Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Jun 9, 2017

ദുഃഖസിംഹാസനം

ഒന്നാം ക്ലാസ്സിൽ കല്ലിൽ സ്കൂളിൽ ചേരുന്ന സമയത്ത് അമ്മ അതേ സ്ക്കൂളിൽ 
പഠിപ്പിക്കുന്നതുകൊണ്ട് "ടീച്ചറുടെ മകൻ" എന്ന വെറുക്കപ്പെട്ട പ്രതിച്ഛായയുണ്ട്.
"വരേണ്യരായ" പഠിപ്പിസ്റ്റുകൾ മാത്രമേ കൂട്ടു കൂടൂ.
കളിക്കാൻ പോകാതെയും കറങ്ങിനടക്കാതെയും പഠിച്ച് മാർക്ക് മേടിച്ച് കിട്ടുന്ന 
അനുഭൂതിക്ക് അതിനുവേണ്ടി നഷ്ടപ്പെടുത്തിയ രസങ്ങളുടെ വിടവു നികത്താനുള്ള 
ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചോളണമായിരുന്നു. 
വിടവുകൾ നികന്നില്ലെങ്കിലും വെറുതെ ഭാവിച്ചു... നിറയെ മാർക്കുണ്ട്... 
ഹായ്... വേറൊന്നും പ്രശ്നമല്ല. 

അപ്പൊളും അന്വേഷിന്റെയത്ര* മാർക്കോ അനുരൂപയുടെയത്ര* നല്ല കൈയ്യക്ഷരമോ 
ഇല്ലതാനും. അപ്പൊ വിടവു നികന്നുപോകുന്നില്ലാത്തത് മാർക്കു കുറവായതുകൊണ്ടുതന്നെ. 
പഠിക്കുക... അതു മാത്രം ചെയ്യുക... അതുതന്നെ ശരി. 
ചുറ്റുമുള്ളവർ വെറുതെ പറയുകയല്ല. കാലത്ത് സ്ക്കൂളിൽ "പൂട്ടി" കളിക്കരുത്, 
സ്ക്കൂളിലേക്ക് അക്വാഡക്റ്റിനുമുകളിലൂടെ പോകരുത്, വൈകിട്ട് അരുണിനൊപ്പം* 
ടെറസിലോ കരോട്ട് ശ്രീധരന്റെ* വീട്ടിലോ അല്ലെങ്കിൽ പാടത്ത് വലിയ  ഗ്രൗണ്ടിലോ 
ക്രിക്കറ്റ് കളിക്കരുത്. "കളിക്കാൻ പൊക്കോട്ടേ?" എന്ന് അമ്മയോടോ അച്ഛനോടോ 
ചോദിച്ച് "വേണ്ട" എന്നു കേൾക്കുമെന്നറിയാമെങ്കിലും, 
എന്തെങ്കിലും 'പൊട്ടഭാഗ്യ'ത്തിന് "ഇന്നു പൊയ്ക്കോ" എന്നു പറഞ്ഞാലോ 
എന്ന് പ്രതീക്ഷിക്കരുത്. ഞായറാഴ്ചത്തെ സിനിമകളും വെള്ളിയാഴ്ചത്തെ ചിത്രഗീതവും 
വിടാതെ കാണണമെന്ന് ആഗ്രഹിക്കാൻ പാടില്ല. 

ചിത്രഹാർ, ചന്ദ്രകാന്ത, ശ്രീകൃഷ്ണ, ശക്തിമാൻ, ഏക് സെ ബഢ്കർ ഏക് ഇതൊക്കെ 
കണ്ടില്ലെങ്കിലും - 'കാണാതെ പകരം ഒന്നും ചെയ്യാതിരുന്നാൽ‌പോലും അത്ര നല്ലത്'
എന്നു ഞാൻ മനസിലാക്കിക്കൊള്ളേണ്ട പരിപാടികളാണ്.
ഇതിനൊക്കെ പകരം മാർക്കുകൾ കിട്ടുമെന്നും, അത് വലിയ സന്തോഷം തരുമെന്നും, 
മറ്റു സന്തോഷങ്ങളൊന്നും അത്ര വരില്ലെന്നും, അന്വേഷിനും അനുരൂപയ്ക്കും 
ഇതൊന്നുമില്ലാതെ നിറയെ സന്തോഷം കിട്ടുന്നുണ്ടെന്നും, 
എനിക്കിനിയും സന്തോഷം കിട്ടിത്തുടങ്ങാത്തത് എന്റെ പരിശ്രമക്കുറവുകൊണ്ടാണെന്നും എനിക്കറിയാമായിരുന്നു.

മഞ്ഞ പെയ്ന്റാണ് ഹൈസ്കൂളിന്. അവിടെയാണ് സ്റ്റാഫ് റൂമും. അതിനരികിലൂടെ 
പുറകിൽ പോയാലാണ് മൂത്രപ്പുര. മൂത്രപ്പുരയിലേക്കുള്ള വഴിയിലെ മഞ്ഞ ചുവരിൽ 
നിറയെ ആലേഘനങ്ങളാണ്. രണ്ടാം ക്ലാസ് ആയപ്പോളേക്കും തന്നെ മലയാളഭാഷയിലെ 
തെറികളെല്ലാം ആ ചുവരുകളിൽ നിന്ന് ഹൃദിസ്ഥമായിരുന്നു.
എന്റെ കൈകൊണ്ട് ആ ചുവരിൽ എന്തെങ്കിലുമൊന്ന് ചേർക്കണമെന്ന ആഗ്രഹം 
അധികരിച്ചുവരികയാണ്. 
എല്ലാവർക്കുമാകാമെങ്കിൽ എനിക്കുമായിക്കൂടേ?
എനിക്കറിയാം എല്ലാവർക്കുമാകാമെന്നതുകൊണ്ട് എനിക്ക് ആയിക്കൂട.
എത്ര മൂത്രമൊഴിച്ചാലും തൃപ്തി വരാതെയായിത്തുടങ്ങി. ഒഴിച്ചു മടങ്ങുമ്പോൾ 
ചുവരിലെ വട്ടെഴുത്തുകളുടെയും കോലെഴുത്തുകളുടെയും ഇടയിലെ ശൂന്യതകൾ 
എന്റെ കണ്ണിലെ ശൂന്യതയിലേക്ക് ഒലിച്ചിറങ്ങി പടരാൻ തുടങ്ങി. 
സ്കൂൾ മുറ്റത്തെ കുടമ്പുളിമരത്തിന്റെ പുളിയുള്ള തളിരില തിന്നരുതാത്തതാണെന്നറിഞ്ഞിട്ടും 
ഞാനൊളിച്ചു തിന്നിട്ടുണ്ട്. ജോർജുചേട്ടന്റെ കടയിലെ പുളിയച്ചാറും, മഞ്ഞ ജാമും തിന്നാൻ പാടില്ലാത്തതാണെന്നറിഞ്ഞും പലകുറി വാങ്ങിത്തിന്നിട്ടുണ്ട്.
സ്കൂൾ വിട്ടാൽ നേരെ നടക്കുകയാണു വേണ്ടതെന്നറിഞ്ഞും അമ്പലത്തിനരികിലൂടെ 
പാടം കടന്നു കല്ലുപാലം വഴി വന്നിട്ടുണ്ട്.
എനിക്കറിയാം അന്വേഷിനും അനുരൂപയ്ക്കും കിട്ടുന്ന പോലുള്ള സന്തോഷത്തെ 
എന്നിൽ നിന്നും തടഞ്ഞുനിർത്തുന്നത് ഇതൊക്കെയാണ്. 
പാടില്ലെന്നറിഞ്ഞും ആരുടെയും കണ്ണിൽ പെടാതെ ചുവരിലെഴുതിയാൽ 
ഒരു പക്ഷേ ഇനിയൊരിക്കലും അന്വേഷിനും അനുരൂപയ്ക്കുമൊക്കെ കിട്ടാറുള്ളപോലെയുള്ള, ഞാനാഗ്രഹിച്ചുകൊള്ളേണ്ട സന്തോഷം എനിക്ക് കിട്ടുകയേ ഇല്ല.
പക്ഷെ ഉള്ളിനുള്ളിൽ എനിക്കു നല്ല ഉറപ്പായിരുന്നു ആ സന്തോഷം ഒരിക്കലും എനിക്കുണ്ടാകില്ല. 

എന്താണ് ഭിത്തിയിലെഴുതേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. 
മൂത്രപ്പുരയിലേക്കുള്ള വഴിയിൽ തിരക്കൊഴിഞ്ഞ നേരം നോക്കി 
മൂന്നുനാല് കാട്ടപ്പ-ഇല ഒന്നിച്ചുപിടിച്ച് തൊട്ടപ്പുറത്ത് അമ്മയിരിപ്പുണ്ടാവുന്ന സ്റ്റാഫ് റൂമിന്റെ 
പുറം ഭിത്തിയിൽ "ഉറക്കെ" ഞാനെഴുതിയിട്ടു : "രഘു"
എന്തു തെറ്റു ചെയ്താലും ഏറ്റുപറഞ്ഞുകൊള്ളണമെന്ന് എനിക്കറിയാമായിരുന്നു. 
ഏതാനും മണിക്കൂറുകൾ പോലും 'അർഹതയില്ലാത്ത' ആ സന്തോഷം 
ഉള്ളിൽ കൊണ്ടു നടക്കാൻ ഞാൻ എന്നെ സമ്മതിച്ചില്ല. അമ്മയോട് ഏറ്റു പറഞ്ഞു... 
സന്തോഷത്തിന്റെ കെട്ടിറക്കി.
അതിനുശേഷമാണ് ഞാനാലോചിച്ചത് "കുറ്റകൃത്യത്തിലേക്ക്" എന്നെ ബന്ധിപ്പിക്കുന്ന
തെളിവായ - "രഘു" എന്നല്ലാതെ വേറെ എന്തെഴുതിയിരുന്നെങ്കിലും ആ സന്തോഷത്തെ
എനിക്ക് നഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നു.
പക്ഷെ "രഘു" എന്നല്ലാതെ വേറെന്തെങ്കിലും എനിക്ക് അവിടെയെഴുതാമെന്നുപോലും 
എനിക്ക് തോന്നിയുമില്ല. 
ഏറ്റുപറച്ചിൽ പ്രത്യേകിച്ച് ഹൃദയവിശുദ്ധിയൊന്നും എനിക്ക് സമ്മാനിച്ചില്ല. 
അന്വേഷിനോ അനുരൂപയ്ക്കോ കിട്ടാറുള്ളത്ര സന്തോഷം എനിക്കില്ലാതെ പോകുന്നതിന് 
പ്രബലമായ മറ്റൊരു കാരണം കൂടിയായി. 

"കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.."
എന്നു ചങ്ങമ്പുഴ പറഞ്ഞതുപോലെ അസ്പഷ്ടമായ, 
പ്രകടിതമാക്കാനാകാത്ത ആത്മാർത്ഥതകൊണ്ട് നഷ്ടങ്ങളല്ലാതെ പ്രത്യേകിച്ചൊരു 
പ്രയോജനവുമില്ലെന്ന - കല്ലിൽ സ്കൂൾ ഏഴാമത്തെ വയസിൽ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു 
പരാജയപ്പെട്ട ആ പാഠം വർഷമെത്രകഴിഞ്ഞിട്ടും ഞാൻ വേണ്ടും വിധം പഠിച്ചില്ല. 
എത്രയായാലും പഠിക്കയുമില്ല. 
പിന്നീടുമെത്രയോ സന്ദർഭങ്ങൾ... ആ ഓരോ സന്ദർഭങ്ങളിലും പകരം വച്ച് 
കൈവിട്ടുകളഞ്ഞ സന്തോഷങ്ങൾ എപ്പൊഴാണാവോ ജീവിതം എനിക്ക് തിരികെ തരിക..
തിരികെ കിട്ടില്ലെന്നുറപ്പിച്ചാൽ പകരം വന്നിട്ടുണ്ടാവേണ്ടിയിരുന്ന
സംതൃപ്തിയുടെ അപര്യാപ്തതയുടെ കണക്ക് എവിടെയായിരിക്കും തീർക്കാനാവുക?
പകരം ഇതേ ജീവിതം തന്നെ അടുത്ത ജന്മവും തന്നാൽ "രഘു" എന്നതിനു പകരം
വേറെ "എന്തും" എന്നതിന്റെ അങ്ങേയറ്റത്തേതെന്തെങ്കിലും ആ മതിലിലെഴുതിയും,
അതുപോലെ എണ്ണിയെണ്ണി നിഷ്ഫലമായിപ്പോയ - അപ്രസക്തമായിരുന്നെന്ന് 
മുൻകൂട്ടി തിരിച്ചറിയാൻ പറ്റാതെ പോയ "സത്യസന്ധതകളെ" ഒക്കെ നിരാകരിച്ച്
ഇതിലും സന്തുഷ്ടനായി, സമ്പൂർണനായി വരാൻ എനിക്കു കഴിയുമായിരിക്കണം.

** അന്വേഷ്, അനുരൂപ, അരുൺ, ശ്രീധരൻ എല്ലാം ശരിക്കുള്ള ആളുകൾ തന്നെ,
സ്വകാര്യത മാനിച്ച് വേറെ പേരുകൾ ഉപയോഗിച്ചിരിക്കുന്നതാണ്.

Jun 5, 2015

വലിയ ആള്

നനവു കട്ടപിടിച്ച, പച്ചപ്പായൽ മെത്തി നിറഞ്ഞ, കിണറ്റിനരികിലെ വഴുവഴുത്ത പച്ചമണ്ണിൽ ചെരിപ്പിടാതെ ചവിട്ടിയപ്പോൾ, വേനൽക്കാലത്ത് തൊട്ടി പൊക്കിത്താഴ്ത്തി പൊക്കിത്താഴ്ത്തി കയറിന്റെ പിരിച്ചു പിരിച്ചു വച്ച ഇങ്ങേത്തലയ്ക്കൽ നിന്നും അവസാന ചുരുളുമഴിച്ചിട്ടും തൊട്ടി മുങ്ങാൻ വെള്ളം തരാനില്ലാതെപോയ സങ്കടം കണ്ണീരില്ലാതെ കരഞ്ഞു തീർത്ത കഥ പഴയ കിണർ പറഞ്ഞപ്പോൾ പക്ഷെ, ആ ചുണ്ടിൽ നിറഞ്ഞത് തൊട്ടിയോ കപ്പിയോ ഇല്ലാത്ത- എത്തിനോക്കിയാൽ പോലും അകം കാണാതിരിക്കാൻ വേണ്ടി കമ്പിവലകൊണ്ട് മൂടി വച്ച പുതിയകിണറിന്റെ ഭിത്തികളിൽ പൂശിവച്ച വെളുത്ത പൊള്ള ചിരിയാണ്. നീലയും പച്ചയും കലർന്ന ഇരുണ്ട നിറങ്ങൾ നിറഞ്ഞ തണുത്ത കിണറിന്റെ ഉള്ളം ജാക്യാമറിനു പൊട്ടിച്ചാലും കൂടത്തിനടിച്ചാലും പൊട്ടാത്ത പാറയോളം ഉറപ്പുള്ളതെങ്കിലും ഉള്ളംകാലിൽ ഇക്കിളിയിട്ട പായൽപ്പടർപ്പുവശം എന്നോട് ഇങ്ങനെ പറയുമ്പോൾ പരിഭവം കൊണ്ട് ആ വാക്കുകളിടറുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വീട്ടിൽ ഞാനുള്ളപ്പോളൊക്കെ ജന്നലിൽ മുട്ടിവിളിച്ചും ഉച്ചമയക്കത്തിൽ ഇക്കിളിയിട്ടുണർത്തിയുമൊക്കെ കളിക്കാൻ വരണ തൊടിയിലെ കാറ്റ്- ഒരു കഥയുമില്ലാത്തവളെങ്കിലും എന്നും എന്തെങ്കിലും വാതോരാതെ വന്നു മിണ്ടാൻ ആകെയുണ്ടായിരുന്നവളായിരുന്നു. ഉച്ചത്തിൽ വച്ച പാട്ടിന്റെ ശബ്ദത്തോളമോ അതിലധികമോ അച്ചൻ വെറുത്തിരുന്ന തുറന്നിട്ട ജനലുകളെച്ചൊല്ലി, അവൾക്ക് തടസ്സമില്ലാതെ യധേഷ്ടം എന്റരികിൽ വരാൻ അച്ഛനോട് എത്ര യുദ്ധം ചെയ്യുന്നതിനും എനിക്കിഷ്ടമായിരുന്നു. ഓരോ യുദ്ധം ജയിക്കുമ്പൊളും അവളുടെ പൂട്ടിയ ചുണ്ടിന്റെ കോണുകളിലെവിടെയെന്ന് മനസിലാകാത്തൊരിടത്ത്, പരിചിതത്വത്തിന്റെ പുഴയൊഴുകാൻ നിൽക്കുംവിധം പകരം വയ്ക്കാനില്ലാത്തൊരു കിലു കിലാ പൊട്ടിച്ചിരിയും, പിന്നീടെല്ലാം മറന്ന ഒരാശ്ലേഷവും എന്നെ കാത്തു നിൽപ്പുണ്ടെന്നെനിക്കറിയാമായിരുന്നു. ഏ/സി വച്ച മുറിയിലെ എപ്പൊഴും അടഞ്ഞ ജനാലയുടെ കർട്ടനും ചില്ലിനുമപ്പുറം ഞാനകത്തുണ്ടെന്നറിയുമ്പൊ ഒഴിഞ്ഞ മുഖവുമായി ഒന്നും മിണ്ടാതെ ഏങ്ങലൊതുക്കി അവൾ വന്നു നിൽക്കും. വെന്റിലേഷന്റെ തുളകൾ പോലും പൂട്ടിയടച്ചുകളഞ്ഞ പരിഭവംപറഞ്ഞ് തല്ലിയലച്ചുകരഞ്ഞ് അവൾ പോകുമ്പോൾ നിസ്സഹായയായി പിറുപിറുക്കുന്നുണ്ടാവണം- നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
എന്തോ പരതുന്ന നേരം താഴെയുള്ള അലമാരകളേതോ തിരഞ്ഞപ്പോൾ മണ്ണെണ്ണമണക്കുന്ന മൂലയിൽ പഴയ ചെറിയ നിലവിളക്ക്. സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിയും ഞാനും ചമ്രം പടി ഞ്ഞ് അപ്പുറമിപ്പുറമിരുന്ന് അഞ്ജനശ്രീധര   ചൊല്ലാറുള്ള പഴയ നിറം മങ്ങിയ വിളക്ക്. അന്നും അതിനു ക്ലാവിന്റെ പച്ച വലയങ്ങൾ തൊങ്ങലിട്ട മങ്ങിയ നിറമാണ്. "ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.." എന്നു ചൊല്ലുമ്പോൾ ചുറ്റിലും രൂപാ പെയ്ത് നിറയുന്നത് സങ്കൽപ്പിക്കാതെയല്ലാതെ ഒറ്റപ്രാവശ്യം പോലും ഞാൻ 'അഞ്ജനശ്രീധര' ചൊല്ലിയിട്ടില്ലാത്തതുപറഞ്ഞ് വാത്സല്യം നിറഞ്ഞൊരു പൊട്ടിച്ചിരി ചിരിച്ച് ചിരിച്ച് തീർന്നപ്പോൾ അതു പറഞ്ഞു തുടങ്ങും മുമ്പുണ്ടായിരുന്നതിലും മങ്ങിയ നിറമായി നിലവിളക്കിന്. കുഞ്ഞിലേ നാമം ജപിക്കണ ഏതോ ഒരു സന്ധ്യയ്ക്ക് പ്രിച്ചിയൊക്കെ വന്നു കേറിയപ്പോ നാമംജപിച്ചാലുടൻ അതൊന്നു തീർന്നുകിട്ടാൻ കാത്തിരുന്നാലെന്നപോലെ ഞങ്ങൾ വിളക്കൂതി അലമാരയ്ക്ക് അകത്തു വക്കണതു കണ്ട് കളിയാക്കിയത് ഓർത്തു. വേണ്ടുംവിധമൊന്നുമായിരുന്നില്ലെങ്കിലും, കുറഞ്ഞപക്ഷം ആ നിലവിളക്കിനരികിൽ പടിഞ്ഞിരിക്കുമ്പോളെങ്കിലും ചേച്ചിയുടെ വായൊന്നു തുറന്നിരുന്നു. അൽപ്പം പോലും പരാതിയില്ലാത്ത നിലവിളക്കിന്റെ ചിരിക്കാത്ത മുഖത്തിനെ അലമാരിയുടെ മണ്ണെണ്ണമണം വീണ്ടും മൂടൂമ്പോൾ എന്നെയും വിളക്കിനെയും ഒരുമിച്ചു വന്നു മൂടിയ ഓർമ്മകൾ ഇതൊക്കെത്തന്നെ. പണ്ടത്തെ, വെളിച്ചെണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കിന്റെ ഒറ്റത്തിരിനാളം കറണ്ടുകട്ടിന്റെ നേരത്ത്പിന്നിലെ ഭിത്തിയിൽ കോറിയ വിളറുന്ന വിറയാർന്ന ചിത്രലിപിയിലൂടെ എന്നോട് പറയുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
പവിത്രത്തിനും ശലഭത്തിനുമിടയ്ക്ക് ജീസസ് ന്നൊരു ബസ്സുണ്ടായിരുന്നു, മുവാറ്റുപുഴയിൽനിന്ന് മേതല പെരുമ്പാവൂർ വഴി ആലുവയ്ക്ക്. അതിനു മുന്നിൽ ശലഭത്തിന്റെ പോലെ രണ്ടുചില്ലല്ല ഒറ്റച്ചില്ലാണ്. നല്ല സ്പീഡും നല്ല ഹോണും. സ്കൂൾ ബസ് എന്നു വിളിക്കുന്നതാണ് കൂടുതൽ ചേർച്ച! അത്രമാത്രം എസ് റ്റി പിള്ളേർ. ലതാപ്പടി സ്റ്റാന്റിൽ നിന്നേ ജീസസിൽ കയറിയിരുന്ന് എന്റെ  കട്ടിക്കണ്ണാടിയുടെ വശങ്ങളിലെ അവ്യക്തവും നിറം മങ്ങിയതുമായ കാഴ്ച്ചകൾക്കും, മറ്റു കുട്ടികൾ പിടിക്കാൻ തരണ ബാഗുകളിലെ കഴുകാത്ത ഉച്ചഭക്ഷണപ്പാത്രത്തിന്റെ വിമ്മിഷ്ടമണത്തിന്റെ കൂമ്പാരത്തിനും പിന്നിൽ അന്തർമുഖത്വത്തിന്റെ അന്തം തിരഞ്ഞ എത്രയോ ബസ് യാത്രകൾ. ഒരിക്കൽ പായിപ്ര രാധാകൃഷ്ണൻ സാർ ബസ്സിൽ ഞാൻ മറ്റു കുട്ടികളെപ്പോലെ ബഹളമുണ്ടാക്കാതെ അച്ചടക്കത്തോടെയിരിക്കുന്ന അദ്ഭുതശിശുവാണെന്നു പുകഴ്ത്തിയത് അഭിമാനം നിറഞ്ഞുകവിഞ്ഞ് അമ്മ വന്ന് വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് മാത്രം അഭിമാനമൊന്നും തോന്നിയില്ലെന്നതുപോലും അമ്മക്ക് മനസിലായില്ലായിരിക്കും. വർത്തമാനം പറഞ്ഞു ശീലിക്കലിന്റെ ഒരു പരീക്ഷണമായിരുന്നു രാവിലെ സെന്റ് തോമസിൽ കയറാൻ കവലയിൽ ചെല്ലുമ്പോൾ കാണുന്നവരോടെല്ലാം ഗുഡ് മോണിങ് പറയൽ! പക്ഷെ ആ പരീക്ഷണവും ഗുഡ് മോണിങ്ങിനപ്പുറം കണ്ടില്ല. പവിത്രത്തിനാണ് പോകുന്നതെങ്കിൽ അന്നേ ദിവസം പോക്കാണ്- നിർമ്മലയ്ക്കുമുന്നിലിറങ്ങുമ്പോളേ ഫസ്റ്റ് ബെല്ലിന്റെ ശബ്ദം കേൾക്കും. അന്ന് ബെഞ്ചിൽ വലത്തേയറ്റം തന്നെ കിട്ടും..നോട്ടെഴുതുമ്പോൾ കൈ പുറത്ത് തൂങ്ങിക്കിടക്കും. ആ ബസ്സിലെ ഡ്രൈവർക്ക് സ്ക്കൂളിൽ പോകാതെ അപ്പോൾത്തന്നെ തിരിച്ചുപോകാമല്ലോ, യാതൊരു കുറ്റബോധവും തോന്നേണ്ടതില്ലാതെ തന്നെ ബസ് ഡ്രൈവറായി ഒരു ദിവസമെങ്കിലും ജോലി നോക്കിയിരുന്നെങ്കിൽ എത്രയോ നാൾ കൊണ്ടുനടന്ന ആ ഒരു സ്വപ്നം പൂർത്തിയായേനേ! ബസ്സ് യാത്രകൾ ഇന്ന് എത്രയോ വിരളം. എവിടെങ്കിലും സർക്കീട്ട് പോകാൻ മുറ്റത്തുപോലുമിറങ്ങാതെ കാറെടുത്ത് റോഡിലേക്കിറക്കുമ്പോൾ ശലഭവും പവിത്രവും ഇന്നില്ലാത്ത സെന്റ് തോമസും ജീസസും ഉറക്കെയുറക്കെ പുച്ഛിക്കും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
സ്കൂളിൽ നിന്നു പോയിരുന്ന എക്സ്കർഷനുകൾ ഇപ്പോൾ ഓർക്കുന്നത് മണത്തിലൂടെയാണ്. എക്സ്കർഷനുപോകുമ്പോൾ ഒരു മണമുണ്ടായിരിക്കും. അതു കഴിഞ്ഞുവന്ന് വീട്ടിലെത്തി ബാഗ് അഴിക്കുമ്പോൾ പോലും ആ മണം തങ്ങി നിൽക്കുന്നുണ്ടാവും. എക്സ്കർഷനുപോകാൻ അച്ചൻ സമ്മതിച്ചുകഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്കൂൾ വിട്ടുവന്നാൽ നേരെ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി കണ്ണ് ഇറുക്കിയടച്ച് സന്തോഷമടക്കാനാവാതെ കിറിയുടെ വശങ്ങളിലൂടെ അരിച്ചു പോകുന്ന ചിരിയെ തടയാൻ നോക്കാതെ കൈയ്യും കെട്ടി നിന്ന് ആ മണത്തെ ധ്യാനിക്കും. സന്തോഷമടക്കാൻ പാടുപെടുന്ന അവസരങ്ങൾ ഇങ്ങനെ വിരലിലെണ്ണാവുന്നോളമേയുള്ളു ഇതുവരെയുള്ള ഓർമ്മകളിൽ. ഇന്നിപ്പോൾ മിക്കവാറും എല്ലാ ആഴ്ച്ചയും തോറും രണ്ടുവട്ടം അന്നത്തെ എക്സ്കർഷനുകളോളം പോന്ന യാത്രകൾ ഏഴുവർഷമായി ചെയ്തിട്ടും, അതിനെക്കാൾ എത്രയെത്രയോ നീളമുള്ള യാത്രകൾ തന്നെ പോയിട്ടും പഴയ ആ എക്സ്കർഷൻ മണം എന്നിൽ തിരിച്ചുവന്നില്ല. ഇന്നാളൊരുദിവസം ഏതോ യാത്രയ്ക്കിടയിൽ പാതിമയക്കത്തിൽനിന്നെണീറ്റ് കണ്ണു തിരുമ്മുമ്പോൾ ആ മണം ഒളിച്ചുവന്ന് പരിഹാസത്തോടെ ഇത്രയും പറഞ്ഞിട്ടുപോയി: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!

പാട്ടുകേൾക്കൽ ഭ്രാന്തമായൊരാവേശമായിരുന്നു. ആറു പാട്ടുകൾ പിടിക്കാവുന്ന കാസെറ്റിൽ പുതിയതും പഴയതുമായ പാട്ടുകൾ നാഷണലിന്റെ മോണോ ടേപ്പ് റെക്കോഡറിൽ ആക്രാന്തം പിടിച്ച് കേൾക്കും. അനിയേട്ടന്റെ ഐവയും അനുവേട്ടന്റെ സോണിയും സ്വപ്നത്തിൽ വാങ്ങിയപ്പൊഴും കൺ തുറന്ന ലോകത്ത് കൊച്ചി എഫ് എം എന്തൊരനുഗ്രഹമായിരുന്നു! എത്ര വ്യക്തമായ ശബ്ദം! കാസെറ്റിനെക്കാൾ കൊള്ളാം. മീഡിയം വേവിൽ പുതിയ പാട്ടുകൾ വരില്ല, അതിനു കൊച്ചി എഫ് എം തന്നെ വേണം. ഒരിക്കൽ അദ്നൻ സാമിയുടെ മെഹ്ബൂബ മെഹ്ബൂബ മെഹ്ബൂബാ വയലും വീടിനും ഡൽഹിയിൽന്നുള്ള മലയാളവാർത്തയ്ക്കുമിടയ്ക്കുള്ള ഒരു പാട്ടിന്റെ ഗ്യാപ്പ് സ്ലോട്ടിൽ വന്നപ്പോൾ ഇരച്ചുകയറിയ സന്തോഷത്തിൽ ഇരുന്നിടത്തുനിന്ന് ചാടിയ ഒപ്പം റേഡിയോയും താഴെ വീണ് രണ്ടുകഷണം! ഇന്നിപ്പോൾ 24മണിക്കൂറിൽ കൂടുതലും(!) പാട്ടുപാടണ മൂന്ന് സ്വകാര്യ എഫ് എം സ്റ്റേഷനും, നൂറുകണക്കിനു ജി ബി എംപിത്രീ പാട്ടുകളും, ബീറ്റ്സിനൊപ്പം ഷോകേസിന്റെ ചില്ലുവരെ പ്രകമ്പനം കൊള്ളിക്കുന്ന(അച്ചൻ ആ പരിസരത്തെങ്ങാനും ഇല്ലെങ്കിൽ മാത്രം!) മ്യൂസിക് സിസ്റ്റവും, എണ്ണം പറഞ്ഞ സ്റ്റുഡിയോ മോണിറ്ററിങ്ങ് ഹെഡ്ഫോണും ഒക്കെയുള്ളതുകൊണ്ട് പാട്ടിനായി പ്രതീക്ഷിച്ചിരിക്കേണ്ടി വരാറില്ല. എല്ലാം വിരൽത്തുമ്പിൽ. വിരൽതുമ്പിൽ നിന്ന് വഴുതിപ്പോയത് വേഴാമ്പലിനെപ്പോലെ കാത്തുകാത്തിരുന്ന് കേട്ട പാട്ടുകൾ നൽകിയിരുന്ന നിറവാണ്. വിരൽ കടിച്ച് വിരൽത്തുമ്പ് നോവിച്ച് തലയ്ക്കകത്തു കയറാൻ മടിച്ച്കറങ്ങി നടക്കുന്ന പാട്ടിന്റെ വീചികളുളവാക്കുന്ന നിർവ്വികാരതയെ നോട്ടത്തിൽ കൊരുത്ത് അകലങ്ങളിലേയ്ക്കെറിഞ്ഞ് അലസമായിരിക്കുമ്പോൾ ചെവിക്കുള്ളിൽ പണ്ടത്തെ കൊച്ചി എഫ് എമ്മിലെ ഗാനോത്സവത്തിലെ തെന്നലേച്ചിയുടെ മധുരസ്വരത്തിൽ ഈ വാക്കുകൾ വേദനിപ്പിച്ചുകൊണ്ട് കിടന്നു പുളയുന്നുണ്ടാവും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വലിയ ആളായപ്പൊഴും നഷ്ടങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരുന്നതല്ലാതെ ഞാനൊന്നും നേടിയില്ല. നേടിയെന്നുപറയാവുന്നവ എന്നിലുണ്ടാക്കിയ നഷ്ടങ്ങൾ എനിക്കുമാത്രമറിവുള്ളവയല്ലേ! തെല്ലൊരാശ്വാസം കണ്ടെത്താനുള്ള ഭ്രാന്തമായ അഭിനിവേശത്തിൽ ഞാൻ തിരിച്ചെത്തുന്നതും കാത്തിരിപ്പുണ്ടാവുമെന്നുറപ്പുള്ള പഴമകളിലേയ്ക്ക് ഊളിയിട്ടുചെല്ലുമ്പോൾ പക്ഷെ, എങ്ങും കേൾക്കുന്നത് ഉള്ളിൽ അന്യതാബോധം നിറയ്ക്കുന്ന, കുറ്റബോധം കൊണ്ട് എന്റെ തല താഴ്ത്തിക്കളയുന്ന ഒരേ വാക്കുകളാണ്. ഇതേ വാക്കുകൾ ഉരുവിട്ടുരുവിട്ട് കുറിക്കു കൊള്ളുന്ന ചാട്ടുളി പോലെ എനിക്കു നേരേ ഓങ്ങി വച്ചിരിക്കുന്ന ഇനിയുമെത്രയോ പ്രിയകരമായ പഴമകൾ വേറെയും കാണും. പുത്തനാവണ്ടാത്ത, പഴഞ്ചനു വേണ്ടാത്ത എന്നെ പ്രതിരോധിക്കാൻ പാടുപെടുമ്പോൾ അവശേഷിച്ച ഞാൻ കൂടി എനി ക്കില്ലാതെയാകുന്നത് ഈ പരിഭവം കൂട്ടണ നിങ്ങൾക്കാർക്കുമറിയില്ലല്ലോ, അറിയേണ്ട കാര്യമില്ലല്ലോ...


Nov 19, 2012

യൂ റോക്ക്ഡ് മീ

ടാലന്റ് ടൈം - കുസാറ്റിലെ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ മേളം.
ക്യാമ്പസ്സിലെ ഏറ്റവും പേരുകേട്ട പരിപാടികളിലൊന്ന്.
'കുസാറ്റിനുള്ളിൽ' താമസിച്ച് ബി ടെക് പഠിച്ച നാലുവർഷവും ഇതു കാണാൻ എനിക്ക് സൗകര്യപ്പെട്ടില്ല...ഗൃഹാതുരത്വം!
പിറ്റേന്ന് അവധിയെന്നതൊന്നുണ്ടെങ്കിൽ അപ്പൊ നാട്ടിലേക്ക് പോകും.
കളമശ്ശേരിയിൽ കോളേജുള്ള ഞാൻ പെരുമ്പാവൂരിനടുത്തുള്ള മേതലയെ 'നാട്' എന്നു വിളിക്കുന്നതിനെ റൂം മേറ്റ് നവീൻ ചേട്ടൻ പുച്ഛിക്കാറുണ്ട്!
അരുണാചൽ പ്രദേശിലെ കൃത്യമായി പേരുപോലുമില്ലാത്ത ഏതോ വിദൂരമലമ്പ്രദേശത്ത്, ജോലിസംബന്ധിയായി ഏതോ ഡാം പണിയാൻ മൂന്നാലുകൊല്ലം പെട്ടുപോയിട്ട്, എങ്ങനെയെങ്കിലുമൊന്ന് രക്ഷപെട്ട് 'നാട്ടിൽ‘ വരാൻ വേണ്ടിമാത്രം കുസാറ്റിൽ എം ടെക്കിനു ചേർന്ന ഒരു കണ്ണൂർക്കാരനാണ് പുള്ളി എന്നതിലാണ് ആ പുച്ഛിക്കലിന്റെ സ്വാരസ്യം കിടക്കുന്നത്!
ഇതൊന്നും പക്ഷെ എന്നെ തളർത്താറില്ല... കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്!

ബെംഗളൂര് വന്നടിഞ്ഞുകഴിഞ്ഞതിൽപ്പിന്നെ വെറുതെയിരിക്കുമ്പോളും അല്ലാത്തപ്പോളും മനസ്സ് കുസാറ്റിൽ മേഞ്ഞുനടക്കൽ പതിവാണ്.
ചിറകിനാകാശമുണ്ടാകുമെന്ന തോന്നലെങ്കിലുമുണ്ടായിരുന്ന ദിനങ്ങള്‍...
ഉള്ളിലെ കോംപ്ലെക്സുകളെയെല്ലാം ക്യാമ്പസ്സിലെ തലങ്ങും വിലങ്ങുമുള്ള കൈരേഖകൾ പോലത്തെ വഴികൾക്ക് ഞൊറിവച്ച തണലുകള്‍ക്കിടയിലൊളിപ്പിച്ച നാലു വർഷങ്ങൾ...
ഇപ്പോൾ നാട്ടിൽ ചെന്നാൽ (ബെംഗളൂരുനിന്നാകുമ്പോൾ ധൈര്യമായി നാടെന്നു പറയാമല്ലോ) എറണാകുളത്തിനു പോകുമ്പോളെല്ലാം പ്രീമിയർ ജംക്ഷനിൽനിന്ന് ഇടപ്പള്ളിക്ക് പോകാൻ കുസാറ്റിനകത്തുകൂടി കയറൽ പതിവാണ്.
കൂനംതൈയിലെ പേരമ്മ/കുഞ്ഞമ്മ മാരെ കാണാൻ പോകുംവഴി എന്റെ മനമറിഞ്ഞിട്ടെന്നവണ്ണം ഓടിച്ചിരുന്ന ആക്ടിവ കുസാറ്റിലെ വഴികളിലേക്ക് തിരിഞ്ഞു.
യൂണിവേഴ്സിറ്റി സെന്ററില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ പണിതീര്‍ന്നിരിക്കുന്നു.
ബി ടെക് കലോത്സവത്തിലെ ഞങ്ങളുടെ നാടകത്തിനുശേഷമുയര്‍ന്ന കൈയ്യടിയുടെ മുഴക്കം ആ പരിസരത്തുനിന്നും ഇപ്പൊഴും മുഴുവനായി മാഞ്ഞുപോയിട്ടില്ല.
ആത്മവിശ്വാസക്കുറവും അപകര്‍ഷതയും ചേര്‍ന്ന്, പിന്നിട്ട വഴികളിലെവിടെയോവച്ച് ബലമായി മുഖത്തുനിന്നും അഴിപ്പിച്ച എന്നിലെ നടന്റെ മുഖം‌മൂടി ഞാന്‍ വീണ്ടുമണിഞ്ഞ നിമിഷത്തിന് അഭിമാനത്തോടെ സാക്ഷ്യം വഹിച്ച, ഓഡിറ്റോറിയത്തിനും കോഫീ ഹൌസിനുമിടയിലെ ദ്വീപിലെ വലിയ ഗുല്‍മോഹര്‍ - വാക മരങ്ങള്‍  എന്നെ നോക്കി തലയാട്ടി: “കാണാനില്ലല്ലോ” എന്ന് പരിഭവം പറഞ്ഞു.
അന്വേഷിച്ചപ്പോൾ ടാലന്റ് ടൈമിന്റെ ഉദ്ഘാടനമുണ്ട് രാത്രിയിലെന്നറിഞ്ഞു. വീട്ടിലേയ്ക്ക് തിരിച്ചുപോരുമ്പോൾ പരിപാടി കാണാൻ കയറാനുറച്ച് യാത്ര തുടര്‍ന്നു.


നവീൻ അന്ത്രപ്പേർ എന്ന ഒരു റോക്ക് ഗായകന്റെ ലൈവ് റോക്ക് 'കച്ചേരി' അതാണ് ഉദ്ഘാടന ദിന പ്രത്യേകപരിപാടി.
നേരത്തെ തന്നെ എത്തി വഴിപോക്കർക്കുള്ള ഓപ്പൺ ഗ്യാലറിയിൽ ഇടം പിടിച്ചു(നിന്നു). മാനേജ്‌മെന്റ് വിദ്യാർത്ഥികളെ മാത്രമേ സെക്യൂരിറ്റിക്കാർ ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. സാരമില്ല, വേറെ വഴിപോക്കരെപ്പോലെയല്ല, നാലുവർഷം ഇവിടെ പഠിച്ച ഒരു പൂർവ്വവിദ്യാർത്ഥിയുടെ അവകാശത്തോടെയാണ് ഞാനിവിടെ നിൽക്കുന്നത്! ആ 'കസേര' മതി വിശാലമായി 'ഇരുന്ന്' പരിപാടി ആസ്വദിക്കാന്‍...
'കച്ചേരി' തുടങ്ങാന്‍ പോകുന്നു... എനിക്കീ സംഭവം എങ്ങനെ ആസ്വദിക്കണമെന്നുപോലും വലിയ പിടിയില്ല.
ഒരു കുസാറ്റുകാരനായിരുന്നപ്പോളത്തെ സുഖമുള്ള നൊമ്പരങ്ങള്‍ - ഓര്‍മ്മകള്‍ ഇതുപോലുള്ള അടുത്ത വരവുവരെ നഷ്ടപ്പെടാതെകാക്കാന്‍, ഒന്നെടുത്ത് പൊടിതട്ടിവൈക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ആൾക്കൂട്ടത്തിൽ തനിച്ചായിട്ടുള്ള എന്റെ അവിടത്തെ ആ നിൽപ്പിനുള്ളൂ...

ഉള്ളിലെ ആദ്യന്തമില്ലാത്ത ഒരുപാടൊരുപാട് പതിവ് ചിന്തകൾ അൽപ്പനേരത്തേക്ക് എന്നെവിട്ടു മാറിനിന്നു...
കോളേജിന്റെ പടിയിറങ്ങിയതിൽപ്പിന്നെയുള്ള നാലഞ്ചുവർഷത്തെ മാറാപ്പ് ഞാന്‍ മനസ്സിൽനിന്നും മെല്ലെമെല്ലെ ഇറക്കി.
പ്രണയനഷ്ടമെന്ന വാക്കിന് പ്രണയംതന്നെ അന്യംനിന്നുപോകുന്ന അവസ്ഥയെന്നും അര്‍ത്ഥമുണ്ടെന്ന് കരയിക്കാതെ എന്നെ പഠിപ്പിച്ച - അന്തര്‍മുഖത്വം ആവേശിച്ച മരത്തണലുകളില്‍, പണ്ട് ഇതുപോലത്തെ തിരിച്ചുവരവിന്റെ ദിവസങ്ങളില്‍ സ്വയം പരിഹസിക്കാനായിത്തന്നെ കരുതിക്കൂട്ടി കാത്തുവച്ച വിലപ്പെട്ട ചെറുനൊമ്പരങ്ങളുടെ ചപ്പും ചവറും, എന്റെ കാല്‍പ്പെരുമാറ്റം കേട്ട് പരിചയഭാവത്തില്‍ തലപൊന്തിച്ചുനോക്കി.
വിദഗ്ദ്ധനായൊരു ഇന്ദ്രജാലക്കാരന്റെ നീണ്ട തൊപ്പിയില്‍നിന്നും മന്ത്രവടികൊണ്ടു മുട്ടിവിളിക്കപ്പെടുന്നതുവരെ പുറത്തുവരേണ്ടാത്ത മാന്ത്രികമുയലായി ഞാന്‍ വീണ്ടും മാറി.
ആരാലും കാണപ്പെടാതിരുന്നിട്ടുപോലും എല്ലാ കാഴ്ച്ചക്കാരുടെയുമുള്ളിലും അമ്പരപ്പിന്റെ മായികനിറത്തില്‍ എന്റെ അസ്തിത്വം വിവിധരൂപങ്ങളില്‍ പടര്‍ന്നുപന്തലിക്കുന്നു.
സമയത്തിന്റെ - അനുകൂലസാഹചര്യങ്ങളുടെ - കുട്ടിത്തത്തിന്റെ - ചങ്ങാത്തങ്ങളുടെ - നിറമുള്ള ശുഭപ്രതീക്ഷകളുടെ - പിന്‍‌ബലം, ഇന്ദ്രജാലക്കാരന്റെ മന്ത്രവടിയുടെ ശബ്ദം അനന്തതയെ  ഭഞ്ജിച്ച് നീണ്ട തൊപ്പിയുടെ മതിലുകള്‍ അതിരിട്ട എന്റെ മാന്ത്രികലോകത്തിലേയ്ക്ക് അതിക്രമിച്ചുകയറില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം  എനിക്ക് തന്നിരുന്നു...
ഭാവിയെ മറന്ന - വർത്തമാനത്തിലലിഞ്ഞ - മറക്കാൻ പെടാപ്പാടുപെടേണ്ട ഭൂതകാലത്തിന്റെ ദുർഭൂതബാധയില്ലാതിരുന്ന ആ നാലു വർഷത്തെ അജ്ഞാതവാസത്തിന്റെ സുഖകരമായ ഓർമ്മകൾ പക്ഷെ, തെല്ലുകഴിഞ്ഞ് കുസാറ്റിലെ മരത്തണലുകളോട് വിടപറയേണ്ടിവരുമ്പോൾ എന്നെ പൊതിയുന്ന യാഥാർത്ഥ്യങ്ങളായി തിരിഞ്ഞുകൊത്തുമെന്ന ബോധം അപ്പോഴത്തെ എന്റെ സ്വസ്ഥതയെന്ന യാഥാര്‍ത്ഥ്യത്തെ ഭക്ഷിക്കാൻ ഞാനനുവദിച്ചതേയില്ല.

തൊട്ടടുത്ത് മൂന്നുനാല് പിള്ളാർ.
അടുത്തിടെ ചേർന്നവരായിരിക്കണം, ഉന്നതവിദ്യാഭ്യാസത്തിന്റെ അഹങ്കാരമോ മൗഢ്യമോ ബാധിച്ചുതുടങ്ങിയിട്ടില്ലെന്ന് നിഷ്കളങ്കമായ അവരുടെ കമന്റുകളിൽനിന്ന് വ്യക്തം...
"അളിയാ, ഏതടാ ഈ ആന്ത്രപ്പൻ"
"അറിയില്ലെടാ... ആ നിക്കണ ഊശാന്താടിയായിരിക്കും"
"വൻ സെറ്റപ്പാണല്ലോ അളിയാ"
"നീ നോക്കിക്കോ ഇന്നിവിടെ പലതും നടക്കും"
കാത്തിരിപ്പിനു വിരാമം... അന്ത്രപ്പേർ പരിപാടി തുടങ്ങി...
"hey gals and guys here... woooo!!!... what an amazing crowd... you know what... i miss Kochi so much... thankyou all for bringing me back my Kochi"
"ഇങ്ങോരെ പിന്നെ ആരെങ്കിലും പിടിച്ചുവലിച്ചുകൊണ്ടുപോയതാണോ ബോംബെയ്ക്കും ദുബായിക്കും ഒക്കെ? ഒഞ്ഞു പോടപ്പാ... ആന്ത്രപ്പോ കൂ കൂ..."
സ്റ്റേജ് നിറയെ പുകമയം... പ്രകാശമയം... 
നിയോണിന്റെയും ലേസറിന്റെയും നിറങ്ങളില്‍ കുളിച്ച് നൃത്തം വൈക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പയ്യൻമാർ ബ്ലിങ്കസ്യാ ന്ന് നിൽപ്പാണ്...
അന്ത്രപ്പേർ ഓഡിയൻസിനെക്കൊണ്ട് കൈ കൊട്ടിക്കുന്നു, കൂക്കി വിളിപ്പിക്കുന്നു, ഡാൻസ് കളിപ്പിക്കുന്നു....
"i want to see Kochi rock, come on... 
i want to hear Kochi scream, come on...,
i want to see Kochi dance, come on...
"
പയ്യന്മാർക്ക് ഈ കെട്ടിമാറാപ്പൊന്നും അത്ര പിടിക്കുന്നില്ല... കൈലിയൊക്കെയുടുത്ത് ചപ്പലിട്ട് 'മലമൂടൻമാരായി' അവർ വെറുതേ നോക്കി നിന്നു, ‘ഇതെവിടംവരെ പോകുമെന്നൊന്നറിഞ്ഞിട്ടുതന്നെ‘ എന്ന ഭാവത്തിൽ...
അന്ത്രപ്പേർ പാടുന്നതിനു മുന്നോടിയായി ടീം അംഗങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി...
ഈ സമയം മുഴുവൻ ഡ്രമ്മടിക്കാൻ ദുബായീന്ന് വന്നവൻ അത് തല്ലിപ്പൊളിക്കാൻ അവനെക്കൊണ്ടാവുംവിധം ശ്രമിക്കുന്നുണ്ട്...
ഗിത്താറാണെങ്കില്‍ മോങ്ങി മോങ്ങി ഏതാണ്ട് ഇഷ്ടിക വച്ച് വീക്കുകിട്ടിയ ചാവാലിപ്പട്ടിയെപ്പോലെ പോലെ കാറികാറിപ്പൊളിക്കുന്നു...
ഗിത്താർ, കീ ബോഡ്, ജാസ്, ബേസ് ഗിത്താർ, ലൈറ്റിങ്ങ് ഡയറക്റ്റര്‍, സൗണ്ഡ് എഞ്ജിനീയർ... എല്ലാവരെയും പരിചയപ്പെടുത്തുന്നുണ്ട്...
ഉദാഹരണത്തിന് കീബോഡ് വായിക്കുന്നത് ക്രിസ് ആണെങ്കിൽ അന്ത്രപ്പേർ "ഹ..ല്ലോ... ഹല്ലോ... ക്രിസ്" എന്നു പാടും. ഓഡിയൻസിന്റെ നേരേ മൈക്ക് നീട്ടുമ്പോള്‍ അവരും ആതുതന്നെ ഏറ്റുപാടും...
ചുറ്റുമ്പുറവും റോക്ക് ചെയ്യുന്നവരുടെ ബഹളത്തിനിടയിൽ പയ്യന്മാരുടെ അനക്കമൊന്നും പതിയെപ്പതിയെ കേൾക്കാനേയില്ലാതായി...
ക്രിസ്, സാം, ജോ, നിക്ക്, ജാക്ക് അങ്ങനെ മെട്രോസെക്ഷ്വൽ പേരുകളുടെ പെരളി... ആന്ത്രപ്പൻ പിന്നെ ഇവരുടെയൊക്കെ 'അപ്പനാണല്ലോ'!
അവസാനം... അവസാനം വണ്ടി മൂലയിൽ എളിമയോടെ ഒതുങ്ങി നിന്ന് ബേസ് ഗിത്താർ വായിക്കണ പുള്ളിക്കാരന്റെയടുത്തെത്തി.
"ok guys... now last but not the least, lets all say a rockin' helllo to our.........
to our dear...
to the very special...
to the one and only...
to none other than...
  ......ബൈജു!!!!!!!!!!!" (അടി സിമ്പൽ....)

'ബൈജു'
അതെ വെറും സാധാരണ ബൈജു...
മറ്റാരുമല്ല...
മണ്ണിന്റെ, പച്ചവെളിച്ചെണ്ണയുടെ, രാധാസ് സോപ്പിന്റെ മണമുള്ള,
പാരഗൺ ചെരിപ്പിട്ടുനടക്കുന്ന,
കെ പി നമ്പൂതിരിയുടെ പൽപ്പൊടികൊണ്ട് പല്ലുതേക്കുന്ന,
പൊറോട്ട സാമ്പാറുകൂട്ടി തിന്നുന്ന,
ആനവണ്ടിയുടെ പിന്നിലെ കോണിയിൽ ഓടിവന്ന് തൂങ്ങിക്കയറിക്കിടന്ന് പാരലൽ കോളേജിൽ പോകുന്ന,
കാവിമുണ്ടുടുത്ത് എന്നും വൈകുന്നേരം വെറുതേ കലുങ്കിലിരുന്ന് ബീഡിവലിക്കുന്ന,
നാനയും, ചിത്രഭൂമിയും, സിനിമാ മംഗളവും, കന്യകയും, വനിതയിലെ 'സ്ത്രീകൾക്കു മാത്രവും' വിടാതെ വായിക്കുന്ന,
ഹെര്‍ക്കുലീസ് സൈക്കിളില്‍ ഓടിവന്ന് ഒക്കിയൊക്കി കയറി എണീറ്റുനിന്ന് ചവിട്ടിച്ചവിട്ടിപ്പോകുന്ന,
എന്നും രാവിലെ റേഡിയോയില്‍ പ്രാദേശികവാര്‍ത്ത കേള്‍ക്കുന്ന,
നമ്മുടെയൊക്കെ സ്വന്തം,
നമ്മിലൊരുവനായ... ബൈജു!
അന്യതാബോധം തലക്കടിച്ച് സ്കൂട്ടാവാൻ ഗ്യാപ്പുനോക്കിനിന്ന നിന്ന നമ്മുടെ പയ്യന്മാരുടെ പിന്നത്തെ സന്തോഷം ഒന്നു പറഞ്ഞറിയിക്കാനാണ് പാട്!
"അളിയാ... ബൈജൂ... ഇതെവിടെയായിരുന്നളിയാ... “
“ഇത്രേം നേരം ഒളിച്ചിരിക്ക്യാർന്നോ മുത്തേ...“
“പൊന്നളിയാ ബൈജൂ... “
“ആന്ത്രപ്പോ ~~~~ഏ, ഓൻ നമ്മടെ സ്വന്തമാളാട്ടോ... നിന്റെ കളിയൊന്നുമവിടെ വേണ്ടാ...“
“ബൈജുവേ... ഇങ്ങോട്ടുവാടാ...“
“ബൈജുക്കുട്ടാ..."
പിന്നെയങ്ങോട്ട് ‘കച്ചേരി‘ ഉഷാറായെന്ന് പ്രത്യേകം പറയേണ്ടല്ലോ?

Sep 10, 2011

പ്രശ്നങ്ങൾ ?!

എന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക സിസ്റ്റങ്ങളും പ്രശ്നത്തിലാണെന്ന് എനിക്കു മാത്രമേ അറിയാവൂ.
അതുകൊണ്ടാണല്ലോ വേറെ ആരു നോക്കിയാലും ഒന്നിനും ഒരു പ്രശ്നവും കണ്ടുപിടിക്കാൻ പറ്റാത്തത്!
ഓരോ തവണ പ്രശ്നം 'വേറെയെവിടെയോ' ആണെന്ന് ഡോക്ടർമാർ കണ്ടുപിടിക്കുമ്പോളും
ജയേട്ടൻ ഈയിടെ എന്നോട് കൂടെക്കൂടെ പറയണ ഒരു ഡയലോഗ് ചെവികളിൽ മുഴങ്ങും...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം!"

കണ്ണ് പണ്ടേ പീസായതാണ്.
ഒരു വിധത്തിൽ പറഞ്ഞാൽ അത് നന്നായെന്ന് ഞാൻ പറയും.
എന്റെ മെന്റൽ സിസ്റ്റം വീക്കാണെന്ന് തോന്നുമ്പോൾ എല്ലാമൊന്ന് നേരേയാക്കാൻ ഞാൻ വായിക്കണ പുസ്തകങ്ങളെല്ലാം സർവ്വവും മായയും,(ഏതുമായയെന്നോർത്ത് തല പുണ്ണാക്കണ്ട എല്ലായിടത്തുമുള്ള മായ... മായാമയപ്രപഞ്ചം) മിഥ്യയുമാണെന്നാണ് പറയുന്നത്.
അത് മനസ്സിലാക്കാൻ ഏറ്റവും നല്ല പരീക്ഷണം എന്റെ സോഡാക്കുപ്പി കണ്ണാടി ഊരി നോക്കലാണ്.
അത്രയും നേരവും ഞാൻ 'വ്യക്തമായി' കണ്ടിരുന്നത് എന്റെ കണ്ണട എന്തു കണ്ടിരുന്നോ അതാണെന്ന് അപ്പൊ മനസ്സിലാകും!
അപ്പൊ ഞാൻ എപ്പൊഴും എന്റെ കണ്ണടയെ മാത്രമേ കാണുന്നുള്ളോ?
ഞാൻ കാണുന്നത്  - എന്റെ ഇന്ദ്രിയം എനിക്ക് കാണിച്ചുതരുന്നത് എന്റെ സത്യം. അപ്പൊ എന്റെ കണ്ണട കാണുന്നതാണോ യഥാർത്ഥ സത്യം അതോ കണ്ണടയില്ലാത്ത ഞാൻ 'അവ്യക്തമായി' കാണുന്നതോ?
ബ്രഃമം സത്യം ജഗൽമിഥ്യ!!!
എന്റെ മെന്റൽ സിസ്റ്റത്തിന് പ്രശ്നമില്ലെന്ന് ഇപ്പൊ കുറച്ചുപേരെങ്കിലും പറയാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

കാഴ്ചയുടെ സിസ്റ്റത്തെ ഓർത്ത് എനിക്കീയിടെ ആധി കൂടി.
ഞാനറിയാതെ എന്റെ കണ്ണിന്  പ്രശ്നം വല്ലോം സംഭവിക്കുന്നുണ്ടോ?
ഒരവധിദിവസം അനേകം നേത്രരോഗികളുടെ  ഒരു വിശ്വസ്ഥ സ്ഥാപനത്തിൽ പോയി.
അതിന്റെ സ്ഥാപകനായ പ്രമുഖ ഡോക്ടറുടെ തന്നെ അപ്പോയിന്റ്മെന്റെടുത്തു.
ആ മുറിയിൽ കേറിയപ്പോളേ കള്ളട്ടിക്കറ്റെടുത്ത് തീവണ്ടിയിൽ കയറിയവൻ ടി ടി ആറിന്റെ മുന്നിൽ ചെന്നുപെട്ട അവസ്ഥയായിരുന്നു എനിക്ക്...
ഡോക്ടറുടെ മുഖത്ത് പരമപുച്ഛം. എനിക്ക് ഭയങ്കര അപകർഷത.
ഓണത്തിനിടക്ക് പുട്ടുകച്ചവടത്തിലെ കമ്മത്തിന്റെ(എന്റെ തിർമ്മൽ ദേവാ.. ഇതെന്ത് പണ്ടാറം...) പോലുള്ള ഡോക്ടറുടെ സംസാരരീതി!
ഡോക്ടർ നേഴ്സിനോട്:
"ഇതെന്താ ഈ റെറ്റിന എക്സാമിൻ ചെയ്യാനൊന്നും ഇവിടെ വേറെ ആളില്ലേ? ആ ജൂനിയർ ഡോക്ടറൊക്കെ ഊണ് കഴിച്ച് അതുവഴി വീട്ടിൽ പോയോ? ഇതിനും ഞാൻ തന്നെ വേണോ?"
ഭയചകിതയായ നേഴ്സ്: "ഇല്ല സർ. ഡോക്ടേഴ്സ് എല്ലാവരും പേഷ്യന്റ്സിനെ നോക്കുകയാണ്"
എന്നെ നോക്കി: "എന്താ സാറിന്റെ പ്രശ്നം? ചുരുക്കി പറഞ്ഞാൽ മതി. വേഗം വേണം"
'പണ്ട് റെറ്റിനക്ക് ഒരു ചെറിയ ലേസർ ടച്ച് അപ്പ് നടത്തിയിട്ടുണ്ട്,  ഇടക്ക് കണ്ണിൽ പൊരി വീഴണപോലൊക്കെ ഈയിടെ കാണുന്നില്ലേ എന്ന് സംശയമുണ്ട്, അത് വല്യ പ്രശ്നാന്ന് ഈയിടെ എവിടെയോ വായിച്ചു' ഇത്രയൊക്കെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ഡോക്ടർ ഒരു താല്പര്യവുമില്ലാതെ എല്ലാം കേട്ടു.
എന്റെ കണ്ണുകൾ എക്സാമിൻ ചെയ്തു.
ഡോക്ടർ: "ഞാനെങ്ങും ഒന്നും കാണണില്ലല്ലോ സാർ"
(എന്റെ ആത്മഗതം) - ഈ ഡയലോഗ് ഞാൻ പറഞ്ഞിരുന്നെങ്കിൽ ഡോക്ടർക്ക് വളരെ സന്തോഷമാകുമായിരുന്നേനേ അല്ലേ?
ഞാൻ: "വളരെ നന്ദി സാർ"
ഡോക്ടർ: "ഓക്കെ സാർ" (കളിയാക്കണ ടോൺ)
ഞാൻ: "താങ്ക്യൂ സാർ"
ഡോക്ടർ: "വെൽക്കം സാർ, സീ യൂ സാർ" (സാർ ന്ന് നീട്ടി)
ഞാനിറങ്ങണേനുമുമ്പു തന്നെ നേഴ്സിനെ തെറിവിളി... ഇത്തരം ചീളുകേസിനെയൊക്കെ എന്റടുത്ത് തന്നെ കേറ്റി വിടുന്നതെന്തിനാ?
അത്രമാത്രം ആളുകൾ വിശ്വാസമർപ്പിക്കണ, അത്ര കഴിവുള്ള ഡോക്ടറുടെ, "നിങ്ങളുടെ കണ്ണുകൾക്ക് കുഴപ്പമില്ലെന്ന" വാക്കുകളുടെ വില ഡോക്ടർക്കറിയില്ലായിരിക്കാം!
അങ്ങനെ കണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. നിലവിലുള്ള പ്രശ്നങ്ങളല്ലാതെ വേറെ പ്രശ്നമൊന്നുമില്ല!

ഉച്ചകഴിഞ്ഞാൽ വയറിൽ ചില പ്രശ്നങ്ങൾ: തിരയിളക്കങ്ങളും, അലയടിക്കലുകളും, ഉരുൾപ്പൊട്ടലുകളും, അടിയന്തരാവസ്ഥയും ഒക്കെ. ഈ പ്രശ്നം സ്ഥിരായിട്ട് വർഷം പലതായി.
എന്നാ ഒന്ന് 'നോക്കി' നോക്കാമെന്ന് ഡോക്ടർ.
കോളണോസ്കോപ്പി ചെയ്യാൻ ഒരു ദിവസം ചെന്നു. തുണയായിട്ട് ജയേട്ടനും.
ജയേട്ടന്റെ കൗൺസലിങ്ങിന്റെ ഫലമായി ആശുപത്രിയെത്തിയപ്പോഴേക്കും എന്റെ മെന്റൽ സിസ്റ്റത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി, !
അതുമനസ്സിലായിട്ടോ എന്തോ, കുറേക്കഴിഞ്ഞപ്പോൾ ചേട്ടൻ തന്റെ ഗാനോത്സവം ഓണാക്കി.
ഞാനൊന്ന് റിലാക്സ്(?!) ചെയ്തോട്ടെ എന്നു കരുതിക്കാണും!
ആശുപത്രിയെ സമീപിക്കുംതോറും ചേട്ടന്റെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം"

വയറിളക്കാൻ വേണ്ടി ഒരു സിസ്റ്റർ വലിയൊരു ജഗ്ഗ് നിറയെ മരുന്ന് കലക്കിയ വെള്ളം കൊണ്ടുതന്ന് കുടിക്കാൻ പറഞ്ഞു.
കിട്ടിയ ചാൻസ് കളയാതെ ഞാൻ ഹെഡ്ഡ് ചെയ്തു... "ഇതിന്റെ സ്വാദെന്നതാ സിസ്റ്ററേ?"
സിസ്റ്റർ: "ഞാൻ കുടിച്ചുനോക്കിയിട്ടില്ല"
ഇത് പറഞ്ഞിട്ട് നീയൊക്കെ അനുഭവിക്കാൻ കിടക്കണേയുള്ളെടാ എന്ന മട്ടിൽ ഒരു ചിരിയും ചിരിച്ച് പുള്ളിക്കാരി പോയി.
ഞാൻ കുടി തുടങ്ങി. അധികം വൈകാതെ കുടിച്ചത് അകത്ത്  'വരവുവച്ചു'

തൊട്ടടുത്ത ബെഡ്ഡിൽ അവശനിലയിൽ ഒരാളുണ്ട്, ഭാര്യാസമേതനായി.
പേര് വേലായുധൻ.
ഞാൻ ചെയ്യാൻപോണ അതേ പരിപാടിക്ക് വന്നതാന്നു തോന്നുന്നു. പുള്ളീടെ ജഗ്ഗ് കാൽ ഭാഗം ഒഴിഞ്ഞ് മേശപ്പുറത്തിരിക്കുന്നു.
എന്റെ 'കാര്യങ്ങൾ' മുറപോലെ നടക്കുന്നു.
ഇങ്ങേർക്ക് ഭയങ്കര ക്ഷീണം! എപ്പഴും പുതച്ചു മൂടി കിടപ്പാണ്.
ഭാര്യയോട്: "എടീ നീയവിടെ എന്നാ കാഴ്ചയും കണ്ടിരിക്കുവാ? എനിക്കിവിടെ ഒന്നിനും മേലാണ്ടിരിക്കണത് നീ കാണുന്നില്ലേ? എപ്പ തുടങ്ങിയ വയറിളക്കവാന്നറിയാമോ
എളകിയെളകി ഞാൻ ചാകാറായി. ഒന്നും കഴിക്കാണ്ടാന്നോർക്കണം! വെറുതേയിരിക്കാതെ ഒന്നു വീശിത്തന്നേ..."

മൂന്നു ബെഡ്ഡുള്ള മുറിയാണ്. എന്റെ ജഗ്ഗ് ഞാൻ തീർത്തപ്പോൾ മൂന്നാമത്തെ ബെഡ്ഡിലെ ആളുടെ കൂടെ വന്ന ടീച്ചർ അർത്ഥഗർഭമായ ഒരു ചിരിയൊതുക്കി പറഞ്ഞു:
"താൻ പെട്ടെന്ന് തീർത്തല്ലോ... അയാൾ വെളുപ്പിന് വന്ന് അഡ്മിറ്റായതാ"
വേലായുധൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പളും ദൈന്യത കലർത്തി നേഴ്സിനോട് ചോദിക്കും: "ഇതുപോരേ സിസ്റ്ററേ?"
ഈ സ്കോപ്പി ചെയ്യണമെങ്കിൽ വയർ ഇളകിയിളകി ഔട്ട്പുട്ട് പച്ചവെള്ളം പോലെ ആകണം. അതുതന്നെ ആവർത്തിച്ച് സിസ്റ്റർ പോകും.

ഞാൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പൊഴും വേലായുധൻ അസൂയയോടെ എന്നെ നോക്കി വെള്ളമിറക്കും!
ജയേട്ടനാണേങ്കിൽ വൻ സ്പിരിറ്റിലാണ്, ഞാൻ എങ്ങനെയെങ്കിലും ജഗ്ഗ് തീർക്കുമ്പൊളേക്കും ചേട്ടൻ പുറത്ത് വരാന്തയിൽ വച്ചിരിക്കുന്ന കുടിവെള്ളമെടുത്തുകൊണ്ടുവന്ന് നിറയ്ക്കും.

വേലായുധൻ ഭാര്യയോട്: "എടീ എനിക്ക് തീരെ വയ്യ... നീയെന്റെ കാലൊന്ന് തിരുമ്മി ചൂടാക്കിക്കേ. പനിച്ചു വിറയ്ക്കണു"

കാര്യമിങ്ങനെയൊക്കെയാണെങ്കിലും വേലായുധന്റെ കാര്യങ്ങൾക്കൊന്നും മുടക്കമില്ല.
ഇടക്ക് അടിപൊളി തമിഴ് പാട്ട് മൊബൈലിലിടും. വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ച് താൻ ആശുപത്രിയിലായവിവരം സാഭിമാനം അറിയിക്കും.
"ഡോക്ടർ ഒന്നും പറഞ്ഞില്ല. സ്കാൻ ചെയ്ത് നോക്കാതെ ഒന്നും പറയാൻപറ്റില്ലെന്നാ പറഞ്ഞത്.
(ശബ്ദം താഴ്ത്തി)അൽപ്പം സീരിയസ്സാ... നിങ്ങളെല്ലാവരും എന്തായാലും ആശുപത്രീലേക്ക് പോരേ.
വരുമ്പോ രണ്ട് സോക്സ് എടുത്തേക്കണം. കാലിനൊക്കെ ഒരു വിറ"
ഇതിനിടയിൽ ഭാര്യയോട് താഴെനിന്നും രണ്ട് നാരങ്ങാവെള്ളവും മൂന്ന്  കരിക്കും ഓർഡർ ചെയ്യുന്നു.
ഭാര്യ പോകാനിറങ്ങിയപ്പോൾ ഫോൺ തൽക്കാലം മാറ്റിപ്പിടിച്ച് ദൈന്യമായി: "എടീ നീ വേഗം ഇങ്ങ് വന്നേക്കണേ"

ഭാര്യ താഴെ പോയസമയത്ത് വേലായുധന് മൊബൈൽ കമ്പനിയുടെയോ മറ്റോ ഏതോ ടെലിമാർക്കറ്റിങ്ങ് കോൾ വന്നു.
വേലായുധൻ വൻ ദേഷ്യത്തിലാണ്.
ഉറക്കെ: "ഫോൺ വച്ചിട്ട് പോടീ ‌---" അടുത്ത വാക്ക് പായാൻ നാക്കുവളക്കുന്നതായി അഭിനയിച്ചിട്ട് ഞങ്ങളെ നോക്കി: "ഞാൻ തനിച്ചല്ലാത്തത് അവൾടെ ഭാഗ്യം"
എന്നിട്ട് 'പറയാനാകാത്തതിന്റെ' നിരാശതീർത്ത്, ആവശ്യത്തിലേറെ ബലം കൊടുത്ത് ഫോൺ കട്ട് ചെയ്ത് കിടക്കയിലേക്കെറിയുന്നു

'സംഭവ'ബഹുലമായ നിമിഷങ്ങൾ.
അടുത്തതവണ നേഴ്സ് വന്നപ്പോഴും വേലായുധൻ ചോദ്യം ആവർത്തിച്ചു.
നേഴ്സിന്റെ പതിവു മറുപടി: "കളറില്ലാതെയാകണം"
വേലായുധൻ: "പിന്നേ... ഇനിയിപ്പൊ അതിന്റെ നിറം പരിശോധിക്കാൻ നടക്കുവല്ലേ!"

എന്തായാലും അധികമൊന്നും 'നരകിപ്പിക്കാതെ' വേലായുധനു വിളി വന്നു.
നേഴ്സ് ചുമ്മാ ഫോർമാലിറ്റിക്ക് ചോദിച്ചു "നടന്നു പോരാമല്ലൊ? വീൽ ചെയറൊന്നും വേണ്ടല്ലോ?"
വേലായുധൻ:" നിങ്ങളിതെന്നാ സിസ്റ്ററേ ഈ പറയണേ? മനുഷ്യനിവിടെ രാവിലെ മുതൽ വയറിളകി ചാകാറായി കെടക്കുവാ.
ഞാൻ നടന്നുപോകുന്നവഴിയെങ്ങാനും വീണുപോയാൽ എന്തുചെയ്യും? നിങ്ങൾക്കൊന്നുമില്ലല്ലോ. എനിക്ക് പോകാൻ വീൽചെയറുവേണം"
വീൽ ചെയറിൽ, സീറ്റ്ബെൽറ്റൊക്കെയിട്ട് രാജകീയമായിത്തന്നെ വേലായുധനെ കൊണ്ടുപോയി.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്ന രോഗിയെപ്പോലെ ദൈന്യനായി, ഭയചകിതനായി ഇടക്കിടക്ക് ഭാര്യയെ തിരിഞ്ഞു തിരിഞ്ഞ് നോക്കി...
മാതൃഭൂമിക്കുവേണ്ടി പോരാടാൻ പോകുന്ന വീരയോദ്ധാവിനെപ്പോലെ, അഭിമാനത്തോടെ വേലായുധൻ ഞങ്ങളുടെ മുന്നിലൂടെ മന്ദമന്ദം ഒഴുകി നീങ്ങി!

അധികം താമസിയാതെ എനിക്കും വിളിവന്നു.
വായിൽനിന്നും അങ്ങ് താഴെ വരെ കണക്ഷൻ പോകുന്നുണ്ടെന്ന് കൃത്യമായി 'അറിയാൻ'പറ്റി!
എന്റെ വയറിന്റെ വീഡിയോ അവിടെനിന്ന നേഴ്സത്തിമാരെല്ലാം കണ്ടു! അവരതെടുത്ത് യൂട്യൂബിലിടുമോ ആവോ!
കണ്ണാടി ഊരിവാങ്ങിയകൊണ്ട് എനിക്ക് ശരിക്കും കാണാൻ പറ്റിയില്ല.
പിന്നെ എന്തോ ഉറക്കമരുന്നും കുത്തിവച്ചിരുന്നു. ചുറ്റിലും നേഴ്സത്തിമാരായിരുന്നതുകൊണ്ട് കുത്തിവൈപ്പിനെ ഞാൻ സൗകര്യപൂർവ്വം മറന്നു. കണ്ണ് മിഴിച്ചുപിടിച്ച് കിടന്നു!
ഇനിയിപ്പൊ നേഴ്സത്തിമാരുടെ സൗകര്യത്തിനാണോ ആവോ എനിക്ക്  ആ ഉറക്കമരുന്ന് കുത്തിവച്ചത്!

[ഓ ടോ: മനുഷ്യശരീരങ്ങളുടെ സ്വകാര്യഭാഗങ്ങൾ ഒരു സ്പെസിമെൻ പോലെ ദിവസവും കണ്ടു കണ്ട് പ്രിയപ്പെട്ട, കാരുണ്യവതികളായ നേഴ്സ് സഹോദരിമാരേ/സഹോദരൻമാരേ
നിങ്ങൾക്കിതെല്ലാം 'വേറെ രീതിയിൽ കാണേണ്ട' അവസരങ്ങളിൽ അങ്ങനെ കാണാൻ പറ്റാറുണ്ടോ?
എന്തായാലും നിങ്ങളുടെ മനുഷ്യസ്നേഹത്തിന് മനസ്സിൽ തട്ടിയ, ആത്മാർത്ഥമായ പ്രണാമം]

കുടലിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ബുദ്ധിമുട്ടി(ച്ച്) കണ്ടുപിടിച്ചു.
ജയേട്ടന്റെ ഡയലോഗ് വീണ്ടും തികട്ടിവന്നു... "നിനക്കൊക്കെ...."
നിരാശയോടെ(!) ഞാൻ റൂമിലേക്ക്.
അച്ഛനെ വിളിച്ച് റിസൾട്ട് പറഞ്ഞപ്പോൾ അച്ഛനും പറഞ്ഞു: "സാരമില്ലെടാ" (ആഞ്ഞുപിടിച്ചാൽ അടുത്ത പ്രാവശ്യം ഇതിലും നല്ല റിസൽട്ട് കിട്ടും എന്ന ലൈനിൽ)

ഡിസ്ചാർജ് ചെയ്യാൻ സമയമെടുക്കും. ജയേട്ടന്റെ കൂടെ കത്തി വച്ച് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ ചെയ്യാൻ എണീറ്റു പോയി.
ആ തക്കത്തിന് ജയേട്ടൻ എന്റെ കട്ടിലിൽ ഒന്നു നടുനിവർത്തി. പതുക്കെ മയങ്ങിപ്പോയി.
ഈ സമയം സിസ്റ്റർ 'പേഷ്യന്റിന്റെ' പ്രഷർ നോക്കാൻ വന്നു.
വന്ന പടി ഉറങ്ങുന്ന 'പേഷ്യന്റിന്റെ' കൈയ്യിൽ അതിന്റെ കെടുതാപ്പൊക്കെ ഫിറ്റ് ചെയ്യാൻ തുടങ്ങി.
ഭാഗ്യം, അപ്പുറത്തെ ബെഡ്ഡിൽ ഓണപ്പരീക്ഷാ പേപ്പർ നോക്കിക്കൊണ്ടിരുന്ന ടീച്ചർ വിളിച്ചു പറഞ്ഞു: "അയ്യോ ആ കിടക്കുന്നത് പേഷ്യന്റല്ല..."
ദാഹിച്ചപ്പോൾ 'എന്റെ ജഗ്ഗിലെ' വെള്ളം എങ്ങാനും ചേട്ടൻ എടുത്ത് കുടിച്ചോ ആവോ!
സംശയമില്ലാതില്ല, അന്ന് വൈകീട്ടത്തെ ട്രെയിനിൽ തിരുവനന്തപുരത്ത് ജോലിക്കുപോകേണ്ട ചേട്ടൻ ഇടയ്ക്ക് വിളിച്ച് ലീവ് പറയുന്നതുകേട്ടു!

കുറച്ചുകഴിഞ്ഞപ്പോൾ വേലായുധൻ പുനപ്രവേശം ചെയ്തു.
ഇതിനോടകം ഞങ്ങളുടെ മുറി വേലായുധന്റെ രോഗവിവരം തിരക്കി വന്ന ബന്ധുജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
എൺപതിനടുത്ത് പ്രായം വരുന്നവർ രണ്ട്.
അറുപത് വയസ്സ് ഒന്ന്.
അൻപതിനടുത്ത് ഒന്ന്.
നാല്പത് തോന്നിക്കുന്നവർ മൂന്ന്.
പിന്നെ ഒന്നോ രണ്ടോ കുട്ടികളും.
വേലായുധൻ എല്ലാവരെയും സ്വീകരിക്കുന്നു.
ഉള്ള  സൗകര്യത്തിൽ ഇരിക്കാൻ എല്ലാവരോടും പറഞ്ഞ് ആതിഥ്യമര്യാദ കാണിക്കന്നു.
മറ്റ് രണ്ട് രോഗികളുടെയും ബൈസ്റ്റാൻഡേഴ്സിനുവേണ്ടിയുള്ള കസേര വാങ്ങി പ്രായമായവരെ ഇരുത്തുന്നു.
തന്റെ രോഗവിവരം ഏവരോടും വിശദീകരിക്കുന്നു.
"ഒരുപാട് സ്കാനിങ്ങും ടെസ്റ്റിങ്ങുമൊക്കെ വേണം. കുറേയായപ്പോ എനിക്കു വയ്യ കുറച്ചുകഴിഞ്ഞുമതിയെന്ന് ഞാൻ പറഞ്ഞു.
നമുക്കു വല്ലോമൊക്കെ വന്നുപോയാൽ ഇവർക്കെന്താ. നമ്മുടെകാര്യം നമ്മൾ തന്നെ അന്വേഷിക്കണ്ടേ"
വന്നവരെല്ലാം ഒരേതാളത്തിൽ തലകുലുക്കി.
അതുവരെ കേട്ടവരുടെ എതിർവശത്തുനിന്നിരുന്ന ഗ്രൂപ്പിനെ അഭിവാദ്യം ചെയ്ത് വേലായുധൻ തുടർന്നു: "ഇതുവരെയായിട്ടും മരുന്നൊന്നും തന്നില്ല. ടെസ്റ്റ് മാത്രമേ ഇപ്പഴും ചെയ്യുന്നുള്ളൂ"
കണ്ണീരണിഞ്ഞ മിഴികളോടെ അതിൽ പ്രായമായൊരു വല്യമ്മ ചോദിച്ചു "മക്കളേ എന്തെങ്കിലുമൊന്നു കഴിക്കെടാ.. എത്രനേരായി നീ എന്തെങ്കിലുമൊന്നു കഴിച്ചിട്ട്!"
ഇത് കേൾക്കാൻ കാത്തിരുന്നപോലെ വേലായുധൻ കുറേ സാധങ്ങൾ ഒരുമിച്ച് ഓർഡർ ചെയ്തു. ബിരിയാണി, ഊണ്, ജ്യൂസ് അങ്ങനെ പല പല ഐറ്റങ്ങൾ.
എല്ലാവരും കൂടി ഷെയർചെയ്യാനായിട്ടായിരിക്കുമെന്നു കരുതിയെങ്കിലും കഴിപ്പ് തുടങ്ങിയപ്പോൾ മുഴുവനും വേലായുധനുതന്നെയായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി.
വലിച്ചുവാരി തിന്നുന്നതിനിടയിൽ ഭാര്യയോട് തലേന്നു കഴിച്ച ബീഫിന്റെയും മീനിന്റെയുമൊക്കെ വിശേഷവും പറയുന്നുണ്ട്.
എന്തായാലും ഇതൊക്കെ കണ്ട് ഞങ്ങളുടെ വയറുനിറഞ്ഞു.

ആവശ്യത്തിനു സമയമെടുത്ത്  കൊണ്ടുവന്ന രണ്ടുമൂന്ന് പൊതികൾ മുഴുവനും കാലിയാക്കി വേലായുധൻ വിശ്രമിക്കയാണ്- വലിയൊരു കൂട് അണ്ടിപ്പരിപ്പ് വറുത്തതും ചവച്ചുകൊണ്ട്!
ഇതിനിടയിൽ 'രോഗവിവരം' തിരക്കാൻ വന്ന നേഴ്സിനോട് വേലായുധൻ ഇനി ചെയ്യേണ്ട കാര്യങ്ങൾ തിരക്കുന്നു.
വാ നിറയെ അണ്ടിപ്പരിപ്പായതിനാൽ കേൾക്കുന്നവർക്കാർക്കും വേലായുധൻ പറയുന്നതെന്തെന്ന് മനസ്സിലാകുന്നുപോലുമില്ല...

ഇതൊക്കെക്കണ്ടിട്ട് ജയേട്ടൻ:
"രണ്ട് ദിവസത്തേയ്ക്ക് അയാളുടെ വായിൽ മുറിവിനൊട്ടിക്കണ ആ പ്ലാസ്റ്റർ നല്ല വീതിയിലങ്ങ് ഒട്ടിച്ചു വിട്ടിരുന്നെങ്കിൽ പ്രത്യേകം ചികിത്സയൊന്നും കൂടാതെതന്നെ ഈ അസുഖം ഭേദമായിക്കൊണ്ടേനേ!!!"

Feb 18, 2010

പവർ ഡി വി ഡി

എഞ്ജിനിയറിങ്ങിനു ചേർന്ന വർഷം തന്നെയായിരുന്നു ചേച്ചിയുടെ കല്യാണം.
ചേച്ചിയെ കെട്ടിച്ചുവിട്ടുകഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന പൈസ കൊണ്ട് അച്ഛൻ ഒരു കമ്പ്യൂട്ടർ വാങ്ങിത്തന്നു. ഡി വി ഡി ഡ്രൈവുള്ള കമ്പ്യൂട്ടർ.
ഡി വി ഡി യിൽ പടം കണ്ടാൽ എങ്ങനെയിരിക്കുമെന്നറിയാൻ ആകാംക്ഷയായി.
അങ്ങനെ കൊച്ചേട്ടനെയും കൂട്ടി പെരുമ്പാവൂരിൽ എവിടെയെങ്കിലും നിന്ന് ഡി വി ഡി വാടകയ്ക്കെടുക്കാനിറങ്ങി.
ഒന്നു രണ്ട് കടകളിലൊക്കെ അന്വേഷിച്ചപ്പോൾ സ്റ്റേറ്റ് ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ ഇതിലുമെളുപ്പമാണെന്ന് മനസ്സിലായി!
പരിചയമുള്ള ആളുടെ റെക്കമെന്റേഷൻ, ഡിപ്പോസിറ്റ് തുക കെട്ടി വക്കൽ!
ഭാഗ്യം, വീടിന്റെ ആധാരം ഈടു വെയ്ക്കാൻ ആരും പറഞ്ഞില്ല!
ഡി വി ഡി യൊക്കെ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളായിരുന്നു അപ്പോൾ.
ഞങ്ങളങ്ങനെ നിരാശരായി നടക്കുമ്പോളാണ് മാർക്കറ്റിനകത്തൊരു ‘ഇൻഡ്യൻ വീഡിയോസ്‘ കണ്ടത്.

വെള്ളയും വെള്ളയുമണിഞ്ഞ ഒരു ഇക്കാ അകത്തിരുന്ന് ഏതോ പരിചയക്കാരനോട് സൊള്ളിക്കൊണ്ടിരിക്കുന്നത് ദിനേശ് ബീഡിയുടെ കടുത്ത വെൺ പുകച്ചുരുളുകൾക്കിടയിലൂടെ ഞങ്ങൾ കണ്ടു. പൊഹ കാരണം കടയ്ക്കകത്ത് ഈച്ചയുടെയും കൊതുകിന്റെയും ശല്യമില്ല! ടെക്നോളജി!!!
ഞങ്ങൾ ചെന്നു ഡി വി ഡി വാടകയ്ക്കു കൊടുക്കുമോന്ന് ചോദിച്ചു.
ഞങ്ങൾ വിചാരിച്ചപോലെ പുള്ളി ഒടക്കൊന്നും പറഞ്ഞില്ല.
 
100 രൂപ ഡെപ്പോസിറ്റ് കെട്ടിയാൽ മാത്രം മതി.
ആ കാശ് ഞാൻ വിദഗ്ധമായി കൊച്ചേട്ടനെക്കൊണ്ട് വലിപ്പിച്ചു!
ഞങ്ങളങ്ങനെ ഇക്കായുടെ മോശമല്ലാത്ത ഡി വി ഡി ശേഖരം ചികയാൻ തുടങ്ങി.

ഞങ്ങളുടെ വരവൊക്കെ കണ്ടോണ്ട് കടയിൽ നിന്നിരുന്ന ഇക്കായുടെപരിചയക്കാരൻ പുള്ളിയോട്  ചോദിച്ചു...
“എന്തോന്നാടാവേ ഈ ഡി വി ഡി?“

ഇക്കാ ദിനേശ് ബീഡിയുടെ ഒരു നീണ്ട പഫ് എടുത്ത് പൊഹ പുറത്തേക്കു വിടുന്നകൂട്ടത്തിൽ തന്റെ ടെക്നിക്കൽ നോ ഹൌ പ്രകടമാക്കാൻ ഒരു സന്ദർഭം കിടിയ സന്തോഷത്തിൽ ഒരു നിഗൂഢമന്ദസ്മിതം പൊഴിച്ചു.
ചോദിച്ചയാൾ ഒരു ലോക്കലാണെന്ന് വേഷം കണ്ടാലറിയാം: കടും മജന്തയിൽ ഫ്ലൂറ്സെന്റ് പച്ച പൂക്കളുടെ ഡിസൈനുള്ള ലുംഗിയും റബ്ബർപാലിന്റെ കറവീണ ഷർട്ടും പിന്നെ കൈയ്യിലൊരു പച്ചക്കറിപ്പൊതിയും.

ഇക്കാ വളരെ പുച്ഛഭാവത്തിൽ വിശദീകരിച്ചു:
സംഭവം ഒന്നുമില്ല.
ഈ ഡി വി ഡി എന്നൊക്കെ പറഞ്ഞാൽ സീ ഡി തന്നെ...
പിന്നെ ഒരു വ്യത്യാസമുള്ളതെന്താണെന്നു വച്ചാൽ ഈ ഡി വി ഡി യിലാവുമ്പോ നല്ല ‘പവർ റെക്കോഡിങ്ങാ‘യിരിക്കും!!!
.
.
.
.
.
.
.
.
.
.
.




PS: സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ ഇതിനെക്കാൾ നന്നായിട്ട് ഡി വി ഡിയ്ക്ക് വേറെയെന്തു നിർവ്വചനം കൊടുക്കാൻ പറ്റും!!!
പവർ ഡി വി ഡി എന്ന വളരെ പ്രചാരത്തിലുള്ള വീഡിയോ പ്ലെയറിന്റെ പേരിനുള്ള പേറ്റന്റ് ഇൻഡ്യൻ വീഡിയോസിലെ ഇക്കായ്ക്ക് അവകാശപ്പെട്ടതാണെന്ന് പെരുമ്പാവൂര് പോലും ആർക്കെങ്കിലും അറിയാമോ?

Jul 14, 2009

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!

Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...


Dec 8, 2008

ഇന്റര്‍വ്യൂ

കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് യൂ സി കോളേജില്‍ അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കുസാറ്റില്‍ വിഹരിച്ചുകൊണ്ടിരുന്ന സമയം...

അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് യൂസീ കോളേജിലെത്തി.

അവള്‍ക്ക് കോളേജിലെ ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

എന്റെ അമ്മ, അമ്മയുടെ വീട്ടിലെ പതിനൊന്നു പേരില്‍ ഒന്‍പതാമത്തെ ആ‍യതുകൊണ്ട്, 
എനിയ്ക്ക് ‘ഇളയത്തുങ്ങള്‍‘ ഒത്തിരിയൊന്നുമില്ല...
അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ രഘുച്ചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!

അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ ആലുവായിലുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: “ഇതു കഴിഞ്ഞ് എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “കുസാറ്റില്‍ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ കോളേജില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് മുത്തോലപുരം, അല്ലേ? അതെവിടെയായിട്ടുവരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ!