Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Feb 1, 2012

പൂ(ക്കാ)മരം

ഒരിക്കലും പൂക്കാത്ത എന്റെ പൂമരം
എന്നിട്ടും എനിക്കത് പൂമരമായി
കാണുന്നവര്‍ കാണുന്നവര്‍ എന്നെ കളിയാക്കുമായിരിക്കും,
പൂവിടാത്ത ഈ പാഴ്മരം പൂമരമായതെങ്ങനെയെന്ന്
മോഹങ്ങള്‍ നിറഞ്ഞുതൂകുന്ന കണ്ണീര്‍ അതിന്റെ ചുവട്ടിലിറ്റിച്ച്
കണ്ണും നട്ട് ഞാനെന്നും കാത്തിരിക്കും
തളിരിലകള്‍ക്കിടയിലെങ്ങാന്‍ ഒരു കുഞ്ഞുകണ്ണ് തിളങ്ങുന്നോ എന്ന്

എന്റെ പൂമരത്തില്‍ വിരിയുന്ന പൂക്കളെല്ലാം
വിരിയും മുന്‍പേ പൊഴിയാന്‍ വേണ്ടി ഉണ്ടാകുന്നവയാണ്

എന്റെ കരളിനുള്ളില്‍
എപ്പൊഴും ചാറല്‍ മഴ ചിണുങ്ങിപ്പെയ്യുന്ന-
എപ്പൊഴും മഞ്ഞിന്റെ നനവ് കിനിഞ്ഞിറങ്ങുന്ന-
നാമ്പുകളില്‍ പ്രണയത്തിന്റെ നനവ് തങ്ങി തിളങ്ങുന്ന പുല്‍മേടുകള്‍ക്കിടയില്‍
ഏകാന്തതയുടെ തണല്‍നിറഞ്ഞൊരു കോണുണ്ട്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അവിടെയാണ് പൊഴിയുന്നത്
വിരിയാന്‍ വിറകൊള്ളുന്ന ഇതളുകള്‍ക്കിടയിലൂടെ
നിരാശകലര്‍ന്ന ഒരായിരം കുഞ്ഞു കണ്ണുകള്‍ എന്നെ നോക്കി വിതുമ്പുമ്പോള്‍
ഞാനെന്റെ വിഷാദത്തിന്റെ ഭാണ്ഡവും പേറി അവിടെയാണു പോകാറ്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അങ്ങ് മുകളില്‍നിന്നും കറങ്ങിക്കറങ്ങി
സുഗന്ധം പരത്തി വരുന്നതും നോക്കി അവിടെ ഞാന്‍ ഇമവെട്ടാതിരിക്കും
കണ്ണീര്‍ നിറഞ്ഞുതുളുമ്പുന്നതിനാല്‍ എനിക്കൊന്നും കാണാനാകാറില്ല

ആ പൂക്കള്‍ ഒരിക്കലും ഞാന്‍ കൊതിക്കും‌പോലെ
എന്റെ ലോകം എനിക്കുമുന്നില്‍ വിരിയിക്കുന്ന എന്റെ കണ്‍കളെ ചുംബിക്കാറുമില്ല
എന്റെ ലോകം മായികമായ കടുംനിറങ്ങളില്‍ ചാലിച്ചതെന്ന് ഓര്‍മ്മപ്പെടുത്തി
എന്റെ കണ്ണുകളെ തഴുകാതെ,
ജന്മാന്തരങ്ങള്‍‌ക്കിടയിലെ അപാരദുഃഖത്തിന്റെ മഹാമൌനം ഘനീഭവിച്ച പാറയിടുക്കുകള്‍ക്കിടയിലൂടെ
തേടലിന്റെ നിത്യസന്ദേശവും വഹിച്ച് പതഞ്ഞ് കലങ്ങി തിങ്ങിയൊഴുകും പുഴകളിലേക്ക്
എന്റെ ചുടുനിശ്വാസങ്ങളേറ്റ് അവ തെന്നിത്തെന്നി നീങ്ങുന്നത്
നിസ്സഹായനായി ഞാന്‍ നോക്കിനില്‍ക്കും...

ഏകാന്തതയുടെ ആ ഒഴിഞ്ഞകോണില്‍നിന്നും
ശൂന്യതയുടെ മണലോരത്തേക്ക് അധികം ദൂരമില്ല
ഇടറുന്ന ആ യാത്രയില്‍ എന്റെ കണ്‍കളില്‍  എന്നും ഉപ്പിന്റെ കയ്പ്പും നീറ്റലുമായിരിക്കും

ഓരോവട്ടം ആ മരച്ചുവട്ടില്‍നിന്നും കരഞ്ഞുകൊണ്ട് മടങ്ങുമ്പൊഴും
വെറുതെ ഞാനോര്‍ക്കും
ശരിക്കും എന്റെ പൂമരത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നെങ്കില്‍
ആ കുഞ്ഞുപൂക്കള്‍ എന്റെ കണ്‍കളെ ഉമ്മവച്ച്
കാതില്‍ ഇക്കിളിയിട്ട്
എന്നിലാകെ നറുമണം പരത്തിയിരുന്നുവെങ്കില്‍
എന്റെ കണ്ണീരിന് ഉപ്പിന്റെ കൈപ്പാകില്ലല്ലോ ഉണ്ടായിരുന്നിരിക്കുക...

Sep 19, 2011

നിത്യവിരഹം

പിരിയാനാകാത്ത വേദനയോടെ പകല്‍ സന്ധ്യയോടുപറഞ്ഞു...
ശുഭരാത്രി!
അതൊളിച്ചുകേട്ട രാത്രി, 
തെല്ലൊന്നുകഴിഞ്ഞാല്‍ പുലരിയുടെ കാതില്‍ വേദനയോടെയോതേണ്ട യാത്രാമൊഴി ഓര്‍ത്തെടുത്തു...
ശുഭദിനം!
പകല്‍ തന്റെയീ വിരഹം മലകളുടെ അപാരതയിലൊളിപ്പിച്ചു.
രാത്രിയോ, കടലിന്റെ അഗാധതയിലും.

മലനിരകളുടെ പുത്രികള്‍ , കടലുകളുടെ ഓമനകള്‍ ...
ഈ പുഴകള്‍ ദുഃഖപുത്രികളായത് വെറുതെയോ!
എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയാത്ത ദുഃഖവും പേറി 
പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പകലിനു സന്ധ്യകളുള്ളിടത്തോളം കാലം.
രാത്രിക്കു പുലരികളുള്ളിടത്തോളം കാലം.

Sep 7, 2011

എന്ത് പറയാന്‍?

പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഭാഗ്യം 


പറയാനുള്ളത് കേള്‍ക്കാന്‍ ഒരാള്‍ വേണ്ടിവരുന്നത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനാവാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ക്ക് കേള്‍ക്കാനാകാത്തത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനോ കേള്‍ക്കാനോ ആകാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടില്ലെന്നറിയുന്നത് കഷ്ടം
പറഞ്ഞത് കേള്‍ക്കരുതാത്തയാള്‍ കേട്ടെന്നറിയുന്നത് കഷ്ടം
പറഞ്ഞുപോയത് കേള്‍ക്കേണ്ടയാള്‍ കേട്ടോ എന്നറിയാത്തത് കഷ്ടം


പറഞ്ഞത് കേള്‍ക്കേണ്ടയാളോ കേള്‍ക്കരുതാത്തയാളോ കേട്ടില്ലെന്നതില്‍
കഷ്ടമില്ല... നഷ്ടം മാത്രം.
പറയാനുള്ളത് കേള്‍ക്കാനാരുമില്ലാത്തതില്‍
നഷ്ടമില്ല... കഷ്ടം മാത്രം
പറയാനൊന്നുമില്ലാത്തത് കഷ്ടമല്ല നഷ്ടവുമല്ല


പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറയാനുണ്ടായിരുന്നത് കേട്ടില്ലെങ്കിലോ?
പറയാനുണ്ടായിരുന്നത് പറഞ്ഞപ്പോള്‍ കേള്‍ക്കരുതാത്തയാള്‍ പറയാത്തത് കേള്‍ക്കുകയും കേള്‍ക്കേണ്ടയാള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കയും ചെയ്താലോ?
പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?