ ഒതുങ്ങി നിന്ന് ബേസ് ഗിത്താർ വായിക്കണ പുള്ളിക്കാരന്റെയടുത്തെത്തി.
"ok guys... now last but not the least, lets all say a rockin' helllo to our.........
to our dear...
to the very special...
to the one and only...
to none other than...
  ......ബൈജു!!!!!!!!!!!" (അടി സിമ്പൽ....)

'ബൈജു'
അതെ വെറും സാധാരണ ബൈജു...
മറ്റാരുമല്ല...
മണ്ണിന്റെ, പച്ചവെളിച്ചെണ്ണയുടെ, രാധാസ് സോപ്പിന്റെ മണമുള്ള,
പാരഗൺ ചെരിപ്പിട്ടുനടക്കുന്ന,
കെ പി നമ്പൂതിരിയുടെ പൽപ്പൊടികൊണ്ട് പല്ലുതേക്കുന്ന,
പൊറോട്ട സാമ്പാറുകൂട്ടി തിന്നുന്ന,
ആനവണ്ടിയുടെ പിന്നിലെ കോണിയിൽ ഓടിവന്ന് തൂങ്ങിക്കയറിക്കിടന്ന് പാരലൽ കോളേജിൽ പോകുന്ന,
കാവിമുണ്ടുടുത്ത് എന്നും വൈകുന്നേരം വെറുതേ കലുങ്കിലിരുന്ന് ബീഡിവലിക്കുന്ന,
നാനയും, ചിത്രഭൂമിയും, സിനിമാ മംഗളവും, കന്യകയും, വനിതയിലെ 'സ്ത്രീകൾക്കു മാത്രവും' വിടാതെ വായിക്കുന്ന,
ഹെര്‍ക്കുലീസ് സൈക്കിളില്‍ ഓടിവന്ന് ഒക്കിയൊക്കി കയറി എണീറ്റുനിന്ന് ചവിട്ടിച്ചവിട്ടിപ്പോകുന്ന,
എന്നും രാവിലെ റേഡിയോയില്‍ പ്രാദേശികവാര്‍ത്ത കേള്‍ക്കുന്ന,
നമ്മുടെയൊക്കെ സ്വന്തം,
നമ്മിലൊരുവനായ... ബൈജു!
അന്യതാബോധം തലക്കടിച്ച് സ്കൂട്ടാവാൻ ഗ്യാപ്പുനോക്കിനിന്ന നിന്ന നമ്മുടെ പയ്യന്മാരുടെ പിന്നത്തെ സന്തോഷം ഒന്നു പറഞ്ഞറിയിക്കാനാണ് പാട്!
"അളിയാ... ബൈജൂ... ഇതെവിടെയായിരുന്നളിയാ... “
“ഇത്രേം നേരം ഒളിച്ചിരിക്ക്യാർന്നോ മുത്തേ...“
“പൊന്നളിയാ ബൈജൂ... “
“ആന്ത്രപ്പോ ~~~~ഏ, ഓൻ നമ്മടെ സ്വന്തമാളാട്ടോ... നിന്റെ കളിയൊന്നുമവിടെ വേണ്ടാ...“
“ബൈജുവേ... ഇങ്ങോട്ടുവാടാ...“
“ബൈജുക്കുട്ടാ..."
പിന്നെയങ്ങോട്ട് ‘കച്ചേരി‘ ഉഷാറായെന്ന് പ്രത്യേകം പറയേണ്ടല്ലോ?

Nov 6, 2012

നഷ്ടക്കച്ചവടം

നട്ടുച്ചയ്ക്ക് കണ്ണൂർ ടൗണിൽനിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് ഓട്ടോ പിടിക്കുമ്പോൾ 2.30ന്റെ തീവണ്ടിക്കുമുമ്പേ ആവുന്നിടത്തോളം കണ്ണൂർ കാണണമെന്ന വാശിയായിരുന്നു. ആദ്യം കാണും മുമ്പേ പോലും കണ്ണൂരിനെ ഏറെ ഇഷ്ടമായിരുന്നു... അതുകൊണ്ടുതന്നെ നട്ടുച്ചവെയിൽ, വിശപ്പ്, പറശ്ശിനിക്കടവുവരെ പോയിവന്ന ക്ഷീണം, ഇതൊന്നും യാത്രയ്ക്ക് തടസ്സമായില്ല!
അൽപ്പം പ്രായമായൊരുചേട്ടന്റെ ഓട്ടോയാണ് കിട്ടിയത്. ഓട്ടോയ്ക്കുമുണ്ട് പ്രായം. ഓട്ടോയുടെ കിതപ്പറിയിക്കാതിരിക്കാനോ എന്തോ ഡ്രൈവർ ഇടതടവില്ലാതെ ചോദ്യങ്ങൾ ചോദിച്ചും, ഒട്ടും മുഷിപ്പിക്കാതെ വർത്തമാനം പറഞ്ഞുമിരുന്നു.
"ബീച്ചിലേയ്ക്ക് എന്താ ഈ സമയത്ത്? ങാ... ചെന്നാൽ നെറയെ പെണ്ണുങ്ങളെ കണ്ടോണ്ടിരിക്കാം ല്ലേ..."
ഒട്ടും വൾഗറില്ലാത്ത അയാളുടെ ചിരിയിൽ പക്ഷെ എന്തോ ഒരു അപരിചിതത്വമുണ്ടായിരുന്നു. എന്തായാലും ഈ ചോദ്യം മനസ്സിൽ പ്രതീക്ഷകളുടെ ഒരു പൂന്തോട്ടം വിരിയിക്കയുണ്ടായി. ചേട്ടൻ ട്രാക്ക് വിട്ടുപോകാതിരിക്കാൻ അങ്ങോട്ടും പറഞ്ഞുകൊണ്ടിരുന്നു.
"ഇവിടെ നല്ല കളക്ഷനാ?"
"ഈ സമയത്തൊന്നും അങ്ങനെ കാര്യമായി കാണാൻ പറ്റില്ല. ഒരു ആറുമണിയൊക്കെയായാല് പിന്നെ നെറയെ പെണ്ണുങ്ങളായിരിക്കും"
"എന്തായാലും ആരും വരാമെന്നൊന്നും ഏറ്റിട്ടില്ല, അപ്പൊ ചുമ്മാ കടലും കണ്ട് കാറ്റും കൊണ്ട് ഇന്റർസിറ്റിപിടിക്കാൻ തിരിച്ചുപോരാം അല്ലേ?"

യാത്രയുടെ വിശദാംശങ്ങൾ അറിഞ്ഞ ചേട്ടൻ വളരെ നിഷ്കളങ്കമായി ചോദിച്ചു
"അപ്പൊ മക്കൾക്ക് 2.30 വരെ ഉള്ള സമയം എങ്ങന്യെങ്കിലും ഒന്നു 'വേസ്റ്റ് ചെയ്യാനായിട്ടാ'ണല്ലേ ബീച്ചിലേക്ക് പോണത്?"
കാഴ്ചകൾ കണ്ട് സമയം 'ലാഭിക്കാൻ' ഇറങ്ങിത്തിരിച്ചത് അങ്ങനെ നഷ്ടക്കച്ചവടമായി!













പയ്യാമ്പലം കടപ്പുറത്ത് ചെന്നിറങ്ങിയപ്പോൾത്തന്നെ സമയം 'വേസ്റ്റ്' ചെയ്യേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലായി. ഇറങ്ങിയ ഉടൻ കണ്ടത് അർദ്ധനഗ്നയായൊരു കൽപ്രതിമ. പ്രകൃതിയുടെ ആംബിയൻസൊന്നും പോരാത്തതുപോലെ!
കാണുന്ന തണലുകളിലൊക്കെ മനസ്സുകൾ(?!) പങ്കുവൈക്കപ്പെടുന്ന മനോഹരകാഴ്ചകൾ.
തണലുകളിൽ സൗകര്യം കുറവായവർ പരാതിയേതുമില്ലാതെ നട്ടപ്ര വെയിലത്തും ഒരു ചെറുകുടക്കീഴിൽ സ്നേഹസാഗരത്തിലെ തിരകളെണ്ണിനടക്കുന്നു!


















തിരിച്ചുപോരാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ മനസ്സിലേയ്ക്കൊഴുകിവന്നത് ഈ വരികൾ...
"ദൂരമനന്തം, കാലമനന്തം... എന്നേകാന്തതയുമേകാന്തം..."


Jul 26, 2012

ഒന്നും മിണ്ടാത്ത രഘു

രഘു ഒന്നും തന്നെ മിണ്ടാറില്ല.
പലരും പറയുന്ന പരാതിയാണിത്.
രഘുവിന്റെ അമ്മയും അതു പറയും “നീ കുഞ്ഞായിരുന്നപ്പോള്‍ എന്തുമാത്രം മിണ്ടുമായിരുന്നെന്നോ? വലുതായപ്പോള്‍ വലിയ ആളായ ഭാവമാണ് നിനക്കെപ്പൊഴും!”

രഘു ഓര്‍ത്തുനോക്കി...
സമയം പിന്നോ‍ട്ട് കൊണ്ടുപോകുന്ന ചുരുളുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. സമയം പിന്നോട്ടുപോകുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള ശബ്ദവും കേട്ടു.
ഇപ്പോള്‍ അവന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കയാണ്.
സിബ്ബിനുപകരം രണ്ട് ബട്ടണുകള്‍ വച്ച ചെറിയ മജന്ത നിക്കറും,
അവന്റെയുള്ളിലെ സംശയങ്ങള്‍ പോലെ നിറയെ നിറങ്ങളുള്ള പോളിസ്റ്ററിന്റെ ‘പരമ്പര‘ ഷര്‍ട്ടുമിട്ട് രഘു അമ്മയോടൊപ്പം എങ്ങോ ബസ്സില്‍ പോകയാണ്.
അവന്റെയൊപ്പം യാത്ര ചെയ്യുമ്പോള്‍ രഘുവിന്റെ അമ്മയ്ക്ക് എപ്പൊഴും ദേഷ്യമായിരുന്നു.
ഇതിന്റെ കാരണം അവന്റെ അമ്മ രഘുവിന്റെ ചേച്ചിയോട് പറയാറ്, രഘുവിന് യാത്ര ചെയ്യുമ്പോള്‍ എപ്പൊഴും ദേഷ്യമാണെന്നതായിരുന്നു.
 

ശരിയായിരിക്കണം... ഒരിക്കലും ദേഷ്യം വരില്ലാത്ത രഘുവിന്റെ ചേച്ചിക്കുപോലും യാത്രകള്‍ക്കിടയില്‍ അവനെ ശാസിക്കേണ്ടിവന്നിട്ടുണ്ട്.

രഘുവിനോട് ദേഷ്യപ്പെട്ട് മടുത്തിരിക്കുന്ന അമ്മയെ തോണ്ടി എപ്പൊഴും സംസാരിച്ചിരുന്ന രഘു ചോദിച്ചു...
“എന്തിനാണ് ബസ്സില്‍ പുകവലി പാടില്ലെന്ന് എഴുതിവച്ചിരിക്കുന്നത്?“


അമ്മ പറഞ്ഞു “സിഗരറ്റിലെ തീപ്പൊരിയെങ്ങാന്‍ വീണ് ബസ്സ് തീ പിടിക്കാതിരിക്കാന്‍.“


രഘുവിന് എന്തിനും സംശയമായിരുന്നു. എപ്പൊഴും സംസാരിക്കുമായിരുന്നതിനാല്‍ അവന്‍ തുടര്‍ന്ന് ചോദിച്ചു...
“പക്ഷെ ബസ്സ് ഓടിക്കുന്ന ഡ്രൈവറും കണ്ടക്ടറും കിളിയുമൊക്കെ പുകവലിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ? ബസ്സ് തീ പിടിച്ച് പോയാല്‍ അവര്‍ക്കായിരിക്കില്ലേ ഏറ്റവും വിഷമം?“


രഘു എപ്പൊഴും സംസാരിക്കുന്നതുകൊണ്ട് അവന്റെ അമ്മയ്ക്ക് എപ്പൊഴും ദേഷ്യം വരുമായിരുന്നു.
അമ്മ മറുപടി കൊടുത്തു... “ബസ്സില്‍ എവിടെയൊക്കെ തീപ്പൊരി വീണാലാണ് പ്രശ്നമില്ലാത്തതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതുനോക്കി സൂക്ഷിച്ചിട്ടാണ് അവര്‍ വലിക്കുക.“
രഘുവിന്റെ സംശയങ്ങള്‍ തീരാന്‍ ആ മറുപടി മതിയായിരുന്നു.

രഘുവിന്റെ അച്ഛനുമമ്മയും നല്ലൊരു സ്കൂളിലാണ് അവനെ അയച്ചത്.
ക്ലാസിലും നിറയെ ചോദ്യങ്ങള്‍ ചോദിച്ച രഘു വലുതാകുന്നതിനിടയിലെപ്പൊഴോ ഒരുപാട് സംഗതികള്‍ പഠിച്ച കൂടെ പുകവലിയുടെ ദോഷങ്ങളും പഠിച്ചു.
ഒരുപാട് സംഗതികള്‍ പഠിച്ചതോടെ, സംശയങ്ങള്‍ തീര്‍ന്നില്ലെങ്കിലും അവന്റെ ചോദ്യങ്ങള്‍ തീര്‍ന്നു വന്നു.

ഈയിടെയായി രഘുവിന്റെ അമ്മയ്ക്ക് ദേഷ്യം വരിക കുറവാണ്. എപ്പൊഴും വിഷമമാണ്.
എന്താണെന്നല്ലേ?
രഘു ഒന്നും തന്നെ മിണ്ടാറില്ല.



in english... here

Mar 14, 2012

നാഗം

കടുത്തുവരുന്ന വേനൽച്ചൂടിൽ പാടത്തിന്റെ ഓരം ചേർന്ന കുളത്തിൽ അത് കിടക്കയാണ്.
ഉഷ്ണം പകർന്നെടുക്കുന്ന കുളത്തിലെ പച്ചച്ചവെള്ളത്തിൽ.
ഉടലിൽനിന്ന് താപം അലിഞ്ഞുപോകുന്ന സുഖത്തിൽ മെല്ലെയൊന്നനങ്ങിയാല്‍ അതുകൊണ്ട് ഉഷ്ണം കൂടിയെങ്കിലോ എന്ന് കരുതിയാകണം, യാതൊരനക്കവുമില്ലാതെ...
തോട്ടത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർപ്പുരയുടെ അകത്തെവിടെയോ ഒരറ്റം കെട്ടി ഭദ്രമാക്കിയ- മറ്റേയറ്റം പച്ചച്ച വെള്ളത്തിനടിയിലെ ഫുട്‌വാൽവിൽ ബന്ധിച്ച കയറിൽ
ചുറ്റിപ്പിണഞ്ഞ്...
ആദ്യം ഞാൻ കണ്ടത് എന്നെ ഉറ്റുനോക്കുന്ന അതിന്റെ കൺകളാണ്!
പാമ്പ്!
തവിട്ടുനിറം, മേലാസകലം കറുപ്പ് കളം കളം ചിത്രപ്പണി. അനക്കമില്ല. സമാധി...

എന്താണ് പാമ്പ്?
വിയർപ്പിന് ദുർഗ്ഗന്ധം കൂടിത്തുടങ്ങിയ പ്രായത്ത് വഴുവഴുത്ത ഒരു ചൊറിച്ചിൽ പെരുവിരലിലൂടെ അരിച്ചരിച്ച് കയറ്റി സ്വകാര്യമായി അഭിമാനിക്കാവുന്ന പുതിയൊരു സന്തോഷം എന്നിൽ
പടർത്തിയത് പാമ്പാണ്.
പിന്നീടിങ്ങോട്ട്, പെൺമണമടിച്ചാൽ എന്റെ ശരീരമാസകലം- ജീവനില്ലാത്ത നഖങ്ങൾക്കും രോമങ്ങൾക്കുപോലുമടിയിലും പത്തിവിടർത്തി നൃത്തമാടുന്ന വഴുവഴുപ്പുള്ള ഉന്മാദത്തിന്
സര്‍പ്പത്തിന്റെ രൂപമാണ്.
സർപ്പസൗന്ദര്യത്തെ അറിഞ്ഞതില്‍പ്പിന്നെ ഉന്മാദം താങ്ങാനാകാതെവരുമ്പോള്‍, ഗത്യന്തരമില്ലാതെ, ഏകാന്തത്തിൽ നടത്തിവന്ന നാഗാരാധനകളുടെ അഭിഷേകതീർഥം
ഒഴുകിവന്നിരുന്ന ഓവിന്- ദംശനമേറ്റാൽ നിമിഷങ്ങൾക്കകം അതുകടന്നുചെല്ലുന്ന  രക്തധമനികളെപ്പോലും കരിച്ചുകളയാൻ പോന്ന വിഷം പേറുന്ന അണലിത്തലയുടെ ആകൃതിയാണ്!
നാഗാരാധനകളുടെ ഇടവേളനീളുമ്പോൾ അപശകുനസൂചകമായി സ്വപ്നദർശനം തരുന്ന ഉഗ്രമൂർത്തികൾ പറക്കും നാഗങ്ങളാണ്.
തടിച്ച ഉടലും, നേർത്ത വാലും, വലിയ വായും, നീണ്ട മുടിയുമുള്ള- ഇഴയാൻ പോലും ബുദ്ധിമുട്ടുന്ന പറക്കും നാഗങ്ങൾ.
നാഗത്തിന്റെ ഇഴച്ചിൽ എത്ര വികാരതീവ്രം! ഓരോ കോശവും ഭൂമിയിൽ ഉരച്ചുരച്ച് തൊട്ടും തൊടീച്ചും അറിഞ്ഞ് ഇഴഞ്ഞ് പുളഞ്ഞ് അലിഞ്ഞ്! സ്പർശനസുഖത്തിന്റെ പാരമ്യതയിൽ ജീവിക്കുന്ന ദിവ്യജീവികൾ...
സ്വപ്നദർശനത്തിന് ഭാഗ്യം കിട്ടുന്ന ഉറക്കങ്ങളുടെ ഒടുവില്‍ കിടപ്പുമുറിയില്‍ തങ്ങിനിൽക്കുക പാമ്പ് കൊത്തിക്കളയുന്ന വിഷത്തിന്റെ ഗന്ധമാണ്.
കപ്പക്കിഴങ്ങ് വാട്ടിയ മണം. കുറ്റിക്കാടുകളിൽ സന്ധ്യക്ക് ഉയരുന്ന മണം...
കടിച്ചുകൊല്ലാൻ നാളുകളോളം ഇരയെ കിട്ടാതെ വിഷം തലയിൽ കെട്ടിക്കിടന്ന് ആ ഉന്മാദം
താങ്ങാനാകാതെ നാഗം കണ്ണിൽക്കണ്ട കരിങ്കല്ലിനെ ആഞ്ഞുകൊത്തും. ആ വിഷത്തിൽ കരിങ്കല്ല് അലിയുമോ?
ആ കല്ല് പൊടിഞ്ഞുണ്ടാകുന്ന മണ്ണ് വിഷമയമാകില്ല, തീർച്ച. എത്രയോ തലമുറകൾക്ക് പകർന്നുപയോഗിക്കാൻ പോന്ന ശക്തിയുള്ള വിത്തുകളെ വിരിയിക്കാൻ വീര്യമുണ്ടാകും ആ
മണ്ണിന്. ആ മണ്ണിൽ തളിർത്ത ചെടികളിലെ പൂക്കളിൽ ഇണചേരാൻ തേനീച്ചകൾ മത്സരിച്ചേക്കും!

കാട്ടുപൂക്കളുടെ കടുത്ത മണമുള്ള കാവിനുള്ളില്‍ ഒറ്റത്തിരിയിട്ട എള്ളെണ്ണവിളക്കിന്റെ മുന്നിൽ നിരനിരയായിരിക്കുന്ന മഞ്ഞളണിഞ്ഞ നാഗരാജന്മാരെ നോക്കി കൈകൂപ്പി
നില്‍ക്കുമ്പോൾ അറിയാതെ മേലാസകലം വാരിവിതറുന്ന രോമാഞ്ചത്തിന് കാവിലെ ഇളംകാറ്റിനൊപ്പം എന്നിൽ വളരുന്ന കരിനാഗത്തിന്റെയും അകമ്പടിയുണ്ടാകാറുണ്ട്!
ആ നിൽപ്പിൽ മൂന്നും അഞ്ചും തലകളുള്ള നാഗരാജന്മാരെ നോക്കി ഉന്മാദം തുളുമ്പുന്ന കണ്ണീരോടെ അറിയാതെ തന്നെ ഞാന്‍ വിളിച്ചുപോകാറുണ്ട്... "ദൈവമേ... “
നേർത്ത വാലും, തടിച്ച ഉടലും, കൂർത്തുവരുന്ന തലയും, ഇളകിമാറുന്ന ചർമ്മവും, പകയോടെ വിഷം കാത്തുവയ്ക്കുന്ന വീര്യവുമുള്ള കരിനാഗങ്ങൾ!
അലസമായിരിക്കുമ്പോള്‍ ഇഴഞ്ഞിഴഞ്ഞു നടക്കയും ഉന്മാദമൂര്‍ച്ഛയില്‍ ഉറഞ്ഞ് നിവര്‍ന്ന് തലയുയര്‍ത്തിയാടി മുന്നിലുള്ള എന്തിനെയും കരിച്ചുകളയാന്‍ പോന്ന വീര്യമുള്ള വിഷം ധൂര്‍ത്തടിച്ച് ചീറ്റിത്തെറിപ്പിക്കയും ചെയ്യുന്ന ശക്തിയുടെ, കഴിവിന്റെ, വീര്യത്തിന്റെ, യോഗത്തിന്റെ ഭൂമിയിലെ ചിഹ്നങ്ങള്‍!

തൊടിയുടെ അങ്ങേയറ്റത്ത് സഹായിയോടൊപ്പം തെങ്ങിന്‍‌തൈക്ക് കുഴിയെടുക്കുന്ന വല്യച്ഛനോട് പാമ്പിനെ കണ്ടത് പറയാൻ പോകുമ്പോൾ മനസ്സിൽ ഭയം-ആരാധന-ആവേശം-ഉന്മാദം!
ആ ഉന്മാദത്തിന്റെ കേളികൊട്ടിൽ എന്നിൽ വളരുന്ന കരിനാഗവുമുണർന്നിരുന്നു ... എന്റെ ദൈവത്തെ ദർശിച്ച ഞെട്ടലിൽ.

വല്യച്ഛനും സഹായിയും ഉടൻ കുളത്തിനടുത്തേക്ക് പാഞ്ഞു. ഞാനുമെടുത്തു ഒരു പേരപ്പത്തൽ... ഭയംകലർന്ന ആനന്ദം നിറഞ്ഞ് തളരാൻ വെമ്പുന്ന ശരീരത്തിന് ഒരു താങ്ങാക്കാൻ!
കയറിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു നാഗത്താൻ... വേദാന്തിയെങ്കിൽ ഒരു പ്രഭാഷണത്തിനുള്ള വകയായി.
പാമ്പെന്നു തെറ്റിധരിച്ച് കയറിനെ ഭയക്കുന്ന അജ്ഞാനിയുടെ കഥ! പാമ്പെന്ന മായ. പാമ്പ് ഉണ്ടായത് പേടിച്ചവന്റെ മനസ്സിൽ മാത്രം. യഥാർഥത്തിലുള്ളത് കയർ... കയർ മാത്രം!
കയറിൽ പിണഞ്ഞുകിടക്കുന്ന പാമ്പിനെക്കണ്ടിട്ടും പാമ്പ് മായയെന്നും കയർ മാത്രം സത്യമെന്നും കരുതുന്ന വേദാന്തിയെ ആ പാമ്പ് കടിച്ചാൽ അയാൾക്ക് വിഷമേൽക്കാതെ പോകുമായിരിക്കുമോ?

പതിനായിരം തിളക്കുന്നചിന്തകളെ താലോലിച്ച്, പേരപ്പത്തലിൽ താടിചേർത്ത് നഖം കടിച്ച് ഞാൻ കാഴ്ച്ച കണ്ടുനിന്നു.
പത്തിവിടർത്തുമോ എന്റെ നാഗം? അതിന്റെ ഫണത്തിൽ എന്ത് ചിഹ്നമാവും? നിവർന്ന് നിന്ന് കണ്ണിലേക്ക് വിഷമൂതുന്ന നാഗമാണോ ഇത്? അതോ കലി വന്ന് കയറിയാല്‍ വാൽ പോലും വിറയ്ക്കുന്ന നാഗമോ? ഇപ്പോൾ അലസമായി നിര്‍ജ്ജീവമായിരിക്കുന്ന, എന്നെത്തന്നെ ഉറ്റുനോക്കിയിരുന്ന ആ കൺകളിൽ ക്രോധത്തിന്റെ കൊടുംകാറ്റുയരുന്നതുകാണാൻ ഞാൻ നിമിഷമെണ്ണി കാത്തുനിന്നു.
അദ്ഭുതമെന്നുവേണം പറയാൻ വിഷാദഛവി കലർന്ന ആ കൺകളിലെവിടെയോ ഒരു മിന്നായം പോലെ ഞാൻ എന്നെ കണ്ടിരുന്നു!

"ഇത് നീർക്കോലിയല്ലേ... വെറും നീർക്കോലി!"
"കൊല്ലണോ സാറേ?"
"വേണം, ഇല്ലെങ്കിൽ ശല്യം ഫുട്‌വാൽവിൽ ചുറ്റിപ്പിണയും"

വല്യച്ഛന്റെ കൈയ്യിലിരുന്ന വടി വായുവിൽ ഉയർന്ന് താഴ്ന്നു. അത് പുറപ്പെടുവിച്ച ഹുംകാരത്തിന് തീർച്ചയായും ഒരു സർപ്പസീൽക്കാരത്തിന്റെ ഗാംഭീര്യത്തിന്റെ ഛായ പോലുമില്ലായിരുന്നു.
എന്നിട്ടും ആ അടി ... ഒറ്റയടി മാത്രം മതിയായിരുന്നു എന്റെ ആത്മാവിനെ കവർന്നെടുത്ത ആ നാഗത്തിന്റെ കഥ കഴിയാൻ!
അതാ എന്റെ ആരാധനാമൂർത്തി ചലനമറ്റ് വല്യച്ഛന്റെ വടിയുടെ തുമ്പിൽ.
നോക്കാതെ തന്നെ എനിക്ക് കാണാൻ കഴിഞ്ഞു, അടികൊണ്ട് കലങ്ങിയ ആ കൺകളിലെ ശൂന്യത. ഒരു പരാതിയും പറയാതെ അടിക്ക് കീഴടങ്ങുന്ന ആ കൺകളിലെ തണുപ്പ് അല്പം മുൻപ് എന്നിൽ നിന്ന് അതിന് പകർന്നുകിട്ടിയതാണോ എന്നുപോലും ഞാൻ സംശയിച്ചു! 
ഒരുപക്ഷേ തന്റെ കണ്ണീർ കഴുകിക്കളയാനാവും അത് ആ കുളത്തിൽ വന്നത്!
തെങ്ങിൻ ചുവട്ടിലേക്ക് തോണ്ടിയിട്ട് വല്യച്ഛൻ അതിന്റെ തലയ്ക്ക് ഒന്നുകൂടി അടിച്ചു.
'അത്' വിറച്ചുവിറച്ച് തലപൊക്കി, എന്തോ പറയാനെന്നവണ്ണം വാ പൊളിച്ചു, ചീറ്റിയില്ല, പത്തിവിടർത്തി ആടിയില്ല, നാലുപല്ലുകളും ഇരട്ടനാവും കറുത്ത വായും കാട്ടി നിവർന്ന് നിന്നില്ല,...
ഇടറിയിടറി, വെട്ടിവിറച്ച് തലതാഴ്ത്തി.
നീർക്കോലി, വെറും നീർക്കോലി.

എന്നിൽ വളരുന്ന കരിനാഗം മണ്ണിരയെപ്പോലെ ഉള്ളിലുള്ളിൽ ഒളിച്ചു.
ഇങ്ങനെയും നാഗമുണ്ട്... ഒരു പത്തലിന്റെ വീശലിൽ യാതൊരു പ്രതിഷേധവുമില്ലാതെ തലചിതറിത്തെറിക്കുന്നവ.
വഴുവഴുത്ത കറുത്ത സൗന്ദര്യമില്ലാത്തവ.
ഇഴഞ്ഞിഴഞ്ഞ്, മെല്ലെ നിവർന്ന്, ആടിയാടി, വിഷം ചീറ്റാൻ ധൈര്യമില്ലാത്തവ... ശേഷിയില്ലാത്തവ... യോഗമില്ലാത്തവ.
പാടത്തേക്ക് തോണ്ടിയിട്ട നീർക്കോലി പെരുവിരലിന്റെ തുഞ്ചത്തുകൂടി എന്നിലേക്ക്, നട്ടെല്ലുവഴി എന്റെ കണ്ണിലേക്ക് അരിച്ചുകയറുമെന്ന് ഞാൻ ഭയന്നു.

തിരികെ നടക്കുമ്പോൾ വല്യച്ഛന്റെ സഹായി പറഞ്ഞു...
"ഇതൊന്നുമല്ല സാറേ, പേടിക്കേണ്ട സാധനങ്ങൾ ഇവിടെ വേണ്ടുവോളമുണ്ട്. ഇന്നാള് ഞാൻ പുല്ലുമുറിച്ചോണ്ടുനിന്നപ്പോൾ അറിയാതെ ഒന്നിന്റെ കുറച്ച് ഇറച്ചിയുംകൂടി മുറിച്ചെടുത്തതാ...
എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു. പുല്ലിന്റെ അതേ നിറവും!"

"എനിക്കറിയാവുന്നതല്ലേ പിന്നെ, കഴിഞ്ഞ ദിവസം റബ്ബർ വെട്ടാൻ ചെന്നപ്പോൾ ഒരുത്തനങ്ങനെ ആടിയാടി ചീറ്റി കലിതുള്ളി നിൽക്കുന്നു... എന്റെ കൈയ്യിലാണെങ്കിൽ വടിയുമില്ല.
ഒരു വിധം കഴിച്ചിലായെന്നു പറഞ്ഞാൽ മതിയല്ലോ"
ഈ വീരനാഗകഥകൾക്കൊന്നും എന്നിൽ വളരുന്ന കരിനാഗത്തെ തേടിപ്പിടിക്കാനായില്ല!  കാരണം അവൻ ഒറ്റയടിക്ക് തലതകരുന്ന നീർക്കോലിയെ തിരയുകയായിരുന്നു...

വീട്ടിൽനിന്നും വായനശാലയിലേയ്ക്ക് ഒരു കിലോമീറ്റർ നടക്കണം. സന്ധ്യയ്ക്കാണ് ഇറങ്ങിയത്. ഒരുവശം കൈതയും, മറുവശം പാടവും, ഓരംചേര്‍ന്ന് തെളിവെള്ളമൊഴുകുന്ന തോടുമുള്ള വഴി. ഉഷ്ണകാലം. കാമാതുരനെന്ന് പേരുകേട്ട ശോഷിച്ച ചന്ദ്രന്റെ അരണ്ടവെളിച്ചം മാത്രം. കുഞ്ഞുന്നാൾ മുതൽ നടക്കുന്ന വഴി. ഒരിക്കലും അവിടെ വച്ച് ദർശനം കിട്ടിയിട്ടുള്ളതല്ല...
പതിവുപോലെ മനസ്സിനെ അലയാൻ വിട്ട് അലസമായ കാൽവൈപ്പുകളോടെ നടന്നു. ഒരടിമുന്നിൽ.... അതാ.
ഇനിയും ചൂടുവിട്ടിട്ടില്ലാത്ത ടാർ റോഡിനു കുറുകേ...റോഡിനു ചെരിഞ്ഞ്... കാറ്റത്ത് പറക്കുന്ന കൊടി പോലെ, ദേഹത്തൊഴുകിക്കിടന്ന മാംസപേശികളിൽ ഒരുന്മാദനൃത്തിന്റെ ചുവടുകൾ വിരിയിച്ച്...
നാഗം!

എന്നിൽ വളരുന്ന കരിനാഗം എവിടെനിന്നെന്നറിയില്ല- തലയുയർത്തി,
ചതഞ്ഞ - അടിഭാഗം വെളുത്ത മറ്റൊരു പാമ്പിൻ തല പിറകേയും...

ഉറപ്പാണ്... തലയടിച്ചുചിതറിച്ച് നോക്കേണ്ടകാര്യമില്ല...

എന്നിട്ടും വടിയെടുത്തു, ഉന്നം പിടിച്ചു, ഓങ്ങിയടിച്ചു...

തെറ്റിയില്ല... നീർക്കോലി തന്നെ, വെറും നീർക്കോലി!

Feb 1, 2012

പൂ(ക്കാ)മരം

ഒരിക്കലും പൂക്കാത്ത എന്റെ പൂമരം
എന്നിട്ടും എനിക്കത് പൂമരമായി
കാണുന്നവര്‍ കാണുന്നവര്‍ എന്നെ കളിയാക്കുമായിരിക്കും,
പൂവിടാത്ത ഈ പാഴ്മരം പൂമരമായതെങ്ങനെയെന്ന്
മോഹങ്ങള്‍ നിറഞ്ഞുതൂകുന്ന കണ്ണീര്‍ അതിന്റെ ചുവട്ടിലിറ്റിച്ച്
കണ്ണും നട്ട് ഞാനെന്നും കാത്തിരിക്കും
തളിരിലകള്‍ക്കിടയിലെങ്ങാന്‍ ഒരു കുഞ്ഞുകണ്ണ് തിളങ്ങുന്നോ എന്ന്

എന്റെ പൂമരത്തില്‍ വിരിയുന്ന പൂക്കളെല്ലാം
വിരിയും മുന്‍പേ പൊഴിയാന്‍ വേണ്ടി ഉണ്ടാകുന്നവയാണ്

എന്റെ കരളിനുള്ളില്‍
എപ്പൊഴും ചാറല്‍ മഴ ചിണുങ്ങിപ്പെയ്യുന്ന-
എപ്പൊഴും മഞ്ഞിന്റെ നനവ് കിനിഞ്ഞിറങ്ങുന്ന-
നാമ്പുകളില്‍ പ്രണയത്തിന്റെ നനവ് തങ്ങി തിളങ്ങുന്ന പുല്‍മേടുകള്‍ക്കിടയില്‍
ഏകാന്തതയുടെ തണല്‍നിറഞ്ഞൊരു കോണുണ്ട്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അവിടെയാണ് പൊഴിയുന്നത്
വിരിയാന്‍ വിറകൊള്ളുന്ന ഇതളുകള്‍ക്കിടയിലൂടെ
നിരാശകലര്‍ന്ന ഒരായിരം കുഞ്ഞു കണ്ണുകള്‍ എന്നെ നോക്കി വിതുമ്പുമ്പോള്‍
ഞാനെന്റെ വിഷാദത്തിന്റെ ഭാണ്ഡവും പേറി അവിടെയാണു പോകാറ്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അങ്ങ് മുകളില്‍നിന്നും കറങ്ങിക്കറങ്ങി
സുഗന്ധം പരത്തി വരുന്നതും നോക്കി അവിടെ ഞാന്‍ ഇമവെട്ടാതിരിക്കും
കണ്ണീര്‍ നിറഞ്ഞുതുളുമ്പുന്നതിനാല്‍ എനിക്കൊന്നും കാണാനാകാറില്ല

ആ പൂക്കള്‍ ഒരിക്കലും ഞാന്‍ കൊതിക്കും‌പോലെ
എന്റെ ലോകം എനിക്കുമുന്നില്‍ വിരിയിക്കുന്ന എന്റെ കണ്‍കളെ ചുംബിക്കാറുമില്ല
എന്റെ ലോകം മായികമായ കടുംനിറങ്ങളില്‍ ചാലിച്ചതെന്ന് ഓര്‍മ്മപ്പെടുത്തി
എന്റെ കണ്ണുകളെ തഴുകാതെ,
ജന്മാന്തരങ്ങള്‍‌ക്കിടയിലെ അപാരദുഃഖത്തിന്റെ മഹാമൌനം ഘനീഭവിച്ച പാറയിടുക്കുകള്‍ക്കിടയിലൂടെ
തേടലിന്റെ നിത്യസന്ദേശവും വഹിച്ച് പതഞ്ഞ് കലങ്ങി തിങ്ങിയൊഴുകും പുഴകളിലേക്ക്
എന്റെ ചുടുനിശ്വാസങ്ങളേറ്റ് അവ തെന്നിത്തെന്നി നീങ്ങുന്നത്
നിസ്സഹായനായി ഞാന്‍ നോക്കിനില്‍ക്കും...

ഏകാന്തതയുടെ ആ ഒഴിഞ്ഞകോണില്‍നിന്നും
ശൂന്യതയുടെ മണലോരത്തേക്ക് അധികം ദൂരമില്ല
ഇടറുന്ന ആ യാത്രയില്‍ എന്റെ കണ്‍കളില്‍  എന്നും ഉപ്പിന്റെ കയ്പ്പും നീറ്റലുമായിരിക്കും

ഓരോവട്ടം ആ മരച്ചുവട്ടില്‍നിന്നും കരഞ്ഞുകൊണ്ട് മടങ്ങുമ്പൊഴും
വെറുതെ ഞാനോര്‍ക്കും
ശരിക്കും എന്റെ പൂമരത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നെങ്കില്‍
ആ കുഞ്ഞുപൂക്കള്‍ എന്റെ കണ്‍കളെ ഉമ്മവച്ച്
കാതില്‍ ഇക്കിളിയിട്ട്
എന്നിലാകെ നറുമണം പരത്തിയിരുന്നുവെങ്കില്‍
എന്റെ കണ്ണീരിന് ഉപ്പിന്റെ കൈപ്പാകില്ലല്ലോ ഉണ്ടായിരുന്നിരിക്കുക...