Showing posts with label ഭ്രാന്ത്. Show all posts
Showing posts with label ഭ്രാന്ത്. Show all posts

Jun 9, 2017

ദുഃഖസിംഹാസനം

ഒന്നാം ക്ലാസ്സിൽ കല്ലിൽ സ്കൂളിൽ ചേരുന്ന സമയത്ത് അമ്മ അതേ സ്ക്കൂളിൽ 
പഠിപ്പിക്കുന്നതുകൊണ്ട് "ടീച്ചറുടെ മകൻ" എന്ന വെറുക്കപ്പെട്ട പ്രതിച്ഛായയുണ്ട്.
"വരേണ്യരായ" പഠിപ്പിസ്റ്റുകൾ മാത്രമേ കൂട്ടു കൂടൂ.
കളിക്കാൻ പോകാതെയും കറങ്ങിനടക്കാതെയും പഠിച്ച് മാർക്ക് മേടിച്ച് കിട്ടുന്ന 
അനുഭൂതിക്ക് അതിനുവേണ്ടി നഷ്ടപ്പെടുത്തിയ രസങ്ങളുടെ വിടവു നികത്താനുള്ള 
ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചോളണമായിരുന്നു. 
വിടവുകൾ നികന്നില്ലെങ്കിലും വെറുതെ ഭാവിച്ചു... നിറയെ മാർക്കുണ്ട്... 
ഹായ്... വേറൊന്നും പ്രശ്നമല്ല. 

അപ്പൊളും അന്വേഷിന്റെയത്ര* മാർക്കോ അനുരൂപയുടെയത്ര* നല്ല കൈയ്യക്ഷരമോ 
ഇല്ലതാനും. അപ്പൊ വിടവു നികന്നുപോകുന്നില്ലാത്തത് മാർക്കു കുറവായതുകൊണ്ടുതന്നെ. 
പഠിക്കുക... അതു മാത്രം ചെയ്യുക... അതുതന്നെ ശരി. 
ചുറ്റുമുള്ളവർ വെറുതെ പറയുകയല്ല. കാലത്ത് സ്ക്കൂളിൽ "പൂട്ടി" കളിക്കരുത്, 
സ്ക്കൂളിലേക്ക് അക്വാഡക്റ്റിനുമുകളിലൂടെ പോകരുത്, വൈകിട്ട് അരുണിനൊപ്പം* 
ടെറസിലോ കരോട്ട് ശ്രീധരന്റെ* വീട്ടിലോ അല്ലെങ്കിൽ പാടത്ത് വലിയ  ഗ്രൗണ്ടിലോ 
ക്രിക്കറ്റ് കളിക്കരുത്. "കളിക്കാൻ പൊക്കോട്ടേ?" എന്ന് അമ്മയോടോ അച്ഛനോടോ 
ചോദിച്ച് "വേണ്ട" എന്നു കേൾക്കുമെന്നറിയാമെങ്കിലും, 
എന്തെങ്കിലും 'പൊട്ടഭാഗ്യ'ത്തിന് "ഇന്നു പൊയ്ക്കോ" എന്നു പറഞ്ഞാലോ 
എന്ന് പ്രതീക്ഷിക്കരുത്. ഞായറാഴ്ചത്തെ സിനിമകളും വെള്ളിയാഴ്ചത്തെ ചിത്രഗീതവും 
വിടാതെ കാണണമെന്ന് ആഗ്രഹിക്കാൻ പാടില്ല. 

ചിത്രഹാർ, ചന്ദ്രകാന്ത, ശ്രീകൃഷ്ണ, ശക്തിമാൻ, ഏക് സെ ബഢ്കർ ഏക് ഇതൊക്കെ 
കണ്ടില്ലെങ്കിലും - 'കാണാതെ പകരം ഒന്നും ചെയ്യാതിരുന്നാൽ‌പോലും അത്ര നല്ലത്'
എന്നു ഞാൻ മനസിലാക്കിക്കൊള്ളേണ്ട പരിപാടികളാണ്.
ഇതിനൊക്കെ പകരം മാർക്കുകൾ കിട്ടുമെന്നും, അത് വലിയ സന്തോഷം തരുമെന്നും, 
മറ്റു സന്തോഷങ്ങളൊന്നും അത്ര വരില്ലെന്നും, അന്വേഷിനും അനുരൂപയ്ക്കും 
ഇതൊന്നുമില്ലാതെ നിറയെ സന്തോഷം കിട്ടുന്നുണ്ടെന്നും, 
എനിക്കിനിയും സന്തോഷം കിട്ടിത്തുടങ്ങാത്തത് എന്റെ പരിശ്രമക്കുറവുകൊണ്ടാണെന്നും എനിക്കറിയാമായിരുന്നു.

മഞ്ഞ പെയ്ന്റാണ് ഹൈസ്കൂളിന്. അവിടെയാണ് സ്റ്റാഫ് റൂമും. അതിനരികിലൂടെ 
പുറകിൽ പോയാലാണ് മൂത്രപ്പുര. മൂത്രപ്പുരയിലേക്കുള്ള വഴിയിലെ മഞ്ഞ ചുവരിൽ 
നിറയെ ആലേഘനങ്ങളാണ്. രണ്ടാം ക്ലാസ് ആയപ്പോളേക്കും തന്നെ മലയാളഭാഷയിലെ 
തെറികളെല്ലാം ആ ചുവരുകളിൽ നിന്ന് ഹൃദിസ്ഥമായിരുന്നു.
എന്റെ കൈകൊണ്ട് ആ ചുവരിൽ എന്തെങ്കിലുമൊന്ന് ചേർക്കണമെന്ന ആഗ്രഹം 
അധികരിച്ചുവരികയാണ്. 
എല്ലാവർക്കുമാകാമെങ്കിൽ എനിക്കുമായിക്കൂടേ?
എനിക്കറിയാം എല്ലാവർക്കുമാകാമെന്നതുകൊണ്ട് എനിക്ക് ആയിക്കൂട.
എത്ര മൂത്രമൊഴിച്ചാലും തൃപ്തി വരാതെയായിത്തുടങ്ങി. ഒഴിച്ചു മടങ്ങുമ്പോൾ 
ചുവരിലെ വട്ടെഴുത്തുകളുടെയും കോലെഴുത്തുകളുടെയും ഇടയിലെ ശൂന്യതകൾ 
എന്റെ കണ്ണിലെ ശൂന്യതയിലേക്ക് ഒലിച്ചിറങ്ങി പടരാൻ തുടങ്ങി. 
സ്കൂൾ മുറ്റത്തെ കുടമ്പുളിമരത്തിന്റെ പുളിയുള്ള തളിരില തിന്നരുതാത്തതാണെന്നറിഞ്ഞിട്ടും 
ഞാനൊളിച്ചു തിന്നിട്ടുണ്ട്. ജോർജുചേട്ടന്റെ കടയിലെ പുളിയച്ചാറും, മഞ്ഞ ജാമും തിന്നാൻ പാടില്ലാത്തതാണെന്നറിഞ്ഞും പലകുറി വാങ്ങിത്തിന്നിട്ടുണ്ട്.
സ്കൂൾ വിട്ടാൽ നേരെ നടക്കുകയാണു വേണ്ടതെന്നറിഞ്ഞും അമ്പലത്തിനരികിലൂടെ 
പാടം കടന്നു കല്ലുപാലം വഴി വന്നിട്ടുണ്ട്.
എനിക്കറിയാം അന്വേഷിനും അനുരൂപയ്ക്കും കിട്ടുന്ന പോലുള്ള സന്തോഷത്തെ 
എന്നിൽ നിന്നും തടഞ്ഞുനിർത്തുന്നത് ഇതൊക്കെയാണ്. 
പാടില്ലെന്നറിഞ്ഞും ആരുടെയും കണ്ണിൽ പെടാതെ ചുവരിലെഴുതിയാൽ 
ഒരു പക്ഷേ ഇനിയൊരിക്കലും അന്വേഷിനും അനുരൂപയ്ക്കുമൊക്കെ കിട്ടാറുള്ളപോലെയുള്ള, ഞാനാഗ്രഹിച്ചുകൊള്ളേണ്ട സന്തോഷം എനിക്ക് കിട്ടുകയേ ഇല്ല.
പക്ഷെ ഉള്ളിനുള്ളിൽ എനിക്കു നല്ല ഉറപ്പായിരുന്നു ആ സന്തോഷം ഒരിക്കലും എനിക്കുണ്ടാകില്ല. 

എന്താണ് ഭിത്തിയിലെഴുതേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. 
മൂത്രപ്പുരയിലേക്കുള്ള വഴിയിൽ തിരക്കൊഴിഞ്ഞ നേരം നോക്കി 
മൂന്നുനാല് കാട്ടപ്പ-ഇല ഒന്നിച്ചുപിടിച്ച് തൊട്ടപ്പുറത്ത് അമ്മയിരിപ്പുണ്ടാവുന്ന സ്റ്റാഫ് റൂമിന്റെ 
പുറം ഭിത്തിയിൽ "ഉറക്കെ" ഞാനെഴുതിയിട്ടു : "രഘു"
എന്തു തെറ്റു ചെയ്താലും ഏറ്റുപറഞ്ഞുകൊള്ളണമെന്ന് എനിക്കറിയാമായിരുന്നു. 
ഏതാനും മണിക്കൂറുകൾ പോലും 'അർഹതയില്ലാത്ത' ആ സന്തോഷം 
ഉള്ളിൽ കൊണ്ടു നടക്കാൻ ഞാൻ എന്നെ സമ്മതിച്ചില്ല. അമ്മയോട് ഏറ്റു പറഞ്ഞു... 
സന്തോഷത്തിന്റെ കെട്ടിറക്കി.
അതിനുശേഷമാണ് ഞാനാലോചിച്ചത് "കുറ്റകൃത്യത്തിലേക്ക്" എന്നെ ബന്ധിപ്പിക്കുന്ന
തെളിവായ - "രഘു" എന്നല്ലാതെ വേറെ എന്തെഴുതിയിരുന്നെങ്കിലും ആ സന്തോഷത്തെ
എനിക്ക് നഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നു.
പക്ഷെ "രഘു" എന്നല്ലാതെ വേറെന്തെങ്കിലും എനിക്ക് അവിടെയെഴുതാമെന്നുപോലും 
എനിക്ക് തോന്നിയുമില്ല. 
ഏറ്റുപറച്ചിൽ പ്രത്യേകിച്ച് ഹൃദയവിശുദ്ധിയൊന്നും എനിക്ക് സമ്മാനിച്ചില്ല. 
അന്വേഷിനോ അനുരൂപയ്ക്കോ കിട്ടാറുള്ളത്ര സന്തോഷം എനിക്കില്ലാതെ പോകുന്നതിന് 
പ്രബലമായ മറ്റൊരു കാരണം കൂടിയായി. 

"കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.."
എന്നു ചങ്ങമ്പുഴ പറഞ്ഞതുപോലെ അസ്പഷ്ടമായ, 
പ്രകടിതമാക്കാനാകാത്ത ആത്മാർത്ഥതകൊണ്ട് നഷ്ടങ്ങളല്ലാതെ പ്രത്യേകിച്ചൊരു 
പ്രയോജനവുമില്ലെന്ന - കല്ലിൽ സ്കൂൾ ഏഴാമത്തെ വയസിൽ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു 
പരാജയപ്പെട്ട ആ പാഠം വർഷമെത്രകഴിഞ്ഞിട്ടും ഞാൻ വേണ്ടും വിധം പഠിച്ചില്ല. 
എത്രയായാലും പഠിക്കയുമില്ല. 
പിന്നീടുമെത്രയോ സന്ദർഭങ്ങൾ... ആ ഓരോ സന്ദർഭങ്ങളിലും പകരം വച്ച് 
കൈവിട്ടുകളഞ്ഞ സന്തോഷങ്ങൾ എപ്പൊഴാണാവോ ജീവിതം എനിക്ക് തിരികെ തരിക..
തിരികെ കിട്ടില്ലെന്നുറപ്പിച്ചാൽ പകരം വന്നിട്ടുണ്ടാവേണ്ടിയിരുന്ന
സംതൃപ്തിയുടെ അപര്യാപ്തതയുടെ കണക്ക് എവിടെയായിരിക്കും തീർക്കാനാവുക?
പകരം ഇതേ ജീവിതം തന്നെ അടുത്ത ജന്മവും തന്നാൽ "രഘു" എന്നതിനു പകരം
വേറെ "എന്തും" എന്നതിന്റെ അങ്ങേയറ്റത്തേതെന്തെങ്കിലും ആ മതിലിലെഴുതിയും,
അതുപോലെ എണ്ണിയെണ്ണി നിഷ്ഫലമായിപ്പോയ - അപ്രസക്തമായിരുന്നെന്ന് 
മുൻകൂട്ടി തിരിച്ചറിയാൻ പറ്റാതെ പോയ "സത്യസന്ധതകളെ" ഒക്കെ നിരാകരിച്ച്
ഇതിലും സന്തുഷ്ടനായി, സമ്പൂർണനായി വരാൻ എനിക്കു കഴിയുമായിരിക്കണം.

** അന്വേഷ്, അനുരൂപ, അരുൺ, ശ്രീധരൻ എല്ലാം ശരിക്കുള്ള ആളുകൾ തന്നെ,
സ്വകാര്യത മാനിച്ച് വേറെ പേരുകൾ ഉപയോഗിച്ചിരിക്കുന്നതാണ്.

May 20, 2016

ഷ്രോഡിഞ്ജറുടെ പൂച്ച

'ഷ്രോഡിഞ്ജറുടെ പൂച്ച'യെ കേട്ടിട്ടില്ലേ? 
ശാസ്ത്രത്തിലെ പ്രസിദ്ധമായൊരു സങ്കല്പ - പരീക്ഷണമാണത്.


അടച്ചുമൂടിയ ഒരു പെട്ടിയിൽ ഒരു പൂച്ച. 
ഒപ്പം ഒരു കുപ്പിയിൽ മാരകമായ വിഷവാതകവും. 
കുപ്പി എങ്ങനെയെങ്കിലും തുറക്കപ്പെട്ടാൽ ഉറപ്പായും പൂച്ച ചാകും. കുപ്പിക്കു മീതെ ഒരു ചുറ്റിക ഓങ്ങിയിരിപ്പുണ്ട്. പെട്ടിയിൽ തന്നെ റേഡിയോ വികിരണം പുറപ്പെടുവിച്ചേക്കാവുന്ന ഒരു കഷണം ലോഹവുമുണ്ട്. ഈ ലോഹം വികിരണം  പുറപ്പെടുവിച്ചാൽ അത് ചുറ്റികയെ വീഴ്താനുള്ള സ്വിച്ച് പ്രവർത്തിപ്പിക്കും. വിഷവാതകത്തിന്റെ കുപ്പിയിലേക്ക് ചുറ്റിക വീഴും. കുപ്പി പൊട്ടും. ഗ്യാസ് പുറത്ത് വരും. പൂച്ച ചത്തും പോകും.



റേഡിയോ വികിരണം എപ്പൊ സംഭവിക്കുമെന്നത് കൃത്യമായി നിർവ്വചിക്കാനാവില്ല... 
വളരെ ആകസ്മികമായും അപ്രതീക്ഷിതമായുമാണ് അതു നടക്കുക.  
വികിരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് : പെട്ടി തുറന്ന് - ചുറ്റിക വീഴാനുള്ള സ്വിച്ച് പ്രവർത്തിച്ച് - കുപ്പി പൊട്ടിയിട്ടുണ്ടോ.. എന്നു നോക്കാതെ പറയാൻ കഴിയില്ല.
ഇനി വികിരണം നടന്നാൽ തന്നെയും സ്വിച്ചിൽ വേണ്ടതുപോലെ അതു വീണോ... ചുറ്റികയിൽ ഘടിപ്പിച്ച യന്ത്രം പ്രവർത്തിച്ചോ? ഒന്നും ആർക്കും പെട്ടി തുറന്ന് പരിശോധിച്ചു നോക്കാതെ കൃത്യമായി പറയാനാവില്ല.





പെട്ടി ഒരിക്കൽ അടച്ചുകഴിഞ്ഞാൽ പിന്നെ തുറന്നു നോക്കാതെ രണ്ടാലൊന്ന് നിശ്ചയിക്കാൻ - പൂച്ച ജീവനോടുണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നു സാരം. 

ഒന്നു കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്നതുവരെ, ഒരേ സമയം ഷ്രോഡിഞ്ജറുടെ പൂച്ച ജീവനോടെയും മരിച്ചുമിരിക്കുന്നു!

ശരിക്കുമങ്ങ് കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്ന പ്രവൃത്തിയുണ്ടല്ലോ.. അതാണ് ഒരേ സമയം ജീവിച്ചിരിക്കയും ചത്തുപോയിരിക്കയും ചെയ്തുകൊണ്ടിരുന്ന ഈ വിചിത്ര പൂച്ചയ്ക്ക് ചത്തുവെന്നോ ജീവനോടെയിരിക്കുന്നുവെന്നോ ഉള്ള നിശ്ചിതത്വം കൊടുക്കുന്നത്  !

ചുരുക്കിപ്പറഞ്ഞാൽ ഷ്രോഡിഞ്ജറുടെ പൂച്ച എത്ര കാലം വേണമെങ്കിലും ചത്തു പോയി എന്ന് നിശ്ചയിക്കാനാകാത്തതുപോലെ ഇരിക്കും -  പെട്ടി തുറക്കാതിരുന്നാൽ മതി.

ശാസ്ത്രതത്വങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിന്റെ സാധ്യതകൾ വലുതും രസകരവുമാണ്.
ഒരാളെ ഒഴിവാക്കണമെന്നു കരുതൂ.. എന്നാൽ അത് രക്തം പൊടിയാതെ - മാന്യമായി - നിഷ്കളങ്കമായി അയാൾ പോലുമറിയാനിടവരാതെ പരാതി കേൾപ്പിക്കാതെ വേണം താനും. 
വളരെയെളുപ്പം. 
അയാളെ ഒരു ഷ്രോഡിഞ്ജറുടെ പൂച്ചയാക്കുക എന്നിട്ടാ പെട്ടിയിലിട്ടു മൂടുക. 
നമ്മൾ ഇതിനോടകം സ്വരുക്കൂട്ടി വച്ച വിദ്വേഷവും അനിഷ്ടവും വിരോധവും അവജ്ഞയും എന്നുവേണ്ട ഉള്ളിൽ നിന്ന് കളഞ്ഞ് ആത്മശുധീകരണം നടത്തണമെന്നു നിശ്ചയിച്ച് മാറ്റി വച്ചിരിക്കുന്ന ഇജ്ജാതി സകല വികാരങ്ങളും അടങ്ങുന്ന വിഷവാതകം മനോഹരമായൊരു ചില്ലുകുപ്പിയിലാക്കി അടക്കുന്നതിനു മുമ്പ് പെട്ടിയിൽ വക്കാൻ മറക്കരുതേ! 
കോമാളിയായ ഷ്രോഡിഞ്ജറുടെ പൂച്ചക്കു പോലും ആ കുപ്പി കാണുമ്പോൾ "ഹായ്.. ഈ ബോറൻ പെട്ടിക്കുള്ളിൽ ഭംഗിയുള്ളൊരു കുപ്പിയെങ്കിലുമുണ്ടല്ലോ.. എത്ര ഭംഗി!" എന്നേ തോന്നാവൂ. 
അണുവികിരണമയക്കുന്ന ലോഹത്തിന്റെ സ്ഥാനം വെറുക്കപ്പെട്ട ഷ്രോഡിഞ്ജറുടെ പൂച്ചയിലെ നമ്മളിലുള്ള ശുഭപ്രതീക്ഷയ്ക്കാണ്. 
ശ്‌ശ്‌ശ്...! പൂച്ച ഇതൊന്നുമറിയല്ലേ... ജന്മനാ സൂത്രശാലി എന്നു പേരുകേട്ട ജീവിയല്ലേ... ഇതിന്റെ മണമടിച്ചാൽ മതി... പരീക്ഷണം പാളും. പിന്നെ വേറേ പരീക്ഷണം തപ്പി നടക്കേണ്ടിവരും.

പരീക്ഷണം തുടങ്ങി പെട്ടിയടച്ചു കഴിഞ്ഞാൽ പിന്നെ ആ പെട്ടിയെപ്പറ്റി തന്നെ അങ്ങു മറന്നു കളഞ്ഞേക്കണം... 
'അണുവികിരണം വന്നോ ചുറ്റിക വീണോ കുപ്പി പൊട്ടിയോ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല... അതു വെറുമൊരു ശാസ്ത്ര പരീക്ഷണമാണെ'ന്നങ്ങു ഭാവിച്ചേക്കണം. 

മനസിലെ വിഷമയമായ ഭാരമൊക്കെ ഇറക്കിയ ആശ്വാസത്തോടൊപ്പം ശാസ്ത്രീയമല്ലെങ്കിലും ഏറ്റവും സംഭാവ്യമായ ആ സാധ്യതയെ ഓർത്ത് ആരുമറിയാതെ വേണമെങ്കിൽ ഊറിച്ചിരിക്കുകയുമാകാം. 
മനസിലായില്ലേ? നിങ്ങളാ പെട്ടി തുറന്നില്ലെങ്കിൽപോലും മണൽ ഘടികാരത്തിലെ മണൽത്തരികൾ പോലെ ഊർന്നു വീണ് തീരുന്ന ഷ്രോഡിഞ്ജറുടെ പൂച്ചയുടെ പ്രത്യാശ, അധികമൊന്നും വൈകാതെ തന്നെ അണുവികിരണം കൊണ്ട് പെട്ടിക്കകത്ത് ഒരു കമ്പക്കെട്ടു തന്നെ നടത്തിക്കഴിഞ്ഞിരിക്കും. 
മണ്ടനായ ഷ്രോഡിഞ്ജറുടെ പൂച്ചയാകട്ടെ ഇങ്ങനൊരു പരീക്ഷണത്തെപ്പറ്റി പോലും ബോധവാനല്ലാതെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞും കാണും. 
"ഏതപ്പാ ക്വാണ്ടം മെക്കാനിക്സ്" എന്നു പറഞ്ഞപോലെ!

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെയുള്ളിൽ 'ഈശ്വരാ ഭഗവാനേ പരീക്ഷണം കൊണ്ട് പൂച്ചക്ക് ആപത്തൊന്നും വരല്ലേ' എന്നുണ്ടുതാനും... എന്താ ശരിയല്ലേ? 
ഹഹഹ.. സാരമില്ല... അവിടെയാണ് ശാസ്ത്രം ശരിക്കും നിങ്ങളുടെ രക്ഷകനാകുന്നത്.
പെട്ടി തുറന്നാലേ ഷ്രോഡിഞ്ജറുടെ പൂച്ച ചാവുകയുള്ളൂ.. 
പെട്ടി തുറന്നു നോക്കാൻ മെനക്കെടാത്തിടത്തോളം കാലം ഷ്രോഡിഞ്ജറുടെ പൂച്ച, പൂർണരാരോഗ്യവാനായി, സ്വസ്ഥനായി, പതിവുള്ളതുപോലെ - പെട്ടിക്കുള്ളിൽ ഉലാത്തുകയും, തന്റെ ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും ലക്ഷണമായി "മ്യാവു.. മ്യാവു.." എന്നു വക്കുകയും, വാലുകൊണ്ട് മനോഹരമായ രൂപങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെടുകയും, മിനുത്ത മീശരോമങ്ങൾ വീണ്ടും മിനുക്കുകയും, അടുപ്പത്തുവച്ച വെള്ളപ്പാത്രം പോലെ കുറുകുന്ന ശബ്ദമുണ്ടാക്കയും ചെയ്യുന്നുണ്ട് എന്നു വിശ്വസിക്കാൻ തീർച്ചയായും ശാസ്ത്രം നിങ്ങളെ അനുവദിക്കുന്നുണ്ട്. 

Jul 9, 2013

മരിക്കുന്നവ


മിണ്ടാതിരിക്കുമ്പോള്‍ മൌനം മരിക്കുന്നു
ചിരിക്കാതിരിക്കുമ്പോള്‍ ദുഃഖം മരിക്കുന്നു
ഓര്‍ക്കാതിരിക്കുമ്പോള്‍ മറവി മരിക്കുന്നു
അടുക്കാതിരിക്കുമ്പോള്‍ അകലം മരിക്കുന്നു
മരിക്കാതിരിക്കുമ്പോള്‍ ജീവിതം മരിക്കുന്നു
പിറക്കാതിരിക്കുമ്പോള്‍ ... 
...മരണവും മരിക്കുന്നു

Feb 1, 2012

പൂ(ക്കാ)മരം

ഒരിക്കലും പൂക്കാത്ത എന്റെ പൂമരം
എന്നിട്ടും എനിക്കത് പൂമരമായി
കാണുന്നവര്‍ കാണുന്നവര്‍ എന്നെ കളിയാക്കുമായിരിക്കും,
പൂവിടാത്ത ഈ പാഴ്മരം പൂമരമായതെങ്ങനെയെന്ന്
മോഹങ്ങള്‍ നിറഞ്ഞുതൂകുന്ന കണ്ണീര്‍ അതിന്റെ ചുവട്ടിലിറ്റിച്ച്
കണ്ണും നട്ട് ഞാനെന്നും കാത്തിരിക്കും
തളിരിലകള്‍ക്കിടയിലെങ്ങാന്‍ ഒരു കുഞ്ഞുകണ്ണ് തിളങ്ങുന്നോ എന്ന്

എന്റെ പൂമരത്തില്‍ വിരിയുന്ന പൂക്കളെല്ലാം
വിരിയും മുന്‍പേ പൊഴിയാന്‍ വേണ്ടി ഉണ്ടാകുന്നവയാണ്

എന്റെ കരളിനുള്ളില്‍
എപ്പൊഴും ചാറല്‍ മഴ ചിണുങ്ങിപ്പെയ്യുന്ന-
എപ്പൊഴും മഞ്ഞിന്റെ നനവ് കിനിഞ്ഞിറങ്ങുന്ന-
നാമ്പുകളില്‍ പ്രണയത്തിന്റെ നനവ് തങ്ങി തിളങ്ങുന്ന പുല്‍മേടുകള്‍ക്കിടയില്‍
ഏകാന്തതയുടെ തണല്‍നിറഞ്ഞൊരു കോണുണ്ട്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അവിടെയാണ് പൊഴിയുന്നത്
വിരിയാന്‍ വിറകൊള്ളുന്ന ഇതളുകള്‍ക്കിടയിലൂടെ
നിരാശകലര്‍ന്ന ഒരായിരം കുഞ്ഞു കണ്ണുകള്‍ എന്നെ നോക്കി വിതുമ്പുമ്പോള്‍
ഞാനെന്റെ വിഷാദത്തിന്റെ ഭാണ്ഡവും പേറി അവിടെയാണു പോകാറ്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അങ്ങ് മുകളില്‍നിന്നും കറങ്ങിക്കറങ്ങി
സുഗന്ധം പരത്തി വരുന്നതും നോക്കി അവിടെ ഞാന്‍ ഇമവെട്ടാതിരിക്കും
കണ്ണീര്‍ നിറഞ്ഞുതുളുമ്പുന്നതിനാല്‍ എനിക്കൊന്നും കാണാനാകാറില്ല

ആ പൂക്കള്‍ ഒരിക്കലും ഞാന്‍ കൊതിക്കും‌പോലെ
എന്റെ ലോകം എനിക്കുമുന്നില്‍ വിരിയിക്കുന്ന എന്റെ കണ്‍കളെ ചുംബിക്കാറുമില്ല
എന്റെ ലോകം മായികമായ കടുംനിറങ്ങളില്‍ ചാലിച്ചതെന്ന് ഓര്‍മ്മപ്പെടുത്തി
എന്റെ കണ്ണുകളെ തഴുകാതെ,
ജന്മാന്തരങ്ങള്‍‌ക്കിടയിലെ അപാരദുഃഖത്തിന്റെ മഹാമൌനം ഘനീഭവിച്ച പാറയിടുക്കുകള്‍ക്കിടയിലൂടെ
തേടലിന്റെ നിത്യസന്ദേശവും വഹിച്ച് പതഞ്ഞ് കലങ്ങി തിങ്ങിയൊഴുകും പുഴകളിലേക്ക്
എന്റെ ചുടുനിശ്വാസങ്ങളേറ്റ് അവ തെന്നിത്തെന്നി നീങ്ങുന്നത്
നിസ്സഹായനായി ഞാന്‍ നോക്കിനില്‍ക്കും...

ഏകാന്തതയുടെ ആ ഒഴിഞ്ഞകോണില്‍നിന്നും
ശൂന്യതയുടെ മണലോരത്തേക്ക് അധികം ദൂരമില്ല
ഇടറുന്ന ആ യാത്രയില്‍ എന്റെ കണ്‍കളില്‍  എന്നും ഉപ്പിന്റെ കയ്പ്പും നീറ്റലുമായിരിക്കും

ഓരോവട്ടം ആ മരച്ചുവട്ടില്‍നിന്നും കരഞ്ഞുകൊണ്ട് മടങ്ങുമ്പൊഴും
വെറുതെ ഞാനോര്‍ക്കും
ശരിക്കും എന്റെ പൂമരത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നെങ്കില്‍
ആ കുഞ്ഞുപൂക്കള്‍ എന്റെ കണ്‍കളെ ഉമ്മവച്ച്
കാതില്‍ ഇക്കിളിയിട്ട്
എന്നിലാകെ നറുമണം പരത്തിയിരുന്നുവെങ്കില്‍
എന്റെ കണ്ണീരിന് ഉപ്പിന്റെ കൈപ്പാകില്ലല്ലോ ഉണ്ടായിരുന്നിരിക്കുക...

Nov 29, 2011

ഒരു പാപിയുടെ മരണപത്രം

ഈ പാപി പോകുന്നു.

വിശുദ്ധരേ..
ഈ ജന്മം ഞാന്‍ ചെയ്തതെല്ലാം പാപമെന്നു നിങ്ങള്‍ പറഞ്ഞിടത്ത് എന്റെ മരണവും സംഭവിച്ചുകഴിഞ്ഞു. ഇവിടെ ശേഷിപ്പിക്കുന്നത് എന്റെ മരണത്തോടെ പാപം ചെയ്യാന്‍ ശേഷിയില്ലാതായ വിശുദ്ധമായ എന്റെ ശരീരം മാത്രം.
വിശുദ്ധമായ എന്റെ ശരീരത്തിന് പാപപങ്കിലമായ ഒരു കാലഘട്ടത്തില്‍നിന്നും മോചനം.

ഈ പാപിയുടെ സാന്നിദ്ധ്യമില്ലാത്ത എന്റെ വിശുദ്ധശവത്തിന് പാപബോധം തെല്ലുമില്ലാതെ യഥേഷ്ടം സംസാരിക്കാം.
ശവം ശവത്തിനോട് സംസാരിച്ചപ്പോള്‍ അത് പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യംകൊണ്ടാണല്ലോ!
പാപക്കറപുരളാതെ എവിടെയും കടന്നുചെല്ലാം.
മറ്റുള്ളചിലര്‍ക്കൊപ്പം എന്റെ ശവത്തെ കണ്ടപ്പോള്‍ വിശുദ്ധര്‍ എന്റെ വിശുദ്ധശവത്തെ കല്ലെറിഞ്ഞത് ഈ പാപിയുടെ സാന്നിദ്ധ്യം കൊണ്ടാണല്ലോ!
പാപത്തിന്റെ തണുപ്പില്ലാതെ ഇനിയതിന് ആരെയുമെന്തിനെയും സ്പര്‍ശിക്കാം
ശവം ശവത്തെ തൊട്ടപ്പോള്‍ അതു പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യം കൊണ്ടാണല്ലോ!
ഇനിയതിന് ആരുടെ ദുഃഖത്തിലും കണ്ണീര്‍ വാര്‍ക്കാം.
ദുഃഖം പകുത്തെടുത്തത് പാപമായത് എന്റെ ശവത്തില്‍ ഈ പാപിയുടെ സാന്നിധ്യംകൊണ്ടാണല്ലോ!
ഇനിയതിന് പ്രപഞ്ചത്തില്‍ എന്തിനെയും നിസ്സീമമായി സ്നേഹിക്കാം.
ശവത്തിനു സ്നേഹിക്കാനാകില്ലെന്നറിയാവുന്ന വിശുദ്ധര്‍ തീര്‍ച്ചയായും അപ്പോളെന്റെ വിശുദ്ധശവത്തെ വെറുക്കില്ല, അസൂയപ്പെടില്ല, സംശയിക്കില്ല, പുച്ഛിക്കില്ല.

വിട... വിശുദ്ധര്‍ നിറഞ്ഞ ലോകമേ വിട.
ആയിരം മുഖങ്ങള്‍ കണ്ടതൊക്കെയും പൊയ്മുഖങ്ങള്‍.
ചേതനയറ്റ എന്റെ വിശുദ്ധശവത്തെനോക്കി കണ്ണീര്‍ വാര്‍ക്കുന്ന പൊയ്മുഖങ്ങളില്‍നിന്നും ചായം ഒലിച്ചുപോകുമ്പോള്‍, നിങ്ങളുടെ പൊയ്മുഖങ്ങള്‍ക്കുപിന്നില്‍ നിറഞ്ഞുനിന്നിരുന്ന സംതൃപ്തിയുടെ നിറപുഞ്ചിരിയും കണ്ടുകൊണ്ട്
തിരിഞ്ഞുനോക്കാതെ ഞാന്‍ പോകട്ടെ... 

എന്നിലെ വിശുദ്ധിയുടെ അവസാനലക്ഷണമായിരുന്ന എന്റെ വിശുദ്ധശവം വിശുദ്ധര്‍ വിഭൂതിയാക്കുന്നത് കാണാന്‍ നില്‍ക്കാതെ... പോകട്ടെ ഞാന്‍
എന്റെ വിശുദ്ധശവത്തിന്റെ മജ്ജയും മാംസവും എരിതീയില്‍ വെന്തുപൊടിയുന്ന ശബ്ദം കേട്ട്
നെഞ്ചുപിളര്‍ന്നെന്ന വ്യാജേന വിശുദ്ധരുടെ കണ്ണില്‍ പൊടിയുന്ന ആനന്ദാശ്രു കാണാന്‍ നില്‍ക്കാതെ... പോകട്ടെ ഞാന്‍

Sep 19, 2011

നിത്യവിരഹം

പിരിയാനാകാത്ത വേദനയോടെ പകല്‍ സന്ധ്യയോടുപറഞ്ഞു...
ശുഭരാത്രി!
അതൊളിച്ചുകേട്ട രാത്രി, 
തെല്ലൊന്നുകഴിഞ്ഞാല്‍ പുലരിയുടെ കാതില്‍ വേദനയോടെയോതേണ്ട യാത്രാമൊഴി ഓര്‍ത്തെടുത്തു...
ശുഭദിനം!
പകല്‍ തന്റെയീ വിരഹം മലകളുടെ അപാരതയിലൊളിപ്പിച്ചു.
രാത്രിയോ, കടലിന്റെ അഗാധതയിലും.

മലനിരകളുടെ പുത്രികള്‍ , കടലുകളുടെ ഓമനകള്‍ ...
ഈ പുഴകള്‍ ദുഃഖപുത്രികളായത് വെറുതെയോ!
എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയാത്ത ദുഃഖവും പേറി 
പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പകലിനു സന്ധ്യകളുള്ളിടത്തോളം കാലം.
രാത്രിക്കു പുലരികളുള്ളിടത്തോളം കാലം.

ഞാനേകനാണ്

ഞാന്‍ ഏകനാണ്
എന്നാല്‍ ഏകത എന്ന വലിയ സത്യം ഉണ്ടെന്നല്ലാതെ എന്തെന്ന് എനിക്കറിയില്ല.
എങ്ങനെയെന്നും അറിയില്ല.
ആ സത്യത്തെ തേടാനുമറിയില്ല.
പ്രിയപ്പെട്ടവരുടെ എത്ര വലിയ കൂട്ടത്തിലും
എനിക്ക് പ്രിയപ്പെട്ടവര്‍ എത്ര അരികിലുണ്ടെങ്കിലും ഞാനേകനാണ്.
പ്രിയപ്പെട്ടവര്‍ എനിക്ക് എത്രയൊക്കെ അടുത്തിരുന്നാലും
തെല്ലുകഴിയുമ്പോള്‍ അവര്‍ വിടപറഞ്ഞ് പോകുന്നു.
ചിലര്‍ വിടപറയേണ്ടിവന്ന്, പോകുന്നു.
അപ്പോള്‍ മനസ്സിലാകുന്നു അവര്‍ എനിക്കരുകിലായിരുന്നില്ലെന്ന്.
പിന്നെയോ?
അവര്‍ അവര്‍ക്കുവേണ്ടി അവരുടെതന്നെയരികിലായിരുന്നെന്ന്.
പ്രിയപ്പെട്ടവര്‍ പോകുമ്പോഴും പ്രിയം മാത്രം എന്നില്‍ അവശേഷിക്കുന്നു.
ആ പ്രിയം എന്റെ ഏകതയെ നീറ്റി നോവിക്കുന്ന കാറ്റായി എനിക്ക് മാറുന്നു
ഏകാന്തത എന്നിലെന്റെ ഏകതയ്ക്ക് കൂട്ടുവരുന്നു, ക്ഷണിക്കപ്പെടാത്തൊരതിഥിയായി.
എന്റെ വഴികളെല്ലാം അനന്തമായി ചുരുണ്ട് എന്നിലേക്കുതന്നെ നീളുന്നു!

Sep 7, 2011

എന്ത് പറയാന്‍?

പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഭാഗ്യം 


പറയാനുള്ളത് കേള്‍ക്കാന്‍ ഒരാള്‍ വേണ്ടിവരുന്നത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനാവാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ക്ക് കേള്‍ക്കാനാകാത്തത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനോ കേള്‍ക്കാനോ ആകാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടില്ലെന്നറിയുന്നത് കഷ്ടം
പറഞ്ഞത് കേള്‍ക്കരുതാത്തയാള്‍ കേട്ടെന്നറിയുന്നത് കഷ്ടം
പറഞ്ഞുപോയത് കേള്‍ക്കേണ്ടയാള്‍ കേട്ടോ എന്നറിയാത്തത് കഷ്ടം


പറഞ്ഞത് കേള്‍ക്കേണ്ടയാളോ കേള്‍ക്കരുതാത്തയാളോ കേട്ടില്ലെന്നതില്‍
കഷ്ടമില്ല... നഷ്ടം മാത്രം.
പറയാനുള്ളത് കേള്‍ക്കാനാരുമില്ലാത്തതില്‍
നഷ്ടമില്ല... കഷ്ടം മാത്രം
പറയാനൊന്നുമില്ലാത്തത് കഷ്ടമല്ല നഷ്ടവുമല്ല


പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറയാനുണ്ടായിരുന്നത് കേട്ടില്ലെങ്കിലോ?
പറയാനുണ്ടായിരുന്നത് പറഞ്ഞപ്പോള്‍ കേള്‍ക്കരുതാത്തയാള്‍ പറയാത്തത് കേള്‍ക്കുകയും കേള്‍ക്കേണ്ടയാള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കയും ചെയ്താലോ?
പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?