Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

May 20, 2016

ഷ്രോഡിഞ്ജറുടെ പൂച്ച

'ഷ്രോഡിഞ്ജറുടെ പൂച്ച'യെ കേട്ടിട്ടില്ലേ? 
ശാസ്ത്രത്തിലെ പ്രസിദ്ധമായൊരു സങ്കല്പ - പരീക്ഷണമാണത്.


അടച്ചുമൂടിയ ഒരു പെട്ടിയിൽ ഒരു പൂച്ച. 
ഒപ്പം ഒരു കുപ്പിയിൽ മാരകമായ വിഷവാതകവും. 
കുപ്പി എങ്ങനെയെങ്കിലും തുറക്കപ്പെട്ടാൽ ഉറപ്പായും പൂച്ച ചാകും. കുപ്പിക്കു മീതെ ഒരു ചുറ്റിക ഓങ്ങിയിരിപ്പുണ്ട്. പെട്ടിയിൽ തന്നെ റേഡിയോ വികിരണം പുറപ്പെടുവിച്ചേക്കാവുന്ന ഒരു കഷണം ലോഹവുമുണ്ട്. ഈ ലോഹം വികിരണം  പുറപ്പെടുവിച്ചാൽ അത് ചുറ്റികയെ വീഴ്താനുള്ള സ്വിച്ച് പ്രവർത്തിപ്പിക്കും. വിഷവാതകത്തിന്റെ കുപ്പിയിലേക്ക് ചുറ്റിക വീഴും. കുപ്പി പൊട്ടും. ഗ്യാസ് പുറത്ത് വരും. പൂച്ച ചത്തും പോകും.



റേഡിയോ വികിരണം എപ്പൊ സംഭവിക്കുമെന്നത് കൃത്യമായി നിർവ്വചിക്കാനാവില്ല... 
വളരെ ആകസ്മികമായും അപ്രതീക്ഷിതമായുമാണ് അതു നടക്കുക.  
വികിരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് : പെട്ടി തുറന്ന് - ചുറ്റിക വീഴാനുള്ള സ്വിച്ച് പ്രവർത്തിച്ച് - കുപ്പി പൊട്ടിയിട്ടുണ്ടോ.. എന്നു നോക്കാതെ പറയാൻ കഴിയില്ല.
ഇനി വികിരണം നടന്നാൽ തന്നെയും സ്വിച്ചിൽ വേണ്ടതുപോലെ അതു വീണോ... ചുറ്റികയിൽ ഘടിപ്പിച്ച യന്ത്രം പ്രവർത്തിച്ചോ? ഒന്നും ആർക്കും പെട്ടി തുറന്ന് പരിശോധിച്ചു നോക്കാതെ കൃത്യമായി പറയാനാവില്ല.





പെട്ടി ഒരിക്കൽ അടച്ചുകഴിഞ്ഞാൽ പിന്നെ തുറന്നു നോക്കാതെ രണ്ടാലൊന്ന് നിശ്ചയിക്കാൻ - പൂച്ച ജീവനോടുണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നു സാരം. 

ഒന്നു കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്നതുവരെ, ഒരേ സമയം ഷ്രോഡിഞ്ജറുടെ പൂച്ച ജീവനോടെയും മരിച്ചുമിരിക്കുന്നു!

ശരിക്കുമങ്ങ് കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്ന പ്രവൃത്തിയുണ്ടല്ലോ.. അതാണ് ഒരേ സമയം ജീവിച്ചിരിക്കയും ചത്തുപോയിരിക്കയും ചെയ്തുകൊണ്ടിരുന്ന ഈ വിചിത്ര പൂച്ചയ്ക്ക് ചത്തുവെന്നോ ജീവനോടെയിരിക്കുന്നുവെന്നോ ഉള്ള നിശ്ചിതത്വം കൊടുക്കുന്നത്  !

ചുരുക്കിപ്പറഞ്ഞാൽ ഷ്രോഡിഞ്ജറുടെ പൂച്ച എത്ര കാലം വേണമെങ്കിലും ചത്തു പോയി എന്ന് നിശ്ചയിക്കാനാകാത്തതുപോലെ ഇരിക്കും -  പെട്ടി തുറക്കാതിരുന്നാൽ മതി.

ശാസ്ത്രതത്വങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിന്റെ സാധ്യതകൾ വലുതും രസകരവുമാണ്.
ഒരാളെ ഒഴിവാക്കണമെന്നു കരുതൂ.. എന്നാൽ അത് രക്തം പൊടിയാതെ - മാന്യമായി - നിഷ്കളങ്കമായി അയാൾ പോലുമറിയാനിടവരാതെ പരാതി കേൾപ്പിക്കാതെ വേണം താനും. 
വളരെയെളുപ്പം. 
അയാളെ ഒരു ഷ്രോഡിഞ്ജറുടെ പൂച്ചയാക്കുക എന്നിട്ടാ പെട്ടിയിലിട്ടു മൂടുക. 
നമ്മൾ ഇതിനോടകം സ്വരുക്കൂട്ടി വച്ച വിദ്വേഷവും അനിഷ്ടവും വിരോധവും അവജ്ഞയും എന്നുവേണ്ട ഉള്ളിൽ നിന്ന് കളഞ്ഞ് ആത്മശുധീകരണം നടത്തണമെന്നു നിശ്ചയിച്ച് മാറ്റി വച്ചിരിക്കുന്ന ഇജ്ജാതി സകല വികാരങ്ങളും അടങ്ങുന്ന വിഷവാതകം മനോഹരമായൊരു ചില്ലുകുപ്പിയിലാക്കി അടക്കുന്നതിനു മുമ്പ് പെട്ടിയിൽ വക്കാൻ മറക്കരുതേ! 
കോമാളിയായ ഷ്രോഡിഞ്ജറുടെ പൂച്ചക്കു പോലും ആ കുപ്പി കാണുമ്പോൾ "ഹായ്.. ഈ ബോറൻ പെട്ടിക്കുള്ളിൽ ഭംഗിയുള്ളൊരു കുപ്പിയെങ്കിലുമുണ്ടല്ലോ.. എത്ര ഭംഗി!" എന്നേ തോന്നാവൂ. 
അണുവികിരണമയക്കുന്ന ലോഹത്തിന്റെ സ്ഥാനം വെറുക്കപ്പെട്ട ഷ്രോഡിഞ്ജറുടെ പൂച്ചയിലെ നമ്മളിലുള്ള ശുഭപ്രതീക്ഷയ്ക്കാണ്. 
ശ്‌ശ്‌ശ്...! പൂച്ച ഇതൊന്നുമറിയല്ലേ... ജന്മനാ സൂത്രശാലി എന്നു പേരുകേട്ട ജീവിയല്ലേ... ഇതിന്റെ മണമടിച്ചാൽ മതി... പരീക്ഷണം പാളും. പിന്നെ വേറേ പരീക്ഷണം തപ്പി നടക്കേണ്ടിവരും.

പരീക്ഷണം തുടങ്ങി പെട്ടിയടച്ചു കഴിഞ്ഞാൽ പിന്നെ ആ പെട്ടിയെപ്പറ്റി തന്നെ അങ്ങു മറന്നു കളഞ്ഞേക്കണം... 
'അണുവികിരണം വന്നോ ചുറ്റിക വീണോ കുപ്പി പൊട്ടിയോ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല... അതു വെറുമൊരു ശാസ്ത്ര പരീക്ഷണമാണെ'ന്നങ്ങു ഭാവിച്ചേക്കണം. 

മനസിലെ വിഷമയമായ ഭാരമൊക്കെ ഇറക്കിയ ആശ്വാസത്തോടൊപ്പം ശാസ്ത്രീയമല്ലെങ്കിലും ഏറ്റവും സംഭാവ്യമായ ആ സാധ്യതയെ ഓർത്ത് ആരുമറിയാതെ വേണമെങ്കിൽ ഊറിച്ചിരിക്കുകയുമാകാം. 
മനസിലായില്ലേ? നിങ്ങളാ പെട്ടി തുറന്നില്ലെങ്കിൽപോലും മണൽ ഘടികാരത്തിലെ മണൽത്തരികൾ പോലെ ഊർന്നു വീണ് തീരുന്ന ഷ്രോഡിഞ്ജറുടെ പൂച്ചയുടെ പ്രത്യാശ, അധികമൊന്നും വൈകാതെ തന്നെ അണുവികിരണം കൊണ്ട് പെട്ടിക്കകത്ത് ഒരു കമ്പക്കെട്ടു തന്നെ നടത്തിക്കഴിഞ്ഞിരിക്കും. 
മണ്ടനായ ഷ്രോഡിഞ്ജറുടെ പൂച്ചയാകട്ടെ ഇങ്ങനൊരു പരീക്ഷണത്തെപ്പറ്റി പോലും ബോധവാനല്ലാതെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞും കാണും. 
"ഏതപ്പാ ക്വാണ്ടം മെക്കാനിക്സ്" എന്നു പറഞ്ഞപോലെ!

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെയുള്ളിൽ 'ഈശ്വരാ ഭഗവാനേ പരീക്ഷണം കൊണ്ട് പൂച്ചക്ക് ആപത്തൊന്നും വരല്ലേ' എന്നുണ്ടുതാനും... എന്താ ശരിയല്ലേ? 
ഹഹഹ.. സാരമില്ല... അവിടെയാണ് ശാസ്ത്രം ശരിക്കും നിങ്ങളുടെ രക്ഷകനാകുന്നത്.
പെട്ടി തുറന്നാലേ ഷ്രോഡിഞ്ജറുടെ പൂച്ച ചാവുകയുള്ളൂ.. 
പെട്ടി തുറന്നു നോക്കാൻ മെനക്കെടാത്തിടത്തോളം കാലം ഷ്രോഡിഞ്ജറുടെ പൂച്ച, പൂർണരാരോഗ്യവാനായി, സ്വസ്ഥനായി, പതിവുള്ളതുപോലെ - പെട്ടിക്കുള്ളിൽ ഉലാത്തുകയും, തന്റെ ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും ലക്ഷണമായി "മ്യാവു.. മ്യാവു.." എന്നു വക്കുകയും, വാലുകൊണ്ട് മനോഹരമായ രൂപങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെടുകയും, മിനുത്ത മീശരോമങ്ങൾ വീണ്ടും മിനുക്കുകയും, അടുപ്പത്തുവച്ച വെള്ളപ്പാത്രം പോലെ കുറുകുന്ന ശബ്ദമുണ്ടാക്കയും ചെയ്യുന്നുണ്ട് എന്നു വിശ്വസിക്കാൻ തീർച്ചയായും ശാസ്ത്രം നിങ്ങളെ അനുവദിക്കുന്നുണ്ട്. 

Jun 5, 2013

മദ്യം വിഷ(മ)മാണ് - 2


പൊന്നപ്പന്‍ ചേട്ടന്‍ ഒരു അധ്വാനി ആണ്. എന്നാല്‍ മദ്യം കുടിക്കാനോ മദ്യം തന്നെ കുടിക്കാനോ ഒരുകാലത്തും ചേട്ടന്‍ അനുവദിച്ചുകൊടുത്തിരുന്നില്ല.
മക്കളും കൊച്ചുമക്കളുമൊക്കെയായി.
കഠിനാധ്വാനം സമ്മാനിച്ച അസുഖങ്ങള്‍ കാരണം ഇപ്പോള്‍ കട്ടിപ്പണിയൊന്നും എടുക്കാനാവില്ല.
വെറുതേയിരിക്കാനാവുന്നില്ലാത്തതുകൊണ്ട് ഒരു ഏ റ്റി എമ്മിന്റെ നൈറ്റ് വാച്ച്മാനായി പോകുന്നു ഇപ്പോള്‍.
ഏ റ്റി എമ്മിന് തൊട്ടടുത്ത് ബിവറേജിന്റെ ഒരു കടയുമുണ്ട്. ബിവറേജിന്റെ അടുത്ത് ഏ റ്റി എം എന്ന് പറയുന്നതായിരിക്കും ‘പൊളിറ്റിക്കലി കറക്റ്റ്’.

വൈകീട്ട് ലൈന്‍ബസ്സിലാണ് ഡ്യൂട്ടിക്ക് പോകുക.
തനിക്കിറങ്ങേണ്ട തീയേറ്റര്‍പടി സ്റ്റോപ്പിനു മുമ്പത്തെ ആശുപത്രിപ്പടി സ്റ്റോപ്പിലിറങ്ങിയാണ് മകളുടെ വീട്ടിലേക്ക് പോകേണ്ടത്.
അന്ന് വേനലവധി തീരുന്ന ദിവസമാ‍യതുകൊണ്ട് അവധിക്ക് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കാന്‍ വന്ന കൊച്ചുമകനും പൊന്നപ്പന്‍ ചേട്ടനൊപ്പം ബസ്സിലുണ്ട്.അവനെ കാത്ത് മരുമകന്‍ ആശുപത്രിപ്പടി സ്റ്റോപ്പില്‍ നില്‍പ്പുണ്ടാവും. കൊച്ചുമകനെ അവിടെ ഇറക്കിവിട്ടിട്ട് തൊട്ടടുത്ത തീയേറ്റര്‍പടി സ്റ്റോപ്പിലിറങ്ങി ജോലിക്ക് കയറണം.

ആശുപത്രിപ്പടിയില്‍ മരുമകന്‍ കാത്തുനിന്നിരുന്നു.
കൊച്ചുമകനെ ഇറക്കിവിട്ടു റ്റാറ്റായും കൊടുത്തു.
പൊന്നപ്പന്‍ചേട്ടന്‍ ഇറങ്ങുന്നില്ലെന്ന് കണ്ട് കൊച്ചുമകന് പരിഭ്രമം...
പൊന്നപ്പന്‍ചേട്ടന്‍ സൌമ്യമായി പറഞ്ഞു... ”പുള്ള ഇവിടിറങ്ങിക്കോ, അച്ചായി ഇവിടെ ഇറങ്ങുന്നില്ല, അടുത്ത സ്റ്റോപ്പിലേയുള്ളു”
എന്നിട്ടും കൊച്ചുമകന് സമാധാനമായില്ല... അച്ഛന്റെ കൈയ്യില്‍ തൂങ്ങി അവന്‍ വിതുമ്പുന്നു?
എല്ലാം കണ്ടുകൊണ്ട് ബസ്സിലിരുന്ന ഒരു അപരിചിതന്‍ പെട്ടെന്ന് ഇടയില്‍ ചാടിവീണു.
“പുള്ള നൊലോളിക്കണ്ടാന്നേ.. അച്ചായിക്കിറങ്ങാനുള്ള സ്ഥലമായില്ല അതോണ്ടാ. വീട്ടിലേക്ക് പൊക്കോ... അച്ചായി ദേ ഇപ്പത്തന്നെ വീട്ടിലേക്ക് വന്നോളും”
ബസ്സിലുള്ളവരൊക്കെ ഒരുമാതിരി ആക്കിച്ചിരി... പൊന്നപ്പന്‍ചേട്ടന്‍ കൊമ്പന്‍‌മീശക്കടിയിലെ ശേഷിച്ച പല്ലിറുമ്മി.

കൊച്ചിനെ ‘പറഞ്ഞുവിട്ടിട്ട്’ അപരിചിതന്‍ വലിയ സ്നേഹത്തോടെ പൊന്നപ്പന്‍ ചേട്ടന്റെയടുത്തേയ്ക്ക് നീങ്ങിനിന്നു.
ഒരു ചിരിയൊക്കെ ചിരിച്ചിട്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി ബസ്സിനു മുന്നിലായി കണ്ടുതുടങ്ങിയ ബിവറേജ് ക്യൂവിലേക്ക് പാളിയൊന്ന് നോക്കിയിട്ട്: “ഇന്ന് തെരക്കിച്ചിരെക്കൊറവാ... അല്ലേ ചേട്ടാ?”

പൊന്നപ്പന്‍ ചേട്ടന്‍ ദൈന്യമായി : “പറഞ്ഞപോലെ ഇന്ന് തെരക്ക് കൊറവാല്ലോ!”

ചിത്രം കടപ്പാട്: ശശികുമാര്‍


Jun 3, 2013

മദ്യം വിഷ(മ)മാണ് - 1

ആലുവ റെയില്‍‌വേ സ്റ്റേഷനുമുന്നിലെ പോലീസ് മുന്നറിയിപ്പ്:
“വില നിശ്ചയിച്ച മദ്യം വില നിശ്ചയിക്കാനാകാത്ത നിങ്ങളുടെ ജീവന്‍ അപഹരിച്ചേക്കാം“

അതുകൊണ്ട് മദ്യപന്‍‌മാര്‍ കുടിക്കുമ്പോൾ, മുൻകൂട്ടി വില നിശ്ചയിക്കപ്പെട്ട ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്ക് പകരം വില നിശ്ചയിക്കപ്പെടാത്ത കള്ളവാറ്റ് പോലുള്ളവ മാത്രം കുടിച്ച് സ്വന്തം ജീവന്‍ സുരക്ഷിതമാക്കുക!

Apr 5, 2013

കണ്ണട... കണ്ണുതുറ...


കണ്ണട നന്നേ ചെറുപ്പത്തിൽത്തന്നെ മൂക്കിൽക്കയറിയതാണ്.
ഹ്രസ്വദൃഷ്ടി... കണ്ണട വക്കുന്നതിനുമുൻപും പിൻപും അച്ഛൻ പരാതി പറയാറുള്ളതാണ്- വിശാലമായ അർത്ഥത്തിൽ!
കണ്ണട മുഖത്തു കയറിയപ്പോൾ സ്ഥിരം ഗൗരവത്തിന് പ്രത്യേക എയർപിടിത്തം ആവശ്യമില്ലാതായി!
അങ്ങനെ ഏതാണ്ട് ഓർമ്മ വച്ച കാലം തൊട്ടേ കണ്ണട കാണുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ!
അപ്പറഞ്ഞതിന് ആകെയൊരപവാദമാണ് സ്വപ്നം. അതുകൊണ്ട് സ്വപ്നം കാണാൻ എനിക്ക് പ്രത്യേക ഇഷ്ടവുമാണ്.
ബോഡിലെഴുതിയത് വായിക്കാൻ ഞാൻ കണ്ണുകൊണ്ട് കോപ്രായം കാണിച്ച് വിഷമിക്കണതുകണ്ട് രണ്ടാംക്ലാസിലെ പാത്തുമ്മ ടീച്ചറാണ് എന്റെ കാഴ്ച്ചക്കുറവ് കണ്ടുപിടിച്ചത്.
അതുകൊണ്ടുണ്ടായ വലിയൊരു സൗകര്യം യുവജനോത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കുമ്പോൾ സഭാ'കമ്പനം' ഉണ്ടാകില്ല എന്നതാണ്!
പ്രകടനം തീർന്ന് കാഴ്ച്ചക്കാരുടെ കൈയ്യടി(ഗുരുത്വം കൊണ്ട് ഇതുവരെ- ഒരിക്കലൊഴികെ, അക്കഥ പിന്നെ- ശേഷം കൈയ്യടിയേ ഉണ്ടായിട്ടുള്ളൂ) തുടങ്ങുമ്പോൾ മാത്രം കണ്ണട വൈക്കുക, അപ്പോൾ എല്ലാം ഓ കെ.
ബി ടെക് ആർട്സിന് നാടകക്കളരിയിൽ അഭിനയത്തിലെ പാകപ്പിഴകൾ വിനോദ് മാഷ് പറഞ്ഞുതന്നുകൊണ്ടിരുന്നപ്പോൾ തട്ടേൽ കയറാൻ നേരം  ഊരിവച്ച കണ്ണട തിരിച്ചെടുത്തുവൈക്കാൻ മറന്നു.
ആശാൻ ഒന്നുരണ്ട് വട്ടം തിരുത്ത് കാട്ടിത്തന്നിട്ടും എന്റെ പ്രകടനത്തിൽ മാറ്റമില്ലാത്തതുകണ്ട് പുള്ളിക്ക് ദേഷ്യം. പിന്നത്തെ ടേക്കും ഓ കെ ആകാത്തപ്പോൾ എന്തോ വെളിപാടുപോലെ ഞാൻ കണ്ണട എടുത്തുവച്ചു.
കാര്യമറിഞ്ഞ ആശാനും മറ്റ് ശിഷ്യരും ചിരിയെടാ ചിരി. "ഞാനുമോർത്തു ഇവനെന്താണ് കണ്ണോണ്ട് കഥകളി കാണിക്കണേ ന്ന്... ഇവിടെ പഠിപ്പിക്കണത് നാടകമല്ലേ.."
കൂടിനിന്നവരെ ചിരിപ്പിച്ചെങ്കിലും ഇത്തരം ചില നോവിച്ച അനുഭവങ്ങളും, കൂളിങ് ഗ്ലാസ് വൈക്കാനുള്ള ആഗ്രഹവും, മൂക്കിനുമുകളിൽ കണ്ണട സൃഷ്ടിച്ച കറുത്ത പാടും, കണ്ണടയുടെ അരികുകളിലെ താരതമ്യേന നിറം കുറഞ്ഞ ലോകവും എന്നെ കോണ്ടാക്റ്റ് ലെൻസിലേക്ക് ആകർഷിച്ചു. ചെറുപ്പം മുതൽക്ക് കണ്ണട മുഖത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് കോണ്ടാക്റ്റ് ലെൻസിലേയ്ക്ക് മാറുന്നത് 'നാടുവിട്ട്' ബെംഗളൂരുവിൽ ചെന്നടിയുമ്പോൾ ആകാമെന്ന് തീരുമാനിച്ചിരുന്നു.
അവിടെ കാണേണ്ടത് പുതിയൊരു കൂട്ടം ആളുകളല്ലേ. അവർ എന്റെ 'പുതിയ മുഖം' കണ്ടോട്ടെ!

ഒരു പ്രായം കഴിഞ്ഞാൽ കണ്ണിന്റെ പവർ മാറില്ല. എങ്കിലും ഇടയ്ക്ക് ടെസ്റ്റ് ചെയ്യണം.
അടുത്തയിടെ മുവാറ്റുപുഴയിലെ പടയാട്ടിൽ കണ്ണടക്കടയിൽ ചെന്നു... അതെന്റെയൊരു സ്ഥിരം സ്ഥലമാണ്.
നാലാം ക്ലാസിൽ വച്ച് എന്നെ ആദ്യമായി കണ്ണട അണിയിച്ചത് അവരാണ്, കാര്യം കേരളത്തെ ആദ്യം കണ്ണട അണിയിച്ചത് കുര്യൻസാണെങ്കിലും.
ടെസ്റ്റ് ചെയ്യാനായി കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്നു. നിലവിലുള്ള പവർ എത്രയാണെന്ന് ചേട്ടൻ ചോദിച്ചു. 'നല്ല പവറാ'ണെന്ന് ഞാൻ ബോധിപ്പിച്ചു... ചേട്ടന്റെ കണ്ണ് തള്ളിയോ?
പുള്ളിക്കാരൻ യന്ത്രം രണ്ടുമൂന്നാവർത്തി കണ്ണിൽ വച്ച് നോക്കി.
ആളുടെ മുഖത്ത് അമ്പരപ്പ് അവിശ്വസനീയത. ഇടക്കിടക്ക് 'ചതിച്ചോ കർത്താവേ... എനിക്ക് പണിയായോ' എന്ന അർത്ഥത്തിൽ മെഷീനെ നോക്കുന്നു.

"എന്താ ചേട്ടാ പ്രശ്നം?"
"ഇപ്പൊ പറഞ്ഞ പവറൊന്നും കമ്പ്യൂട്ടറിൽ കാണിക്കണില്ലല്ലോ! ഇതനുസരിച്ച് ഇയാൾടെ കാഴ്ച്ചയ്ക്ക് ഒരു കുറവുമില്ല! ഇനി മെഷീനു വല്ല കേടുമായിരിക്കുമോ എന്തോ! നേരത്തെ പറഞ്ഞത്ര വല്യ പവറുപോലും ഇതു പിടിച്ചില്ലെങ്കിൽ പിന്നെ..."

അങ്ങനെ വരണ്ടെയല്ലല്ലോ എന്ന് ഞാനോർത്തു. അടുത്തയിടെയായി സ്വപ്നത്തിൽപ്പോലും നല്ല കാഴ്ച്ചകളല്ല, പിന്നെയാണ്!
അപ്പൊളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്.
വർഷങ്ങൾ കൊണ്ട് കോണ്ടാക്റ്റ് ലെൻസ് ശീലമായി. ടെസ്റ്റിനു വന്നിരുന്നപ്പോളും സാധനം കണ്ണിൽത്തന്നെ!
എന്തായാലും യന്ത്രത്തിനോ കണ്ണിനോ(പുതിയ) തകരാറില്ലെന്നുറപ്പായി... ലെൻസു കണ്ണില്‍ വച്ചുകഴിഞ്ഞാൽ കാഴ്ച്ച കൃത്യമാണെന്നാണല്ലോ കമ്പ്യൂട്ടര്‍ പറയുന്നത്!

Nov 19, 2012

യൂ റോക്ക്ഡ് മീ

ടാലന്റ് ടൈം - കുസാറ്റിലെ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ മേളം.
ക്യാമ്പസ്സിലെ ഏറ്റവും പേരുകേട്ട പരിപാടികളിലൊന്ന്.
'കുസാറ്റിനുള്ളിൽ' താമസിച്ച് ബി ടെക് പഠിച്ച നാലുവർഷവും ഇതു കാണാൻ എനിക്ക് സൗകര്യപ്പെട്ടില്ല...ഗൃഹാതുരത്വം!
പിറ്റേന്ന് അവധിയെന്നതൊന്നുണ്ടെങ്കിൽ അപ്പൊ നാട്ടിലേക്ക് പോകും.
കളമശ്ശേരിയിൽ കോളേജുള്ള ഞാൻ പെരുമ്പാവൂരിനടുത്തുള്ള മേതലയെ 'നാട്' എന്നു വിളിക്കുന്നതിനെ റൂം മേറ്റ് നവീൻ ചേട്ടൻ പുച്ഛിക്കാറുണ്ട്!
അരുണാചൽ പ്രദേശിലെ കൃത്യമായി പേരുപോലുമില്ലാത്ത ഏതോ വിദൂരമലമ്പ്രദേശത്ത്, ജോലിസംബന്ധിയായി ഏതോ ഡാം പണിയാൻ മൂന്നാലുകൊല്ലം പെട്ടുപോയിട്ട്, എങ്ങനെയെങ്കിലുമൊന്ന് രക്ഷപെട്ട് 'നാട്ടിൽ‘ വരാൻ വേണ്ടിമാത്രം കുസാറ്റിൽ എം ടെക്കിനു ചേർന്ന ഒരു കണ്ണൂർക്കാരനാണ് പുള്ളി എന്നതിലാണ് ആ പുച്ഛിക്കലിന്റെ സ്വാരസ്യം കിടക്കുന്നത്!
ഇതൊന്നും പക്ഷെ എന്നെ തളർത്താറില്ല... കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്!

ബെംഗളൂര് വന്നടിഞ്ഞുകഴിഞ്ഞതിൽപ്പിന്നെ വെറുതെയിരിക്കുമ്പോളും അല്ലാത്തപ്പോളും മനസ്സ് കുസാറ്റിൽ മേഞ്ഞുനടക്കൽ പതിവാണ്.
ചിറകിനാകാശമുണ്ടാകുമെന്ന തോന്നലെങ്കിലുമുണ്ടായിരുന്ന ദിനങ്ങള്‍...
ഉള്ളിലെ കോംപ്ലെക്സുകളെയെല്ലാം ക്യാമ്പസ്സിലെ തലങ്ങും വിലങ്ങുമുള്ള കൈരേഖകൾ പോലത്തെ വഴികൾക്ക് ഞൊറിവച്ച തണലുകള്‍ക്കിടയിലൊളിപ്പിച്ച നാലു വർഷങ്ങൾ...
ഇപ്പോൾ നാട്ടിൽ ചെന്നാൽ (ബെംഗളൂരുനിന്നാകുമ്പോൾ ധൈര്യമായി നാടെന്നു പറയാമല്ലോ) എറണാകുളത്തിനു പോകുമ്പോളെല്ലാം പ്രീമിയർ ജംക്ഷനിൽനിന്ന് ഇടപ്പള്ളിക്ക് പോകാൻ കുസാറ്റിനകത്തുകൂടി കയറൽ പതിവാണ്.
കൂനംതൈയിലെ പേരമ്മ/കുഞ്ഞമ്മ മാരെ കാണാൻ പോകുംവഴി എന്റെ മനമറിഞ്ഞിട്ടെന്നവണ്ണം ഓടിച്ചിരുന്ന ആക്ടിവ കുസാറ്റിലെ വഴികളിലേക്ക് തിരിഞ്ഞു.
യൂണിവേഴ്സിറ്റി സെന്ററില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ പണിതീര്‍ന്നിരിക്കുന്നു.
ബി ടെക് കലോത്സവത്തിലെ ഞങ്ങളുടെ നാടകത്തിനുശേഷമുയര്‍ന്ന കൈയ്യടിയുടെ മുഴക്കം ആ പരിസരത്തുനിന്നും ഇപ്പൊഴും മുഴുവനായി മാഞ്ഞുപോയിട്ടില്ല.
ആത്മവിശ്വാസക്കുറവും അപകര്‍ഷതയും ചേര്‍ന്ന്, പിന്നിട്ട വഴികളിലെവിടെയോവച്ച് ബലമായി മുഖത്തുനിന്നും അഴിപ്പിച്ച എന്നിലെ നടന്റെ മുഖം‌മൂടി ഞാന്‍ വീണ്ടുമണിഞ്ഞ നിമിഷത്തിന് അഭിമാനത്തോടെ സാക്ഷ്യം വഹിച്ച, ഓഡിറ്റോറിയത്തിനും കോഫീ ഹൌസിനുമിടയിലെ ദ്വീപിലെ വലിയ ഗുല്‍മോഹര്‍ - വാക മരങ്ങള്‍  എന്നെ നോക്കി തലയാട്ടി: “കാണാനില്ലല്ലോ” എന്ന് പരിഭവം പറഞ്ഞു.
അന്വേഷിച്ചപ്പോൾ ടാലന്റ് ടൈമിന്റെ ഉദ്ഘാടനമുണ്ട് രാത്രിയിലെന്നറിഞ്ഞു. വീട്ടിലേയ്ക്ക് തിരിച്ചുപോരുമ്പോൾ പരിപാടി കാണാൻ കയറാനുറച്ച് യാത്ര തുടര്‍ന്നു.


നവീൻ അന്ത്രപ്പേർ എന്ന ഒരു റോക്ക് ഗായകന്റെ ലൈവ് റോക്ക് 'കച്ചേരി' അതാണ് ഉദ്ഘാടന ദിന പ്രത്യേകപരിപാടി.
നേരത്തെ തന്നെ എത്തി വഴിപോക്കർക്കുള്ള ഓപ്പൺ ഗ്യാലറിയിൽ ഇടം പിടിച്ചു(നിന്നു). മാനേജ്‌മെന്റ് വിദ്യാർത്ഥികളെ മാത്രമേ സെക്യൂരിറ്റിക്കാർ ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. സാരമില്ല, വേറെ വഴിപോക്കരെപ്പോലെയല്ല, നാലുവർഷം ഇവിടെ പഠിച്ച ഒരു പൂർവ്വവിദ്യാർത്ഥിയുടെ അവകാശത്തോടെയാണ് ഞാനിവിടെ നിൽക്കുന്നത്! ആ 'കസേര' മതി വിശാലമായി 'ഇരുന്ന്' പരിപാടി ആസ്വദിക്കാന്‍...
'കച്ചേരി' തുടങ്ങാന്‍ പോകുന്നു... എനിക്കീ സംഭവം എങ്ങനെ ആസ്വദിക്കണമെന്നുപോലും വലിയ പിടിയില്ല.
ഒരു കുസാറ്റുകാരനായിരുന്നപ്പോളത്തെ സുഖമുള്ള നൊമ്പരങ്ങള്‍ - ഓര്‍മ്മകള്‍ ഇതുപോലുള്ള അടുത്ത വരവുവരെ നഷ്ടപ്പെടാതെകാക്കാന്‍, ഒന്നെടുത്ത് പൊടിതട്ടിവൈക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ആൾക്കൂട്ടത്തിൽ തനിച്ചായിട്ടുള്ള എന്റെ അവിടത്തെ ആ നിൽപ്പിനുള്ളൂ...

ഉള്ളിലെ ആദ്യന്തമില്ലാത്ത ഒരുപാടൊരുപാട് പതിവ് ചിന്തകൾ അൽപ്പനേരത്തേക്ക് എന്നെവിട്ടു മാറിനിന്നു...
കോളേജിന്റെ പടിയിറങ്ങിയതിൽപ്പിന്നെയുള്ള നാലഞ്ചുവർഷത്തെ മാറാപ്പ് ഞാന്‍ മനസ്സിൽനിന്നും മെല്ലെമെല്ലെ ഇറക്കി.
പ്രണയനഷ്ടമെന്ന വാക്കിന് പ്രണയംതന്നെ അന്യംനിന്നുപോകുന്ന അവസ്ഥയെന്നും അര്‍ത്ഥമുണ്ടെന്ന് കരയിക്കാതെ എന്നെ പഠിപ്പിച്ച - അന്തര്‍മുഖത്വം ആവേശിച്ച മരത്തണലുകളില്‍, പണ്ട് ഇതുപോലത്തെ തിരിച്ചുവരവിന്റെ ദിവസങ്ങളില്‍ സ്വയം പരിഹസിക്കാനായിത്തന്നെ കരുതിക്കൂട്ടി കാത്തുവച്ച വിലപ്പെട്ട ചെറുനൊമ്പരങ്ങളുടെ ചപ്പും ചവറും, എന്റെ കാല്‍പ്പെരുമാറ്റം കേട്ട് പരിചയഭാവത്തില്‍ തലപൊന്തിച്ചുനോക്കി.
വിദഗ്ദ്ധനായൊരു ഇന്ദ്രജാലക്കാരന്റെ നീണ്ട തൊപ്പിയില്‍നിന്നും മന്ത്രവടികൊണ്ടു മുട്ടിവിളിക്കപ്പെടുന്നതുവരെ പുറത്തുവരേണ്ടാത്ത മാന്ത്രികമുയലായി ഞാന്‍ വീണ്ടും മാറി.
ആരാലും കാണപ്പെടാതിരുന്നിട്ടുപോലും എല്ലാ കാഴ്ച്ചക്കാരുടെയുമുള്ളിലും അമ്പരപ്പിന്റെ മായികനിറത്തില്‍ എന്റെ അസ്തിത്വം വിവിധരൂപങ്ങളില്‍ പടര്‍ന്നുപന്തലിക്കുന്നു.
സമയത്തിന്റെ - അനുകൂലസാഹചര്യങ്ങളുടെ - കുട്ടിത്തത്തിന്റെ - ചങ്ങാത്തങ്ങളുടെ - നിറമുള്ള ശുഭപ്രതീക്ഷകളുടെ - പിന്‍‌ബലം, ഇന്ദ്രജാലക്കാരന്റെ മന്ത്രവടിയുടെ ശബ്ദം അനന്തതയെ  ഭഞ്ജിച്ച് നീണ്ട തൊപ്പിയുടെ മതിലുകള്‍ അതിരിട്ട എന്റെ മാന്ത്രികലോകത്തിലേയ്ക്ക് അതിക്രമിച്ചുകയറില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം  എനിക്ക് തന്നിരുന്നു...
ഭാവിയെ മറന്ന - വർത്തമാനത്തിലലിഞ്ഞ - മറക്കാൻ പെടാപ്പാടുപെടേണ്ട ഭൂതകാലത്തിന്റെ ദുർഭൂതബാധയില്ലാതിരുന്ന ആ നാലു വർഷത്തെ അജ്ഞാതവാസത്തിന്റെ സുഖകരമായ ഓർമ്മകൾ പക്ഷെ, തെല്ലുകഴിഞ്ഞ് കുസാറ്റിലെ മരത്തണലുകളോട് വിടപറയേണ്ടിവരുമ്പോൾ എന്നെ പൊതിയുന്ന യാഥാർത്ഥ്യങ്ങളായി തിരിഞ്ഞുകൊത്തുമെന്ന ബോധം അപ്പോഴത്തെ എന്റെ സ്വസ്ഥതയെന്ന യാഥാര്‍ത്ഥ്യത്തെ ഭക്ഷിക്കാൻ ഞാനനുവദിച്ചതേയില്ല.

തൊട്ടടുത്ത് മൂന്നുനാല് പിള്ളാർ.
അടുത്തിടെ ചേർന്നവരായിരിക്കണം, ഉന്നതവിദ്യാഭ്യാസത്തിന്റെ അഹങ്കാരമോ മൗഢ്യമോ ബാധിച്ചുതുടങ്ങിയിട്ടില്ലെന്ന് നിഷ്കളങ്കമായ അവരുടെ കമന്റുകളിൽനിന്ന് വ്യക്തം...
"അളിയാ, ഏതടാ ഈ ആന്ത്രപ്പൻ"
"അറിയില്ലെടാ... ആ നിക്കണ ഊശാന്താടിയായിരിക്കും"
"വൻ സെറ്റപ്പാണല്ലോ അളിയാ"
"നീ നോക്കിക്കോ ഇന്നിവിടെ പലതും നടക്കും"
കാത്തിരിപ്പിനു വിരാമം... അന്ത്രപ്പേർ പരിപാടി തുടങ്ങി...
"hey gals and guys here... woooo!!!... what an amazing crowd... you know what... i miss Kochi so much... thankyou all for bringing me back my Kochi"
"ഇങ്ങോരെ പിന്നെ ആരെങ്കിലും പിടിച്ചുവലിച്ചുകൊണ്ടുപോയതാണോ ബോംബെയ്ക്കും ദുബായിക്കും ഒക്കെ? ഒഞ്ഞു പോടപ്പാ... ആന്ത്രപ്പോ കൂ കൂ..."
സ്റ്റേജ് നിറയെ പുകമയം... പ്രകാശമയം... 
നിയോണിന്റെയും ലേസറിന്റെയും നിറങ്ങളില്‍ കുളിച്ച് നൃത്തം വൈക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പയ്യൻമാർ ബ്ലിങ്കസ്യാ ന്ന് നിൽപ്പാണ്...
അന്ത്രപ്പേർ ഓഡിയൻസിനെക്കൊണ്ട് കൈ കൊട്ടിക്കുന്നു, കൂക്കി വിളിപ്പിക്കുന്നു, ഡാൻസ് കളിപ്പിക്കുന്നു....
"i want to see Kochi rock, come on... 
i want to hear Kochi scream, come on...,
i want to see Kochi dance, come on...
"
പയ്യന്മാർക്ക് ഈ കെട്ടിമാറാപ്പൊന്നും അത്ര പിടിക്കുന്നില്ല... കൈലിയൊക്കെയുടുത്ത് ചപ്പലിട്ട് 'മലമൂടൻമാരായി' അവർ വെറുതേ നോക്കി നിന്നു, ‘ഇതെവിടംവരെ പോകുമെന്നൊന്നറിഞ്ഞിട്ടുതന്നെ‘ എന്ന ഭാവത്തിൽ...
അന്ത്രപ്പേർ പാടുന്നതിനു മുന്നോടിയായി ടീം അംഗങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി...
ഈ സമയം മുഴുവൻ ഡ്രമ്മടിക്കാൻ ദുബായീന്ന് വന്നവൻ അത് തല്ലിപ്പൊളിക്കാൻ അവനെക്കൊണ്ടാവുംവിധം ശ്രമിക്കുന്നുണ്ട്...
ഗിത്താറാണെങ്കില്‍ മോങ്ങി മോങ്ങി ഏതാണ്ട് ഇഷ്ടിക വച്ച് വീക്കുകിട്ടിയ ചാവാലിപ്പട്ടിയെപ്പോലെ പോലെ കാറികാറിപ്പൊളിക്കുന്നു...
ഗിത്താർ, കീ ബോഡ്, ജാസ്, ബേസ് ഗിത്താർ, ലൈറ്റിങ്ങ് ഡയറക്റ്റര്‍, സൗണ്ഡ് എഞ്ജിനീയർ... എല്ലാവരെയും പരിചയപ്പെടുത്തുന്നുണ്ട്...
ഉദാഹരണത്തിന് കീബോഡ് വായിക്കുന്നത് ക്രിസ് ആണെങ്കിൽ അന്ത്രപ്പേർ "ഹ..ല്ലോ... ഹല്ലോ... ക്രിസ്" എന്നു പാടും. ഓഡിയൻസിന്റെ നേരേ മൈക്ക് നീട്ടുമ്പോള്‍ അവരും ആതുതന്നെ ഏറ്റുപാടും...
ചുറ്റുമ്പുറവും റോക്ക് ചെയ്യുന്നവരുടെ ബഹളത്തിനിടയിൽ പയ്യന്മാരുടെ അനക്കമൊന്നും പതിയെപ്പതിയെ കേൾക്കാനേയില്ലാതായി...
ക്രിസ്, സാം, ജോ, നിക്ക്, ജാക്ക് അങ്ങനെ മെട്രോസെക്ഷ്വൽ പേരുകളുടെ പെരളി... ആന്ത്രപ്പൻ പിന്നെ ഇവരുടെയൊക്കെ 'അപ്പനാണല്ലോ'!
അവസാനം... അവസാനം വണ്ടി മൂലയിൽ എളിമയോടെ ഒതുങ്ങി നിന്ന് ബേസ് ഗിത്താർ വായിക്കണ പുള്ളിക്കാരന്റെയടുത്തെത്തി.
"ok guys... now last but not the least, lets all say a rockin' helllo to our.........
to our dear...
to the very special...
to the one and only...
to none other than...
  ......ബൈജു!!!!!!!!!!!" (അടി സിമ്പൽ....)

'ബൈജു'
അതെ വെറും സാധാരണ ബൈജു...
മറ്റാരുമല്ല...
മണ്ണിന്റെ, പച്ചവെളിച്ചെണ്ണയുടെ, രാധാസ് സോപ്പിന്റെ മണമുള്ള,
പാരഗൺ ചെരിപ്പിട്ടുനടക്കുന്ന,
കെ പി നമ്പൂതിരിയുടെ പൽപ്പൊടികൊണ്ട് പല്ലുതേക്കുന്ന,
പൊറോട്ട സാമ്പാറുകൂട്ടി തിന്നുന്ന,
ആനവണ്ടിയുടെ പിന്നിലെ കോണിയിൽ ഓടിവന്ന് തൂങ്ങിക്കയറിക്കിടന്ന് പാരലൽ കോളേജിൽ പോകുന്ന,
കാവിമുണ്ടുടുത്ത് എന്നും വൈകുന്നേരം വെറുതേ കലുങ്കിലിരുന്ന് ബീഡിവലിക്കുന്ന,
നാനയും, ചിത്രഭൂമിയും, സിനിമാ മംഗളവും, കന്യകയും, വനിതയിലെ 'സ്ത്രീകൾക്കു മാത്രവും' വിടാതെ വായിക്കുന്ന,
ഹെര്‍ക്കുലീസ് സൈക്കിളില്‍ ഓടിവന്ന് ഒക്കിയൊക്കി കയറി എണീറ്റുനിന്ന് ചവിട്ടിച്ചവിട്ടിപ്പോകുന്ന,
എന്നും രാവിലെ റേഡിയോയില്‍ പ്രാദേശികവാര്‍ത്ത കേള്‍ക്കുന്ന,
നമ്മുടെയൊക്കെ സ്വന്തം,
നമ്മിലൊരുവനായ... ബൈജു!
അന്യതാബോധം തലക്കടിച്ച് സ്കൂട്ടാവാൻ ഗ്യാപ്പുനോക്കിനിന്ന നിന്ന നമ്മുടെ പയ്യന്മാരുടെ പിന്നത്തെ സന്തോഷം ഒന്നു പറഞ്ഞറിയിക്കാനാണ് പാട്!
"അളിയാ... ബൈജൂ... ഇതെവിടെയായിരുന്നളിയാ... “
“ഇത്രേം നേരം ഒളിച്ചിരിക്ക്യാർന്നോ മുത്തേ...“
“പൊന്നളിയാ ബൈജൂ... “
“ആന്ത്രപ്പോ ~~~~ഏ, ഓൻ നമ്മടെ സ്വന്തമാളാട്ടോ... നിന്റെ കളിയൊന്നുമവിടെ വേണ്ടാ...“
“ബൈജുവേ... ഇങ്ങോട്ടുവാടാ...“
“ബൈജുക്കുട്ടാ..."
പിന്നെയങ്ങോട്ട് ‘കച്ചേരി‘ ഉഷാറായെന്ന് പ്രത്യേകം പറയേണ്ടല്ലോ?

Sep 10, 2011

പ്രശ്നങ്ങൾ ?!

എന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക സിസ്റ്റങ്ങളും പ്രശ്നത്തിലാണെന്ന് എനിക്കു മാത്രമേ അറിയാവൂ.
അതുകൊണ്ടാണല്ലോ വേറെ ആരു നോക്കിയാലും ഒന്നിനും ഒരു പ്രശ്നവും കണ്ടുപിടിക്കാൻ പറ്റാത്തത്!
ഓരോ തവണ പ്രശ്നം 'വേറെയെവിടെയോ' ആണെന്ന് ഡോക്ടർമാർ കണ്ടുപിടിക്കുമ്പോളും
ജയേട്ടൻ ഈയിടെ എന്നോട് കൂടെക്കൂടെ പറയണ ഒരു ഡയലോഗ് ചെവികളിൽ മുഴങ്ങും...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം!"

കണ്ണ് പണ്ടേ പീസായതാണ്.
ഒരു വിധത്തിൽ പറഞ്ഞാൽ അത് നന്നായെന്ന് ഞാൻ പറയും.
എന്റെ മെന്റൽ സിസ്റ്റം വീക്കാണെന്ന് തോന്നുമ്പോൾ എല്ലാമൊന്ന് നേരേയാക്കാൻ ഞാൻ വായിക്കണ പുസ്തകങ്ങളെല്ലാം സർവ്വവും മായയും,(ഏതുമായയെന്നോർത്ത് തല പുണ്ണാക്കണ്ട എല്ലായിടത്തുമുള്ള മായ... മായാമയപ്രപഞ്ചം) മിഥ്യയുമാണെന്നാണ് പറയുന്നത്.
അത് മനസ്സിലാക്കാൻ ഏറ്റവും നല്ല പരീക്ഷണം എന്റെ സോഡാക്കുപ്പി കണ്ണാടി ഊരി നോക്കലാണ്.
അത്രയും നേരവും ഞാൻ 'വ്യക്തമായി' കണ്ടിരുന്നത് എന്റെ കണ്ണട എന്തു കണ്ടിരുന്നോ അതാണെന്ന് അപ്പൊ മനസ്സിലാകും!
അപ്പൊ ഞാൻ എപ്പൊഴും എന്റെ കണ്ണടയെ മാത്രമേ കാണുന്നുള്ളോ?
ഞാൻ കാണുന്നത്  - എന്റെ ഇന്ദ്രിയം എനിക്ക് കാണിച്ചുതരുന്നത് എന്റെ സത്യം. അപ്പൊ എന്റെ കണ്ണട കാണുന്നതാണോ യഥാർത്ഥ സത്യം അതോ കണ്ണടയില്ലാത്ത ഞാൻ 'അവ്യക്തമായി' കാണുന്നതോ?
ബ്രഃമം സത്യം ജഗൽമിഥ്യ!!!
എന്റെ മെന്റൽ സിസ്റ്റത്തിന് പ്രശ്നമില്ലെന്ന് ഇപ്പൊ കുറച്ചുപേരെങ്കിലും പറയാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

കാഴ്ചയുടെ സിസ്റ്റത്തെ ഓർത്ത് എനിക്കീയിടെ ആധി കൂടി.
ഞാനറിയാതെ എന്റെ കണ്ണിന്  പ്രശ്നം വല്ലോം സംഭവിക്കുന്നുണ്ടോ?
ഒരവധിദിവസം അനേകം നേത്രരോഗികളുടെ  ഒരു വിശ്വസ്ഥ സ്ഥാപനത്തിൽ പോയി.
അതിന്റെ സ്ഥാപകനായ പ്രമുഖ ഡോക്ടറുടെ തന്നെ അപ്പോയിന്റ്മെന്റെടുത്തു.
ആ മുറിയിൽ കേറിയപ്പോളേ കള്ളട്ടിക്കറ്റെടുത്ത് തീവണ്ടിയിൽ കയറിയവൻ ടി ടി ആറിന്റെ മുന്നിൽ ചെന്നുപെട്ട അവസ്ഥയായിരുന്നു എനിക്ക്...
ഡോക്ടറുടെ മുഖത്ത് പരമപുച്ഛം. എനിക്ക് ഭയങ്കര അപകർഷത.
ഓണത്തിനിടക്ക് പുട്ടുകച്ചവടത്തിലെ കമ്മത്തിന്റെ(എന്റെ തിർമ്മൽ ദേവാ.. ഇതെന്ത് പണ്ടാറം...) പോലുള്ള ഡോക്ടറുടെ സംസാരരീതി!
ഡോക്ടർ നേഴ്സിനോട്:
"ഇതെന്താ ഈ റെറ്റിന എക്സാമിൻ ചെയ്യാനൊന്നും ഇവിടെ വേറെ ആളില്ലേ? ആ ജൂനിയർ ഡോക്ടറൊക്കെ ഊണ് കഴിച്ച് അതുവഴി വീട്ടിൽ പോയോ? ഇതിനും ഞാൻ തന്നെ വേണോ?"
ഭയചകിതയായ നേഴ്സ്: "ഇല്ല സർ. ഡോക്ടേഴ്സ് എല്ലാവരും പേഷ്യന്റ്സിനെ നോക്കുകയാണ്"
എന്നെ നോക്കി: "എന്താ സാറിന്റെ പ്രശ്നം? ചുരുക്കി പറഞ്ഞാൽ മതി. വേഗം വേണം"
'പണ്ട് റെറ്റിനക്ക് ഒരു ചെറിയ ലേസർ ടച്ച് അപ്പ് നടത്തിയിട്ടുണ്ട്,  ഇടക്ക് കണ്ണിൽ പൊരി വീഴണപോലൊക്കെ ഈയിടെ കാണുന്നില്ലേ എന്ന് സംശയമുണ്ട്, അത് വല്യ പ്രശ്നാന്ന് ഈയിടെ എവിടെയോ വായിച്ചു' ഇത്രയൊക്കെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ഡോക്ടർ ഒരു താല്പര്യവുമില്ലാതെ എല്ലാം കേട്ടു.
എന്റെ കണ്ണുകൾ എക്സാമിൻ ചെയ്തു.
ഡോക്ടർ: "ഞാനെങ്ങും ഒന്നും കാണണില്ലല്ലോ സാർ"
(എന്റെ ആത്മഗതം) - ഈ ഡയലോഗ് ഞാൻ പറഞ്ഞിരുന്നെങ്കിൽ ഡോക്ടർക്ക് വളരെ സന്തോഷമാകുമായിരുന്നേനേ അല്ലേ?
ഞാൻ: "വളരെ നന്ദി സാർ"
ഡോക്ടർ: "ഓക്കെ സാർ" (കളിയാക്കണ ടോൺ)
ഞാൻ: "താങ്ക്യൂ സാർ"
ഡോക്ടർ: "വെൽക്കം സാർ, സീ യൂ സാർ" (സാർ ന്ന് നീട്ടി)
ഞാനിറങ്ങണേനുമുമ്പു തന്നെ നേഴ്സിനെ തെറിവിളി... ഇത്തരം ചീളുകേസിനെയൊക്കെ എന്റടുത്ത് തന്നെ കേറ്റി വിടുന്നതെന്തിനാ?
അത്രമാത്രം ആളുകൾ വിശ്വാസമർപ്പിക്കണ, അത്ര കഴിവുള്ള ഡോക്ടറുടെ, "നിങ്ങളുടെ കണ്ണുകൾക്ക് കുഴപ്പമില്ലെന്ന" വാക്കുകളുടെ വില ഡോക്ടർക്കറിയില്ലായിരിക്കാം!
അങ്ങനെ കണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. നിലവിലുള്ള പ്രശ്നങ്ങളല്ലാതെ വേറെ പ്രശ്നമൊന്നുമില്ല!

ഉച്ചകഴിഞ്ഞാൽ വയറിൽ ചില പ്രശ്നങ്ങൾ: തിരയിളക്കങ്ങളും, അലയടിക്കലുകളും, ഉരുൾപ്പൊട്ടലുകളും, അടിയന്തരാവസ്ഥയും ഒക്കെ. ഈ പ്രശ്നം സ്ഥിരായിട്ട് വർഷം പലതായി.
എന്നാ ഒന്ന് 'നോക്കി' നോക്കാമെന്ന് ഡോക്ടർ.
കോളണോസ്കോപ്പി ചെയ്യാൻ ഒരു ദിവസം ചെന്നു. തുണയായിട്ട് ജയേട്ടനും.
ജയേട്ടന്റെ കൗൺസലിങ്ങിന്റെ ഫലമായി ആശുപത്രിയെത്തിയപ്പോഴേക്കും എന്റെ മെന്റൽ സിസ്റ്റത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി, !
അതുമനസ്സിലായിട്ടോ എന്തോ, കുറേക്കഴിഞ്ഞപ്പോൾ ചേട്ടൻ തന്റെ ഗാനോത്സവം ഓണാക്കി.
ഞാനൊന്ന് റിലാക്സ്(?!) ചെയ്തോട്ടെ എന്നു കരുതിക്കാണും!
ആശുപത്രിയെ സമീപിക്കുംതോറും ചേട്ടന്റെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം"

വയറിളക്കാൻ വേണ്ടി ഒരു സിസ്റ്റർ വലിയൊരു ജഗ്ഗ് നിറയെ മരുന്ന് കലക്കിയ വെള്ളം കൊണ്ടുതന്ന് കുടിക്കാൻ പറഞ്ഞു.
കിട്ടിയ ചാൻസ് കളയാതെ ഞാൻ ഹെഡ്ഡ് ചെയ്തു... "ഇതിന്റെ സ്വാദെന്നതാ സിസ്റ്ററേ?"
സിസ്റ്റർ: "ഞാൻ കുടിച്ചുനോക്കിയിട്ടില്ല"
ഇത് പറഞ്ഞിട്ട് നീയൊക്കെ അനുഭവിക്കാൻ കിടക്കണേയുള്ളെടാ എന്ന മട്ടിൽ ഒരു ചിരിയും ചിരിച്ച് പുള്ളിക്കാരി പോയി.
ഞാൻ കുടി തുടങ്ങി. അധികം വൈകാതെ കുടിച്ചത് അകത്ത്  'വരവുവച്ചു'

തൊട്ടടുത്ത ബെഡ്ഡിൽ അവശനിലയിൽ ഒരാളുണ്ട്, ഭാര്യാസമേതനായി.
പേര് വേലായുധൻ.
ഞാൻ ചെയ്യാൻപോണ അതേ പരിപാടിക്ക് വന്നതാന്നു തോന്നുന്നു. പുള്ളീടെ ജഗ്ഗ് കാൽ ഭാഗം ഒഴിഞ്ഞ് മേശപ്പുറത്തിരിക്കുന്നു.
എന്റെ 'കാര്യങ്ങൾ' മുറപോലെ നടക്കുന്നു.
ഇങ്ങേർക്ക് ഭയങ്കര ക്ഷീണം! എപ്പഴും പുതച്ചു മൂടി കിടപ്പാണ്.
ഭാര്യയോട്: "എടീ നീയവിടെ എന്നാ കാഴ്ചയും കണ്ടിരിക്കുവാ? എനിക്കിവിടെ ഒന്നിനും മേലാണ്ടിരിക്കണത് നീ കാണുന്നില്ലേ? എപ്പ തുടങ്ങിയ വയറിളക്കവാന്നറിയാമോ
എളകിയെളകി ഞാൻ ചാകാറായി. ഒന്നും കഴിക്കാണ്ടാന്നോർക്കണം! വെറുതേയിരിക്കാതെ ഒന്നു വീശിത്തന്നേ..."

മൂന്നു ബെഡ്ഡുള്ള മുറിയാണ്. എന്റെ ജഗ്ഗ് ഞാൻ തീർത്തപ്പോൾ മൂന്നാമത്തെ ബെഡ്ഡിലെ ആളുടെ കൂടെ വന്ന ടീച്ചർ അർത്ഥഗർഭമായ ഒരു ചിരിയൊതുക്കി പറഞ്ഞു:
"താൻ പെട്ടെന്ന് തീർത്തല്ലോ... അയാൾ വെളുപ്പിന് വന്ന് അഡ്മിറ്റായതാ"
വേലായുധൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പളും ദൈന്യത കലർത്തി നേഴ്സിനോട് ചോദിക്കും: "ഇതുപോരേ സിസ്റ്ററേ?"
ഈ സ്കോപ്പി ചെയ്യണമെങ്കിൽ വയർ ഇളകിയിളകി ഔട്ട്പുട്ട് പച്ചവെള്ളം പോലെ ആകണം. അതുതന്നെ ആവർത്തിച്ച് സിസ്റ്റർ പോകും.

ഞാൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പൊഴും വേലായുധൻ അസൂയയോടെ എന്നെ നോക്കി വെള്ളമിറക്കും!
ജയേട്ടനാണേങ്കിൽ വൻ സ്പിരിറ്റിലാണ്, ഞാൻ എങ്ങനെയെങ്കിലും ജഗ്ഗ് തീർക്കുമ്പൊളേക്കും ചേട്ടൻ പുറത്ത് വരാന്തയിൽ വച്ചിരിക്കുന്ന കുടിവെള്ളമെടുത്തുകൊണ്ടുവന്ന് നിറയ്ക്കും.

വേലായുധൻ ഭാര്യയോട്: "എടീ എനിക്ക് തീരെ വയ്യ... നീയെന്റെ കാലൊന്ന് തിരുമ്മി ചൂടാക്കിക്കേ. പനിച്ചു വിറയ്ക്കണു"

കാര്യമിങ്ങനെയൊക്കെയാണെങ്കിലും വേലായുധന്റെ കാര്യങ്ങൾക്കൊന്നും മുടക്കമില്ല.
ഇടക്ക് അടിപൊളി തമിഴ് പാട്ട് മൊബൈലിലിടും. വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ച് താൻ ആശുപത്രിയിലായവിവരം സാഭിമാനം അറിയിക്കും.
"ഡോക്ടർ ഒന്നും പറഞ്ഞില്ല. സ്കാൻ ചെയ്ത് നോക്കാതെ ഒന്നും പറയാൻപറ്റില്ലെന്നാ പറഞ്ഞത്.
(ശബ്ദം താഴ്ത്തി)അൽപ്പം സീരിയസ്സാ... നിങ്ങളെല്ലാവരും എന്തായാലും ആശുപത്രീലേക്ക് പോരേ.
വരുമ്പോ രണ്ട് സോക്സ് എടുത്തേക്കണം. കാലിനൊക്കെ ഒരു വിറ"
ഇതിനിടയിൽ ഭാര്യയോട് താഴെനിന്നും രണ്ട് നാരങ്ങാവെള്ളവും മൂന്ന്  കരിക്കും ഓർഡർ ചെയ്യുന്നു.
ഭാര്യ പോകാനിറങ്ങിയപ്പോൾ ഫോൺ തൽക്കാലം മാറ്റിപ്പിടിച്ച് ദൈന്യമായി: "എടീ നീ വേഗം ഇങ്ങ് വന്നേക്കണേ"

ഭാര്യ താഴെ പോയസമയത്ത് വേലായുധന് മൊബൈൽ കമ്പനിയുടെയോ മറ്റോ ഏതോ ടെലിമാർക്കറ്റിങ്ങ് കോൾ വന്നു.
വേലായുധൻ വൻ ദേഷ്യത്തിലാണ്.
ഉറക്കെ: "ഫോൺ വച്ചിട്ട് പോടീ ‌---" അടുത്ത വാക്ക് പായാൻ നാക്കുവളക്കുന്നതായി അഭിനയിച്ചിട്ട് ഞങ്ങളെ നോക്കി: "ഞാൻ തനിച്ചല്ലാത്തത് അവൾടെ ഭാഗ്യം"
എന്നിട്ട് 'പറയാനാകാത്തതിന്റെ' നിരാശതീർത്ത്, ആവശ്യത്തിലേറെ ബലം കൊടുത്ത് ഫോൺ കട്ട് ചെയ്ത് കിടക്കയിലേക്കെറിയുന്നു

'സംഭവ'ബഹുലമായ നിമിഷങ്ങൾ.
അടുത്തതവണ നേഴ്സ് വന്നപ്പോഴും വേലായുധൻ ചോദ്യം ആവർത്തിച്ചു.
നേഴ്സിന്റെ പതിവു മറുപടി: "കളറില്ലാതെയാകണം"
വേലായുധൻ: "പിന്നേ... ഇനിയിപ്പൊ അതിന്റെ നിറം പരിശോധിക്കാൻ നടക്കുവല്ലേ!"

എന്തായാലും അധികമൊന്നും 'നരകിപ്പിക്കാതെ' വേലായുധനു വിളി വന്നു.
നേഴ്സ് ചുമ്മാ ഫോർമാലിറ്റിക്ക് ചോദിച്ചു "നടന്നു പോരാമല്ലൊ? വീൽ ചെയറൊന്നും വേണ്ടല്ലോ?"
വേലായുധൻ:" നിങ്ങളിതെന്നാ സിസ്റ്ററേ ഈ പറയണേ? മനുഷ്യനിവിടെ രാവിലെ മുതൽ വയറിളകി ചാകാറായി കെടക്കുവാ.
ഞാൻ നടന്നുപോകുന്നവഴിയെങ്ങാനും വീണുപോയാൽ എന്തുചെയ്യും? നിങ്ങൾക്കൊന്നുമില്ലല്ലോ. എനിക്ക് പോകാൻ വീൽചെയറുവേണം"
വീൽ ചെയറിൽ, സീറ്റ്ബെൽറ്റൊക്കെയിട്ട് രാജകീയമായിത്തന്നെ വേലായുധനെ കൊണ്ടുപോയി.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്ന രോഗിയെപ്പോലെ ദൈന്യനായി, ഭയചകിതനായി ഇടക്കിടക്ക് ഭാര്യയെ തിരിഞ്ഞു തിരിഞ്ഞ് നോക്കി...
മാതൃഭൂമിക്കുവേണ്ടി പോരാടാൻ പോകുന്ന വീരയോദ്ധാവിനെപ്പോലെ, അഭിമാനത്തോടെ വേലായുധൻ ഞങ്ങളുടെ മുന്നിലൂടെ മന്ദമന്ദം ഒഴുകി നീങ്ങി!

അധികം താമസിയാതെ എനിക്കും വിളിവന്നു.
വായിൽനിന്നും അങ്ങ് താഴെ വരെ കണക്ഷൻ പോകുന്നുണ്ടെന്ന് കൃത്യമായി 'അറിയാൻ'പറ്റി!
എന്റെ വയറിന്റെ വീഡിയോ അവിടെനിന്ന നേഴ്സത്തിമാരെല്ലാം കണ്ടു! അവരതെടുത്ത് യൂട്യൂബിലിടുമോ ആവോ!
കണ്ണാടി ഊരിവാങ്ങിയകൊണ്ട് എനിക്ക് ശരിക്കും കാണാൻ പറ്റിയില്ല.
പിന്നെ എന്തോ ഉറക്കമരുന്നും കുത്തിവച്ചിരുന്നു. ചുറ്റിലും നേഴ്സത്തിമാരായിരുന്നതുകൊണ്ട് കുത്തിവൈപ്പിനെ ഞാൻ സൗകര്യപൂർവ്വം മറന്നു. കണ്ണ് മിഴിച്ചുപിടിച്ച് കിടന്നു!
ഇനിയിപ്പൊ നേഴ്സത്തിമാരുടെ സൗകര്യത്തിനാണോ ആവോ എനിക്ക്  ആ ഉറക്കമരുന്ന് കുത്തിവച്ചത്!

[ഓ ടോ: മനുഷ്യശരീരങ്ങളുടെ സ്വകാര്യഭാഗങ്ങൾ ഒരു സ്പെസിമെൻ പോലെ ദിവസവും കണ്ടു കണ്ട് പ്രിയപ്പെട്ട, കാരുണ്യവതികളായ നേഴ്സ് സഹോദരിമാരേ/സഹോദരൻമാരേ
നിങ്ങൾക്കിതെല്ലാം 'വേറെ രീതിയിൽ കാണേണ്ട' അവസരങ്ങളിൽ അങ്ങനെ കാണാൻ പറ്റാറുണ്ടോ?
എന്തായാലും നിങ്ങളുടെ മനുഷ്യസ്നേഹത്തിന് മനസ്സിൽ തട്ടിയ, ആത്മാർത്ഥമായ പ്രണാമം]

കുടലിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ബുദ്ധിമുട്ടി(ച്ച്) കണ്ടുപിടിച്ചു.
ജയേട്ടന്റെ ഡയലോഗ് വീണ്ടും തികട്ടിവന്നു... "നിനക്കൊക്കെ...."
നിരാശയോടെ(!) ഞാൻ റൂമിലേക്ക്.
അച്ഛനെ വിളിച്ച് റിസൾട്ട് പറഞ്ഞപ്പോൾ അച്ഛനും പറഞ്ഞു: "സാരമില്ലെടാ" (ആഞ്ഞുപിടിച്ചാൽ അടുത്ത പ്രാവശ്യം ഇതിലും നല്ല റിസൽട്ട് കിട്ടും എന്ന ലൈനിൽ)

ഡിസ്ചാർജ് ചെയ്യാൻ സമയമെടുക്കും. ജയേട്ടന്റെ കൂടെ കത്തി വച്ച് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ ചെയ്യാൻ എണീറ്റു പോയി.
ആ തക്കത്തിന് ജയേട്ടൻ എന്റെ കട്ടിലിൽ ഒന്നു നടുനിവർത്തി. പതുക്കെ മയങ്ങിപ്പോയി.
ഈ സമയം സിസ്റ്റർ 'പേഷ്യന്റിന്റെ' പ്രഷർ നോക്കാൻ വന്നു.
വന്ന പടി ഉറങ്ങുന്ന 'പേഷ്യന്റിന്റെ' കൈയ്യിൽ അതിന്റെ കെടുതാപ്പൊക്കെ ഫിറ്റ് ചെയ്യാൻ തുടങ്ങി.
ഭാഗ്യം, അപ്പുറത്തെ ബെഡ്ഡിൽ ഓണപ്പരീക്ഷാ പേപ്പർ നോക്കിക്കൊണ്ടിരുന്ന ടീച്ചർ വിളിച്ചു പറഞ്ഞു: "അയ്യോ ആ കിടക്കുന്നത് പേഷ്യന്റല്ല..."
ദാഹിച്ചപ്പോൾ 'എന്റെ ജഗ്ഗിലെ' വെള്ളം എങ്ങാനും ചേട്ടൻ എടുത്ത് കുടിച്ചോ ആവോ!
സംശയമില്ലാതില്ല, അന്ന് വൈകീട്ടത്തെ ട്രെയിനിൽ തിരുവനന്തപുരത്ത് ജോലിക്കുപോകേണ്ട ചേട്ടൻ ഇടയ്ക്ക് വിളിച്ച് ലീവ് പറയുന്നതുകേട്ടു!

കുറച്ചുകഴിഞ്ഞപ്പോൾ വേലായുധൻ പുനപ്രവേശം ചെയ്തു.
ഇതിനോടകം ഞങ്ങളുടെ മുറി വേലായുധന്റെ രോഗവിവരം തിരക്കി വന്ന ബന്ധുജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
എൺപതിനടുത്ത് പ്രായം വരുന്നവർ രണ്ട്.
അറുപത് വയസ്സ് ഒന്ന്.
അൻപതിനടുത്ത് ഒന്ന്.
നാല്പത് തോന്നിക്കുന്നവർ മൂന്ന്.
പിന്നെ ഒന്നോ രണ്ടോ കുട്ടികളും.
വേലായുധൻ എല്ലാവരെയും സ്വീകരിക്കുന്നു.
ഉള്ള  സൗകര്യത്തിൽ ഇരിക്കാൻ എല്ലാവരോടും പറഞ്ഞ് ആതിഥ്യമര്യാദ കാണിക്കന്നു.
മറ്റ് രണ്ട് രോഗികളുടെയും ബൈസ്റ്റാൻഡേഴ്സിനുവേണ്ടിയുള്ള കസേര വാങ്ങി പ്രായമായവരെ ഇരുത്തുന്നു.
തന്റെ രോഗവിവരം ഏവരോടും വിശദീകരിക്കുന്നു.
"ഒരുപാട് സ്കാനിങ്ങും ടെസ്റ്റിങ്ങുമൊക്കെ വേണം. കുറേയായപ്പോ എനിക്കു വയ്യ കുറച്ചുകഴിഞ്ഞുമതിയെന്ന് ഞാൻ പറഞ്ഞു.
നമുക്കു വല്ലോമൊക്കെ വന്നുപോയാൽ ഇവർക്കെന്താ. നമ്മുടെകാര്യം നമ്മൾ തന്നെ അന്വേഷിക്കണ്ടേ"
വന്നവരെല്ലാം ഒരേതാളത്തിൽ തലകുലുക്കി.
അതുവരെ കേട്ടവരുടെ എതിർവശത്തുനിന്നിരുന്ന ഗ്രൂപ്പിനെ അഭിവാദ്യം ചെയ്ത് വേലായുധൻ തുടർന്നു: "ഇതുവരെയായിട്ടും മരുന്നൊന്നും തന്നില്ല. ടെസ്റ്റ് മാത്രമേ ഇപ്പഴും ചെയ്യുന്നുള്ളൂ"
കണ്ണീരണിഞ്ഞ മിഴികളോടെ അതിൽ പ്രായമായൊരു വല്യമ്മ ചോദിച്ചു "മക്കളേ എന്തെങ്കിലുമൊന്നു കഴിക്കെടാ.. എത്രനേരായി നീ എന്തെങ്കിലുമൊന്നു കഴിച്ചിട്ട്!"
ഇത് കേൾക്കാൻ കാത്തിരുന്നപോലെ വേലായുധൻ കുറേ സാധങ്ങൾ ഒരുമിച്ച് ഓർഡർ ചെയ്തു. ബിരിയാണി, ഊണ്, ജ്യൂസ് അങ്ങനെ പല പല ഐറ്റങ്ങൾ.
എല്ലാവരും കൂടി ഷെയർചെയ്യാനായിട്ടായിരിക്കുമെന്നു കരുതിയെങ്കിലും കഴിപ്പ് തുടങ്ങിയപ്പോൾ മുഴുവനും വേലായുധനുതന്നെയായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി.
വലിച്ചുവാരി തിന്നുന്നതിനിടയിൽ ഭാര്യയോട് തലേന്നു കഴിച്ച ബീഫിന്റെയും മീനിന്റെയുമൊക്കെ വിശേഷവും പറയുന്നുണ്ട്.
എന്തായാലും ഇതൊക്കെ കണ്ട് ഞങ്ങളുടെ വയറുനിറഞ്ഞു.

ആവശ്യത്തിനു സമയമെടുത്ത്  കൊണ്ടുവന്ന രണ്ടുമൂന്ന് പൊതികൾ മുഴുവനും കാലിയാക്കി വേലായുധൻ വിശ്രമിക്കയാണ്- വലിയൊരു കൂട് അണ്ടിപ്പരിപ്പ് വറുത്തതും ചവച്ചുകൊണ്ട്!
ഇതിനിടയിൽ 'രോഗവിവരം' തിരക്കാൻ വന്ന നേഴ്സിനോട് വേലായുധൻ ഇനി ചെയ്യേണ്ട കാര്യങ്ങൾ തിരക്കുന്നു.
വാ നിറയെ അണ്ടിപ്പരിപ്പായതിനാൽ കേൾക്കുന്നവർക്കാർക്കും വേലായുധൻ പറയുന്നതെന്തെന്ന് മനസ്സിലാകുന്നുപോലുമില്ല...

ഇതൊക്കെക്കണ്ടിട്ട് ജയേട്ടൻ:
"രണ്ട് ദിവസത്തേയ്ക്ക് അയാളുടെ വായിൽ മുറിവിനൊട്ടിക്കണ ആ പ്ലാസ്റ്റർ നല്ല വീതിയിലങ്ങ് ഒട്ടിച്ചു വിട്ടിരുന്നെങ്കിൽ പ്രത്യേകം ചികിത്സയൊന്നും കൂടാതെതന്നെ ഈ അസുഖം ഭേദമായിക്കൊണ്ടേനേ!!!"

Sep 7, 2011

എന്ത് പറയാന്‍?

പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഭാഗ്യം 


പറയാനുള്ളത് കേള്‍ക്കാന്‍ ഒരാള്‍ വേണ്ടിവരുന്നത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനാവാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ക്ക് കേള്‍ക്കാനാകാത്തത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനോ കേള്‍ക്കാനോ ആകാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടില്ലെന്നറിയുന്നത് കഷ്ടം
പറഞ്ഞത് കേള്‍ക്കരുതാത്തയാള്‍ കേട്ടെന്നറിയുന്നത് കഷ്ടം
പറഞ്ഞുപോയത് കേള്‍ക്കേണ്ടയാള്‍ കേട്ടോ എന്നറിയാത്തത് കഷ്ടം


പറഞ്ഞത് കേള്‍ക്കേണ്ടയാളോ കേള്‍ക്കരുതാത്തയാളോ കേട്ടില്ലെന്നതില്‍
കഷ്ടമില്ല... നഷ്ടം മാത്രം.
പറയാനുള്ളത് കേള്‍ക്കാനാരുമില്ലാത്തതില്‍
നഷ്ടമില്ല... കഷ്ടം മാത്രം
പറയാനൊന്നുമില്ലാത്തത് കഷ്ടമല്ല നഷ്ടവുമല്ല


പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറയാനുണ്ടായിരുന്നത് കേട്ടില്ലെങ്കിലോ?
പറയാനുണ്ടായിരുന്നത് പറഞ്ഞപ്പോള്‍ കേള്‍ക്കരുതാത്തയാള്‍ പറയാത്തത് കേള്‍ക്കുകയും കേള്‍ക്കേണ്ടയാള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കയും ചെയ്താലോ?
പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?

Feb 18, 2010

പവർ ഡി വി ഡി

എഞ്ജിനിയറിങ്ങിനു ചേർന്ന വർഷം തന്നെയായിരുന്നു ചേച്ചിയുടെ കല്യാണം.
ചേച്ചിയെ കെട്ടിച്ചുവിട്ടുകഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന പൈസ കൊണ്ട് അച്ഛൻ ഒരു കമ്പ്യൂട്ടർ വാങ്ങിത്തന്നു. ഡി വി ഡി ഡ്രൈവുള്ള കമ്പ്യൂട്ടർ.
ഡി വി ഡി യിൽ പടം കണ്ടാൽ എങ്ങനെയിരിക്കുമെന്നറിയാൻ ആകാംക്ഷയായി.
അങ്ങനെ കൊച്ചേട്ടനെയും കൂട്ടി പെരുമ്പാവൂരിൽ എവിടെയെങ്കിലും നിന്ന് ഡി വി ഡി വാടകയ്ക്കെടുക്കാനിറങ്ങി.
ഒന്നു രണ്ട് കടകളിലൊക്കെ അന്വേഷിച്ചപ്പോൾ സ്റ്റേറ്റ് ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ ഇതിലുമെളുപ്പമാണെന്ന് മനസ്സിലായി!
പരിചയമുള്ള ആളുടെ റെക്കമെന്റേഷൻ, ഡിപ്പോസിറ്റ് തുക കെട്ടി വക്കൽ!
ഭാഗ്യം, വീടിന്റെ ആധാരം ഈടു വെയ്ക്കാൻ ആരും പറഞ്ഞില്ല!
ഡി വി ഡി യൊക്കെ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളായിരുന്നു അപ്പോൾ.
ഞങ്ങളങ്ങനെ നിരാശരായി നടക്കുമ്പോളാണ് മാർക്കറ്റിനകത്തൊരു ‘ഇൻഡ്യൻ വീഡിയോസ്‘ കണ്ടത്.

വെള്ളയും വെള്ളയുമണിഞ്ഞ ഒരു ഇക്കാ അകത്തിരുന്ന് ഏതോ പരിചയക്കാരനോട് സൊള്ളിക്കൊണ്ടിരിക്കുന്നത് ദിനേശ് ബീഡിയുടെ കടുത്ത വെൺ പുകച്ചുരുളുകൾക്കിടയിലൂടെ ഞങ്ങൾ കണ്ടു. പൊഹ കാരണം കടയ്ക്കകത്ത് ഈച്ചയുടെയും കൊതുകിന്റെയും ശല്യമില്ല! ടെക്നോളജി!!!
ഞങ്ങൾ ചെന്നു ഡി വി ഡി വാടകയ്ക്കു കൊടുക്കുമോന്ന് ചോദിച്ചു.
ഞങ്ങൾ വിചാരിച്ചപോലെ പുള്ളി ഒടക്കൊന്നും പറഞ്ഞില്ല.
 
100 രൂപ ഡെപ്പോസിറ്റ് കെട്ടിയാൽ മാത്രം മതി.
ആ കാശ് ഞാൻ വിദഗ്ധമായി കൊച്ചേട്ടനെക്കൊണ്ട് വലിപ്പിച്ചു!
ഞങ്ങളങ്ങനെ ഇക്കായുടെ മോശമല്ലാത്ത ഡി വി ഡി ശേഖരം ചികയാൻ തുടങ്ങി.

ഞങ്ങളുടെ വരവൊക്കെ കണ്ടോണ്ട് കടയിൽ നിന്നിരുന്ന ഇക്കായുടെപരിചയക്കാരൻ പുള്ളിയോട്  ചോദിച്ചു...
“എന്തോന്നാടാവേ ഈ ഡി വി ഡി?“

ഇക്കാ ദിനേശ് ബീഡിയുടെ ഒരു നീണ്ട പഫ് എടുത്ത് പൊഹ പുറത്തേക്കു വിടുന്നകൂട്ടത്തിൽ തന്റെ ടെക്നിക്കൽ നോ ഹൌ പ്രകടമാക്കാൻ ഒരു സന്ദർഭം കിടിയ സന്തോഷത്തിൽ ഒരു നിഗൂഢമന്ദസ്മിതം പൊഴിച്ചു.
ചോദിച്ചയാൾ ഒരു ലോക്കലാണെന്ന് വേഷം കണ്ടാലറിയാം: കടും മജന്തയിൽ ഫ്ലൂറ്സെന്റ് പച്ച പൂക്കളുടെ ഡിസൈനുള്ള ലുംഗിയും റബ്ബർപാലിന്റെ കറവീണ ഷർട്ടും പിന്നെ കൈയ്യിലൊരു പച്ചക്കറിപ്പൊതിയും.

ഇക്കാ വളരെ പുച്ഛഭാവത്തിൽ വിശദീകരിച്ചു:
സംഭവം ഒന്നുമില്ല.
ഈ ഡി വി ഡി എന്നൊക്കെ പറഞ്ഞാൽ സീ ഡി തന്നെ...
പിന്നെ ഒരു വ്യത്യാസമുള്ളതെന്താണെന്നു വച്ചാൽ ഈ ഡി വി ഡി യിലാവുമ്പോ നല്ല ‘പവർ റെക്കോഡിങ്ങാ‘യിരിക്കും!!!
.
.
.
.
.
.
.
.
.
.
.




PS: സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ ഇതിനെക്കാൾ നന്നായിട്ട് ഡി വി ഡിയ്ക്ക് വേറെയെന്തു നിർവ്വചനം കൊടുക്കാൻ പറ്റും!!!
പവർ ഡി വി ഡി എന്ന വളരെ പ്രചാരത്തിലുള്ള വീഡിയോ പ്ലെയറിന്റെ പേരിനുള്ള പേറ്റന്റ് ഇൻഡ്യൻ വീഡിയോസിലെ ഇക്കായ്ക്ക് അവകാശപ്പെട്ടതാണെന്ന് പെരുമ്പാവൂര് പോലും ആർക്കെങ്കിലും അറിയാമോ?

സ്കൂൾ ഡേയ്സ്

പ്ലസ് ടൂവിനു പഠിക്കുന്ന സമയത്താണ് ആ കാലഘട്ടത്തിലെ ചെറുപ്പക്കാരെ ഏറ്റവും സ്വാധീനിച്ച സിനിമ (ഞാനുദ്ദേശിക്കുന്നത് ഡ്രൈവിങ് സ്കൂൾ അല്ലട്ടോ... തെറ്റിധരിക്കരുത് !)  “ബോയ്സ്“ ഇറങ്ങിയത്.
കൂട്ടുകാരുടെ കൂടെ യൂത്ത്ഫെസ്റ്റിവലിന്റെയന്ന് പടത്തിനു പോയി.
ഓരോ ദൂരദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും നിന്നായി ജീപ്പ് വിളിച്ചൊക്കെയാണ്  പടം കാണാൻ ‘കുട്ടികൾ’വരുന്നത്!
മുവാറ്റുപുഴ ഐസക്സ് നിറഞ്ഞു കവിഞ്ഞ മറ്റൊരു ഷോ!!
ആ പടത്തിന് തമിഴ്നാടിൽ പോലും ഇത്ര സ്വീകരണം കിട്ടിക്കാണാൻ വഴിയില്ല...
തീയെറ്ററിന്നകം ഉത്സവപ്പറമ്പുപോലെയായിരുന്നു!

ബോയ്സിൽ ഡെബ്യൂ ആയിരുന്ന ജെനീലിയ ഡിസൂസയെ ഞങ്ങൾ എല്ലാവർക്കും ‘ക്ഷ’ പിടിച്ചു.

പുതുമുഖമായതിനാൽ പബ്ലിസിറ്റി കിട്ടിവരുന്നതേയുള്ളായിരുന്നു.
ഇവളുടെ പേര് ഞങ്ങൾക്കാർക്കും അറിയില്ല.
എല്ലാവരും ഓരോവഴിക്ക് തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിലൊരു ദിവസം ഒരുത്തൻ ഓടിവന്നു പറഞ്ഞു:

അളിയാ ലവൾടെ പേര് കിട്ടി... പേര് കിട്ടി...

 ഗൊണോറിയ ഡിസൂസ!!!


Jul 14, 2009

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!

Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...


Dec 8, 2008

ഇന്റര്‍വ്യൂ

കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് യൂ സി കോളേജില്‍ അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കുസാറ്റില്‍ വിഹരിച്ചുകൊണ്ടിരുന്ന സമയം...

അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് യൂസീ കോളേജിലെത്തി.

അവള്‍ക്ക് കോളേജിലെ ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

എന്റെ അമ്മ, അമ്മയുടെ വീട്ടിലെ പതിനൊന്നു പേരില്‍ ഒന്‍പതാമത്തെ ആ‍യതുകൊണ്ട്, 
എനിയ്ക്ക് ‘ഇളയത്തുങ്ങള്‍‘ ഒത്തിരിയൊന്നുമില്ല...
അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ രഘുച്ചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!

അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ ആലുവായിലുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: “ഇതു കഴിഞ്ഞ് എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “കുസാറ്റില്‍ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ കോളേജില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് മുത്തോലപുരം, അല്ലേ? അതെവിടെയായിട്ടുവരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ!


Dec 2, 2008

പൊന്തന്‍ മാട

മുവാറ്റുപുഴ - നിര്‍മ്മലാ ഹൈ സ്കൂളില്‍ പഠിക്കാന്‍ പറ്റിയത് എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിരുന്നു...
സ്കൂളില്‍ വച്ച് കലാപരിപാടികളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുക എന്നത് എന്റെ പതിവായിരുന്നു.
പഠനത്തിനൊപ്പം തന്നെ കുട്ടികളുടെ മറ്റു കഴിവുകള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിലും സ്ക്കൂളിലെ അദ്ധ്യാപകരും
സര്‍വ്വോപരി ഞങ്ങളുടെയൊക്കെ പ്രിയങ്കരനായ ഹെഡ്മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചനും പ്രത്യേക ശ്രദ്ധവച്ചിരുന്നു.

യുവജനോത്സവസമയമാവുമ്പോള്‍ സ്കൂളിലെ മൊത്തം കുട്ടികളെയും നാലഞ്ച് ഹൌസുകളാക്കി തിരിക്കും.
ക്ലാസില്‍ നിന്നും ഹൌസ് ലീഡര്‍മാരെ കുട്ടികള്‍ തിരഞ്ഞെടുക്കും, അവര്‍ തങ്ങളുടെ സിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കും.
ഈ ഹൌസ് ലീഡര്‍മാര്‍ പത്താം ക്ലാസിലെ ഹൌസ് ലീഡര്‍മാരില്‍ നിന്നും മെയിന്‍ ഒരു ഹൌസ് ക്യാപ്റ്റനെയും തിരഞ്ഞെടുക്കും.
ഇങ്ങനെയാണ് ഏര്‍പ്പാട്... തീര്‍ത്തും ജനാധിപത്യപരമായ സംവിധാനം!

കലാപരിപാടികളില്‍ പങ്കെടുക്കാനുള്ള എന്റെ ഈ ആവേശത്തിന് വേറൊരു കാരണവുമുണ്ട്...
ഞാന്‍ അങ്ങനെ കൂട്ടുകാരുടെയിടയില്‍ വലിയ സ്വാധീനമൊന്നും ഉള്ള കൂട്ടത്തിലല്ല...ചുരുക്കം ചില സുത്തുക്കള്‍ ഉള്ളതൊഴിച്ചാല്‍.
അങ്ങനെ പൊങ്ങുതടി പോലെ ഒഴുക്കിനൊപ്പം സൈഡിലൂടെ പോകാനാണ് എനിക്കിഷ്ടം(ഇപ്പൊഴും അങ്ങനെയൊക്കെ തന്നെ)
യുവജനോത്സവത്തില്‍ പങ്കെടുത്താല്‍ ഇല്ലാത്ത പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കാന്‍ അത് വളരെ സഹായിക്കും...
മറ്റ് കൂട്ടുകാര്‍ വീരസ്യം പറഞ്ഞും, പരീക്ഷയില്‍ സ്കോര്‍ ചെയ്തുമൊക്കെ നേടിയെടുത്ത ‘പൊതുജന‘സ്വാധീനം സുളുവില്‍ അടിച്ചെടുക്കാം!

അച്ഛനുമമ്മയും മിക്കവാറും പേരമ്മ-വല്യമ്മമാരും അമ്മാവന്മാരും ഒക്കെ മലയാളഭാഷാനിപുണര്‍ ആയതുകൊണ്ട് ഒരു പ്രസംഗമോ കവിതയോ ഒക്കെ സംഘടിപ്പിക്കാന്‍ ഒരു വിഷമവുമില്ല.
കൊച്ചമ്മാവനാണെങ്കില്‍ മോണൊആക്റ്റ് കലയുടെ ഉസ്താദും... 
പിന്നെ കഥാരചന, കവിതാരചന, നാടകം, ഫാന്‍സിഡ്രസ്... ഐറ്റങ്ങള്‍ പലതാണ്.

സ്കൂളുകളിലെ ഈ യുവജനോത്സവ മാമാങ്കം കൂടാതെ മേള,കലയരങ്ങ്,ഫാസ് ഇങ്ങനെയൊക്കെ പറഞ്ഞ് വേറെയും മത്സരവേദികള്‍ ധാരാളം...
സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും എന്നെ ഇതിലൊക്കെ പങ്കെടുപ്പിയ്ക്കാന്‍ അച്ഛനുമമ്മയും വലിയ ഉത്സാഹം കാണിച്ചിരുന്നു.
ഭാഗ്യത്തിനു ഒന്നോ രണ്ടോ സമ്മാനങ്ങള്‍ വീതം കിട്ടുകയും ചെയ്തു പോന്നു.
അക്കൊല്ലം പെരുമ്പാവൂരിലെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി(ഫാസ്) വക കലാമേളയില്‍ ഞാനും പങ്കെടുത്തിരുന്നു, ഫാന്‍സി ഡ്രസില്‍‍.
കൊച്ചമ്മാവന്‍ വന്ന് മേക്ക് അപ്പ് ചെയ്തു തന്നു... സംഗതി കൊള്ളാം
അല്ലെങ്കിലും ഈ ഫാന്‍സി ഡ്രസില്‍ പങ്കെടുക്കാന്‍ വലിയ റിസ്ക് ഒന്നുമില്ല... മുഖത്തൊക്കെ മേക്ക് അപ്പായിരിക്കും അപ്പൊ ആരും തിരിച്ചറിയില്ല
‘സഭാകമ്പം‘ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന ചമ്മല്‍... ചളിപ്പ്... ഒഴിവാകുകയും ചെയ്യും!
എന്റെ വേഷം എന്താണെന്നല്ലേ.. പൊന്തന്‍ മാട! മമ്മൂട്ടിയുടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വേഷം...
അമ്മാവന്റെ ആത്മവിശ്വാസം കണപ്പോള്‍ എനിക്കും ഒരു ധൈര്യമൊക്കെ വന്നു... അമ്മാവന്‍ ഫുള്‍ സെറ്റപ്പിലാണ് വന്നത്... 
മുഖത്ത് പശതേച്ച് ഉമിക്കരി ഒട്ടിച്ചു... പാളത്തൊപ്പി... കീറിപ്പറിഞ്ഞ വേഷം... പുറകില്‍ തൂങ്ങിക്കിടക്കുന്ന കോണകം...
ഊന്നുവടി... കുറെ കപ്പക്കിഴങ്ങും ഉണക്കമീനും വള്ളിയില്‍ തൂക്കി കൈയില്‍ പിടിച്ചിരിക്കുന്നു... അങ്ങനെ സംഭവം കിടിലന്‍!
ഇതൊന്നും പോരാഞ്ഞിട്ട് അമ്മാവന്‍ വേറൊരു പൊടിക്കൈ കൂടി പ്ലാന്‍ ചെയ്തിരുന്നു...
പൊന്തന്‍ മാട സ്റ്റേജിനു പകുതിയെത്തുമ്പോള്‍ ഒരു പിന്‍-വിളി വരും.. “പൊന്തന്‍ മാടേ“
അപ്പോള്‍ ഞാന്‍ തിരിഞ്ഞുനിന്നു ഒരു ചെറിയ ഡയലോഗ് പറയും.. “ഛീ, പണി നോക്കി പോടാ പിള്ളാരേ” എന്നോ മറ്റോ... 
കൊള്ളാം സംഗതി സെറ്റപ്പാണ്!!!
ഫാന്‍സി ഡ്രസിനു കേറുമ്പോള്‍ വേഷം എന്താണെന്നു വിളിച്ചുപറയുന്ന ബോറന്‍ പരിപാടി ഇവിടെയില്ല...
സംഘാടകര്‍ക്കു വിവരമുണ്ട്...  അത്ര പോലും കാഴ്ച്ചക്കാരിലേയ്ക്ക് ‘കമ്മ്യൂണിക്കേറ്റ്‘ ചെയ്യാന്‍ കഴിവില്ലെങ്കില്‍ പിന്നെ മത്സരിക്കാന്‍ ഇങ്ങോടു വരണ്ട എന്നാണ് അവരുടെ പക്ഷം...
അല്ലെങ്കിലും, “അടുത്തത് പിച്ചക്കാരന്‍...” , “അടുത്തത് അക്ബര്‍ ചക്രവര്‍ത്തി...” , “അടുത്തത് പട്ടാളക്കാരന്‍” എന്നൊക്കെ വിളിച്ചുപറയുന്നത് അറു ബോറാണ്!
എന്തായാലും സംഭവം വര്‍ക്ക് ഔട്ടായി... ബി ഗ്രേഡിന്റെ അഹങ്കാരത്തോടെയാണ് ഞാന്‍ അന്നു പെരുമ്പാവൂരുനിന്നും പോന്നത്‌!

ഇതേ ചരിത്രം തിരുത്തിക്കുറിയ്ക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ സ്ക്കൂള്‍ യുവജനോത്സവത്തില്‍ ഫാന്‍സി ഡ്രസ്സിനു പേരു കൊടുത്തത്...
ഫാന്‍സി ഡ്രസ്സുള്‍പ്പെടെ എട്ട് ഐറ്റം... കൊള്ളാം കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു...
എന്റെ ഹൌസ് ക്യാപ്റ്റന്‍ നേരിട്ടു വന്ന് പ്രോത്സാഹനങ്ങളും, പിന്‍ തുണയും അറിയിച്ചു...
എന്നെ സെലെക്റ്റ് ചെയ്യാത്തതിന് ക്ലാസിലെ മറ്റു ഹൌസ് ലീഡര്‍മാരെ അവരുടെ ഹൌസ് ക്യാപ്റ്റന്മാര്‍ ഫയര്‍ ചെയ്തു...
എന്റെ ഹൌസ് ലീഡര്‍ക്കാവട്ടെ അഭിമാനം കൊണ്ട് ഇരിയ്ക്കാന്‍ മേലാത്ത അവസ്ഥ!

ഫാന്‍സി ഡ്രസ് മാത്രം, ക്ലാസുള്ള ഒരു ദിവസം ഉച്ചകഴിഞ്ഞാണ്... മേക്ക് അപ്പൊക്കെ നമ്മള്‍ തന്നെ വേണം...
എന്നേക്കൊണ്ടു പറ്റാവുന്ന രീതിയിലൊക്കെ ഞാന്‍ അണിഞ്ഞൊരുങ്ങി...
പാളത്തൊപ്പി വച്ചു... മുഖത്ത് കുറെ പൌഡര്‍ വാരിയിട്ടു... 
കോണകം ഉടുത്തു പരിചയമില്ലാത്തതുകൊണ്ട് അതുമാത്രം വേണ്ടരീതിയില്‍ പിന്‍ഭാഗത്ത് തൂങ്ങിക്കിടന്നു
ഉണക്കമീനും കപ്പയും വടിയും ഒക്കെ റെഡി...
നെഞ്ചും വിരിച്ച് ജൂനിയര്‍ പൊന്തന്മാട സ്റ്റേജിന്റെയടുത്തേയ്ക്ക് മാര്‍ച്ച് ചെയ്തു...
സ്നേഹനിധിയായ ഹെഡ് മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചന്‍ കൈകള്‍ പിറകില്‍ കെട്ടി, വാത്സല്യം നീറഞ്ഞ ചിരിയോടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു...
ആ ലോഹായുടെ നീളന്‍ കൈകളിലൊന്നില്‍ ഒരൊന്നാന്തരം നീളന്‍ വള്ളിച്ചൂരല്‍ ഒളിച്ചിരിപ്പുണ്ടെന്ന കാര്യം ഞങ്ങളുടെയൊക്കെയിടയില്‍ രഹസ്യമായ പരസ്യമാണ്!  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മെയ്‌വഴക്കമുള്ള അഭ്യാസി വാള്‍ ഉറയില്‍നിന്നും വലിച്ചൂരുന്നതുപോലെ അച്ചന്‍ അതു പുറത്തെടുത്ത് പ്രയോഗിയ്ക്കും.
അപ്പോളാണ് ഓര്‍ത്തത്, “പൊന്തന്‍ മാടേ“ എന്നു വിളിക്കാന്‍ ആളില്ല...
എവിടെ ഹൌസ് ക്യാപ്റ്റന്‍... എവിടെ ഹൌസ് ലീഡര്‍... ആ‍! ഒന്നിനും ഒരുത്തരവാദിത്വബോധവുമില്ല... കഷ്ടപ്പെട്ട് സമ്മാനം വാങ്ങാന്‍ (?) ഞാനും!
അതാ ഒരുത്തന്‍ അതിലേ കറങ്ങി നടക്കുന്നു... അവനെ പിടിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു...
അവനൊരു നല്ല കലാസ്വാദകനായിരുന്നതുകൊണ്ട് ആദ്യമൊന്നു നിരസിച്ചെങ്കിലും പിന്നെ സമ്മതിച്ചു...
ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍ അവന്‍ ഒന്നുകൂടി ചോദിച്ചു... “ചേട്ടാ കുഴപ്പമൊന്നുമില്ലല്ലോ...”
ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞിട്ട് ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് പോയി.
അവിടെ ഇംഗ്ലീഷ് പഠിപ്പിയ്ക്കുന്ന സണ്ണി സാറാണ്  മൈക്ക് കൈകാര്യം ചെയ്യുന്നത്...
ഇതെന്തുവേഷമാണെന്ന് സണ്ണി സാര്‍ എന്നോട് ചോദിച്ചു... ഞാന്‍ നെറ്റി ചുളിച്ചു... ഈ സാറ് സിനിമയൊന്നും കാണാറില്ലേ, കഷ്ടം!
(ഞാന്‍ അതിനുമുന്‍പ് പൊന്തന്‍ മാട സിനിമ കണ്ടിട്ടില്ലായിരുന്നു. 
അതുകൊണ്ട് ഒരുക്കം കഴിഞ്ഞ് കണ്ണാടി നോക്കിയ്പ്പോള്‍, സണ്ണിസാറിനുണ്ടായ അതേ സംശയം എനിയ്ക്ക് തോന്നിയില്ല!)

അനൌണ്‍സ്മെന്റ് മുഴങ്ങി: “അടുത്തതായി സ്റ്റേജിലേയ്ക്ക് കടന്നുവരുന്നത് പൊന്തന്‍ മാട...”
ബോറന്‍ സാറ്... ഞാന്‍ സാറിനെ മനസാലെ പഴിച്ചുകൊണ്ട്, സര്‍വ്വദൈവങ്ങളെയും മനസ്സില്‍ സ്മരിച്ചുകൊണ്ട് ‘തട്ടില്‍’ കയറി.
നടന്നു സ്റ്റേജിന്റെ പകുതിയായിട്ടും ‘വിളി’ വരുന്നില്ല... ലവന്‍ പണി തന്നോ!
ഇല്ല... ദാ വരുന്നു “പൊന്തന്‍ മാടേ“ എന്ന നീട്ടിയൊരു വിളി... ഞാന്‍ ഡയലോഗ് പറയാനൊരുങ്ങി...
പക്ഷേ വിളിയുടെ പുറകെ വളരെ ദയനീയമായ മറ്റൊരു രോദനവും കൂടി അപ്രതീക്ഷിതമായി സ്റ്റേജിനു പിന്നില്‍ നിന്നും വന്നു...
ഞാനത് കാര്യമാക്കാ‍തെ ഡയലോഗു പറഞ്ഞ്, എന്തു കണ്ടാലും കൈയ്യടിയ്ക്കുന്ന ഓഡിയന്‍സിനു മുന്നിലൂടെ ഒരു വിജയിയെപ്പോലെ സ്റ്റേജില്‍നിന്നും പോന്നു.
സി കഴിഞ്ഞ് വേറെ ഗ്രെയിഡൊന്നും ഇല്ലാത്തതുകൊണ്ടോ എന്തോ അന്നെനിയ്ക്ക് സി ഗ്രെയിഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞു!!!

പിന്നീടാണ് ‘പൊന്തന്‍ മാടേ’ വിളിയുടെ പിറകേ വന്ന ദീനരോദനത്തിന്റെ രഹസ്യം ചുരുളഴിഞ്ഞത്...
എന്റെ നിര്‍ദ്ദേശപ്രകാരം ലവന്‍ ‘പൊന്തന്‍ മാടേ’ എന്നു വിളിച്ചപ്പോള്‍,
 ദൌര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍  കരിവേലിക്കലച്ചനും ആ പരിസരത്തുണ്ടായിരുന്നു...
കുട്ടികളുടെ കഴിവുകളെ  ഏതുവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്ന അച്ചന്‍,
എന്റെ പരിപാടി കലക്കാന്‍ ഏതോ തെമ്മാടി ചെയ്ത തോന്നിയവാസമാണ് ഇതെന്നു കരുതി ലോഹായുടെ കൈയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ചിരുന്ന വള്ളിച്ചൂരല്‍ വലിച്ചൂരി അവന്റെ പിന്‍ഭാഗത്ത് പ്രയോഗിച്ചു... 
ആ അജ്ഞാത സുത്ത് ദീനമായി നിലവിളിച്ചുകൊണ്ട് പിന്‍ഭാഗവും തിരുമ്മി ജീവനുംകൊണ്ടോടി!

സായിപ്പിനെക്കണ്ടാല്‍ കവാത്തു മറക്കുമെന്നു പറഞ്ഞപോലെ കരിവേലിക്കലച്ചന്‍ ‘പൊക്കിയാല്‍‘ ഞങ്ങള്‍ നിര്‍മ്മലക്കാര്‍ മറുത്തൊന്നും തന്നെ പറയാന്‍ നില്‍ക്കാതെ കിട്ടാനുള്ളത് മേടിക്കയാണ് പതിവ്... 
അവിടെയും അതുതന്നെയാണ് സംഭവിച്ചതെന്നു തോന്നുന്നു!
ഇനിയിപ്പൊ അവന്‍ സത്യം പറഞ്ഞായിരുന്നോ എന്നും അറിയില്ല!
പിന്നീടൊരിക്കലും ആ അജ്ഞാത സുത്ത് എന്റെ കണ്മുന്‍പില്‍ വന്നിട്ടില്ല! അതുകൊണ്ട് സത്യാവസ്ഥ മനസ്സിലാകാനോ, ഒരു സോറി പോലും പറയാനോ പറ്റിയിട്ടില്ല!

Dec 1, 2008

മുടിയേറ്റ്!

അമ്മയുടെ വീട്ടില്‍(മുത്തലപുരം) മുടിയേറ്റിനു പോവുക എന്നത് ശരിക്കും ഒരു ഹരം തന്നെ.
അതുകൊണ്ട് ആ പ്രാവശ്യവും അമ്മ എത്തുന്നതിനും ഒരു ദിവസം മുന്‍പേ മുത്തലപുരത്ത് എത്തി...
അമ്മയുടെ കൂടെ പോരാന്‍ നിന്നാല്‍ പ്രധാനമന്ത്രിയുടെ പ്രളയബാധിത പ്രദേശ സന്ദര്‍ശനം പോലെയാണ്...
മുടിയേറ്റിന്റെ അന്ന് വൈകീട്ട് വരുക, പിറ്റേ ദിവസം അതിരാവിലെ തിരിച്ചു പോകുക...ഒന്നും അങ്ങോട്ട് വെടിപ്പാവില്ല...

ഇപ്രാവശ്യവും പതിവുപോലെ എല്ലാവരും തന്നെ എത്തിയിട്ടുണ്ട്...
വല്യമ്മാവനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കാര്യമായി ഉത്സവം കൂടുക.
ഏറ്റവും കൂടുതല്‍ സമയം ഉത്സവപ്പറമ്പില്‍ ചെലവഴിക്കുന്നതും അമ്മാവനായിരിക്കും.
അതുകൊണ്ട് അമ്മാവന്റെ കൂടെ വട്ടമിട്ട് കൂടി..

‘മുടിയേറ്റ്‘ ‘മുടിയേറ്റ്‘ എന്നു കേട്ടിട്ടുള്ളതല്ലാതെ ഇതെന്തു സംഭവമാണെന്ന് വലിയ ധാരണ ഒന്നും ഇല്ല.
ഉത്സവപ്പറമ്പില്‍ ചെന്നപ്പോളാണ് കാര്യങ്ങളുടെ ഇരിപ്പുവശം മനസിലായത്, സംഗതി തുടങ്ങിക്കിട്ടാന്‍ കുറച്ചു സമയം പിടിക്കും...
ശരി എന്തായാലും വന്നതല്ലെ, കുറച്ചെങ്കിലും കണ്ടുകളയാം...
ഉത്സവപ്പറമ്പില്‍ വച്ച് കുറേ പഴയ പരിചയക്കാര്‍ക്ക് എന്നെ അമ്മ പരിചയപ്പെടുത്തി.
(അമ്മയ്ക്ക് മുത്തലപുരത്തുള്ള പരിചയക്കാരെയൊക്കെ ഞാന്‍ കണ്ടിരിക്കുന്നത് ഉത്സവപ്പറമ്പില്‍ വച്ചാണ്!)

കോയിമ്പിടാരുടെ “അടിയെടാ അടിപ്പീരേ...” യും കാളിയുടെ മുടി നിവര്‍ത്തലുമൊക്കെ ശരിക്കങ്ങോട്ട് രസിച്ചതുകൊണ്ട് കുറച്ച് ഉറക്കം തൂങ്ങിയാലും വേണ്ടില്ല, ഈ മുടിയേറ്റ് കണ്ടുകളയാമെന്നു തീരുമാനിച്ചു.
ഏറ്റവും അദ്ഭുതം തോന്നിയത് അത്ര നേരം വളരെ സാത്വികനായി വിളക്കില്‍ എണ്ണ നിറച്ചും ചെണ്ടക്കാര്‍ക്ക് സോഡാ എത്തിച്ചു കൊടുത്തുമൊക്കെ നടന്ന മധു എന്ന ചേട്ടന്‍ മുടിയേറ്റിലെ കൂളി വന്ന സമയം കൃത്യം ഫിറ്റായതാണ്!!! 
കൂളി പുള്ളിക്കാരനെ കൂളായി പൊക്കിയെടുക്കുകയും, ‘പലതും’ കൊടുക്കുകയുമൊക്കെ ചെയ്തു... 
ആളുകള്‍ ചിരിയെടാ ചിരി...
പരിപാടി തകര്‍ക്കുന്നുണ്ട്, പക്ഷെ ഉറക്കം വന്നിട്ട് എന്റെ സമനില നഷ്ടപ്പെട്ടു തുടങ്ങി എന്ന തിരിച്ചറിവ് എന്റെ കാലുകളെ വീട്ടിലേയ്ക്ക് നയിച്ചു! 
നേരം വെളുത്താല്‍ തിരിച്ച് വീട്ടില്‍ പോകാനുള്ളതാണ്.
അമ്മ ഫസ്റ്റുബസ്സിനു സ്ഥലം വിടും. ഉച്ചയ്ക്കു മുന്‍പെങ്കിലും വീട്ടിലെത്തണമെന്നാണ് എനിക്കുള്ള നിര്‍ദ്ദേശം.

അല്‍പ്പമൊന്നുറങ്ങി... ഏതാണ്ട് പത്തുപതിനൊന്നുമണിയായപ്പോളേക്ക് ഞാന്‍ തപ്പിത്തടഞ്ഞെഴുന്നേറ്റു.
പല്ലുതേപ്പും മറ്റും പെട്ടെന്നു കഴിഞ്ഞു. 
അപ്പോളാണ് ഒരു വന്‍ സന്തോഷവാര്‍ത്ത കേട്ടത്.
വാഴക്കുളത്തുള്ള വല്യച്ഛനും പോകാനൊരുങ്ങിനില്‍ക്കുന്നുണ്ട്. വേഗം ഇറങ്ങിയാല്‍ കൈനെറ്റിക്ക് ഹോണ്ടായില്‍ മുവാറ്റുപുഴവരെ ഒരു സവാരി കിടയ്ക്കും!!!
ഹൊ.. എനിക്കു രോമാഞ്ചം വന്നു...പെട്ടെന്ന് കുളികഴിഞ്ഞു... 
അപ്പോളാണ് ഒരു പ്രശ്നം....

എന്റെ ഷര്‍ട്ടും മറ്റ് ‘അവശ്യസാധനങ്ങളും‘ ഒരു സാരിക്കൂടിലാക്കി ഞാന്‍ മുകളിലത്തെ മുറിയില്‍ വച്ചിരിക്കയാണ്.
ഞാന്‍ മുകളിലേക്കു പോയി... 
സ്റ്റെപ്പിലെ ഓരോ ചുവടുവയ്ക്കുംതോറും അതിഭയങ്കരമായ ഒരു കൂര്‍ക്കംവലി കൂടുതല്‍ കൂടുതല്‍ വ്യക്തമായി വന്നു...
ഞാന്‍ പതുക്കെ മുറിയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി...
സംഭവമിതാണ്.. വല്യമ്മാവന്‍ വിശാലമായി മുടിയേറ്റൊക്കെ കണ്ട്, ഭഗവതിയ്ക്ക് ഗുഡ്മോണിങ്ങും കൂടി പറഞ്ഞിട്ട് വന്നു കിടക്കയാണ്.
ഒരു ഫുള്‍ രാത്രിയിലെ ഉറക്കവും കടം... 
അമ്മാവന്റെ കൂര്‍ക്കംവലി ആ മുറിയുടെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചു!
എന്റെ ‘മാറാപ്പ്‘ ആ മുറിയിലെ അലമാരയ്ക്കുള്ളിലാണ്...
ഞാന്‍ പമ്മി പമ്മി ഒച്ചയുണ്ടാക്കാതെ മുറിക്കകത്ത് കടന്നു... 
അലമാരയ്ക്കകത്ത് രണ്ടുമൂന്ന് കൂടുകളുണ്ട്. എല്ലാം ഏതാണ്ടൊരുപോലെയിരിക്കുന്നു.തുറന്നു നോക്കിയാലെ നമ്മുടെ സാധനം ഏതാണെന്നറിയാന്‍ പറ്റൂ.

ഞാന്‍ ഒരെണ്ണം തുറന്നു... 
പ്ലാസ്റ്റിക്ക് കവര്‍ തുറക്കുമ്പോളുള്ള അലമ്പ് ശബ്ദം ഇപ്പോള്‍ അമ്മാവന്റെ കൂര്‍ക്കം വലിശബ്ദത്തോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നാമത്തെ കവര്‍ എന്റേതാണെന്നു മനസിലായ ഒപ്പം തന്നെ മറ്റൊരു കാര്യവും എനിക്കു മനസ്സിലായി... 
പ്ലാസ്റ്റിക്ക് കവറിന്റെ ആ അലമ്പ് ശബ്ദം അമ്മാവന്റെ കൂര്‍ക്കം വലി ശബ്ദത്തിനുമേലെ അപ്രതീക്ഷിതമായ വിജയം നേടിയിരിക്കുന്നു! 
ഇപ്പോള്‍ ഒരു ശബ്ദം മാത്രമേ മുറിയിലുള്ളൂ...
ഞാന്‍ കവറും കൊണ്ട് തിരിഞ്ഞു.. അപ്പോള്‍ കണ്ട കാഴ്ച്ച!
ദാരികന്റെ തലകൊയ്യാന്‍ നില്‍ക്കുന്ന കാളിയുടേത് പോലെ കണ്ണുകള്‍ രണ്ടും ചുവപ്പിച്ച് ക്രോധം കൊണ്ട് അടിമുടിവിറച്ച് വല്യമ്മാവന്‍ സംഹാരരൂപിയായി മുന്നില്‍ നില്‍ക്കുന്നു!
എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചു... “ഇന്നിവിടെ കൊല നടക്കും!!!“
എത്രയും പെട്ടെന്ന് ആ മുറിയില്‍നിന്നും അന്തര്‍ധാനം ചെയ്യുക എന്നതല്ലാതെ മറ്റൊന്നും എന്റെ മനസിലില്ല... 
അമ്മാവന്റെ ‘ഫയറിങ്ങ്‘  ആ മുറിയെ യധാര്‍ഥത്തില്‍ ഒരു യുദ്ധക്കളം പോലെ ശബ്ദമുഖരിതമാക്കി!!!
ബോംബു പൊട്ടുന്ന ശബ്ദത്തില്‍ വാതില്‍ എന്റെ മുന്‍പില്‍ കൊട്ടിയടഞ്ഞു...
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ടാണോ എന്തോ അമ്മാവന്‍ പറഞ്ഞതൊന്നും എനിക്കു തിരിഞ്ഞില്ല.
മലയാളമാണോ, ഹിന്ദിയാണോ അതോ ഇനി മറാഠിയാണോ... ആ! (അക്കാലത്ത് അമ്മാവനും കുടുംബവും പൂനയിലായിരുന്നു താമസം...)
എന്തായാലും ആ പറഞ്ഞതിന്റെ മൊത്തത്തിലുള്ള അര്‍ത്ഥം ഞാന്‍ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു...
രാവിലെ എഴുന്നേറ്റപടി മൂത്രമൊഴിച്ചത് എത്രനന്നായെന്നു ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു!

ഇതിപ്പോ കക്ഷത്തിലിരുന്നതു പോവുകയും ചെയ്തു ഉത്തരത്തിലിരുന്നതു കിട്ടിയുമില്ല എന്നു പറഞ്ഞപോലെയായി സംഭവം! 
എന്റെയാ സാരിക്കൂടൊട്ടു കിട്ടിയുമില്ല, ചുമ്മാ കിടന്നുറങ്ങിയിരുന്ന അമ്മാവനെ എഴുന്നേല്‍പ്പിച്ച് വായിലിരുന്നതൊക്കെ കേള്‍ക്കയും ചെയ്തു!

താഴെനിന്ന് കൊച്ചമ്മായി എന്താ പറ്റിയതെന്നു വിളിച്ചു ചോദിക്കുന്നുണ്ട്... 
ഛെ! നാണക്കേടായി. ഇപ്രാവശ്യം വേറെ വഴക്കൊന്നും മേടിക്കാതെ ‘മുടുക്കനായി‘ നടന്നതായിരുന്നു!
ഞാന്‍ ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ വാതുക്കല്‍ കണ്ണും നട്ടിരുന്നു. എന്റെ കാത്തിരിപ്പു വെറുതെയായില്ല... 
അമ്മാവന്‍ ‘ഫയറിങ്ങ്‘ തുടര്‍ന്നുകൊണ്ടുതന്നെ വാതില്‍തുറന്ന് സാരിക്കൂട് എന്റെ മുന്‍പിലേക്ക് വലിച്ചെറിഞ്ഞു...
ഒരു മിസൈല്‍ പോലെ അത് എന്റെ തലയ്ക്കു മുകളിലൂടെ പറന്ന് ഭിത്തിയിലിടിച്ച് നിലം പതിച്ചു.
ഞാന്‍ ഉള്ള ജീവനും കൊണ്ട് അതുമെടുത്ത് പറ പറന്നു... 

അപ്പുറത്ത് കൈനെറ്റിക് ഹോണ്ടാ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം... 
ഭാഗ്യം ഇനി അമ്മായിയെ ഫെയിസുചെയ്യാതെ വിട്ടുപോകാന്‍ ഒരു കാരണമായല്ലോ!
ഞാന്‍ സ്കൂട്ടറില്‍ ചാടിക്കയറി ഡബിള്‍ബെല്‍ കൊടുത്തു... കാപ്പി കുടിക്കുന്നില്ലേയെന്ന് അമ്മായി വിളിച്ചുചോദിച്ചതു കേട്ടു...
കാപ്പിയേക്കാള്‍ പ്രാധാന്യമുള്ള വസ്തുക്കള്‍ ലോകത്തു വേറേയുമുണ്ടെന്ന് വിളിച്ചുപറയാന്‍ തുടങ്ങിയെങ്കിലും അതു ഞാന്‍ വിഴുങ്ങി.
ഒരു ഇളിച്ചചിരിമാത്രം മുഖത്തു ഫിറ്റു ചെയ്ത് യാത്ര തുടങ്ങി.

കൈനെറ്റിക്ക് ഹോണ്ടാ-യാത്രയുടെ ഹരത്തില്‍ ഞാന്‍ നല്ല ജോളിയായി ഇരുന്നു...
അപ്പോളാണ് ശ്രദ്ധിച്ചത് സ്കൂട്ടറിന്റെ വേഗം കൂടിവരുന്നതുപോലെ തോന്നുന്നു!
മെല്ലെമെല്ലെ കൈനെറ്റിക് ഹോണ്ട ഒരു കൊടുംകാറ്റായി മാറുകയായിരുന്നു.
കിടിലന്‍ ഒരു വളവുവീശിക്കഴിഞ്ഞ് വല്യച്ഛന്‍ വണ്ടി സ്ലോയാക്കി, തലതിരിച്ച് എന്നോട് ഇത്രയും പറഞ്ഞു:
“എടാ നീയെന്നെ മുറുക്കെ പിടിച്ചിരിക്ക്, നീ പുറകില്‍ത്തന്നെയുണ്ടെന്ന് എനിക്കൊരു ഉറപ്പിനാ...”
കൈനെറ്റിക് ഹോണ്ട ‘എം സി റോഡിനെ‘ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് വീണ്ടും ആഞ്ഞടിച്ചു!!!
അന്നു രാവിലത്തെ യുദ്ധരംഗം സ്വാഭാവികമായും എന്റെ മനസില്‍നിന്നും മുഴുവന്‍ മാഞ്ഞുപോയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ!
ഞാന്‍ സകല ശക്തിയുമെടുത്ത് വല്യച്ഛനെ മുറുകെ പിടിച്ച് കണ്ണുമടച്ചിരുന്നു... 
പക്ഷെ എന്റെ ചുണ്ടുകള്‍ അറിയാതെ ചലിച്ചു
“അര്‍ജ്ജുനന്‍... ഫല്‍ഗുനന്‍... പാര്‍ത്ഥന്‍...“