Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

Oct 5, 2022

കുരുത്തം കെട്ടവൻ

ജീവിതത്തിൽ ഓരോ കാലവും നല്ല രീതിക്കോ മോശം രീതിക്കോ ഓർമ്മിക്കപ്പെടാൻ നമുക്ക് ഓരോ കാരണങ്ങൾ - കാരണഭൂതർ കാണും. പൊതുവേ എല്ലാവരും പറായാറുള്ള ഒന്നാണല്ലോ "എനിക്കെൻ്റെ പോയ ബാല്യം തിരിച്ച് കിട്ടിയെങ്കിൽ" എന്ന്. എനിക്കിതു വരെ അങ്ങനെ തോന്നിയിട്ടില്ല. എന്തെന്നില്ലാത്ത ആവലാതികൾ  നിറഞ്ഞതായിരുന്നു ആ കാലം . ഞാൻ ഒന്നിലും സന്തുഷ്ടനായിരുന്നില്ല, എന്നെങ്കിലുമൊക്കെ എല്ലാം നന്നായി വരുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നില്ല . അക്കാലത്തെ എന്നെക്കുറിച്ച് ചേച്ചിയും അമ്മയും ഒക്കെ ഇപ്പൊളും പറയുന്ന പരാതികൾ ഈ വസ്തുതയെ ശരി വക്കും! എനിക്കെല്ലാത്തിനോടും ഈർഷ്യയായിരുന്നു. ഞാൻ ആശിച്ച പോലെ സുന്ദരമോ സുഗമമോ ഒന്നുമല്ലാത്ത ഒന്നായിരുന്നു ബാല്യം. ആരെയും കുറ്റപ്പെടുത്തിയതല്ല, ഒരുപക്ഷെ പാകമാകുമ്പോൾ തഴച്ച് വളർന്ന് പന്തലിച്ച് എന്നെ മൂടാൻ കാത്തിരുന്ന വിഷാദത്തിൻ്റെ വിഷവിത്തുകൾ അന്നു മുതലേ എൻ്റെയുള്ളിൽ മുളച്ചു തുടങ്ങിയിരുന്നിരിക്കും. 

അതിൽ ഒരു അപവാദം പറയാവുന്നത് നിർമല സ്ക്കൂളിലെ സ്കൗട്ടിങ്ങും നാടക അഭിനയങ്ങളും ആണ്. ഇതിനു രണ്ടിനും കടപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ട ഗുരുനാഥൻ ശ്രീ. കെ സി പോൾ സാറിനോടാണ്. എൻ്റെ സ്കൗട്ട് മാസ്റ്ററും നാടകമാസ്റ്ററും അദ്ദേഹമാണ്.

പോൾ സാറിൻ്റെ മലയാളം ക്ലാസുകൾക്കായി ഞങ്ങൾ കാത്തിരിക്കും. ഹാസ്യവും സംഗീതവും അഭിനയവുമൊക്കെ ചേർത്തിണക്കിയ ഒരനുഭവം തന്നെയാണ് സാറിൻ്റെ ക്ലാസുകൾ. നന്നായി പാടും, ഗംഭീരമായി അഭിനയിക്കും, ഹ്യൂമർ സെൻസ് പറയാനില്ല. അങ്ങനെയൊരു ബഹുമുഖ പ്രതിഭയായിരുന്നു പോൾ സർ. 

ഒരുദാഹരണം പറയാം, "താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി... താമരത്താരുകൾപോൽ തത്തീ ലയഭംഗി"  ആണ് പഠിപ്പിക്കാൻ പോകുന്ന വരികൾ.. താളം - ലയം ഇതൊക്കെ പറഞ്ഞു വേണമല്ലോ മുന്നോട്ട് പോകാൻ.

വരികൾ പാടിയിട്ട് പുസ്തകവും കണ്ണടയുമൊക്കെ താഴെ വച്ച് കൈയ്യൊക്കെ തിരുമ്മി സാറിങ്ങനെ മുന്നോട്ട് വരും - എന്തോ കരുതിക്കൂട്ടിയപോലൊരു ചിരിയും മീശ, താടികൾക്ക് പിന്നിൽ ഒളിപ്പിച്ച്.. അപ്പോളേക്ക് ഞങ്ങളൊക്കെ ചിരിക്കാൻ തയാറായി മുന്നോട്ട് ആഞ്ഞ് ചെവി കൂർപ്പിച്ച് ചിരി കടിച്ച് പിടിച്ച് അട്ടഹസിക്കാൻ തയാറായിരിക്കും.

ഒരു വള്ളത്തിൽ ഒരാളുടെ ശവവുമേന്തി "സമയമാം... രഥത്തിൽ ഞാൻ.. സ്വർഗയാത്ര ചെയ്യുന്നു.." പാടി ശോകമയരായൊരു കൂട്ടം ആളുകൾ മെല്ലെ തുഴഞ്ഞ് പോകുന്നു, എതിരെ വള്ളം കളിക്ക് പോകാനുള്ള ഒരു വള്ളം ചടുല താളത്തിൽ വഞ്ചിപ്പാട്ടൊക്കെ പാടി വരുന്നു. രണ്ട് വള്ളവും അടുത്തെത്തിയപ്പോൾ മറിയുന്നു, തുഴക്കാർ അങ്ങോടുമിങ്ങോടും മാറിപ്പോകുന്നു..ശേഷം ഒരു വള്ളത്തിലെ പാട്ട് ശോക ഭാവത്തിലും താളത്തിലും: "കുട്ടനാടൻ... പുഞ്ചയീലെ... കൊച്ചുപെണ്ണെ കുയിലാളേ.. "

മറ്റതിലാവട്ടെ "സമയമാം രഥത്തിൽനാം സ്വർഗയാത്ര ചെയ്തിടുന്നു.. തിത്തിത്താരാ തിത്തിത്താരാ തിത്തിത്തെയ് തെയ് തോം.." 

ക്ലാസ് ഇളകി മറിയുകയായിരിക്കുമെന്ന് പറയേണ്ടല്ലോ.

സാറിൻ്റെ ക്ലാസുകളിൽ കവിതകൾ വരുന്നതാണ് എല്ലാവർക്കും ഏറെയിഷ്ടം. നല്ല ഈണത്തിലേ സർ ചൊല്ലൂ. അതിൻ്റെ ചുവടു പിടിച്ച് ഞാനും കവിത ചൊല്ലിപ്പിക്കുമ്പോൾ ഈണത്തിൽ മാത്രമേ ചൊല്ലൂ. പത്തിൽ മറ്റൊരു അധ്യാപകനാണ് ഞങ്ങളെ പഠിപ്പിച്ചത്. അദ്ദേഹം പദ്യം ഈണത്തിൽ ചൊല്ലാനുള്ള സാഹസത്തിനു മുതിരാറില്ല. ഓരോരുത്തരെ ആയി പാഠം ചൊല്ലിപ്പിക്കുമ്പോൾ എഴുപതു പേരുള്ള ക്ലാസിൽ ഞാൻ മാത്രം ഈണത്തിൽ കവിത തട്ടിവിടും. അങ്ങനെ പത്താം ക്ലാസിലെ 'ഈണഗാനപ്രസ്ഥാന'ത്തിനു തുടക്കമിടാൻ പ്രചോദനമായത് പോൾ സാർ ആണ്.

ആനിവേഴ്സറിക്കാണ് സ്കൂളിൽ നാടകം വക്കുക. നടീ നടന്മാരെ തെരഞ്ഞെടുക്കുന്നതും കളരി നടത്തുന്നതും സംവിധാനവും ഒക്കെ പോൾ സർ തന്നെ. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ സാർ വാതുക്കെ വന്ന് ടീച്ചറോട് "രെഘുരാജിനെ" അയക്കണമെന്ന് പറയും. പിന്നെ അന്നത്തെ ദിവസം കുശാലാണ്. പറഞ്ഞറിയിക്കാൻ വയ്യാത്ത രസമാണ് നാടകക്കളരി. മിക്കവാറൂം ഡയലോഗും ഞാൻ ഒറ്റ ടേക്കിൽ ഓക്കെ ആക്കും. അത് ശരിക്കും നന്നായിട്ടാണോ അതോ സാറിന് എന്നോടൂള്ള വാത്സല്യം കൊണ്ടാണോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്! ഒരിക്കലും അഭിനയം നന്നായി എന്ന് എന്നോട് പറഞ്ഞിട്ടില്ല, പക്ഷെ എല്ലാം ആ പെരുമാറ്റത്തിൽ നിന്ന് വായിച്ചെടുക്കാമാരുന്നു.

പോൾ സാർ മോണൊ ആക്ടുകൾ ആക്ഷേപഹാസ്യം ഒക്കെ എഴുതും. ഞാൻ യു പി സ്കൂളിൽ പഠിക്കുമ്പോൾ, കലാ സാഹിത്യ വേദി ഉദ്ഘാടനത്തിനാണെന്നു തോന്നുന്നു - കുട്ടികളുടെ പേടിസ്വപ്നമായിരുന്ന, കണക്കെടുക്കുന്ന ചാക്കോ സാറിനെയുമൊക്കെ കഥാപാത്രമാക്കി "എ മാത്തമാറ്റിക്കൽ ലൗ സ്റ്റോറി" എന്നൊരു മോണോ ആക്ട് പോൾസാർ എഴുതി എന്നെക്കൊണ്ട് ചെയ്യിച്ചു - പെരുമഴ പോലെ കൈയ്യടിയായിരുന്നു. എൻ്റെ അഭിനയത്തിൻ്റെ മഹത്വമൊന്നുമല്ല - അമ്മാതിരി ഡയലോഗുകൾ ആരുന്നു. ഒന്നു കഴിഞ്ഞ് അടുത്ത ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോളേക്ക് പെരുമഴ ഇടക്കൊന്ന് ഒതുങ്ങുന്നപോലെ ഓഡിറ്റോറിയം ഭേദിക്കുന്ന ശബ്ദം അടങ്ങും, വീണ്ടും ആർത്തു ചിരിക്കും. അത്ര തീവ്രമായി എൻ്റെ ഉള്ളിൽ ഒരു ആത്‌മാംശം ഉണ്ടെന്ന് ജീവിതത്തിൽ തോന്നിയ സന്ദർഭം വേറെ ഉണ്ടായിട്ടില്ല. തിരിഞ്ഞു നോക്കുമ്പോൾ ആ നിമിഷം ഓർത്തിട്ട് അഭിമാനത്തോടെ പറയാം -  വേറെ ഒരിക്കലുമില്ലെങ്കിലും അന്ന് ആ നിമിഷത്തിലെങ്കിലും ഞാനെന്നൊന്ന് ഈ ലോകത്ത് ഉരുവമായിട്ടുണ്ടായിരുന്നു! ചെറിയൊരു ചിരി ചുണ്ടിലൊതുക്കി ആൾക്കൂട്ടത്തിനിടയിൽ എവിടെയോ കൈ കെട്ടി നിന്ന് ഒരു വഴിപോക്കനെപ്പോലെ സാർ ഇതൊക്കെ ആസ്വദിച്ചു നിൽക്കുന്നുണ്ടാവും.

പോൾ സാറിന്ന് ജീവിച്ചിരിപ്പില്ല. കുറച്ചു വർഷങ്ങൾ മുമ്പ് ഒരു അപകടത്തിൽ സാറിനു ചെറുപ്രായത്തിലുള്ള ഏക മകനെ നഷ്ടപ്പെട്ടൂ. തുടർന്ന് വിഷാദത്തിനടിപ്പെട്ടായിരുന്നു കഴിഞ്ഞത്. മൂന്ന് കൊല്ലം മുൻപ് സാറും ഏതോ അസുഖത്തിനു കീഴടങ്ങി. സ്കൂളിൽ നിന്ന് പോന്നതിൽ പിന്നെ ഒരിക്കൽ പോലും സാറിനെ ഒന്നു ചെന്ന് കാണാൻ ഈ നന്ദികെട്ടവനു തോന്നിയില്ല. സാറിൻ്റെ ക്ലാസുകളിൽ പലപ്പോളും ശിഷ്യന്മാർ പിന്നീട് കാണാൻ വരുന്നതിൻ്റെ ഭംഗിയുള്ള വർണനകൾ - ഒരു പക്ഷേ സാറിൻ്റെ സങ്കല്പങ്ങൾ കഥകൾ പോലെ കേട്ടിരുന്നിട്ടുണ്ട്.. അതുപോലൊരാളായി ജോലി കിട്ടിയപ്പോളെങ്കിലും സാറിനെ ഒന്നു ചെന്നു കണ്ട് ഒരു പാർക്കർ പേന ആ കൈയിൽ വച്ചു കൊടുക്കാൻ എനിക്ക് തോന്നിയിരുന്നെങ്കിൽ  ഗുരുത്വദോഷമോർത്ത പശ്ചാത്താപം എന്നിൽ ആകെ ശേഷിക്കുന്ന ഈ മനോഹരമായ ഓർമ്മകളെയെങ്കിലും തുരന്നു തിന്നുകയില്ലായിരുന്നു. 

Feb 18, 2010

പവർ ഡി വി ഡി

എഞ്ജിനിയറിങ്ങിനു ചേർന്ന വർഷം തന്നെയായിരുന്നു ചേച്ചിയുടെ കല്യാണം.
ചേച്ചിയെ കെട്ടിച്ചുവിട്ടുകഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന പൈസ കൊണ്ട് അച്ഛൻ ഒരു കമ്പ്യൂട്ടർ വാങ്ങിത്തന്നു. ഡി വി ഡി ഡ്രൈവുള്ള കമ്പ്യൂട്ടർ.
ഡി വി ഡി യിൽ പടം കണ്ടാൽ എങ്ങനെയിരിക്കുമെന്നറിയാൻ ആകാംക്ഷയായി.
അങ്ങനെ കൊച്ചേട്ടനെയും കൂട്ടി പെരുമ്പാവൂരിൽ എവിടെയെങ്കിലും നിന്ന് ഡി വി ഡി വാടകയ്ക്കെടുക്കാനിറങ്ങി.
ഒന്നു രണ്ട് കടകളിലൊക്കെ അന്വേഷിച്ചപ്പോൾ സ്റ്റേറ്റ് ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ ഇതിലുമെളുപ്പമാണെന്ന് മനസ്സിലായി!
പരിചയമുള്ള ആളുടെ റെക്കമെന്റേഷൻ, ഡിപ്പോസിറ്റ് തുക കെട്ടി വക്കൽ!
ഭാഗ്യം, വീടിന്റെ ആധാരം ഈടു വെയ്ക്കാൻ ആരും പറഞ്ഞില്ല!
ഡി വി ഡി യൊക്കെ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളായിരുന്നു അപ്പോൾ.
ഞങ്ങളങ്ങനെ നിരാശരായി നടക്കുമ്പോളാണ് മാർക്കറ്റിനകത്തൊരു ‘ഇൻഡ്യൻ വീഡിയോസ്‘ കണ്ടത്.

വെള്ളയും വെള്ളയുമണിഞ്ഞ ഒരു ഇക്കാ അകത്തിരുന്ന് ഏതോ പരിചയക്കാരനോട് സൊള്ളിക്കൊണ്ടിരിക്കുന്നത് ദിനേശ് ബീഡിയുടെ കടുത്ത വെൺ പുകച്ചുരുളുകൾക്കിടയിലൂടെ ഞങ്ങൾ കണ്ടു. പൊഹ കാരണം കടയ്ക്കകത്ത് ഈച്ചയുടെയും കൊതുകിന്റെയും ശല്യമില്ല! ടെക്നോളജി!!!
ഞങ്ങൾ ചെന്നു ഡി വി ഡി വാടകയ്ക്കു കൊടുക്കുമോന്ന് ചോദിച്ചു.
ഞങ്ങൾ വിചാരിച്ചപോലെ പുള്ളി ഒടക്കൊന്നും പറഞ്ഞില്ല.
 
100 രൂപ ഡെപ്പോസിറ്റ് കെട്ടിയാൽ മാത്രം മതി.
ആ കാശ് ഞാൻ വിദഗ്ധമായി കൊച്ചേട്ടനെക്കൊണ്ട് വലിപ്പിച്ചു!
ഞങ്ങളങ്ങനെ ഇക്കായുടെ മോശമല്ലാത്ത ഡി വി ഡി ശേഖരം ചികയാൻ തുടങ്ങി.

ഞങ്ങളുടെ വരവൊക്കെ കണ്ടോണ്ട് കടയിൽ നിന്നിരുന്ന ഇക്കായുടെപരിചയക്കാരൻ പുള്ളിയോട്  ചോദിച്ചു...
“എന്തോന്നാടാവേ ഈ ഡി വി ഡി?“

ഇക്കാ ദിനേശ് ബീഡിയുടെ ഒരു നീണ്ട പഫ് എടുത്ത് പൊഹ പുറത്തേക്കു വിടുന്നകൂട്ടത്തിൽ തന്റെ ടെക്നിക്കൽ നോ ഹൌ പ്രകടമാക്കാൻ ഒരു സന്ദർഭം കിടിയ സന്തോഷത്തിൽ ഒരു നിഗൂഢമന്ദസ്മിതം പൊഴിച്ചു.
ചോദിച്ചയാൾ ഒരു ലോക്കലാണെന്ന് വേഷം കണ്ടാലറിയാം: കടും മജന്തയിൽ ഫ്ലൂറ്സെന്റ് പച്ച പൂക്കളുടെ ഡിസൈനുള്ള ലുംഗിയും റബ്ബർപാലിന്റെ കറവീണ ഷർട്ടും പിന്നെ കൈയ്യിലൊരു പച്ചക്കറിപ്പൊതിയും.

ഇക്കാ വളരെ പുച്ഛഭാവത്തിൽ വിശദീകരിച്ചു:
സംഭവം ഒന്നുമില്ല.
ഈ ഡി വി ഡി എന്നൊക്കെ പറഞ്ഞാൽ സീ ഡി തന്നെ...
പിന്നെ ഒരു വ്യത്യാസമുള്ളതെന്താണെന്നു വച്ചാൽ ഈ ഡി വി ഡി യിലാവുമ്പോ നല്ല ‘പവർ റെക്കോഡിങ്ങാ‘യിരിക്കും!!!
.
.
.
.
.
.
.
.
.
.
.




PS: സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ ഇതിനെക്കാൾ നന്നായിട്ട് ഡി വി ഡിയ്ക്ക് വേറെയെന്തു നിർവ്വചനം കൊടുക്കാൻ പറ്റും!!!
പവർ ഡി വി ഡി എന്ന വളരെ പ്രചാരത്തിലുള്ള വീഡിയോ പ്ലെയറിന്റെ പേരിനുള്ള പേറ്റന്റ് ഇൻഡ്യൻ വീഡിയോസിലെ ഇക്കായ്ക്ക് അവകാശപ്പെട്ടതാണെന്ന് പെരുമ്പാവൂര് പോലും ആർക്കെങ്കിലും അറിയാമോ?

സ്കൂൾ ഡേയ്സ്

പ്ലസ് ടൂവിനു പഠിക്കുന്ന സമയത്താണ് ആ കാലഘട്ടത്തിലെ ചെറുപ്പക്കാരെ ഏറ്റവും സ്വാധീനിച്ച സിനിമ (ഞാനുദ്ദേശിക്കുന്നത് ഡ്രൈവിങ് സ്കൂൾ അല്ലട്ടോ... തെറ്റിധരിക്കരുത് !)  “ബോയ്സ്“ ഇറങ്ങിയത്.
കൂട്ടുകാരുടെ കൂടെ യൂത്ത്ഫെസ്റ്റിവലിന്റെയന്ന് പടത്തിനു പോയി.
ഓരോ ദൂരദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും നിന്നായി ജീപ്പ് വിളിച്ചൊക്കെയാണ്  പടം കാണാൻ ‘കുട്ടികൾ’വരുന്നത്!
മുവാറ്റുപുഴ ഐസക്സ് നിറഞ്ഞു കവിഞ്ഞ മറ്റൊരു ഷോ!!
ആ പടത്തിന് തമിഴ്നാടിൽ പോലും ഇത്ര സ്വീകരണം കിട്ടിക്കാണാൻ വഴിയില്ല...
തീയെറ്ററിന്നകം ഉത്സവപ്പറമ്പുപോലെയായിരുന്നു!

ബോയ്സിൽ ഡെബ്യൂ ആയിരുന്ന ജെനീലിയ ഡിസൂസയെ ഞങ്ങൾ എല്ലാവർക്കും ‘ക്ഷ’ പിടിച്ചു.

പുതുമുഖമായതിനാൽ പബ്ലിസിറ്റി കിട്ടിവരുന്നതേയുള്ളായിരുന്നു.
ഇവളുടെ പേര് ഞങ്ങൾക്കാർക്കും അറിയില്ല.
എല്ലാവരും ഓരോവഴിക്ക് തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിലൊരു ദിവസം ഒരുത്തൻ ഓടിവന്നു പറഞ്ഞു:

അളിയാ ലവൾടെ പേര് കിട്ടി... പേര് കിട്ടി...

 ഗൊണോറിയ ഡിസൂസ!!!


Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...


Dec 8, 2008

ഇന്റര്‍വ്യൂ

കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് യൂ സി കോളേജില്‍ അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കുസാറ്റില്‍ വിഹരിച്ചുകൊണ്ടിരുന്ന സമയം...

അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് യൂസീ കോളേജിലെത്തി.

അവള്‍ക്ക് കോളേജിലെ ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

എന്റെ അമ്മ, അമ്മയുടെ വീട്ടിലെ പതിനൊന്നു പേരില്‍ ഒന്‍പതാമത്തെ ആ‍യതുകൊണ്ട്, 
എനിയ്ക്ക് ‘ഇളയത്തുങ്ങള്‍‘ ഒത്തിരിയൊന്നുമില്ല...
അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ രഘുച്ചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!

അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ ആലുവായിലുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: “ഇതു കഴിഞ്ഞ് എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “കുസാറ്റില്‍ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ കോളേജില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് മുത്തോലപുരം, അല്ലേ? അതെവിടെയായിട്ടുവരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ!