Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Jun 5, 2015

വലിയ ആള്

നനവു കട്ടപിടിച്ച, പച്ചപ്പായൽ മെത്തി നിറഞ്ഞ, കിണറ്റിനരികിലെ വഴുവഴുത്ത പച്ചമണ്ണിൽ ചെരിപ്പിടാതെ ചവിട്ടിയപ്പോൾ, വേനൽക്കാലത്ത് തൊട്ടി പൊക്കിത്താഴ്ത്തി പൊക്കിത്താഴ്ത്തി കയറിന്റെ പിരിച്ചു പിരിച്ചു വച്ച ഇങ്ങേത്തലയ്ക്കൽ നിന്നും അവസാന ചുരുളുമഴിച്ചിട്ടും തൊട്ടി മുങ്ങാൻ വെള്ളം തരാനില്ലാതെപോയ സങ്കടം കണ്ണീരില്ലാതെ കരഞ്ഞു തീർത്ത കഥ പഴയ കിണർ പറഞ്ഞപ്പോൾ പക്ഷെ, ആ ചുണ്ടിൽ നിറഞ്ഞത് തൊട്ടിയോ കപ്പിയോ ഇല്ലാത്ത- എത്തിനോക്കിയാൽ പോലും അകം കാണാതിരിക്കാൻ വേണ്ടി കമ്പിവലകൊണ്ട് മൂടി വച്ച പുതിയകിണറിന്റെ ഭിത്തികളിൽ പൂശിവച്ച വെളുത്ത പൊള്ള ചിരിയാണ്. നീലയും പച്ചയും കലർന്ന ഇരുണ്ട നിറങ്ങൾ നിറഞ്ഞ തണുത്ത കിണറിന്റെ ഉള്ളം ജാക്യാമറിനു പൊട്ടിച്ചാലും കൂടത്തിനടിച്ചാലും പൊട്ടാത്ത പാറയോളം ഉറപ്പുള്ളതെങ്കിലും ഉള്ളംകാലിൽ ഇക്കിളിയിട്ട പായൽപ്പടർപ്പുവശം എന്നോട് ഇങ്ങനെ പറയുമ്പോൾ പരിഭവം കൊണ്ട് ആ വാക്കുകളിടറുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വീട്ടിൽ ഞാനുള്ളപ്പോളൊക്കെ ജന്നലിൽ മുട്ടിവിളിച്ചും ഉച്ചമയക്കത്തിൽ ഇക്കിളിയിട്ടുണർത്തിയുമൊക്കെ കളിക്കാൻ വരണ തൊടിയിലെ കാറ്റ്- ഒരു കഥയുമില്ലാത്തവളെങ്കിലും എന്നും എന്തെങ്കിലും വാതോരാതെ വന്നു മിണ്ടാൻ ആകെയുണ്ടായിരുന്നവളായിരുന്നു. ഉച്ചത്തിൽ വച്ച പാട്ടിന്റെ ശബ്ദത്തോളമോ അതിലധികമോ അച്ചൻ വെറുത്തിരുന്ന തുറന്നിട്ട ജനലുകളെച്ചൊല്ലി, അവൾക്ക് തടസ്സമില്ലാതെ യധേഷ്ടം എന്റരികിൽ വരാൻ അച്ഛനോട് എത്ര യുദ്ധം ചെയ്യുന്നതിനും എനിക്കിഷ്ടമായിരുന്നു. ഓരോ യുദ്ധം ജയിക്കുമ്പൊളും അവളുടെ പൂട്ടിയ ചുണ്ടിന്റെ കോണുകളിലെവിടെയെന്ന് മനസിലാകാത്തൊരിടത്ത്, പരിചിതത്വത്തിന്റെ പുഴയൊഴുകാൻ നിൽക്കുംവിധം പകരം വയ്ക്കാനില്ലാത്തൊരു കിലു കിലാ പൊട്ടിച്ചിരിയും, പിന്നീടെല്ലാം മറന്ന ഒരാശ്ലേഷവും എന്നെ കാത്തു നിൽപ്പുണ്ടെന്നെനിക്കറിയാമായിരുന്നു. ഏ/സി വച്ച മുറിയിലെ എപ്പൊഴും അടഞ്ഞ ജനാലയുടെ കർട്ടനും ചില്ലിനുമപ്പുറം ഞാനകത്തുണ്ടെന്നറിയുമ്പൊ ഒഴിഞ്ഞ മുഖവുമായി ഒന്നും മിണ്ടാതെ ഏങ്ങലൊതുക്കി അവൾ വന്നു നിൽക്കും. വെന്റിലേഷന്റെ തുളകൾ പോലും പൂട്ടിയടച്ചുകളഞ്ഞ പരിഭവംപറഞ്ഞ് തല്ലിയലച്ചുകരഞ്ഞ് അവൾ പോകുമ്പോൾ നിസ്സഹായയായി പിറുപിറുക്കുന്നുണ്ടാവണം- നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
എന്തോ പരതുന്ന നേരം താഴെയുള്ള അലമാരകളേതോ തിരഞ്ഞപ്പോൾ മണ്ണെണ്ണമണക്കുന്ന മൂലയിൽ പഴയ ചെറിയ നിലവിളക്ക്. സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിയും ഞാനും ചമ്രം പടി ഞ്ഞ് അപ്പുറമിപ്പുറമിരുന്ന് അഞ്ജനശ്രീധര   ചൊല്ലാറുള്ള പഴയ നിറം മങ്ങിയ വിളക്ക്. അന്നും അതിനു ക്ലാവിന്റെ പച്ച വലയങ്ങൾ തൊങ്ങലിട്ട മങ്ങിയ നിറമാണ്. "ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.." എന്നു ചൊല്ലുമ്പോൾ ചുറ്റിലും രൂപാ പെയ്ത് നിറയുന്നത് സങ്കൽപ്പിക്കാതെയല്ലാതെ ഒറ്റപ്രാവശ്യം പോലും ഞാൻ 'അഞ്ജനശ്രീധര' ചൊല്ലിയിട്ടില്ലാത്തതുപറഞ്ഞ് വാത്സല്യം നിറഞ്ഞൊരു പൊട്ടിച്ചിരി ചിരിച്ച് ചിരിച്ച് തീർന്നപ്പോൾ അതു പറഞ്ഞു തുടങ്ങും മുമ്പുണ്ടായിരുന്നതിലും മങ്ങിയ നിറമായി നിലവിളക്കിന്. കുഞ്ഞിലേ നാമം ജപിക്കണ ഏതോ ഒരു സന്ധ്യയ്ക്ക് പ്രിച്ചിയൊക്കെ വന്നു കേറിയപ്പോ നാമംജപിച്ചാലുടൻ അതൊന്നു തീർന്നുകിട്ടാൻ കാത്തിരുന്നാലെന്നപോലെ ഞങ്ങൾ വിളക്കൂതി അലമാരയ്ക്ക് അകത്തു വക്കണതു കണ്ട് കളിയാക്കിയത് ഓർത്തു. വേണ്ടുംവിധമൊന്നുമായിരുന്നില്ലെങ്കിലും, കുറഞ്ഞപക്ഷം ആ നിലവിളക്കിനരികിൽ പടിഞ്ഞിരിക്കുമ്പോളെങ്കിലും ചേച്ചിയുടെ വായൊന്നു തുറന്നിരുന്നു. അൽപ്പം പോലും പരാതിയില്ലാത്ത നിലവിളക്കിന്റെ ചിരിക്കാത്ത മുഖത്തിനെ അലമാരിയുടെ മണ്ണെണ്ണമണം വീണ്ടും മൂടൂമ്പോൾ എന്നെയും വിളക്കിനെയും ഒരുമിച്ചു വന്നു മൂടിയ ഓർമ്മകൾ ഇതൊക്കെത്തന്നെ. പണ്ടത്തെ, വെളിച്ചെണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കിന്റെ ഒറ്റത്തിരിനാളം കറണ്ടുകട്ടിന്റെ നേരത്ത്പിന്നിലെ ഭിത്തിയിൽ കോറിയ വിളറുന്ന വിറയാർന്ന ചിത്രലിപിയിലൂടെ എന്നോട് പറയുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
പവിത്രത്തിനും ശലഭത്തിനുമിടയ്ക്ക് ജീസസ് ന്നൊരു ബസ്സുണ്ടായിരുന്നു, മുവാറ്റുപുഴയിൽനിന്ന് മേതല പെരുമ്പാവൂർ വഴി ആലുവയ്ക്ക്. അതിനു മുന്നിൽ ശലഭത്തിന്റെ പോലെ രണ്ടുചില്ലല്ല ഒറ്റച്ചില്ലാണ്. നല്ല സ്പീഡും നല്ല ഹോണും. സ്കൂൾ ബസ് എന്നു വിളിക്കുന്നതാണ് കൂടുതൽ ചേർച്ച! അത്രമാത്രം എസ് റ്റി പിള്ളേർ. ലതാപ്പടി സ്റ്റാന്റിൽ നിന്നേ ജീസസിൽ കയറിയിരുന്ന് എന്റെ  കട്ടിക്കണ്ണാടിയുടെ വശങ്ങളിലെ അവ്യക്തവും നിറം മങ്ങിയതുമായ കാഴ്ച്ചകൾക്കും, മറ്റു കുട്ടികൾ പിടിക്കാൻ തരണ ബാഗുകളിലെ കഴുകാത്ത ഉച്ചഭക്ഷണപ്പാത്രത്തിന്റെ വിമ്മിഷ്ടമണത്തിന്റെ കൂമ്പാരത്തിനും പിന്നിൽ അന്തർമുഖത്വത്തിന്റെ അന്തം തിരഞ്ഞ എത്രയോ ബസ് യാത്രകൾ. ഒരിക്കൽ പായിപ്ര രാധാകൃഷ്ണൻ സാർ ബസ്സിൽ ഞാൻ മറ്റു കുട്ടികളെപ്പോലെ ബഹളമുണ്ടാക്കാതെ അച്ചടക്കത്തോടെയിരിക്കുന്ന അദ്ഭുതശിശുവാണെന്നു പുകഴ്ത്തിയത് അഭിമാനം നിറഞ്ഞുകവിഞ്ഞ് അമ്മ വന്ന് വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് മാത്രം അഭിമാനമൊന്നും തോന്നിയില്ലെന്നതുപോലും അമ്മക്ക് മനസിലായില്ലായിരിക്കും. വർത്തമാനം പറഞ്ഞു ശീലിക്കലിന്റെ ഒരു പരീക്ഷണമായിരുന്നു രാവിലെ സെന്റ് തോമസിൽ കയറാൻ കവലയിൽ ചെല്ലുമ്പോൾ കാണുന്നവരോടെല്ലാം ഗുഡ് മോണിങ് പറയൽ! പക്ഷെ ആ പരീക്ഷണവും ഗുഡ് മോണിങ്ങിനപ്പുറം കണ്ടില്ല. പവിത്രത്തിനാണ് പോകുന്നതെങ്കിൽ അന്നേ ദിവസം പോക്കാണ്- നിർമ്മലയ്ക്കുമുന്നിലിറങ്ങുമ്പോളേ ഫസ്റ്റ് ബെല്ലിന്റെ ശബ്ദം കേൾക്കും. അന്ന് ബെഞ്ചിൽ വലത്തേയറ്റം തന്നെ കിട്ടും..നോട്ടെഴുതുമ്പോൾ കൈ പുറത്ത് തൂങ്ങിക്കിടക്കും. ആ ബസ്സിലെ ഡ്രൈവർക്ക് സ്ക്കൂളിൽ പോകാതെ അപ്പോൾത്തന്നെ തിരിച്ചുപോകാമല്ലോ, യാതൊരു കുറ്റബോധവും തോന്നേണ്ടതില്ലാതെ തന്നെ ബസ് ഡ്രൈവറായി ഒരു ദിവസമെങ്കിലും ജോലി നോക്കിയിരുന്നെങ്കിൽ എത്രയോ നാൾ കൊണ്ടുനടന്ന ആ ഒരു സ്വപ്നം പൂർത്തിയായേനേ! ബസ്സ് യാത്രകൾ ഇന്ന് എത്രയോ വിരളം. എവിടെങ്കിലും സർക്കീട്ട് പോകാൻ മുറ്റത്തുപോലുമിറങ്ങാതെ കാറെടുത്ത് റോഡിലേക്കിറക്കുമ്പോൾ ശലഭവും പവിത്രവും ഇന്നില്ലാത്ത സെന്റ് തോമസും ജീസസും ഉറക്കെയുറക്കെ പുച്ഛിക്കും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
സ്കൂളിൽ നിന്നു പോയിരുന്ന എക്സ്കർഷനുകൾ ഇപ്പോൾ ഓർക്കുന്നത് മണത്തിലൂടെയാണ്. എക്സ്കർഷനുപോകുമ്പോൾ ഒരു മണമുണ്ടായിരിക്കും. അതു കഴിഞ്ഞുവന്ന് വീട്ടിലെത്തി ബാഗ് അഴിക്കുമ്പോൾ പോലും ആ മണം തങ്ങി നിൽക്കുന്നുണ്ടാവും. എക്സ്കർഷനുപോകാൻ അച്ചൻ സമ്മതിച്ചുകഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്കൂൾ വിട്ടുവന്നാൽ നേരെ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി കണ്ണ് ഇറുക്കിയടച്ച് സന്തോഷമടക്കാനാവാതെ കിറിയുടെ വശങ്ങളിലൂടെ അരിച്ചു പോകുന്ന ചിരിയെ തടയാൻ നോക്കാതെ കൈയ്യും കെട്ടി നിന്ന് ആ മണത്തെ ധ്യാനിക്കും. സന്തോഷമടക്കാൻ പാടുപെടുന്ന അവസരങ്ങൾ ഇങ്ങനെ വിരലിലെണ്ണാവുന്നോളമേയുള്ളു ഇതുവരെയുള്ള ഓർമ്മകളിൽ. ഇന്നിപ്പോൾ മിക്കവാറും എല്ലാ ആഴ്ച്ചയും തോറും രണ്ടുവട്ടം അന്നത്തെ എക്സ്കർഷനുകളോളം പോന്ന യാത്രകൾ ഏഴുവർഷമായി ചെയ്തിട്ടും, അതിനെക്കാൾ എത്രയെത്രയോ നീളമുള്ള യാത്രകൾ തന്നെ പോയിട്ടും പഴയ ആ എക്സ്കർഷൻ മണം എന്നിൽ തിരിച്ചുവന്നില്ല. ഇന്നാളൊരുദിവസം ഏതോ യാത്രയ്ക്കിടയിൽ പാതിമയക്കത്തിൽനിന്നെണീറ്റ് കണ്ണു തിരുമ്മുമ്പോൾ ആ മണം ഒളിച്ചുവന്ന് പരിഹാസത്തോടെ ഇത്രയും പറഞ്ഞിട്ടുപോയി: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!

പാട്ടുകേൾക്കൽ ഭ്രാന്തമായൊരാവേശമായിരുന്നു. ആറു പാട്ടുകൾ പിടിക്കാവുന്ന കാസെറ്റിൽ പുതിയതും പഴയതുമായ പാട്ടുകൾ നാഷണലിന്റെ മോണോ ടേപ്പ് റെക്കോഡറിൽ ആക്രാന്തം പിടിച്ച് കേൾക്കും. അനിയേട്ടന്റെ ഐവയും അനുവേട്ടന്റെ സോണിയും സ്വപ്നത്തിൽ വാങ്ങിയപ്പൊഴും കൺ തുറന്ന ലോകത്ത് കൊച്ചി എഫ് എം എന്തൊരനുഗ്രഹമായിരുന്നു! എത്ര വ്യക്തമായ ശബ്ദം! കാസെറ്റിനെക്കാൾ കൊള്ളാം. മീഡിയം വേവിൽ പുതിയ പാട്ടുകൾ വരില്ല, അതിനു കൊച്ചി എഫ് എം തന്നെ വേണം. ഒരിക്കൽ അദ്നൻ സാമിയുടെ മെഹ്ബൂബ മെഹ്ബൂബ മെഹ്ബൂബാ വയലും വീടിനും ഡൽഹിയിൽന്നുള്ള മലയാളവാർത്തയ്ക്കുമിടയ്ക്കുള്ള ഒരു പാട്ടിന്റെ ഗ്യാപ്പ് സ്ലോട്ടിൽ വന്നപ്പോൾ ഇരച്ചുകയറിയ സന്തോഷത്തിൽ ഇരുന്നിടത്തുനിന്ന് ചാടിയ ഒപ്പം റേഡിയോയും താഴെ വീണ് രണ്ടുകഷണം! ഇന്നിപ്പോൾ 24മണിക്കൂറിൽ കൂടുതലും(!) പാട്ടുപാടണ മൂന്ന് സ്വകാര്യ എഫ് എം സ്റ്റേഷനും, നൂറുകണക്കിനു ജി ബി എംപിത്രീ പാട്ടുകളും, ബീറ്റ്സിനൊപ്പം ഷോകേസിന്റെ ചില്ലുവരെ പ്രകമ്പനം കൊള്ളിക്കുന്ന(അച്ചൻ ആ പരിസരത്തെങ്ങാനും ഇല്ലെങ്കിൽ മാത്രം!) മ്യൂസിക് സിസ്റ്റവും, എണ്ണം പറഞ്ഞ സ്റ്റുഡിയോ മോണിറ്ററിങ്ങ് ഹെഡ്ഫോണും ഒക്കെയുള്ളതുകൊണ്ട് പാട്ടിനായി പ്രതീക്ഷിച്ചിരിക്കേണ്ടി വരാറില്ല. എല്ലാം വിരൽത്തുമ്പിൽ. വിരൽതുമ്പിൽ നിന്ന് വഴുതിപ്പോയത് വേഴാമ്പലിനെപ്പോലെ കാത്തുകാത്തിരുന്ന് കേട്ട പാട്ടുകൾ നൽകിയിരുന്ന നിറവാണ്. വിരൽ കടിച്ച് വിരൽത്തുമ്പ് നോവിച്ച് തലയ്ക്കകത്തു കയറാൻ മടിച്ച്കറങ്ങി നടക്കുന്ന പാട്ടിന്റെ വീചികളുളവാക്കുന്ന നിർവ്വികാരതയെ നോട്ടത്തിൽ കൊരുത്ത് അകലങ്ങളിലേയ്ക്കെറിഞ്ഞ് അലസമായിരിക്കുമ്പോൾ ചെവിക്കുള്ളിൽ പണ്ടത്തെ കൊച്ചി എഫ് എമ്മിലെ ഗാനോത്സവത്തിലെ തെന്നലേച്ചിയുടെ മധുരസ്വരത്തിൽ ഈ വാക്കുകൾ വേദനിപ്പിച്ചുകൊണ്ട് കിടന്നു പുളയുന്നുണ്ടാവും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വലിയ ആളായപ്പൊഴും നഷ്ടങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരുന്നതല്ലാതെ ഞാനൊന്നും നേടിയില്ല. നേടിയെന്നുപറയാവുന്നവ എന്നിലുണ്ടാക്കിയ നഷ്ടങ്ങൾ എനിക്കുമാത്രമറിവുള്ളവയല്ലേ! തെല്ലൊരാശ്വാസം കണ്ടെത്താനുള്ള ഭ്രാന്തമായ അഭിനിവേശത്തിൽ ഞാൻ തിരിച്ചെത്തുന്നതും കാത്തിരിപ്പുണ്ടാവുമെന്നുറപ്പുള്ള പഴമകളിലേയ്ക്ക് ഊളിയിട്ടുചെല്ലുമ്പോൾ പക്ഷെ, എങ്ങും കേൾക്കുന്നത് ഉള്ളിൽ അന്യതാബോധം നിറയ്ക്കുന്ന, കുറ്റബോധം കൊണ്ട് എന്റെ തല താഴ്ത്തിക്കളയുന്ന ഒരേ വാക്കുകളാണ്. ഇതേ വാക്കുകൾ ഉരുവിട്ടുരുവിട്ട് കുറിക്കു കൊള്ളുന്ന ചാട്ടുളി പോലെ എനിക്കു നേരേ ഓങ്ങി വച്ചിരിക്കുന്ന ഇനിയുമെത്രയോ പ്രിയകരമായ പഴമകൾ വേറെയും കാണും. പുത്തനാവണ്ടാത്ത, പഴഞ്ചനു വേണ്ടാത്ത എന്നെ പ്രതിരോധിക്കാൻ പാടുപെടുമ്പോൾ അവശേഷിച്ച ഞാൻ കൂടി എനി ക്കില്ലാതെയാകുന്നത് ഈ പരിഭവം കൂട്ടണ നിങ്ങൾക്കാർക്കുമറിയില്ലല്ലോ, അറിയേണ്ട കാര്യമില്ലല്ലോ...


Jan 14, 2014

സത്യം പറയണം

"തക്കൂ പാവയെന്തിയേ"

തക്കു പാവപ്പെട്ടിയിൽന്ന് പാവയെടുത്തു

"അയ്യോ! തക്കൂ പാവേടെ ഒരു കണ്ണ് എന്തിയേ?"

തക്കൂന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു... "ഒരു കണ്ണ് പോയി"

"പാവേടെ ഒരു കണ്ണ് എങ്ങനെയാ പോയേ തക്കൂ... അതാരാ കളഞ്ഞേ"

തക്കൂന്റെ മുഖത്ത് പുതിയൊരു കള്ളച്ചിരി... "നിമ്മി... നിമ്മി"

തക്കൂന്റെ അച്ഛൻ അടിക്കാൻ കയ്യോങ്ങി...
" 'ചെറിയമ്മാ'ന്നേ പറയാവൊള്ളൂ ന്ന് തക്കൂനോട് പറഞ്ഞിട്ടില്ലേ? സത്യം പറ ആരാ പാവേടെ കണ്ണ് കളഞ്ഞേ?"

തക്കൂന്റെ മുഖം വാടി... സത്യമാണോ പറയണ്ടേ അതോ "ചെറിയമ്മ" ന്നാണോ!

തക്കു മെല്ലെ പറഞ്ഞു...
"തക്കു"






Dec 3, 2013

കള്ളനിലെ സത്യം

അഞ്ചിൽ പഠിക്കുമ്പോൾ നിർമ്മലയിൽനിന്ന് വീട്ടിലേക്ക് ശലഭത്തിൽ വരുന്നവഴി മുവാറ്റുപുഴയിലെ ഗംഗ ബാറിനു മുന്നിൽ ദിവാകരൻ സാർ നില്ക്കുന്നതുകണ്ടത് വീട്ടിലെത്തിയയുടനെ അമ്മയോട് ആവേശത്തോടെ പറഞ്ഞപ്പോൾ പക്ഷെ, കിട്ടിയത് വഴക്കായിരുന്നു.
"നീ കാണുമ്പോൾ സന്ദർഭവശാൽ അദ്ദേഹം ബാറിനുമുന്നിലായിരുന്നു എന്നുവച്ച് നീ സാറിനെ ബാറിനുമുന്നിൽ കണ്ടെന്നാകുവോ?"
എത്ര ചെറിയ സത്യമായാൽപ്പോലും അത് പറയുക എന്നത് എപ്പൊഴും അസുഖകരമായ ഒന്നാണ്. തിരിച്ചറിവായിട്ടില്ലായിരുന്നപ്പൊഴും, ഇപ്പൊഴും.

അന്ന് പകരം നഷ്ടമായെന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്ന- അമ്മയുമായുള്ള അടുപ്പത്തിലെ ഒരിഴ പോലെ, ഇന്ന് ഒരുപക്ഷെ അതിലും വിലപ്പെട്ട പലതും പകരം നഷ്ടപ്പെടുത്തിയും സത്യം പറഞ്ഞ് ഞാൻ സമ്പാദിക്കുന്ന 'നഷ്ടങ്ങൾ' വിരസമായി ആഘോഷിക്കുമ്പോൾ കിട്ടുന്ന സുഖം- മുറിവ് കുത്തി പുണ്ണാക്കുന്നതിലെ വെറും വൈകൃതം മാത്രം!

സത്യമല്ലാത്തത് പറയില്ലെന്ന് വച്ചതുകൊണ്ട് അന്തർമുഖനാകാൻ കഴിഞ്ഞു.
സത്യമില്ലാത്തത് കേൾക്കാനിഷ്ടമില്ലാത്തകൊണ്ട് അന്തർമുഖത്വത്തെ ആവേശിക്കാൻ കഴിഞ്ഞു.
സത്യങ്ങൾ പൊതുവെ കളവിനെക്കാൾ വിചിത്രമായതുകൊണ്ടോ,
വിശിഷ്യാ എന്റെ സത്യങ്ങൾ എല്ലായിടത്തും അസ്വീകാര്യമായിരിക്കുന്നതുകൊണ്ടോ...
ഏറ്റവും കള്ളലക്ഷണം എനിക്കാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
എല്ലാവരും  അങ്ങനെ വിശ്വസിക്കുന്നകൊണ്ട് ഞാൻ വലിയൊരു കള്ളനാണെന്നത് ഒരു സത്യവുമായിത്തീർന്നിരിക്കുന്നു.


അമ്മയന്നങ്ങനെ പറയും വരെ ഒരു കുടിയനെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ദിവാകരൻ സാറിനെ എനിക്ക്
അതിൽപ്പിന്നെയിന്നേവരെ, തരം കിട്ടുമ്പോളെല്ലാം ബാറായ ബാറുതോറും ഒളിച്ചും പാത്തും പോയി വെള്ളമടിക്കുന്ന ഒരു കുടിയനായല്ലാതെ കാണാൻ കഴിഞ്ഞിട്ടേയില്ല.
പാപത്തിന്റെ കനി എന്നു പറയുന്നത് ഇതിനെയൊക്കെത്തന്നെയല്ലേ?



1. നിർമ്മല: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മുവാറ്റുപുഴ
2. ശലഭം: മുവാറ്റുപുഴ-മേതല-പെരുമ്പാവൂർ ബസ്സ്
3. ദിവാകരൻ സാങ്കൽപ്പിക പേര്, പേര് മാത്രം

May 21, 2013

ബെംഗളൂര്



തട്ടുകടപോലെ നിറയെ ഐ ടി കമ്പനികള്‍ - തിളക്കുന്ന വെയിൽ - പൊടി- പട്ടികൾ - കാറുകള്‍ - ഉന്തുവണ്ടികൾ - തിരക്ക്- ട്രാഫിക് ജാം- മുഷിഞ്ഞ് നാറുന്ന ഉത്തരേന്ത്യന്‍ ജോലിക്കാര്‍ തിങ്ങിനിറഞ്ഞ ഓര്‍ഡിനറി ബസ്സുകള്‍ കൂളിങ് ഗ്ലാസ് വച്ച പെര്‍ഫ്യൂമടിച്ച ഹെഡ്ഫോണ്‍ വച്ച ചെറുപ്പക്കാര്‍ തിങ്ങി നിറഞ്ഞ വോള്‍വോ ബസ്സുകൾ - ആര്‍ത്തിപിടിച്ച ഓട്ടോക്കാർ - പിച്ചക്കാരേക്കാള്‍ കഷ്ടമായ പോലീസുകാർ...
ബെംഗളൂര്...

നന്നായി ഡ്രെസ് ചെയ്ത ഒരു ചെറുപ്പക്കാരിയും നിറം മങ്ങിത്തുടങ്ങിയ സാരിയുടുത്ത ക്ഷീണിച്ച പ്രായമായ ഒരു സ്ത്രീയും മരുന്നുകടയിലേക്ക് കടന്നുവന്നു.

ചെറുപ്പക്കാരി: “അടുത്ത് ആശുപത്രി എവിടെയാ?”
കടക്കാരന്‍: “റോഡിനപ്പുറത്തായിട്ട് ബ്രൂക്ഫീല്‍ഡ് ഹോസ്പിറ്റല്‍ ഉണ്ടല്ലോ, കഷ്ടിച്ച് ഒരു കിലോമീറ്റര്‍. ഒരു ഓട്ടോ പിടിച്ചാല്‍ മതി”
ചെറുപ്പക്കാരി: “എനിക്കല്ല, ഇതു ഞങ്ങളുടെ വീട്ടിലെ ആയയാണ്. ഇവര്‍ക്കാണ്”
കടക്കാരന്‍: “അതെയോ? എങ്കില്‍ തൊട്ടടുത്ത കടമുറി ക്ലിനിക്കാണ്”


##  ചീപ്പായ രോഗം ആളുമാറുമ്പോള്‍ വിലപിടിച്ചതാകുന്നത്!!  ##

Apr 2, 2013

ചെന്നായെ സ്നേഹിച്ച ആട്ടിന്‍പെട്ട


രാത്രി കൂട്ടിലേയ്ക്ക്  കയറ്റിക്കെട്ടും മുൻപ് ഇടയൻ വെളുമ്പി ആടിനോട് ചോദിച്ചു... എന്നും ഞാൻ മുന്നറിയിപ്പ് തന്നിട്ടും, കൺവെട്ടത്തു വരുമ്പോളെല്ലാം ഞാൻ ആട്ടിയകറ്റുന്നത് കണ്ടിട്ടും ആ ചെന്നായയോട് എന്തിനാണ് നീ താത്പര്യം കാണിക്കുന്നത്?
തരം കിട്ടുമ്പോളെല്ലാം ഒരു തടാകത്തിലേയ്ക്കെന്നപോലെ ദാഹത്തോടെ നിന്റെ കണ്ണുകൾ അവനിൽ തറയുന്നത് ഞാൻ കാണുന്നില്ലെന്നു കരുതിയോ?"
വെളുമ്പിയാട് മറുപടിയൊന്നും പറയാതെ അയാൾ ഇട്ടുകൊടുത്ത പ്ലാവില ചവയ്ക്കുക മാത്രം ചെയ്തു.

"ഞാനാണ് നിന്റെ ഉടയവൻ. എല്ലാ ആപത്തുകളിൽ നിന്നും നിന്നെ സംരക്ഷിക്കുന്നതിൽ എന്തെങ്കിലും വീഴ്ച്ച ഞാന്‍ വരുത്തുന്നുണ്ടോ? ആ ചെന്നായുടെ കൺകളിൽ ഉള്ളത് കേവലം മാംസദാഹമാണ് പെണ്ണേ... അല്ലാതെ നിന്നോടുള്ള സ്നേഹമൊന്നുമല്ല.
നാലു കാലുകളിൽ സഞ്ചരിക്കുന്ന ആട്ടിറച്ചി മാത്രമാണ് അവന് നീ. വിശപ്പാറിയാല്‍ തീരാന്‍ പോന്ന താത്പര്യമേ അവനു നിന്നിലുള്ളു.
നിത്യതയുടെ വരം വേണമെങ്കില്‍ നീ എന്നില്‍ മാത്രം ഭക്തിയുള്ളവളായിരിക്കുക"

താൻ ആദ്യം പ്രസവിച്ച കുഞ്ഞുങ്ങൾക്ക് പാൽ ചുരത്തുമ്പോൽ അവളുടെ കണ്ണിൽനിന്നും പ്രേമവും ചുരത്തിയിരുന്നു. പാൽപ്പല്ലുകൾ പോലും ഉറയ്ക്കുന്നതിനു മുൻപ് തന്റെ കുഞ്ഞുങ്ങള്‍ തന്നിൽനിന്നകലുന്നത് സ്ഥിരമായപ്പോൾ പ്രസവം അവളുടെ ഉദ്യോഗമാണെന്ന് അവൾ തിരിച്ചറിഞ്ഞു. തന്റെ ഗർഭപാത്രത്തിന്റെ ചെറുപ്പമേ അവളുടെ ഉടയോനിലെ നിത്യതയ്ക്കുള്ളൂ എന്ന് അവൾ തിരിച്ചറിഞ്ഞു.
പുൽമേട്ടിൽനിന്ന് കൂട്ടിലേക്ക് നടക്കുംവഴി അങ്ങാടിയിലെ ഇറച്ചിക്കടയിൽ നിരന്നിരിക്കുന്ന ആട്ടിൻതലകളിൽ ഈച്ച പറക്കുന്ന- പുച്ഛം കലർന്ന ചിരികൾ മരിച്ചിരുന്നിരുന്നത് എന്നും അവളുടെ ശൂന്യവും അഗാധവുമായ തവിട്ടു കണ്‍കളില്‍ പതിഞ്ഞിരുന്നു.
ആരാച്ചാരുടെ കൺകളിലും വീതിയുള്ള കത്തിയുടെ മൂര്‍ച്ചയിലും ഉണങ്ങാനിട്ടിരുന്ന തുകലിന്റെ നാറ്റത്തിലും തന്റെ ഉടയോന്റെ മാംസദാഹമാണ് പ്രതിഫലിക്കുന്നതെന്നവളറിഞ്ഞിരുന്നു.
എന്നും രാവിലെ തന്റെ അകിട്ടിൽനിന്നും അവസാനതുള്ളി പാലിനൊപ്പം അല്പം ചോരകൂടി കറന്നെടുക്കുന്ന അവന്റെ കൈകളിൽ ആ മാംസദാഹത്തിന്റെ ശേഷിപ്പുകൾ കിടന്ന് മിടിച്ചിരുന്നു.
അപ്പോളെല്ലാം തവിട്ടുനിറമുള്ള ശൂന്യവും അഗാധവുമായ അവളുടെ കൺകൾ താഴ്വാരത്തെവിടെയോ അലയുന്ന തിളങ്ങുന്ന രണ്ട് കണ്ണുകളെ ധ്യാനിച്ചു.
താഴ്വാരത്തിന്റെ- സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളിൽനിന്നും വെളുമ്പിയെ സംരക്ഷിച്ച് ഉടയവനായ ഇടയൻ രോമത്തിൽ തീർത്ത കമ്പിളിയുടെ ചൂടിൽ അവളുടെ കൂടിനടുത്തുതന്നെ ചുരുണ്ടുകൂടി.

അയാളെ ഉണർത്താതെ വെളുമ്പിയാട് താരുണ്യം മുറ്റിയ ചലനങ്ങളോടെ അയാൾക്കുനേരെ തിരിഞ്ഞ് ശാന്തമായി ഈ വാക്കുകള്‍ ഇടയന്‍ കൊടുത്ത പ്ലാവിലയോടൊപ്പം ചവച്ചുതുപ്പി...
"അവന്റെ കൺകളിൽ മാംസദാഹമാണുള്ളതെന്നതില്‍ എനിക്ക് തെല്ലും സംശയമില്ല. പക്ഷെ നിന്നെപ്പോലെ എന്നില്‍നിന്നും അവൻ അതൊളിപ്പിച്ചുവയ്ക്കുന്നില്ല.
നാളെ ഞാൻ അവനിലേയ്ക്ക് നടന്നടുക്കുമ്പോൾ നീ കാരണം എനിക്കു ഭാരമായിമാറിയ എന്റെയീ ശരീരം അവനെനിക്ക് ഇല്ലാതാക്കിത്തരും. അവൻ എന്നെ കീഴ്പ്പെടുത്തുമ്പോൾ ഞാൻ കേവലം പരാജയപ്പെടുകമാത്രമേയുള്ളൂ....നിന്റെ മുന്നിലെന്നപോലെ അന്യാധീനപ്പെടുകയില്ല.
എന്നിലെ ഞാനെന്ന് ഞാൻ കരുതുന്ന എന്നിലേയ്ക്ക് പറക്കാൻ ഈ ശരീരം മാത്രമേ എനിക്ക് തടസ്സമായുള്ളൂ.

അവന്റെ കൂർത്ത പല്ലുകൾ എന്റെ മാംസത്തിൽ ആണ്ടിറങ്ങുമ്പോൾ എനിക്ക് ചിറകുകൾ മുളയ്ക്കും.
അവന്റെ പല്ലുകൾ തീരുന്നിടത്ത് എന്റെ ചിറകിന്റെ തൂവലുകൾ തുടങ്ങും. എന്റെ ചിറകടിയുടെ അലകളിൽ ഈ ജന്മം നീയെനിക്കുതന്ന ശൂന്യതയുടെ മുഴക്കം നിനക്കുകേൾക്കാം.
എന്നെങ്കിലുമൊരിക്കൽ എന്നെ നീ അറവുകാരനു കൈമാറുന്നതിൽപ്പോലും നിനക്ക് തെല്ലും പാപബോധമുണ്ടാവേണ്ടതില്ലായിരിക്കാം- നിന്റെ ലോകം, നിന്റെ സംരക്ഷണം അതിരിട്ട സ്വാര്‍ത്ഥതയുടെ ശുഷ്കിച്ച ലോകം...
ഞാൻ എങ്ങുമില്ലാത്ത ലോകം.
മാംസദാഹമിറ്റുന്ന കിറികളും കൂർത്ത പല്ലുകളുമായി കൊതിയോടെ എന്നിലേയ്ക്ക് പാഞ്ഞടുക്കുന്ന ആ ചെന്നായുടെ ക്രൗര്യത്തെ അതിശയിപ്പിച്ച് നാളെ ഞാന്‍ ലോകത്തിലെ പ്രണയമെല്ലാം ആറ്റിക്കുറുക്കിയ ഒരു പുഞ്ചിരി അവനു കൊടുക്കും.
ശരീരമെന്ന ഭാരമില്ലാതെ എന്നിലെ ഞാനെന്ന് ഞാൻ കരുതുന്ന എന്നിലേയ്ക്ക് ഞാന്‍ പറന്നടുക്കുമ്പോൾ നിന്റെ നഷ്ടബോധം എത്ര തുച്ഛവും ശുഷ്കവുമായിരിക്കുമെന്നത് മാത്രമായിരിക്കും എന്റെ വിഷമം.
എനിക്കുറപ്പാണ് വിശപ്പിനുമപ്പുറത്ത് വിരഹത്തിന്റെയൊരു കൊളുത്തെങ്കിലും ആ ചെന്നായുടെ വൃത്തികെട്ടതും ക്രൂരവും പാപപങ്കിലവുമെങ്കിലും- മിടിയ്ക്കുന്ന ഹൃദയത്തില്‍ ശേഷിപ്പിക്കാന്‍ എന്റെ പുഞ്ചിരിക്ക് കഴിയുമെന്ന്..."

Jul 26, 2012

ഒന്നും മിണ്ടാത്ത രഘു

രഘു ഒന്നും തന്നെ മിണ്ടാറില്ല.
പലരും പറയുന്ന പരാതിയാണിത്.
രഘുവിന്റെ അമ്മയും അതു പറയും “നീ കുഞ്ഞായിരുന്നപ്പോള്‍ എന്തുമാത്രം മിണ്ടുമായിരുന്നെന്നോ? വലുതായപ്പോള്‍ വലിയ ആളായ ഭാവമാണ് നിനക്കെപ്പൊഴും!”

രഘു ഓര്‍ത്തുനോക്കി...
സമയം പിന്നോ‍ട്ട് കൊണ്ടുപോകുന്ന ചുരുളുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. സമയം പിന്നോട്ടുപോകുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള ശബ്ദവും കേട്ടു.
ഇപ്പോള്‍ അവന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കയാണ്.
സിബ്ബിനുപകരം രണ്ട് ബട്ടണുകള്‍ വച്ച ചെറിയ മജന്ത നിക്കറും,
അവന്റെയുള്ളിലെ സംശയങ്ങള്‍ പോലെ നിറയെ നിറങ്ങളുള്ള പോളിസ്റ്ററിന്റെ ‘പരമ്പര‘ ഷര്‍ട്ടുമിട്ട് രഘു അമ്മയോടൊപ്പം എങ്ങോ ബസ്സില്‍ പോകയാണ്.
അവന്റെയൊപ്പം യാത്ര ചെയ്യുമ്പോള്‍ രഘുവിന്റെ അമ്മയ്ക്ക് എപ്പൊഴും ദേഷ്യമായിരുന്നു.
ഇതിന്റെ കാരണം അവന്റെ അമ്മ രഘുവിന്റെ ചേച്ചിയോട് പറയാറ്, രഘുവിന് യാത്ര ചെയ്യുമ്പോള്‍ എപ്പൊഴും ദേഷ്യമാണെന്നതായിരുന്നു.
 

ശരിയായിരിക്കണം... ഒരിക്കലും ദേഷ്യം വരില്ലാത്ത രഘുവിന്റെ ചേച്ചിക്കുപോലും യാത്രകള്‍ക്കിടയില്‍ അവനെ ശാസിക്കേണ്ടിവന്നിട്ടുണ്ട്.

രഘുവിനോട് ദേഷ്യപ്പെട്ട് മടുത്തിരിക്കുന്ന അമ്മയെ തോണ്ടി എപ്പൊഴും സംസാരിച്ചിരുന്ന രഘു ചോദിച്ചു...
“എന്തിനാണ് ബസ്സില്‍ പുകവലി പാടില്ലെന്ന് എഴുതിവച്ചിരിക്കുന്നത്?“


അമ്മ പറഞ്ഞു “സിഗരറ്റിലെ തീപ്പൊരിയെങ്ങാന്‍ വീണ് ബസ്സ് തീ പിടിക്കാതിരിക്കാന്‍.“


രഘുവിന് എന്തിനും സംശയമായിരുന്നു. എപ്പൊഴും സംസാരിക്കുമായിരുന്നതിനാല്‍ അവന്‍ തുടര്‍ന്ന് ചോദിച്ചു...
“പക്ഷെ ബസ്സ് ഓടിക്കുന്ന ഡ്രൈവറും കണ്ടക്ടറും കിളിയുമൊക്കെ പുകവലിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ? ബസ്സ് തീ പിടിച്ച് പോയാല്‍ അവര്‍ക്കായിരിക്കില്ലേ ഏറ്റവും വിഷമം?“


രഘു എപ്പൊഴും സംസാരിക്കുന്നതുകൊണ്ട് അവന്റെ അമ്മയ്ക്ക് എപ്പൊഴും ദേഷ്യം വരുമായിരുന്നു.
അമ്മ മറുപടി കൊടുത്തു... “ബസ്സില്‍ എവിടെയൊക്കെ തീപ്പൊരി വീണാലാണ് പ്രശ്നമില്ലാത്തതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതുനോക്കി സൂക്ഷിച്ചിട്ടാണ് അവര്‍ വലിക്കുക.“
രഘുവിന്റെ സംശയങ്ങള്‍ തീരാന്‍ ആ മറുപടി മതിയായിരുന്നു.

രഘുവിന്റെ അച്ഛനുമമ്മയും നല്ലൊരു സ്കൂളിലാണ് അവനെ അയച്ചത്.
ക്ലാസിലും നിറയെ ചോദ്യങ്ങള്‍ ചോദിച്ച രഘു വലുതാകുന്നതിനിടയിലെപ്പൊഴോ ഒരുപാട് സംഗതികള്‍ പഠിച്ച കൂടെ പുകവലിയുടെ ദോഷങ്ങളും പഠിച്ചു.
ഒരുപാട് സംഗതികള്‍ പഠിച്ചതോടെ, സംശയങ്ങള്‍ തീര്‍ന്നില്ലെങ്കിലും അവന്റെ ചോദ്യങ്ങള്‍ തീര്‍ന്നു വന്നു.

ഈയിടെയായി രഘുവിന്റെ അമ്മയ്ക്ക് ദേഷ്യം വരിക കുറവാണ്. എപ്പൊഴും വിഷമമാണ്.
എന്താണെന്നല്ലേ?
രഘു ഒന്നും തന്നെ മിണ്ടാറില്ല.



in english... here

Mar 14, 2012

നാഗം

കടുത്തുവരുന്ന വേനൽച്ചൂടിൽ പാടത്തിന്റെ ഓരം ചേർന്ന കുളത്തിൽ അത് കിടക്കയാണ്.
ഉഷ്ണം പകർന്നെടുക്കുന്ന കുളത്തിലെ പച്ചച്ചവെള്ളത്തിൽ.
ഉടലിൽനിന്ന് താപം അലിഞ്ഞുപോകുന്ന സുഖത്തിൽ മെല്ലെയൊന്നനങ്ങിയാല്‍ അതുകൊണ്ട് ഉഷ്ണം കൂടിയെങ്കിലോ എന്ന് കരുതിയാകണം, യാതൊരനക്കവുമില്ലാതെ...
തോട്ടത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർപ്പുരയുടെ അകത്തെവിടെയോ ഒരറ്റം കെട്ടി ഭദ്രമാക്കിയ- മറ്റേയറ്റം പച്ചച്ച വെള്ളത്തിനടിയിലെ ഫുട്‌വാൽവിൽ ബന്ധിച്ച കയറിൽ
ചുറ്റിപ്പിണഞ്ഞ്...
ആദ്യം ഞാൻ കണ്ടത് എന്നെ ഉറ്റുനോക്കുന്ന അതിന്റെ കൺകളാണ്!
പാമ്പ്!
തവിട്ടുനിറം, മേലാസകലം കറുപ്പ് കളം കളം ചിത്രപ്പണി. അനക്കമില്ല. സമാധി...

എന്താണ് പാമ്പ്?
വിയർപ്പിന് ദുർഗ്ഗന്ധം കൂടിത്തുടങ്ങിയ പ്രായത്ത് വഴുവഴുത്ത ഒരു ചൊറിച്ചിൽ പെരുവിരലിലൂടെ അരിച്ചരിച്ച് കയറ്റി സ്വകാര്യമായി അഭിമാനിക്കാവുന്ന പുതിയൊരു സന്തോഷം എന്നിൽ
പടർത്തിയത് പാമ്പാണ്.
പിന്നീടിങ്ങോട്ട്, പെൺമണമടിച്ചാൽ എന്റെ ശരീരമാസകലം- ജീവനില്ലാത്ത നഖങ്ങൾക്കും രോമങ്ങൾക്കുപോലുമടിയിലും പത്തിവിടർത്തി നൃത്തമാടുന്ന വഴുവഴുപ്പുള്ള ഉന്മാദത്തിന്
സര്‍പ്പത്തിന്റെ രൂപമാണ്.
സർപ്പസൗന്ദര്യത്തെ അറിഞ്ഞതില്‍പ്പിന്നെ ഉന്മാദം താങ്ങാനാകാതെവരുമ്പോള്‍, ഗത്യന്തരമില്ലാതെ, ഏകാന്തത്തിൽ നടത്തിവന്ന നാഗാരാധനകളുടെ അഭിഷേകതീർഥം
ഒഴുകിവന്നിരുന്ന ഓവിന്- ദംശനമേറ്റാൽ നിമിഷങ്ങൾക്കകം അതുകടന്നുചെല്ലുന്ന  രക്തധമനികളെപ്പോലും കരിച്ചുകളയാൻ പോന്ന വിഷം പേറുന്ന അണലിത്തലയുടെ ആകൃതിയാണ്!
നാഗാരാധനകളുടെ ഇടവേളനീളുമ്പോൾ അപശകുനസൂചകമായി സ്വപ്നദർശനം തരുന്ന ഉഗ്രമൂർത്തികൾ പറക്കും നാഗങ്ങളാണ്.
തടിച്ച ഉടലും, നേർത്ത വാലും, വലിയ വായും, നീണ്ട മുടിയുമുള്ള- ഇഴയാൻ പോലും ബുദ്ധിമുട്ടുന്ന പറക്കും നാഗങ്ങൾ.
നാഗത്തിന്റെ ഇഴച്ചിൽ എത്ര വികാരതീവ്രം! ഓരോ കോശവും ഭൂമിയിൽ ഉരച്ചുരച്ച് തൊട്ടും തൊടീച്ചും അറിഞ്ഞ് ഇഴഞ്ഞ് പുളഞ്ഞ് അലിഞ്ഞ്! സ്പർശനസുഖത്തിന്റെ പാരമ്യതയിൽ ജീവിക്കുന്ന ദിവ്യജീവികൾ...
സ്വപ്നദർശനത്തിന് ഭാഗ്യം കിട്ടുന്ന ഉറക്കങ്ങളുടെ ഒടുവില്‍ കിടപ്പുമുറിയില്‍ തങ്ങിനിൽക്കുക പാമ്പ് കൊത്തിക്കളയുന്ന വിഷത്തിന്റെ ഗന്ധമാണ്.
കപ്പക്കിഴങ്ങ് വാട്ടിയ മണം. കുറ്റിക്കാടുകളിൽ സന്ധ്യക്ക് ഉയരുന്ന മണം...
കടിച്ചുകൊല്ലാൻ നാളുകളോളം ഇരയെ കിട്ടാതെ വിഷം തലയിൽ കെട്ടിക്കിടന്ന് ആ ഉന്മാദം
താങ്ങാനാകാതെ നാഗം കണ്ണിൽക്കണ്ട കരിങ്കല്ലിനെ ആഞ്ഞുകൊത്തും. ആ വിഷത്തിൽ കരിങ്കല്ല് അലിയുമോ?
ആ കല്ല് പൊടിഞ്ഞുണ്ടാകുന്ന മണ്ണ് വിഷമയമാകില്ല, തീർച്ച. എത്രയോ തലമുറകൾക്ക് പകർന്നുപയോഗിക്കാൻ പോന്ന ശക്തിയുള്ള വിത്തുകളെ വിരിയിക്കാൻ വീര്യമുണ്ടാകും ആ
മണ്ണിന്. ആ മണ്ണിൽ തളിർത്ത ചെടികളിലെ പൂക്കളിൽ ഇണചേരാൻ തേനീച്ചകൾ മത്സരിച്ചേക്കും!

കാട്ടുപൂക്കളുടെ കടുത്ത മണമുള്ള കാവിനുള്ളില്‍ ഒറ്റത്തിരിയിട്ട എള്ളെണ്ണവിളക്കിന്റെ മുന്നിൽ നിരനിരയായിരിക്കുന്ന മഞ്ഞളണിഞ്ഞ നാഗരാജന്മാരെ നോക്കി കൈകൂപ്പി
നില്‍ക്കുമ്പോൾ അറിയാതെ മേലാസകലം വാരിവിതറുന്ന രോമാഞ്ചത്തിന് കാവിലെ ഇളംകാറ്റിനൊപ്പം എന്നിൽ വളരുന്ന കരിനാഗത്തിന്റെയും അകമ്പടിയുണ്ടാകാറുണ്ട്!
ആ നിൽപ്പിൽ മൂന്നും അഞ്ചും തലകളുള്ള നാഗരാജന്മാരെ നോക്കി ഉന്മാദം തുളുമ്പുന്ന കണ്ണീരോടെ അറിയാതെ തന്നെ ഞാന്‍ വിളിച്ചുപോകാറുണ്ട്... "ദൈവമേ... “
നേർത്ത വാലും, തടിച്ച ഉടലും, കൂർത്തുവരുന്ന തലയും, ഇളകിമാറുന്ന ചർമ്മവും, പകയോടെ വിഷം കാത്തുവയ്ക്കുന്ന വീര്യവുമുള്ള കരിനാഗങ്ങൾ!
അലസമായിരിക്കുമ്പോള്‍ ഇഴഞ്ഞിഴഞ്ഞു നടക്കയും ഉന്മാദമൂര്‍ച്ഛയില്‍ ഉറഞ്ഞ് നിവര്‍ന്ന് തലയുയര്‍ത്തിയാടി മുന്നിലുള്ള എന്തിനെയും കരിച്ചുകളയാന്‍ പോന്ന വീര്യമുള്ള വിഷം ധൂര്‍ത്തടിച്ച് ചീറ്റിത്തെറിപ്പിക്കയും ചെയ്യുന്ന ശക്തിയുടെ, കഴിവിന്റെ, വീര്യത്തിന്റെ, യോഗത്തിന്റെ ഭൂമിയിലെ ചിഹ്നങ്ങള്‍!

തൊടിയുടെ അങ്ങേയറ്റത്ത് സഹായിയോടൊപ്പം തെങ്ങിന്‍‌തൈക്ക് കുഴിയെടുക്കുന്ന വല്യച്ഛനോട് പാമ്പിനെ കണ്ടത് പറയാൻ പോകുമ്പോൾ മനസ്സിൽ ഭയം-ആരാധന-ആവേശം-ഉന്മാദം!
ആ ഉന്മാദത്തിന്റെ കേളികൊട്ടിൽ എന്നിൽ വളരുന്ന കരിനാഗവുമുണർന്നിരുന്നു ... എന്റെ ദൈവത്തെ ദർശിച്ച ഞെട്ടലിൽ.

വല്യച്ഛനും സഹായിയും ഉടൻ കുളത്തിനടുത്തേക്ക് പാഞ്ഞു. ഞാനുമെടുത്തു ഒരു പേരപ്പത്തൽ... ഭയംകലർന്ന ആനന്ദം നിറഞ്ഞ് തളരാൻ വെമ്പുന്ന ശരീരത്തിന് ഒരു താങ്ങാക്കാൻ!
കയറിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു നാഗത്താൻ... വേദാന്തിയെങ്കിൽ ഒരു പ്രഭാഷണത്തിനുള്ള വകയായി.
പാമ്പെന്നു തെറ്റിധരിച്ച് കയറിനെ ഭയക്കുന്ന അജ്ഞാനിയുടെ കഥ! പാമ്പെന്ന മായ. പാമ്പ് ഉണ്ടായത് പേടിച്ചവന്റെ മനസ്സിൽ മാത്രം. യഥാർഥത്തിലുള്ളത് കയർ... കയർ മാത്രം!
കയറിൽ പിണഞ്ഞുകിടക്കുന്ന പാമ്പിനെക്കണ്ടിട്ടും പാമ്പ് മായയെന്നും കയർ മാത്രം സത്യമെന്നും കരുതുന്ന വേദാന്തിയെ ആ പാമ്പ് കടിച്ചാൽ അയാൾക്ക് വിഷമേൽക്കാതെ പോകുമായിരിക്കുമോ?

പതിനായിരം തിളക്കുന്നചിന്തകളെ താലോലിച്ച്, പേരപ്പത്തലിൽ താടിചേർത്ത് നഖം കടിച്ച് ഞാൻ കാഴ്ച്ച കണ്ടുനിന്നു.
പത്തിവിടർത്തുമോ എന്റെ നാഗം? അതിന്റെ ഫണത്തിൽ എന്ത് ചിഹ്നമാവും? നിവർന്ന് നിന്ന് കണ്ണിലേക്ക് വിഷമൂതുന്ന നാഗമാണോ ഇത്? അതോ കലി വന്ന് കയറിയാല്‍ വാൽ പോലും വിറയ്ക്കുന്ന നാഗമോ? ഇപ്പോൾ അലസമായി നിര്‍ജ്ജീവമായിരിക്കുന്ന, എന്നെത്തന്നെ ഉറ്റുനോക്കിയിരുന്ന ആ കൺകളിൽ ക്രോധത്തിന്റെ കൊടുംകാറ്റുയരുന്നതുകാണാൻ ഞാൻ നിമിഷമെണ്ണി കാത്തുനിന്നു.
അദ്ഭുതമെന്നുവേണം പറയാൻ വിഷാദഛവി കലർന്ന ആ കൺകളിലെവിടെയോ ഒരു മിന്നായം പോലെ ഞാൻ എന്നെ കണ്ടിരുന്നു!

"ഇത് നീർക്കോലിയല്ലേ... വെറും നീർക്കോലി!"
"കൊല്ലണോ സാറേ?"
"വേണം, ഇല്ലെങ്കിൽ ശല്യം ഫുട്‌വാൽവിൽ ചുറ്റിപ്പിണയും"

വല്യച്ഛന്റെ കൈയ്യിലിരുന്ന വടി വായുവിൽ ഉയർന്ന് താഴ്ന്നു. അത് പുറപ്പെടുവിച്ച ഹുംകാരത്തിന് തീർച്ചയായും ഒരു സർപ്പസീൽക്കാരത്തിന്റെ ഗാംഭീര്യത്തിന്റെ ഛായ പോലുമില്ലായിരുന്നു.
എന്നിട്ടും ആ അടി ... ഒറ്റയടി മാത്രം മതിയായിരുന്നു എന്റെ ആത്മാവിനെ കവർന്നെടുത്ത ആ നാഗത്തിന്റെ കഥ കഴിയാൻ!
അതാ എന്റെ ആരാധനാമൂർത്തി ചലനമറ്റ് വല്യച്ഛന്റെ വടിയുടെ തുമ്പിൽ.
നോക്കാതെ തന്നെ എനിക്ക് കാണാൻ കഴിഞ്ഞു, അടികൊണ്ട് കലങ്ങിയ ആ കൺകളിലെ ശൂന്യത. ഒരു പരാതിയും പറയാതെ അടിക്ക് കീഴടങ്ങുന്ന ആ കൺകളിലെ തണുപ്പ് അല്പം മുൻപ് എന്നിൽ നിന്ന് അതിന് പകർന്നുകിട്ടിയതാണോ എന്നുപോലും ഞാൻ സംശയിച്ചു! 
ഒരുപക്ഷേ തന്റെ കണ്ണീർ കഴുകിക്കളയാനാവും അത് ആ കുളത്തിൽ വന്നത്!
തെങ്ങിൻ ചുവട്ടിലേക്ക് തോണ്ടിയിട്ട് വല്യച്ഛൻ അതിന്റെ തലയ്ക്ക് ഒന്നുകൂടി അടിച്ചു.
'അത്' വിറച്ചുവിറച്ച് തലപൊക്കി, എന്തോ പറയാനെന്നവണ്ണം വാ പൊളിച്ചു, ചീറ്റിയില്ല, പത്തിവിടർത്തി ആടിയില്ല, നാലുപല്ലുകളും ഇരട്ടനാവും കറുത്ത വായും കാട്ടി നിവർന്ന് നിന്നില്ല,...
ഇടറിയിടറി, വെട്ടിവിറച്ച് തലതാഴ്ത്തി.
നീർക്കോലി, വെറും നീർക്കോലി.

എന്നിൽ വളരുന്ന കരിനാഗം മണ്ണിരയെപ്പോലെ ഉള്ളിലുള്ളിൽ ഒളിച്ചു.
ഇങ്ങനെയും നാഗമുണ്ട്... ഒരു പത്തലിന്റെ വീശലിൽ യാതൊരു പ്രതിഷേധവുമില്ലാതെ തലചിതറിത്തെറിക്കുന്നവ.
വഴുവഴുത്ത കറുത്ത സൗന്ദര്യമില്ലാത്തവ.
ഇഴഞ്ഞിഴഞ്ഞ്, മെല്ലെ നിവർന്ന്, ആടിയാടി, വിഷം ചീറ്റാൻ ധൈര്യമില്ലാത്തവ... ശേഷിയില്ലാത്തവ... യോഗമില്ലാത്തവ.
പാടത്തേക്ക് തോണ്ടിയിട്ട നീർക്കോലി പെരുവിരലിന്റെ തുഞ്ചത്തുകൂടി എന്നിലേക്ക്, നട്ടെല്ലുവഴി എന്റെ കണ്ണിലേക്ക് അരിച്ചുകയറുമെന്ന് ഞാൻ ഭയന്നു.

തിരികെ നടക്കുമ്പോൾ വല്യച്ഛന്റെ സഹായി പറഞ്ഞു...
"ഇതൊന്നുമല്ല സാറേ, പേടിക്കേണ്ട സാധനങ്ങൾ ഇവിടെ വേണ്ടുവോളമുണ്ട്. ഇന്നാള് ഞാൻ പുല്ലുമുറിച്ചോണ്ടുനിന്നപ്പോൾ അറിയാതെ ഒന്നിന്റെ കുറച്ച് ഇറച്ചിയുംകൂടി മുറിച്ചെടുത്തതാ...
എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു. പുല്ലിന്റെ അതേ നിറവും!"

"എനിക്കറിയാവുന്നതല്ലേ പിന്നെ, കഴിഞ്ഞ ദിവസം റബ്ബർ വെട്ടാൻ ചെന്നപ്പോൾ ഒരുത്തനങ്ങനെ ആടിയാടി ചീറ്റി കലിതുള്ളി നിൽക്കുന്നു... എന്റെ കൈയ്യിലാണെങ്കിൽ വടിയുമില്ല.
ഒരു വിധം കഴിച്ചിലായെന്നു പറഞ്ഞാൽ മതിയല്ലോ"
ഈ വീരനാഗകഥകൾക്കൊന്നും എന്നിൽ വളരുന്ന കരിനാഗത്തെ തേടിപ്പിടിക്കാനായില്ല!  കാരണം അവൻ ഒറ്റയടിക്ക് തലതകരുന്ന നീർക്കോലിയെ തിരയുകയായിരുന്നു...

വീട്ടിൽനിന്നും വായനശാലയിലേയ്ക്ക് ഒരു കിലോമീറ്റർ നടക്കണം. സന്ധ്യയ്ക്കാണ് ഇറങ്ങിയത്. ഒരുവശം കൈതയും, മറുവശം പാടവും, ഓരംചേര്‍ന്ന് തെളിവെള്ളമൊഴുകുന്ന തോടുമുള്ള വഴി. ഉഷ്ണകാലം. കാമാതുരനെന്ന് പേരുകേട്ട ശോഷിച്ച ചന്ദ്രന്റെ അരണ്ടവെളിച്ചം മാത്രം. കുഞ്ഞുന്നാൾ മുതൽ നടക്കുന്ന വഴി. ഒരിക്കലും അവിടെ വച്ച് ദർശനം കിട്ടിയിട്ടുള്ളതല്ല...
പതിവുപോലെ മനസ്സിനെ അലയാൻ വിട്ട് അലസമായ കാൽവൈപ്പുകളോടെ നടന്നു. ഒരടിമുന്നിൽ.... അതാ.
ഇനിയും ചൂടുവിട്ടിട്ടില്ലാത്ത ടാർ റോഡിനു കുറുകേ...റോഡിനു ചെരിഞ്ഞ്... കാറ്റത്ത് പറക്കുന്ന കൊടി പോലെ, ദേഹത്തൊഴുകിക്കിടന്ന മാംസപേശികളിൽ ഒരുന്മാദനൃത്തിന്റെ ചുവടുകൾ വിരിയിച്ച്...
നാഗം!

എന്നിൽ വളരുന്ന കരിനാഗം എവിടെനിന്നെന്നറിയില്ല- തലയുയർത്തി,
ചതഞ്ഞ - അടിഭാഗം വെളുത്ത മറ്റൊരു പാമ്പിൻ തല പിറകേയും...

ഉറപ്പാണ്... തലയടിച്ചുചിതറിച്ച് നോക്കേണ്ടകാര്യമില്ല...

എന്നിട്ടും വടിയെടുത്തു, ഉന്നം പിടിച്ചു, ഓങ്ങിയടിച്ചു...

തെറ്റിയില്ല... നീർക്കോലി തന്നെ, വെറും നീർക്കോലി!

Apr 22, 2010

ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

ഗ്രാമത്തിന്റെ ഐശ്വര്യമാണാ ക്ഷേത്രം.
നാട്ടുകാരുടെ ഏത് ദുഃഖവും അനുതാപത്തോടെയും ക്ഷമയോടെയും കേൾക്കുന്ന ഭഗവതി എല്ലാവർക്കും ഒരത്താണിയാണ്.
പുറം നാട്ടിലും ഭഗവതിയുടെ പെരുമയേറിയപ്പോൾ അമ്പലവും അഭിവൃദ്ധി കൈക്കൊണ്ടു. ഇപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ ജനകീയ സമിതിയുണ്ട്.
അമ്പലങ്ങളിലിരിക്കുന്ന ഭഗവതിമാർ നഗ്നരാണെന്നു നാടൊട്ടുക്ക് കൂവിയവർ വരെ, മൂന്നു കുറിയുമിട്ട് കമ്മറ്റി ചെയർമാനും സെക്രട്ടറിയുമൊക്കെയായി. എല്ലാമറിയുന്ന ഭഗവതി ഉള്ളിൽ ചിരിയ്ക്ക മാത്രം ചെയ്തു. എല്ലാം മക്കളല്ലേ! ആ‍ വിചാരം മക്കൾക്കില്ലെങ്കിലും...

നാളുകൾ കൊഴിഞ്ഞു... അങ്ങനെയിരിക്കെയാണ് മക്കൾക്കൊരുഗതിയും-പരഗതിയും കിട്ടാതെ വിഷമിച്ച് വിധവയായ കാർത്യായനിയമ്മ സർവ്വവും, തന്റെ മക്കളുടെ ഭാവിയെയും അമ്മയുടെ കാൽക്കീഴിൽ വച്ച്, അമ്പലപ്പറമ്പിലെ മൂവാണ്ടൻ‌മാവിൽ ജീവിതമൊടുക്കിയത്.
അന്നു കാഴ്ച്ചകൾ കാണാൻ അമ്പലത്തിൽ വലിയ തിരക്കായിരുന്നു.
നേദ്യത്തിനു പായസം കൊണ്ടുവച്ചിട്ടു പോയ പൂജാരിയെ കാണാനില്ല. ഭഗവതിയ്ക്ക് പരിഭ്രമമായി...
സമയം തെറ്റിയാൽ ദോഷമാണ്. ഓരോന്നിനും അതിന്റേതായ സമയം.
പൂ വിരിയാനൊരു സമയം-ശ്വാസമടങ്ങാനൊരുസമയം-ജയിക്കാനൊരുസമയം-അജ്ഞതയ്ക്കൊരു സമയം-അടിമപ്പെടാനൊരു സമയം. അതുപോലെ നടയടയ്ക്കാനും ഒരു സമയം!
താഴെ കൽ‌പ്പടവുകൾക്കുതാഴെ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ഭഗവതി തലയെത്തിച്ചു നോക്കി. 
പൂജാരിയും, മാറിനിന്ന് കാഴ്ച്ചകൾ കണ്ട് രസിച്ചു നിൽക്കയാണ്.
എല്ലാവർക്കും ബുദ്ധിമുട്ടു വരുമ്പോൾ “എന്റെ ഭഗവതിയേ” എന്നു വിളിച്ചാൽ മതി... എന്നാൽ തനിക്കൊരു ആവശ്യം വന്നാലോ!!!!
ഭഗവതിക്ക് ദേഷ്യം വന്നു...
ഒരു ദുഃശകുനം കാണിച്ച് ഭഗവതി പൂജാരിയെ മടക്കിവിളിപ്പിച്ചു. നേദ്യം ‘വഴിപാടു‘ നടത്തി വേഗം  നടയടച്ച് പൂജാരി കാഴ്ച്ചകൾ തുടർന്നു കാണാൻ തിരിച്ചുപോയി.
ഭഗവതിയോർത്തു: “ഭാഗ്യം, ഒന്നുമില്ലെങ്കിലും ഇനി കുറച്ചു നേരം സ്വസ്ഥമായിരിക്കാമല്ലോ.“

നടയടച്ചപ്പോൾ ഭഗവതി പതിയെ പീഠത്തിൽ നിന്നിറങ്ങി ശ്രീകോവിലിനുള്ളിൽ ഉലാത്താൻ തുടങ്ങി.... മനസ്സ് അസ്വസ്ഥമാണ്. ഇന്നു മരിച്ച
കാർത്യായനിയമ്മയെ ഭഗവതിയ്ക്ക് നന്നായറിയാം. തലയിൽ വര ഇന്നു വരെ ജീവിക്കാനേയുള്ളു, പൂർവ്വജന്മത്തെ സഞ്ചിതപാപഭാരം കൊണ്ട് അതിനു മാർഗ്ഗം ഇങ്ങനെ കടുത്തതുമായി... ശിവ ശിവ!
മക്കളിൽ കൂടുംബം നോക്കിനടത്തേണ്ടവൻ കമ്പനികൂടലും കറക്കവുമായി വീട്ടിൽ കയറാറുതന്നെയില്ല! മൂത്ത മകളാണെങ്കിൽ മാറാത്ത ഏതോ ഒരസുഖക്കാരിയാണ്. കാർത്യായനിയമ്മയ്ക്ക് വെറുതെ പ്രാർത്ഥിച്ചാൽ മതി. രണ്ട് മക്കളും ഇനിയുമെത്രയോ അനുഭവിക്കാനിരിക്കുന്നെന്ന് ഭഗവതിയ്ക്കല്ലേ അറിയൂ. അങ്ങനെ നോക്കുമ്പോൾ കാർത്യായനിയമ്മ ഭാഗ്യവതിയാണ്. പ്രാണവായു മായുന്ന നിമിഷങ്ങളിൽ, എല്ലാം ശരിയായേക്കുമെന്ന ചെറിയൊരു പ്രതീഷയെങ്കിലും അവർക്കുണ്ടായിരുന്നിരിക്കും.

പിറ്റേന്ന് പതിവില്ലാതെ അമ്പലക്കമ്മറ്റി ഓഫീസിൽനിന്നും പുകയുയരുന്നതെന്താണെന്നു നോക്കിയ ഭഗവതി ചിരിച്ചുപോയി. പത്തുപതിനഞ്ചുപേർ കമ്മറ്റി കൂടി വട്ടമിരുന്ന് ദിനേശ് ബീഡിയുടെ ‘വാലിഡേഷൻ ടെസ്റ്റ്‘ നടത്തുകയാണ്. മുദ്രാവാക്യം വിളിച്ചു തഴമ്പുവീണ ശബ്ദത്തോടെ സെക്രട്ടറി പറഞ്ഞു.
“ഇനിയിപ്പോ പുണ്യാഹം നടത്തണ്ടേ. അതിന്റെ ചിലവു ഭഗവതീടെ കൈയ്യീന്നുതന്നെ മുടക്കിക്കുന്നത് പാപമാണ്. അപ്പോ ഈ പാപം ചെയ്തു അമ്പലം അശുദ്ധമാക്കിയ കാർത്യായനിയമ്മയുടെ വീട്ടുകാരിൽ നിന്നു തന്നെ ഇതിനുള്ള തുക വസൂലാക്കണം”
നേതാക്കളെ ചോദ്യം ചെയ്തു ശീലിച്ചിട്ടില്ലാത്ത കമ്മറ്റിക്കാർ സമ്മതം മൂളി.
കമ്മറ്റിയിലെ പ്രായം ചെന്നൊരാൾ മാത്രം പറഞ്ഞു, “ഏടോ സെക്രട്ടറീ, ദാരിദ്ര്യം കാരണമാ അവർ തൂങ്ങിയതെന്നു നമ്മൾക്കൊക്കെ അറിയാം. അപ്പോപ്പിന്നെ പുണ്യാഹത്തിന്റെ ചിലവുംകൂടി അവരോടു തട്ടിപ്പറിച്ചാൽ ഭഗവതി സഹിക്വോ? ഇതെല്ലാം കണ്ടോണ്ടും കേട്ടോണ്ടും മോളിലൊരാളിരിപ്പില്ലേ?”
ഇതും പറഞ്ഞ് കൈകൂപ്പി അമ്പലത്തിലേക്കു നോക്കിയ അയാൾ ചുവന്ന പട്ടിന്റെ ഒരു നിഴലാടം മുകളിൽ ശ്രീകോവിലിനു മുന്നിലത്തെ മതിലിനരുകിൽ കണ്ട് പരിഭ്രമിച്ചു. “പ്രായമേറിയപ്പോൾ കണ്ണുകളും കളിപ്പിക്കുകയാണോ ഭഗവതീ!“ അയാളോർത്തു.
സെക്രട്ടറിയുടെ അണികളുടെ പ്രതിഷേധത്തിന്റെ കുത്തൊഴുക്കിൽ അയാളുടെ വാക്കുകൾ അസ്തിത്വം തിരഞ്ഞു...
എല്ലാം കേട്ടുകൊണ്ട് ശ്രീകോവിലിനു മുന്നിലെ കരിങ്കൽ തൂണിനരുകിൽ തണലുപറ്റി നിന്ന ഭഗവതിയോർത്തു...
“എന്തൊരു വിരോധാഭാസം. എന്നെക്കൊണ്ട് കാർത്യായനിയമ്മയെ കാര്യമായൊന്നും സഹായിക്കാൻ കഴിഞ്ഞില്ല. ഇവരെല്ലാംകൂടി ഈ കടും ദ്രോഹം ചെയ്യുന്നതാണെങ്കിൽ തടയാനും കഴിയുന്നില്ലല്ലോ! ഈ വിശുദ്ധസമിതിക്കാർ വല്ലപ്പോഴും തന്റെയടുക്കലേയ്ക്ക് തിരിഞ്ഞു കയറുമായിരുന്നെങ്കിൽ അപ്പോൾ  ഇവര്‍ക്ക് - ചെയ്യേണ്ടതെന്തെന്ന് പറഞ്ഞു മനസിലാക്കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം!
ഭണ്ണ്ഡാരം നിറഞ്ഞോ എന്നു മാത്രം ഇവറ്റകൾക്ക് ദിവ്യദൃഷ്ടിപോലെ അറിയാം... അന്നു മാത്രമാണ് ഈ തമ്പുരാക്കന്മാർ ചുറ്റമ്പലത്തിനകത്തേക്ക് കയറുക.. അതും പൂജയെല്ലാം കഴിയുമ്പോൾ, അപ്പോപ്പിന്നെ ശുദ്ധവും വൃത്തിയും നോക്കണ്ടല്ലോ... കലികാലവൈഭവം!“

ഭഗവതിയുടെ വാലിട്ടെഴുതിയ മനോഹരമായ കണ്ണുകൾ നിറഞ്ഞൊഴുകി...
കണ്മഷി ഭഗവതിയുടെ മുഖത്ത് സറിയലിസ്റ്റിക് ചിത്രങ്ങൾ വരച്ചു.
കണ്ണുനീർ തുടച്ചപ്പോൾ ഭഗവതിയുടെ കൈവളകൾ വെറുതെ ചിരിച്ചു.
ശ്രീകോവിലിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു ക്ഷീണം ഭഗവതിയുടെ ശരീരത്തെ വലച്ചു.

കാർത്യായനിയമ്മയുടെ മക്കളിൽനിന്നും കമ്മറ്റിക്കാർ ബലമായി പുണ്യാഹച്ചെലവ് പിടിച്ചെടുത്തു. കമ്മറ്റിയുടെ പ്രവർത്തനവിജയത്തിൽ എല്ലാവരും ആഹ്ലാദിച്ചു.ദീർഘദർശിയായ സെക്രട്ടറി മുൻ‌കൈയ്യെടുത്ത് അന്നുമുതൽ അമ്പലമുറ്റത്ത് പുതിയൊരു ചുവപ്പ് ബോർഡ് തൂക്കി...
“ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: ക്ഷേത്രപരിസരത്ത് ആത്മഹത്യ ചെയ്യുന്നവരുടെ മക്കളിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നോ പുണ്യാഹത്തിന്റെ ചെലവ് പിരിച്ചെടുക്കുന്നതാണ്“.
ആത്മഹത്യ ചെയ്യുന്നവർക്ക്, മരണശേഷമുള്ളതിനെക്കാൾ മരണത്തിനു മുൻപുള്ള വിഷയങ്ങളാണ് കൂടുതൽ പ്രശ്നമെന്ന്‍  ഒരാള്‍ക്ക് മനസ്സിലാക്കാന്‍, അയാള്‍ ആത്മഹത്യചെയ്തുതന്നെ നോക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ... എങ്കിലും ഒരൊറ്റ കമ്മറ്റിക്കാരനും അത് മനസ്സിലാക്കാനുള്ള സാമാന്യബോധമുണ്ടായില്ല. അതുകൊണ്ട് ആ ബോർഡ്,  വായിക്കുന്ന ഭക്തജനങ്ങളുടെ അസ്വസ്ഥതയ്ക്ക് കാരണമായി  അവിടെത്തന്നെ കിടന്നു!

അമ്പലമുറ്റത്തെ ഈ ബോർഡ് വായിച്ച അന്നു മുതൽ അയ്യപ്പേട്ടൻ വല്ലാത്ത ആലോചനയിലാണ്. അയ്യപ്പേട്ടന്റെ കാര്യവും കഷ്ടമാണ്. മകളുടെ കല്യാണം നടത്താൻ സ്വത്ത് ഭാഗം വച്ചു. മകളുടെ ഓഹരി റൊക്കം കൊടുത്തു കല്യാണം നടത്തി. തന്നെ നോക്കേണ്ട മകന്റെ പേരിൽ അവന്റെ ഓഹരിയ്ക്കു പുറമേ വീടും കൂടി എഴുതിവച്ചു, അങ്ങനെ മകന്റെ സംരക്ഷണയിലായി.
കൊച്ചുമക്കളെയും കളിപ്പിച്ച് വാർധക്യം കഴിക്കുന്ന മധുരതരമായ ദിവാസ്വപ്നങ്ങളുടെ പരിലാളനയിൽ അയാൾ കഴിഞ്ഞുവന്നു.
മകൻ ഇംഗ്ലണ്ടിലെ ഒരു നേഴ്സത്തിയെ കെട്ടി വിദേശത്തിനു പോയി. വിസയ്ക്ക് കെട്ടി വക്കാൻ വീടു വിൽക്കുന്ന കാര്യം തന്നെക്കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടീയ്ക്കാൻ മകൻ വന്നപ്പോളാണറിഞ്ഞത്. 
അങ്ങനെ ആർക്കും വേണ്ടാതെ കടത്തിണ്ണയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഈ ബോർഡ് പ്രകാരം തന്റെ അന്ത്യം ഈ അമ്പലമുറ്റത്തായാല്‍, പുണ്യാഹം നടത്താനുള്ള കാശെങ്കിലും അവർ പുത്രന്റെ കൈയ്യിൽ നിന്നു വാങ്ങിക്കോളും. കമ്മറ്റിക്കാർ ഈവക കാര്യത്തിലൊക്കെ നല്ല ഉശിരുള്ളവരാ... അയ്യപ്പേട്ടനോർത്തു.
തന്റെ പുത്രന്റെ വിലാസം എഴുതിയ തുണ്ടുകടലാസ് അയാൾ മനഃപ്പൂർവ്വമാണ് കീശയിലിട്ടത്. ഈ പാഴ് ജന്മം ഒടുങ്ങുന്നതിനു മുൻപ് മകനോട്‌ ഇങ്ങനെയെങ്കിലും ഒരു പ്രതികാരം ചെയ്യാനായല്ലോ എന്ന കൃതാർത്ഥതയോടെ അയാൾ കടം വാങ്ങിയ ഒരു മുടി കയറുമായി ഭഗവതിയുടെ അമ്പലമിരിക്കുന്ന മലയുടെ കല്ലു നിറഞ്ഞ വഴി കയറി.
മനസ്സിന് എത്രയോ നാളുകൾ മുൻപു നഷ്ടപ്പെട്ട ഒരു ശാന്തത അയ്യപ്പേട്ടൻ അനുഭവിച്ചു.
ചിന്തകൾ ഒന്നൊന്നായി അലിഞ്ഞലിഞ്ഞ് തന്റെ മനസ്സിന്റെ അടിത്തട്ട്, കലക്കൽ മാറിവരുന്ന വെള്ളത്തിലൂടെയെന്നപോലെ അയാൾ കണ്ടു. കുന്നിനു നേരേ നോക്കി അയ്യപ്പേട്ടൻ പറഞ്ഞു: “എന്റെ അമ്മേ, ഞാനിതാ വേഗം വരുന്നു...“ അതു പറയുമ്പോൾ ഓരോ വാക്കിന്റെയും കനം അയാളറിഞ്ഞു.
വൈവസ്വതന്റെ പുറപ്പാടറിഞ്ഞ് കാലൻ കോഴി കുന്നിന്റെ മറുഭാഗത്തെവിടെയോനിന്ന്‌ ഉറക്കെ കരഞ്ഞു...
വഴിയിൽ കാലിടറിയപ്പോൾ അയാൾ അറിയാതെ വിളിച്ചു... “അമ്മേ ഭഗവതീ, രക്ഷിക്കണേ!“

പണ്ട് അമ്പലമുറ്റത്ത് ആ ചുവന്ന ബോർഡ് തൂങ്ങിയപ്പോൾ മാഞ്ഞ, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി - അയ്യപ്പേട്ടന്റെ ആ വിളികേട്ടപ്പോൾ തിരിച്ചെത്തി. എല്ലാം മറന്ന് ഭഗവതി പുഞ്ചിരിച്ചു.. എല്ലാമറിയുന്ന നിറപുഞ്ചിരി.
അതിന്റെ പ്രകാശത്തിൽ കുന്നിനു താഴെയുള്ള നെൽ‌പ്പാടങ്ങളിൽ രോമാഞ്ചം വാരിവിതറി!
ഭഗവതിയുടെ മനസ്സിൽ ഘനീഭവിച്ചു നിന്ന ദുഃഖം ഒരിളംകാറ്റായി കുന്നിലെ കശുമാവിൻ‌തോപ്പിലൊളിച്ചു.
കാർമേഘങ്ങൾക്കു പിന്നിലൊളിച്ച പൌർണ്ണമി, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി പോലെ, കുന്നിനു മീതേ-കാർത്യായനിയമ്മയുടെ ഇനിയും വിലയം പ്രാപിക്കാത ഓർമ്മകൾക്കു മീതേ-അയ്യപ്പേട്ടന്റെ കിതപ്പാർന്ന കാലടികൾക്കുമീതേ-കാറ്റിലാടിയുലഞ്ഞ ആ ചുവന്ന ബോർഡിനുമീതേ തെളിഞ്ഞുനിന്നു...