Showing posts with label അമളി. Show all posts
Showing posts with label അമളി. Show all posts

Apr 5, 2013

കണ്ണട... കണ്ണുതുറ...


കണ്ണട നന്നേ ചെറുപ്പത്തിൽത്തന്നെ മൂക്കിൽക്കയറിയതാണ്.
ഹ്രസ്വദൃഷ്ടി... കണ്ണട വക്കുന്നതിനുമുൻപും പിൻപും അച്ഛൻ പരാതി പറയാറുള്ളതാണ്- വിശാലമായ അർത്ഥത്തിൽ!
കണ്ണട മുഖത്തു കയറിയപ്പോൾ സ്ഥിരം ഗൗരവത്തിന് പ്രത്യേക എയർപിടിത്തം ആവശ്യമില്ലാതായി!
അങ്ങനെ ഏതാണ്ട് ഓർമ്മ വച്ച കാലം തൊട്ടേ കണ്ണട കാണുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ!
അപ്പറഞ്ഞതിന് ആകെയൊരപവാദമാണ് സ്വപ്നം. അതുകൊണ്ട് സ്വപ്നം കാണാൻ എനിക്ക് പ്രത്യേക ഇഷ്ടവുമാണ്.
ബോഡിലെഴുതിയത് വായിക്കാൻ ഞാൻ കണ്ണുകൊണ്ട് കോപ്രായം കാണിച്ച് വിഷമിക്കണതുകണ്ട് രണ്ടാംക്ലാസിലെ പാത്തുമ്മ ടീച്ചറാണ് എന്റെ കാഴ്ച്ചക്കുറവ് കണ്ടുപിടിച്ചത്.
അതുകൊണ്ടുണ്ടായ വലിയൊരു സൗകര്യം യുവജനോത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കുമ്പോൾ സഭാ'കമ്പനം' ഉണ്ടാകില്ല എന്നതാണ്!
പ്രകടനം തീർന്ന് കാഴ്ച്ചക്കാരുടെ കൈയ്യടി(ഗുരുത്വം കൊണ്ട് ഇതുവരെ- ഒരിക്കലൊഴികെ, അക്കഥ പിന്നെ- ശേഷം കൈയ്യടിയേ ഉണ്ടായിട്ടുള്ളൂ) തുടങ്ങുമ്പോൾ മാത്രം കണ്ണട വൈക്കുക, അപ്പോൾ എല്ലാം ഓ കെ.
ബി ടെക് ആർട്സിന് നാടകക്കളരിയിൽ അഭിനയത്തിലെ പാകപ്പിഴകൾ വിനോദ് മാഷ് പറഞ്ഞുതന്നുകൊണ്ടിരുന്നപ്പോൾ തട്ടേൽ കയറാൻ നേരം  ഊരിവച്ച കണ്ണട തിരിച്ചെടുത്തുവൈക്കാൻ മറന്നു.
ആശാൻ ഒന്നുരണ്ട് വട്ടം തിരുത്ത് കാട്ടിത്തന്നിട്ടും എന്റെ പ്രകടനത്തിൽ മാറ്റമില്ലാത്തതുകണ്ട് പുള്ളിക്ക് ദേഷ്യം. പിന്നത്തെ ടേക്കും ഓ കെ ആകാത്തപ്പോൾ എന്തോ വെളിപാടുപോലെ ഞാൻ കണ്ണട എടുത്തുവച്ചു.
കാര്യമറിഞ്ഞ ആശാനും മറ്റ് ശിഷ്യരും ചിരിയെടാ ചിരി. "ഞാനുമോർത്തു ഇവനെന്താണ് കണ്ണോണ്ട് കഥകളി കാണിക്കണേ ന്ന്... ഇവിടെ പഠിപ്പിക്കണത് നാടകമല്ലേ.."
കൂടിനിന്നവരെ ചിരിപ്പിച്ചെങ്കിലും ഇത്തരം ചില നോവിച്ച അനുഭവങ്ങളും, കൂളിങ് ഗ്ലാസ് വൈക്കാനുള്ള ആഗ്രഹവും, മൂക്കിനുമുകളിൽ കണ്ണട സൃഷ്ടിച്ച കറുത്ത പാടും, കണ്ണടയുടെ അരികുകളിലെ താരതമ്യേന നിറം കുറഞ്ഞ ലോകവും എന്നെ കോണ്ടാക്റ്റ് ലെൻസിലേക്ക് ആകർഷിച്ചു. ചെറുപ്പം മുതൽക്ക് കണ്ണട മുഖത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് കോണ്ടാക്റ്റ് ലെൻസിലേയ്ക്ക് മാറുന്നത് 'നാടുവിട്ട്' ബെംഗളൂരുവിൽ ചെന്നടിയുമ്പോൾ ആകാമെന്ന് തീരുമാനിച്ചിരുന്നു.
അവിടെ കാണേണ്ടത് പുതിയൊരു കൂട്ടം ആളുകളല്ലേ. അവർ എന്റെ 'പുതിയ മുഖം' കണ്ടോട്ടെ!

ഒരു പ്രായം കഴിഞ്ഞാൽ കണ്ണിന്റെ പവർ മാറില്ല. എങ്കിലും ഇടയ്ക്ക് ടെസ്റ്റ് ചെയ്യണം.
അടുത്തയിടെ മുവാറ്റുപുഴയിലെ പടയാട്ടിൽ കണ്ണടക്കടയിൽ ചെന്നു... അതെന്റെയൊരു സ്ഥിരം സ്ഥലമാണ്.
നാലാം ക്ലാസിൽ വച്ച് എന്നെ ആദ്യമായി കണ്ണട അണിയിച്ചത് അവരാണ്, കാര്യം കേരളത്തെ ആദ്യം കണ്ണട അണിയിച്ചത് കുര്യൻസാണെങ്കിലും.
ടെസ്റ്റ് ചെയ്യാനായി കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്നു. നിലവിലുള്ള പവർ എത്രയാണെന്ന് ചേട്ടൻ ചോദിച്ചു. 'നല്ല പവറാ'ണെന്ന് ഞാൻ ബോധിപ്പിച്ചു... ചേട്ടന്റെ കണ്ണ് തള്ളിയോ?
പുള്ളിക്കാരൻ യന്ത്രം രണ്ടുമൂന്നാവർത്തി കണ്ണിൽ വച്ച് നോക്കി.
ആളുടെ മുഖത്ത് അമ്പരപ്പ് അവിശ്വസനീയത. ഇടക്കിടക്ക് 'ചതിച്ചോ കർത്താവേ... എനിക്ക് പണിയായോ' എന്ന അർത്ഥത്തിൽ മെഷീനെ നോക്കുന്നു.

"എന്താ ചേട്ടാ പ്രശ്നം?"
"ഇപ്പൊ പറഞ്ഞ പവറൊന്നും കമ്പ്യൂട്ടറിൽ കാണിക്കണില്ലല്ലോ! ഇതനുസരിച്ച് ഇയാൾടെ കാഴ്ച്ചയ്ക്ക് ഒരു കുറവുമില്ല! ഇനി മെഷീനു വല്ല കേടുമായിരിക്കുമോ എന്തോ! നേരത്തെ പറഞ്ഞത്ര വല്യ പവറുപോലും ഇതു പിടിച്ചില്ലെങ്കിൽ പിന്നെ..."

അങ്ങനെ വരണ്ടെയല്ലല്ലോ എന്ന് ഞാനോർത്തു. അടുത്തയിടെയായി സ്വപ്നത്തിൽപ്പോലും നല്ല കാഴ്ച്ചകളല്ല, പിന്നെയാണ്!
അപ്പൊളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്.
വർഷങ്ങൾ കൊണ്ട് കോണ്ടാക്റ്റ് ലെൻസ് ശീലമായി. ടെസ്റ്റിനു വന്നിരുന്നപ്പോളും സാധനം കണ്ണിൽത്തന്നെ!
എന്തായാലും യന്ത്രത്തിനോ കണ്ണിനോ(പുതിയ) തകരാറില്ലെന്നുറപ്പായി... ലെൻസു കണ്ണില്‍ വച്ചുകഴിഞ്ഞാൽ കാഴ്ച്ച കൃത്യമാണെന്നാണല്ലോ കമ്പ്യൂട്ടര്‍ പറയുന്നത്!

Jul 14, 2009

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!

Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...


Dec 8, 2008

ഇന്റര്‍വ്യൂ

കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് യൂ സി കോളേജില്‍ അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കുസാറ്റില്‍ വിഹരിച്ചുകൊണ്ടിരുന്ന സമയം...

അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് യൂസീ കോളേജിലെത്തി.

അവള്‍ക്ക് കോളേജിലെ ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

എന്റെ അമ്മ, അമ്മയുടെ വീട്ടിലെ പതിനൊന്നു പേരില്‍ ഒന്‍പതാമത്തെ ആ‍യതുകൊണ്ട്, 
എനിയ്ക്ക് ‘ഇളയത്തുങ്ങള്‍‘ ഒത്തിരിയൊന്നുമില്ല...
അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ രഘുച്ചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!

അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ ആലുവായിലുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: “ഇതു കഴിഞ്ഞ് എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “കുസാറ്റില്‍ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ കോളേജില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് മുത്തോലപുരം, അല്ലേ? അതെവിടെയായിട്ടുവരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ!


Dec 2, 2008

പൊന്തന്‍ മാട

മുവാറ്റുപുഴ - നിര്‍മ്മലാ ഹൈ സ്കൂളില്‍ പഠിക്കാന്‍ പറ്റിയത് എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിരുന്നു...
സ്കൂളില്‍ വച്ച് കലാപരിപാടികളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുക എന്നത് എന്റെ പതിവായിരുന്നു.
പഠനത്തിനൊപ്പം തന്നെ കുട്ടികളുടെ മറ്റു കഴിവുകള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിലും സ്ക്കൂളിലെ അദ്ധ്യാപകരും
സര്‍വ്വോപരി ഞങ്ങളുടെയൊക്കെ പ്രിയങ്കരനായ ഹെഡ്മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചനും പ്രത്യേക ശ്രദ്ധവച്ചിരുന്നു.

യുവജനോത്സവസമയമാവുമ്പോള്‍ സ്കൂളിലെ മൊത്തം കുട്ടികളെയും നാലഞ്ച് ഹൌസുകളാക്കി തിരിക്കും.
ക്ലാസില്‍ നിന്നും ഹൌസ് ലീഡര്‍മാരെ കുട്ടികള്‍ തിരഞ്ഞെടുക്കും, അവര്‍ തങ്ങളുടെ സിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കും.
ഈ ഹൌസ് ലീഡര്‍മാര്‍ പത്താം ക്ലാസിലെ ഹൌസ് ലീഡര്‍മാരില്‍ നിന്നും മെയിന്‍ ഒരു ഹൌസ് ക്യാപ്റ്റനെയും തിരഞ്ഞെടുക്കും.
ഇങ്ങനെയാണ് ഏര്‍പ്പാട്... തീര്‍ത്തും ജനാധിപത്യപരമായ സംവിധാനം!

കലാപരിപാടികളില്‍ പങ്കെടുക്കാനുള്ള എന്റെ ഈ ആവേശത്തിന് വേറൊരു കാരണവുമുണ്ട്...
ഞാന്‍ അങ്ങനെ കൂട്ടുകാരുടെയിടയില്‍ വലിയ സ്വാധീനമൊന്നും ഉള്ള കൂട്ടത്തിലല്ല...ചുരുക്കം ചില സുത്തുക്കള്‍ ഉള്ളതൊഴിച്ചാല്‍.
അങ്ങനെ പൊങ്ങുതടി പോലെ ഒഴുക്കിനൊപ്പം സൈഡിലൂടെ പോകാനാണ് എനിക്കിഷ്ടം(ഇപ്പൊഴും അങ്ങനെയൊക്കെ തന്നെ)
യുവജനോത്സവത്തില്‍ പങ്കെടുത്താല്‍ ഇല്ലാത്ത പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കാന്‍ അത് വളരെ സഹായിക്കും...
മറ്റ് കൂട്ടുകാര്‍ വീരസ്യം പറഞ്ഞും, പരീക്ഷയില്‍ സ്കോര്‍ ചെയ്തുമൊക്കെ നേടിയെടുത്ത ‘പൊതുജന‘സ്വാധീനം സുളുവില്‍ അടിച്ചെടുക്കാം!

അച്ഛനുമമ്മയും മിക്കവാറും പേരമ്മ-വല്യമ്മമാരും അമ്മാവന്മാരും ഒക്കെ മലയാളഭാഷാനിപുണര്‍ ആയതുകൊണ്ട് ഒരു പ്രസംഗമോ കവിതയോ ഒക്കെ സംഘടിപ്പിക്കാന്‍ ഒരു വിഷമവുമില്ല.
കൊച്ചമ്മാവനാണെങ്കില്‍ മോണൊആക്റ്റ് കലയുടെ ഉസ്താദും... 
പിന്നെ കഥാരചന, കവിതാരചന, നാടകം, ഫാന്‍സിഡ്രസ്... ഐറ്റങ്ങള്‍ പലതാണ്.

സ്കൂളുകളിലെ ഈ യുവജനോത്സവ മാമാങ്കം കൂടാതെ മേള,കലയരങ്ങ്,ഫാസ് ഇങ്ങനെയൊക്കെ പറഞ്ഞ് വേറെയും മത്സരവേദികള്‍ ധാരാളം...
സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും എന്നെ ഇതിലൊക്കെ പങ്കെടുപ്പിയ്ക്കാന്‍ അച്ഛനുമമ്മയും വലിയ ഉത്സാഹം കാണിച്ചിരുന്നു.
ഭാഗ്യത്തിനു ഒന്നോ രണ്ടോ സമ്മാനങ്ങള്‍ വീതം കിട്ടുകയും ചെയ്തു പോന്നു.
അക്കൊല്ലം പെരുമ്പാവൂരിലെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി(ഫാസ്) വക കലാമേളയില്‍ ഞാനും പങ്കെടുത്തിരുന്നു, ഫാന്‍സി ഡ്രസില്‍‍.
കൊച്ചമ്മാവന്‍ വന്ന് മേക്ക് അപ്പ് ചെയ്തു തന്നു... സംഗതി കൊള്ളാം
അല്ലെങ്കിലും ഈ ഫാന്‍സി ഡ്രസില്‍ പങ്കെടുക്കാന്‍ വലിയ റിസ്ക് ഒന്നുമില്ല... മുഖത്തൊക്കെ മേക്ക് അപ്പായിരിക്കും അപ്പൊ ആരും തിരിച്ചറിയില്ല
‘സഭാകമ്പം‘ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന ചമ്മല്‍... ചളിപ്പ്... ഒഴിവാകുകയും ചെയ്യും!
എന്റെ വേഷം എന്താണെന്നല്ലേ.. പൊന്തന്‍ മാട! മമ്മൂട്ടിയുടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വേഷം...
അമ്മാവന്റെ ആത്മവിശ്വാസം കണപ്പോള്‍ എനിക്കും ഒരു ധൈര്യമൊക്കെ വന്നു... അമ്മാവന്‍ ഫുള്‍ സെറ്റപ്പിലാണ് വന്നത്... 
മുഖത്ത് പശതേച്ച് ഉമിക്കരി ഒട്ടിച്ചു... പാളത്തൊപ്പി... കീറിപ്പറിഞ്ഞ വേഷം... പുറകില്‍ തൂങ്ങിക്കിടക്കുന്ന കോണകം...
ഊന്നുവടി... കുറെ കപ്പക്കിഴങ്ങും ഉണക്കമീനും വള്ളിയില്‍ തൂക്കി കൈയില്‍ പിടിച്ചിരിക്കുന്നു... അങ്ങനെ സംഭവം കിടിലന്‍!
ഇതൊന്നും പോരാഞ്ഞിട്ട് അമ്മാവന്‍ വേറൊരു പൊടിക്കൈ കൂടി പ്ലാന്‍ ചെയ്തിരുന്നു...
പൊന്തന്‍ മാട സ്റ്റേജിനു പകുതിയെത്തുമ്പോള്‍ ഒരു പിന്‍-വിളി വരും.. “പൊന്തന്‍ മാടേ“
അപ്പോള്‍ ഞാന്‍ തിരിഞ്ഞുനിന്നു ഒരു ചെറിയ ഡയലോഗ് പറയും.. “ഛീ, പണി നോക്കി പോടാ പിള്ളാരേ” എന്നോ മറ്റോ... 
കൊള്ളാം സംഗതി സെറ്റപ്പാണ്!!!
ഫാന്‍സി ഡ്രസിനു കേറുമ്പോള്‍ വേഷം എന്താണെന്നു വിളിച്ചുപറയുന്ന ബോറന്‍ പരിപാടി ഇവിടെയില്ല...
സംഘാടകര്‍ക്കു വിവരമുണ്ട്...  അത്ര പോലും കാഴ്ച്ചക്കാരിലേയ്ക്ക് ‘കമ്മ്യൂണിക്കേറ്റ്‘ ചെയ്യാന്‍ കഴിവില്ലെങ്കില്‍ പിന്നെ മത്സരിക്കാന്‍ ഇങ്ങോടു വരണ്ട എന്നാണ് അവരുടെ പക്ഷം...
അല്ലെങ്കിലും, “അടുത്തത് പിച്ചക്കാരന്‍...” , “അടുത്തത് അക്ബര്‍ ചക്രവര്‍ത്തി...” , “അടുത്തത് പട്ടാളക്കാരന്‍” എന്നൊക്കെ വിളിച്ചുപറയുന്നത് അറു ബോറാണ്!
എന്തായാലും സംഭവം വര്‍ക്ക് ഔട്ടായി... ബി ഗ്രേഡിന്റെ അഹങ്കാരത്തോടെയാണ് ഞാന്‍ അന്നു പെരുമ്പാവൂരുനിന്നും പോന്നത്‌!

ഇതേ ചരിത്രം തിരുത്തിക്കുറിയ്ക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ സ്ക്കൂള്‍ യുവജനോത്സവത്തില്‍ ഫാന്‍സി ഡ്രസ്സിനു പേരു കൊടുത്തത്...
ഫാന്‍സി ഡ്രസ്സുള്‍പ്പെടെ എട്ട് ഐറ്റം... കൊള്ളാം കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു...
എന്റെ ഹൌസ് ക്യാപ്റ്റന്‍ നേരിട്ടു വന്ന് പ്രോത്സാഹനങ്ങളും, പിന്‍ തുണയും അറിയിച്ചു...
എന്നെ സെലെക്റ്റ് ചെയ്യാത്തതിന് ക്ലാസിലെ മറ്റു ഹൌസ് ലീഡര്‍മാരെ അവരുടെ ഹൌസ് ക്യാപ്റ്റന്മാര്‍ ഫയര്‍ ചെയ്തു...
എന്റെ ഹൌസ് ലീഡര്‍ക്കാവട്ടെ അഭിമാനം കൊണ്ട് ഇരിയ്ക്കാന്‍ മേലാത്ത അവസ്ഥ!

ഫാന്‍സി ഡ്രസ് മാത്രം, ക്ലാസുള്ള ഒരു ദിവസം ഉച്ചകഴിഞ്ഞാണ്... മേക്ക് അപ്പൊക്കെ നമ്മള്‍ തന്നെ വേണം...
എന്നേക്കൊണ്ടു പറ്റാവുന്ന രീതിയിലൊക്കെ ഞാന്‍ അണിഞ്ഞൊരുങ്ങി...
പാളത്തൊപ്പി വച്ചു... മുഖത്ത് കുറെ പൌഡര്‍ വാരിയിട്ടു... 
കോണകം ഉടുത്തു പരിചയമില്ലാത്തതുകൊണ്ട് അതുമാത്രം വേണ്ടരീതിയില്‍ പിന്‍ഭാഗത്ത് തൂങ്ങിക്കിടന്നു
ഉണക്കമീനും കപ്പയും വടിയും ഒക്കെ റെഡി...
നെഞ്ചും വിരിച്ച് ജൂനിയര്‍ പൊന്തന്മാട സ്റ്റേജിന്റെയടുത്തേയ്ക്ക് മാര്‍ച്ച് ചെയ്തു...
സ്നേഹനിധിയായ ഹെഡ് മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചന്‍ കൈകള്‍ പിറകില്‍ കെട്ടി, വാത്സല്യം നീറഞ്ഞ ചിരിയോടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു...
ആ ലോഹായുടെ നീളന്‍ കൈകളിലൊന്നില്‍ ഒരൊന്നാന്തരം നീളന്‍ വള്ളിച്ചൂരല്‍ ഒളിച്ചിരിപ്പുണ്ടെന്ന കാര്യം ഞങ്ങളുടെയൊക്കെയിടയില്‍ രഹസ്യമായ പരസ്യമാണ്!  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മെയ്‌വഴക്കമുള്ള അഭ്യാസി വാള്‍ ഉറയില്‍നിന്നും വലിച്ചൂരുന്നതുപോലെ അച്ചന്‍ അതു പുറത്തെടുത്ത് പ്രയോഗിയ്ക്കും.
അപ്പോളാണ് ഓര്‍ത്തത്, “പൊന്തന്‍ മാടേ“ എന്നു വിളിക്കാന്‍ ആളില്ല...
എവിടെ ഹൌസ് ക്യാപ്റ്റന്‍... എവിടെ ഹൌസ് ലീഡര്‍... ആ‍! ഒന്നിനും ഒരുത്തരവാദിത്വബോധവുമില്ല... കഷ്ടപ്പെട്ട് സമ്മാനം വാങ്ങാന്‍ (?) ഞാനും!
അതാ ഒരുത്തന്‍ അതിലേ കറങ്ങി നടക്കുന്നു... അവനെ പിടിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു...
അവനൊരു നല്ല കലാസ്വാദകനായിരുന്നതുകൊണ്ട് ആദ്യമൊന്നു നിരസിച്ചെങ്കിലും പിന്നെ സമ്മതിച്ചു...
ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍ അവന്‍ ഒന്നുകൂടി ചോദിച്ചു... “ചേട്ടാ കുഴപ്പമൊന്നുമില്ലല്ലോ...”
ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞിട്ട് ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് പോയി.
അവിടെ ഇംഗ്ലീഷ് പഠിപ്പിയ്ക്കുന്ന സണ്ണി സാറാണ്  മൈക്ക് കൈകാര്യം ചെയ്യുന്നത്...
ഇതെന്തുവേഷമാണെന്ന് സണ്ണി സാര്‍ എന്നോട് ചോദിച്ചു... ഞാന്‍ നെറ്റി ചുളിച്ചു... ഈ സാറ് സിനിമയൊന്നും കാണാറില്ലേ, കഷ്ടം!
(ഞാന്‍ അതിനുമുന്‍പ് പൊന്തന്‍ മാട സിനിമ കണ്ടിട്ടില്ലായിരുന്നു. 
അതുകൊണ്ട് ഒരുക്കം കഴിഞ്ഞ് കണ്ണാടി നോക്കിയ്പ്പോള്‍, സണ്ണിസാറിനുണ്ടായ അതേ സംശയം എനിയ്ക്ക് തോന്നിയില്ല!)

അനൌണ്‍സ്മെന്റ് മുഴങ്ങി: “അടുത്തതായി സ്റ്റേജിലേയ്ക്ക് കടന്നുവരുന്നത് പൊന്തന്‍ മാട...”
ബോറന്‍ സാറ്... ഞാന്‍ സാറിനെ മനസാലെ പഴിച്ചുകൊണ്ട്, സര്‍വ്വദൈവങ്ങളെയും മനസ്സില്‍ സ്മരിച്ചുകൊണ്ട് ‘തട്ടില്‍’ കയറി.
നടന്നു സ്റ്റേജിന്റെ പകുതിയായിട്ടും ‘വിളി’ വരുന്നില്ല... ലവന്‍ പണി തന്നോ!
ഇല്ല... ദാ വരുന്നു “പൊന്തന്‍ മാടേ“ എന്ന നീട്ടിയൊരു വിളി... ഞാന്‍ ഡയലോഗ് പറയാനൊരുങ്ങി...
പക്ഷേ വിളിയുടെ പുറകെ വളരെ ദയനീയമായ മറ്റൊരു രോദനവും കൂടി അപ്രതീക്ഷിതമായി സ്റ്റേജിനു പിന്നില്‍ നിന്നും വന്നു...
ഞാനത് കാര്യമാക്കാ‍തെ ഡയലോഗു പറഞ്ഞ്, എന്തു കണ്ടാലും കൈയ്യടിയ്ക്കുന്ന ഓഡിയന്‍സിനു മുന്നിലൂടെ ഒരു വിജയിയെപ്പോലെ സ്റ്റേജില്‍നിന്നും പോന്നു.
സി കഴിഞ്ഞ് വേറെ ഗ്രെയിഡൊന്നും ഇല്ലാത്തതുകൊണ്ടോ എന്തോ അന്നെനിയ്ക്ക് സി ഗ്രെയിഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞു!!!

പിന്നീടാണ് ‘പൊന്തന്‍ മാടേ’ വിളിയുടെ പിറകേ വന്ന ദീനരോദനത്തിന്റെ രഹസ്യം ചുരുളഴിഞ്ഞത്...
എന്റെ നിര്‍ദ്ദേശപ്രകാരം ലവന്‍ ‘പൊന്തന്‍ മാടേ’ എന്നു വിളിച്ചപ്പോള്‍,
 ദൌര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍  കരിവേലിക്കലച്ചനും ആ പരിസരത്തുണ്ടായിരുന്നു...
കുട്ടികളുടെ കഴിവുകളെ  ഏതുവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്ന അച്ചന്‍,
എന്റെ പരിപാടി കലക്കാന്‍ ഏതോ തെമ്മാടി ചെയ്ത തോന്നിയവാസമാണ് ഇതെന്നു കരുതി ലോഹായുടെ കൈയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ചിരുന്ന വള്ളിച്ചൂരല്‍ വലിച്ചൂരി അവന്റെ പിന്‍ഭാഗത്ത് പ്രയോഗിച്ചു... 
ആ അജ്ഞാത സുത്ത് ദീനമായി നിലവിളിച്ചുകൊണ്ട് പിന്‍ഭാഗവും തിരുമ്മി ജീവനുംകൊണ്ടോടി!

സായിപ്പിനെക്കണ്ടാല്‍ കവാത്തു മറക്കുമെന്നു പറഞ്ഞപോലെ കരിവേലിക്കലച്ചന്‍ ‘പൊക്കിയാല്‍‘ ഞങ്ങള്‍ നിര്‍മ്മലക്കാര്‍ മറുത്തൊന്നും തന്നെ പറയാന്‍ നില്‍ക്കാതെ കിട്ടാനുള്ളത് മേടിക്കയാണ് പതിവ്... 
അവിടെയും അതുതന്നെയാണ് സംഭവിച്ചതെന്നു തോന്നുന്നു!
ഇനിയിപ്പൊ അവന്‍ സത്യം പറഞ്ഞായിരുന്നോ എന്നും അറിയില്ല!
പിന്നീടൊരിക്കലും ആ അജ്ഞാത സുത്ത് എന്റെ കണ്മുന്‍പില്‍ വന്നിട്ടില്ല! അതുകൊണ്ട് സത്യാവസ്ഥ മനസ്സിലാകാനോ, ഒരു സോറി പോലും പറയാനോ പറ്റിയിട്ടില്ല!