Dec 2, 2008

പൊന്തന്‍ മാട

മുവാറ്റുപുഴ - നിര്‍മ്മലാ ഹൈ സ്കൂളില്‍ പഠിക്കാന്‍ പറ്റിയത് എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിരുന്നു...
സ്കൂളില്‍ വച്ച് കലാപരിപാടികളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുക എന്നത് എന്റെ പതിവായിരുന്നു.
പഠനത്തിനൊപ്പം തന്നെ കുട്ടികളുടെ മറ്റു കഴിവുകള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിലും സ്ക്കൂളിലെ അദ്ധ്യാപകരും
സര്‍വ്വോപരി ഞങ്ങളുടെയൊക്കെ പ്രിയങ്കരനായ ഹെഡ്മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചനും പ്രത്യേക ശ്രദ്ധവച്ചിരുന്നു.

യുവജനോത്സവസമയമാവുമ്പോള്‍ സ്കൂളിലെ മൊത്തം കുട്ടികളെയും നാലഞ്ച് ഹൌസുകളാക്കി തിരിക്കും.
ക്ലാസില്‍ നിന്നും ഹൌസ് ലീഡര്‍മാരെ കുട്ടികള്‍ തിരഞ്ഞെടുക്കും, അവര്‍ തങ്ങളുടെ സിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കും.
ഈ ഹൌസ് ലീഡര്‍മാര്‍ പത്താം ക്ലാസിലെ ഹൌസ് ലീഡര്‍മാരില്‍ നിന്നും മെയിന്‍ ഒരു ഹൌസ് ക്യാപ്റ്റനെയും തിരഞ്ഞെടുക്കും.
ഇങ്ങനെയാണ് ഏര്‍പ്പാട്... തീര്‍ത്തും ജനാധിപത്യപരമായ സംവിധാനം!

കലാപരിപാടികളില്‍ പങ്കെടുക്കാനുള്ള എന്റെ ഈ ആവേശത്തിന് വേറൊരു കാരണവുമുണ്ട്...
ഞാന്‍ അങ്ങനെ കൂട്ടുകാരുടെയിടയില്‍ വലിയ സ്വാധീനമൊന്നും ഉള്ള കൂട്ടത്തിലല്ല...ചുരുക്കം ചില സുത്തുക്കള്‍ ഉള്ളതൊഴിച്ചാല്‍.
അങ്ങനെ പൊങ്ങുതടി പോലെ ഒഴുക്കിനൊപ്പം സൈഡിലൂടെ പോകാനാണ് എനിക്കിഷ്ടം(ഇപ്പൊഴും അങ്ങനെയൊക്കെ തന്നെ)
യുവജനോത്സവത്തില്‍ പങ്കെടുത്താല്‍ ഇല്ലാത്ത പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കാന്‍ അത് വളരെ സഹായിക്കും...
മറ്റ് കൂട്ടുകാര്‍ വീരസ്യം പറഞ്ഞും, പരീക്ഷയില്‍ സ്കോര്‍ ചെയ്തുമൊക്കെ നേടിയെടുത്ത ‘പൊതുജന‘സ്വാധീനം സുളുവില്‍ അടിച്ചെടുക്കാം!

അച്ഛനുമമ്മയും മിക്കവാറും പേരമ്മ-വല്യമ്മമാരും അമ്മാവന്മാരും ഒക്കെ മലയാളഭാഷാനിപുണര്‍ ആയതുകൊണ്ട് ഒരു പ്രസംഗമോ കവിതയോ ഒക്കെ സംഘടിപ്പിക്കാന്‍ ഒരു വിഷമവുമില്ല.
കൊച്ചമ്മാവനാണെങ്കില്‍ മോണൊആക്റ്റ് കലയുടെ ഉസ്താദും... 
പിന്നെ കഥാരചന, കവിതാരചന, നാടകം, ഫാന്‍സിഡ്രസ്... ഐറ്റങ്ങള്‍ പലതാണ്.

സ്കൂളുകളിലെ ഈ യുവജനോത്സവ മാമാങ്കം കൂടാതെ മേള,കലയരങ്ങ്,ഫാസ് ഇങ്ങനെയൊക്കെ പറഞ്ഞ് വേറെയും മത്സരവേദികള്‍ ധാരാളം...
സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും എന്നെ ഇതിലൊക്കെ പങ്കെടുപ്പിയ്ക്കാന്‍ അച്ഛനുമമ്മയും വലിയ ഉത്സാഹം കാണിച്ചിരുന്നു.
ഭാഗ്യത്തിനു ഒന്നോ രണ്ടോ സമ്മാനങ്ങള്‍ വീതം കിട്ടുകയും ചെയ്തു പോന്നു.
അക്കൊല്ലം പെരുമ്പാവൂരിലെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി(ഫാസ്) വക കലാമേളയില്‍ ഞാനും പങ്കെടുത്തിരുന്നു, ഫാന്‍സി ഡ്രസില്‍‍.
കൊച്ചമ്മാവന്‍ വന്ന് മേക്ക് അപ്പ് ചെയ്തു തന്നു... സംഗതി കൊള്ളാം
അല്ലെങ്കിലും ഈ ഫാന്‍സി ഡ്രസില്‍ പങ്കെടുക്കാന്‍ വലിയ റിസ്ക് ഒന്നുമില്ല... മുഖത്തൊക്കെ മേക്ക് അപ്പായിരിക്കും അപ്പൊ ആരും തിരിച്ചറിയില്ല
‘സഭാകമ്പം‘ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന ചമ്മല്‍... ചളിപ്പ്... ഒഴിവാകുകയും ചെയ്യും!
എന്റെ വേഷം എന്താണെന്നല്ലേ.. പൊന്തന്‍ മാട! മമ്മൂട്ടിയുടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വേഷം...
അമ്മാവന്റെ ആത്മവിശ്വാസം കണപ്പോള്‍ എനിക്കും ഒരു ധൈര്യമൊക്കെ വന്നു... അമ്മാവന്‍ ഫുള്‍ സെറ്റപ്പിലാണ് വന്നത്... 
മുഖത്ത് പശതേച്ച് ഉമിക്കരി ഒട്ടിച്ചു... പാളത്തൊപ്പി... കീറിപ്പറിഞ്ഞ വേഷം... പുറകില്‍ തൂങ്ങിക്കിടക്കുന്ന കോണകം...
ഊന്നുവടി... കുറെ കപ്പക്കിഴങ്ങും ഉണക്കമീനും വള്ളിയില്‍ തൂക്കി കൈയില്‍ പിടിച്ചിരിക്കുന്നു... അങ്ങനെ സംഭവം കിടിലന്‍!
ഇതൊന്നും പോരാഞ്ഞിട്ട് അമ്മാവന്‍ വേറൊരു പൊടിക്കൈ കൂടി പ്ലാന്‍ ചെയ്തിരുന്നു...
പൊന്തന്‍ മാട സ്റ്റേജിനു പകുതിയെത്തുമ്പോള്‍ ഒരു പിന്‍-വിളി വരും.. “പൊന്തന്‍ മാടേ“
അപ്പോള്‍ ഞാന്‍ തിരിഞ്ഞുനിന്നു ഒരു ചെറിയ ഡയലോഗ് പറയും.. “ഛീ, പണി നോക്കി പോടാ പിള്ളാരേ” എന്നോ മറ്റോ... 
കൊള്ളാം സംഗതി സെറ്റപ്പാണ്!!!
ഫാന്‍സി ഡ്രസിനു കേറുമ്പോള്‍ വേഷം എന്താണെന്നു വിളിച്ചുപറയുന്ന ബോറന്‍ പരിപാടി ഇവിടെയില്ല...
സംഘാടകര്‍ക്കു വിവരമുണ്ട്...  അത്ര പോലും കാഴ്ച്ചക്കാരിലേയ്ക്ക് ‘കമ്മ്യൂണിക്കേറ്റ്‘ ചെയ്യാന്‍ കഴിവില്ലെങ്കില്‍ പിന്നെ മത്സരിക്കാന്‍ ഇങ്ങോടു വരണ്ട എന്നാണ് അവരുടെ പക്ഷം...
അല്ലെങ്കിലും, “അടുത്തത് പിച്ചക്കാരന്‍...” , “അടുത്തത് അക്ബര്‍ ചക്രവര്‍ത്തി...” , “അടുത്തത് പട്ടാളക്കാരന്‍” എന്നൊക്കെ വിളിച്ചുപറയുന്നത് അറു ബോറാണ്!
എന്തായാലും സംഭവം വര്‍ക്ക് ഔട്ടായി... ബി ഗ്രേഡിന്റെ അഹങ്കാരത്തോടെയാണ് ഞാന്‍ അന്നു പെരുമ്പാവൂരുനിന്നും പോന്നത്‌!

ഇതേ ചരിത്രം തിരുത്തിക്കുറിയ്ക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ സ്ക്കൂള്‍ യുവജനോത്സവത്തില്‍ ഫാന്‍സി ഡ്രസ്സിനു പേരു കൊടുത്തത്...
ഫാന്‍സി ഡ്രസ്സുള്‍പ്പെടെ എട്ട് ഐറ്റം... കൊള്ളാം കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു...
എന്റെ ഹൌസ് ക്യാപ്റ്റന്‍ നേരിട്ടു വന്ന് പ്രോത്സാഹനങ്ങളും, പിന്‍ തുണയും അറിയിച്ചു...
എന്നെ സെലെക്റ്റ് ചെയ്യാത്തതിന് ക്ലാസിലെ മറ്റു ഹൌസ് ലീഡര്‍മാരെ അവരുടെ ഹൌസ് ക്യാപ്റ്റന്മാര്‍ ഫയര്‍ ചെയ്തു...
എന്റെ ഹൌസ് ലീഡര്‍ക്കാവട്ടെ അഭിമാനം കൊണ്ട് ഇരിയ്ക്കാന്‍ മേലാത്ത അവസ്ഥ!

ഫാന്‍സി ഡ്രസ് മാത്രം, ക്ലാസുള്ള ഒരു ദിവസം ഉച്ചകഴിഞ്ഞാണ്... മേക്ക് അപ്പൊക്കെ നമ്മള്‍ തന്നെ വേണം...
എന്നേക്കൊണ്ടു പറ്റാവുന്ന രീതിയിലൊക്കെ ഞാന്‍ അണിഞ്ഞൊരുങ്ങി...
പാളത്തൊപ്പി വച്ചു... മുഖത്ത് കുറെ പൌഡര്‍ വാരിയിട്ടു... 
കോണകം ഉടുത്തു പരിചയമില്ലാത്തതുകൊണ്ട് അതുമാത്രം വേണ്ടരീതിയില്‍ പിന്‍ഭാഗത്ത് തൂങ്ങിക്കിടന്നു
ഉണക്കമീനും കപ്പയും വടിയും ഒക്കെ റെഡി...
നെഞ്ചും വിരിച്ച് ജൂനിയര്‍ പൊന്തന്മാട സ്റ്റേജിന്റെയടുത്തേയ്ക്ക് മാര്‍ച്ച് ചെയ്തു...
സ്നേഹനിധിയായ ഹെഡ് മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചന്‍ കൈകള്‍ പിറകില്‍ കെട്ടി, വാത്സല്യം നീറഞ്ഞ ചിരിയോടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു...
ആ ലോഹായുടെ നീളന്‍ കൈകളിലൊന്നില്‍ ഒരൊന്നാന്തരം നീളന്‍ വള്ളിച്ചൂരല്‍ ഒളിച്ചിരിപ്പുണ്ടെന്ന കാര്യം ഞങ്ങളുടെയൊക്കെയിടയില്‍ രഹസ്യമായ പരസ്യമാണ്!  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മെയ്‌വഴക്കമുള്ള അഭ്യാസി വാള്‍ ഉറയില്‍നിന്നും വലിച്ചൂരുന്നതുപോലെ അച്ചന്‍ അതു പുറത്തെടുത്ത് പ്രയോഗിയ്ക്കും.
അപ്പോളാണ് ഓര്‍ത്തത്, “പൊന്തന്‍ മാടേ“ എന്നു വിളിക്കാന്‍ ആളില്ല...
എവിടെ ഹൌസ് ക്യാപ്റ്റന്‍... എവിടെ ഹൌസ് ലീഡര്‍... ആ‍! ഒന്നിനും ഒരുത്തരവാദിത്വബോധവുമില്ല... കഷ്ടപ്പെട്ട് സമ്മാനം വാങ്ങാന്‍ (?) ഞാനും!
അതാ ഒരുത്തന്‍ അതിലേ കറങ്ങി നടക്കുന്നു... അവനെ പിടിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു...
അവനൊരു നല്ല കലാസ്വാദകനായിരുന്നതുകൊണ്ട് ആദ്യമൊന്നു നിരസിച്ചെങ്കിലും പിന്നെ സമ്മതിച്ചു...
ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍ അവന്‍ ഒന്നുകൂടി ചോദിച്ചു... “ചേട്ടാ കുഴപ്പമൊന്നുമില്ലല്ലോ...”
ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞിട്ട് ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് പോയി.
അവിടെ ഇംഗ്ലീഷ് പഠിപ്പിയ്ക്കുന്ന സണ്ണി സാറാണ്  മൈക്ക് കൈകാര്യം ചെയ്യുന്നത്...
ഇതെന്തുവേഷമാണെന്ന് സണ്ണി സാര്‍ എന്നോട് ചോദിച്ചു... ഞാന്‍ നെറ്റി ചുളിച്ചു... ഈ സാറ് സിനിമയൊന്നും കാണാറില്ലേ, കഷ്ടം!
(ഞാന്‍ അതിനുമുന്‍പ് പൊന്തന്‍ മാട സിനിമ കണ്ടിട്ടില്ലായിരുന്നു. 
അതുകൊണ്ട് ഒരുക്കം കഴിഞ്ഞ് കണ്ണാടി നോക്കിയ്പ്പോള്‍, സണ്ണിസാറിനുണ്ടായ അതേ സംശയം എനിയ്ക്ക് തോന്നിയില്ല!)

അനൌണ്‍സ്മെന്റ് മുഴങ്ങി: “അടുത്തതായി സ്റ്റേജിലേയ്ക്ക് കടന്നുവരുന്നത് പൊന്തന്‍ മാട...”
ബോറന്‍ സാറ്... ഞാന്‍ സാറിനെ മനസാലെ പഴിച്ചുകൊണ്ട്, സര്‍വ്വദൈവങ്ങളെയും മനസ്സില്‍ സ്മരിച്ചുകൊണ്ട് ‘തട്ടില്‍’ കയറി.
നടന്നു സ്റ്റേജിന്റെ പകുതിയായിട്ടും ‘വിളി’ വരുന്നില്ല... ലവന്‍ പണി തന്നോ!
ഇല്ല... ദാ വരുന്നു “പൊന്തന്‍ മാടേ“ എന്ന നീട്ടിയൊരു വിളി... ഞാന്‍ ഡയലോഗ് പറയാനൊരുങ്ങി...
പക്ഷേ വിളിയുടെ പുറകെ വളരെ ദയനീയമായ മറ്റൊരു രോദനവും കൂടി അപ്രതീക്ഷിതമായി സ്റ്റേജിനു പിന്നില്‍ നിന്നും വന്നു...
ഞാനത് കാര്യമാക്കാ‍തെ ഡയലോഗു പറഞ്ഞ്, എന്തു കണ്ടാലും കൈയ്യടിയ്ക്കുന്ന ഓഡിയന്‍സിനു മുന്നിലൂടെ ഒരു വിജയിയെപ്പോലെ സ്റ്റേജില്‍നിന്നും പോന്നു.
സി കഴിഞ്ഞ് വേറെ ഗ്രെയിഡൊന്നും ഇല്ലാത്തതുകൊണ്ടോ എന്തോ അന്നെനിയ്ക്ക് സി ഗ്രെയിഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞു!!!

പിന്നീടാണ് ‘പൊന്തന്‍ മാടേ’ വിളിയുടെ പിറകേ വന്ന ദീനരോദനത്തിന്റെ രഹസ്യം ചുരുളഴിഞ്ഞത്...
എന്റെ നിര്‍ദ്ദേശപ്രകാരം ലവന്‍ ‘പൊന്തന്‍ മാടേ’ എന്നു വിളിച്ചപ്പോള്‍,
 ദൌര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍  കരിവേലിക്കലച്ചനും ആ പരിസരത്തുണ്ടായിരുന്നു...
കുട്ടികളുടെ കഴിവുകളെ  ഏതുവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്ന അച്ചന്‍,
എന്റെ പരിപാടി കലക്കാന്‍ ഏതോ തെമ്മാടി ചെയ്ത തോന്നിയവാസമാണ് ഇതെന്നു കരുതി ലോഹായുടെ കൈയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ചിരുന്ന വള്ളിച്ചൂരല്‍ വലിച്ചൂരി അവന്റെ പിന്‍ഭാഗത്ത് പ്രയോഗിച്ചു... 
ആ അജ്ഞാത സുത്ത് ദീനമായി നിലവിളിച്ചുകൊണ്ട് പിന്‍ഭാഗവും തിരുമ്മി ജീവനുംകൊണ്ടോടി!

സായിപ്പിനെക്കണ്ടാല്‍ കവാത്തു മറക്കുമെന്നു പറഞ്ഞപോലെ കരിവേലിക്കലച്ചന്‍ ‘പൊക്കിയാല്‍‘ ഞങ്ങള്‍ നിര്‍മ്മലക്കാര്‍ മറുത്തൊന്നും തന്നെ പറയാന്‍ നില്‍ക്കാതെ കിട്ടാനുള്ളത് മേടിക്കയാണ് പതിവ്... 
അവിടെയും അതുതന്നെയാണ് സംഭവിച്ചതെന്നു തോന്നുന്നു!
ഇനിയിപ്പൊ അവന്‍ സത്യം പറഞ്ഞായിരുന്നോ എന്നും അറിയില്ല!
പിന്നീടൊരിക്കലും ആ അജ്ഞാത സുത്ത് എന്റെ കണ്മുന്‍പില്‍ വന്നിട്ടില്ല! അതുകൊണ്ട് സത്യാവസ്ഥ മനസ്സിലാകാനോ, ഒരു സോറി പോലും പറയാനോ പറ്റിയിട്ടില്ല!

6 comments:

  1. അളിയാ മൊത്തത്തില്‍ പരിപാടിയൊക്കെ നല്ല സരസമായി അവതരിപ്പിച്ചതുണ്ട്‌. ഈ പരിപാടി തുടങ്ങാന്‍ എന്നെയും പഠിപ്പിക്കുമോ - റിസ്വാന്‍

    ReplyDelete
  2. പിന്നെയെന്താ
    എന്തു പഠിപ്പിയ്ക്കണമെങ്കിലും ദക്ഷിണ വയ്ക്കണം എന്നു മാത്രമേയുള്ളൂ... ഹഹഹ

    ReplyDelete
  3. നമ്മുടെ സ്വന്തം നിര്‍മ്മലയും കരിവേലിയച്ചനും ! അല്ലേ രഘുരാജേ..ഞാനും പത്തിലെ യുവജനോത്സവത്തില്‍ 8 ഐറ്റത്തിനു പങ്കെടുത്തായിരുന്നു...നിര്‍മ്മലയിലെ ആ ദിനങ്ങള്‍..അതിസുന്ദരം !!!!

    ReplyDelete
  4. തീര്‍ച്ചയായും...
    ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന ദിനങ്ങള്‍!!!

    ReplyDelete
  5. "കോണകം ഉടുത്തു പരിചയമില്ലാത്തതുകൊണ്ട് അതുമാത്രം വേണ്ടരീതിയില്‍ പിന്‍ഭാഗത്ത് തൂങ്ങിക്കിടന്നു"


    കൊള്ളാം. നല്ല എഴുത്ത്. ചിരിപ്പിച്ചു....

    ReplyDelete