Dec 3, 2013

കള്ളനിലെ സത്യം

അഞ്ചിൽ പഠിക്കുമ്പോൾ നിർമ്മലയിൽനിന്ന് വീട്ടിലേക്ക് ശലഭത്തിൽ വരുന്നവഴി മുവാറ്റുപുഴയിലെ ഗംഗ ബാറിനു മുന്നിൽ ദിവാകരൻ സാർ നില്ക്കുന്നതുകണ്ടത് വീട്ടിലെത്തിയയുടനെ അമ്മയോട് ആവേശത്തോടെ പറഞ്ഞപ്പോൾ പക്ഷെ, കിട്ടിയത് വഴക്കായിരുന്നു.
"നീ കാണുമ്പോൾ സന്ദർഭവശാൽ അദ്ദേഹം ബാറിനുമുന്നിലായിരുന്നു എന്നുവച്ച് നീ സാറിനെ ബാറിനുമുന്നിൽ കണ്ടെന്നാകുവോ?"
എത്ര ചെറിയ സത്യമായാൽപ്പോലും അത് പറയുക എന്നത് എപ്പൊഴും അസുഖകരമായ ഒന്നാണ്. തിരിച്ചറിവായിട്ടില്ലായിരുന്നപ്പൊഴും, ഇപ്പൊഴും.

അന്ന് പകരം നഷ്ടമായെന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്ന- അമ്മയുമായുള്ള അടുപ്പത്തിലെ ഒരിഴ പോലെ, ഇന്ന് ഒരുപക്ഷെ അതിലും വിലപ്പെട്ട പലതും പകരം നഷ്ടപ്പെടുത്തിയും സത്യം പറഞ്ഞ് ഞാൻ സമ്പാദിക്കുന്ന 'നഷ്ടങ്ങൾ' വിരസമായി ആഘോഷിക്കുമ്പോൾ കിട്ടുന്ന സുഖം- മുറിവ് കുത്തി പുണ്ണാക്കുന്നതിലെ വെറും വൈകൃതം മാത്രം!

സത്യമല്ലാത്തത് പറയില്ലെന്ന് വച്ചതുകൊണ്ട് അന്തർമുഖനാകാൻ കഴിഞ്ഞു.
സത്യമില്ലാത്തത് കേൾക്കാനിഷ്ടമില്ലാത്തകൊണ്ട് അന്തർമുഖത്വത്തെ ആവേശിക്കാൻ കഴിഞ്ഞു.
സത്യങ്ങൾ പൊതുവെ കളവിനെക്കാൾ വിചിത്രമായതുകൊണ്ടോ,
വിശിഷ്യാ എന്റെ സത്യങ്ങൾ എല്ലായിടത്തും അസ്വീകാര്യമായിരിക്കുന്നതുകൊണ്ടോ...
ഏറ്റവും കള്ളലക്ഷണം എനിക്കാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
എല്ലാവരും  അങ്ങനെ വിശ്വസിക്കുന്നകൊണ്ട് ഞാൻ വലിയൊരു കള്ളനാണെന്നത് ഒരു സത്യവുമായിത്തീർന്നിരിക്കുന്നു.


അമ്മയന്നങ്ങനെ പറയും വരെ ഒരു കുടിയനെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ദിവാകരൻ സാറിനെ എനിക്ക്
അതിൽപ്പിന്നെയിന്നേവരെ, തരം കിട്ടുമ്പോളെല്ലാം ബാറായ ബാറുതോറും ഒളിച്ചും പാത്തും പോയി വെള്ളമടിക്കുന്ന ഒരു കുടിയനായല്ലാതെ കാണാൻ കഴിഞ്ഞിട്ടേയില്ല.
പാപത്തിന്റെ കനി എന്നു പറയുന്നത് ഇതിനെയൊക്കെത്തന്നെയല്ലേ?



1. നിർമ്മല: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മുവാറ്റുപുഴ
2. ശലഭം: മുവാറ്റുപുഴ-മേതല-പെരുമ്പാവൂർ ബസ്സ്
3. ദിവാകരൻ സാങ്കൽപ്പിക പേര്, പേര് മാത്രം

Jul 9, 2013

മരിക്കുന്നവ


മിണ്ടാതിരിക്കുമ്പോള്‍ മൌനം മരിക്കുന്നു
ചിരിക്കാതിരിക്കുമ്പോള്‍ ദുഃഖം മരിക്കുന്നു
ഓര്‍ക്കാതിരിക്കുമ്പോള്‍ മറവി മരിക്കുന്നു
അടുക്കാതിരിക്കുമ്പോള്‍ അകലം മരിക്കുന്നു
മരിക്കാതിരിക്കുമ്പോള്‍ ജീവിതം മരിക്കുന്നു
പിറക്കാതിരിക്കുമ്പോള്‍ ... 
...മരണവും മരിക്കുന്നു

Jun 5, 2013

മദ്യം വിഷ(മ)മാണ് - 2


പൊന്നപ്പന്‍ ചേട്ടന്‍ ഒരു അധ്വാനി ആണ്. എന്നാല്‍ മദ്യം കുടിക്കാനോ മദ്യം തന്നെ കുടിക്കാനോ ഒരുകാലത്തും ചേട്ടന്‍ അനുവദിച്ചുകൊടുത്തിരുന്നില്ല.
മക്കളും കൊച്ചുമക്കളുമൊക്കെയായി.
കഠിനാധ്വാനം സമ്മാനിച്ച അസുഖങ്ങള്‍ കാരണം ഇപ്പോള്‍ കട്ടിപ്പണിയൊന്നും എടുക്കാനാവില്ല.
വെറുതേയിരിക്കാനാവുന്നില്ലാത്തതുകൊണ്ട് ഒരു ഏ റ്റി എമ്മിന്റെ നൈറ്റ് വാച്ച്മാനായി പോകുന്നു ഇപ്പോള്‍.
ഏ റ്റി എമ്മിന് തൊട്ടടുത്ത് ബിവറേജിന്റെ ഒരു കടയുമുണ്ട്. ബിവറേജിന്റെ അടുത്ത് ഏ റ്റി എം എന്ന് പറയുന്നതായിരിക്കും ‘പൊളിറ്റിക്കലി കറക്റ്റ്’.

വൈകീട്ട് ലൈന്‍ബസ്സിലാണ് ഡ്യൂട്ടിക്ക് പോകുക.
തനിക്കിറങ്ങേണ്ട തീയേറ്റര്‍പടി സ്റ്റോപ്പിനു മുമ്പത്തെ ആശുപത്രിപ്പടി സ്റ്റോപ്പിലിറങ്ങിയാണ് മകളുടെ വീട്ടിലേക്ക് പോകേണ്ടത്.
അന്ന് വേനലവധി തീരുന്ന ദിവസമാ‍യതുകൊണ്ട് അവധിക്ക് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കാന്‍ വന്ന കൊച്ചുമകനും പൊന്നപ്പന്‍ ചേട്ടനൊപ്പം ബസ്സിലുണ്ട്.അവനെ കാത്ത് മരുമകന്‍ ആശുപത്രിപ്പടി സ്റ്റോപ്പില്‍ നില്‍പ്പുണ്ടാവും. കൊച്ചുമകനെ അവിടെ ഇറക്കിവിട്ടിട്ട് തൊട്ടടുത്ത തീയേറ്റര്‍പടി സ്റ്റോപ്പിലിറങ്ങി ജോലിക്ക് കയറണം.

ആശുപത്രിപ്പടിയില്‍ മരുമകന്‍ കാത്തുനിന്നിരുന്നു.
കൊച്ചുമകനെ ഇറക്കിവിട്ടു റ്റാറ്റായും കൊടുത്തു.
പൊന്നപ്പന്‍ചേട്ടന്‍ ഇറങ്ങുന്നില്ലെന്ന് കണ്ട് കൊച്ചുമകന് പരിഭ്രമം...
പൊന്നപ്പന്‍ചേട്ടന്‍ സൌമ്യമായി പറഞ്ഞു... ”പുള്ള ഇവിടിറങ്ങിക്കോ, അച്ചായി ഇവിടെ ഇറങ്ങുന്നില്ല, അടുത്ത സ്റ്റോപ്പിലേയുള്ളു”
എന്നിട്ടും കൊച്ചുമകന് സമാധാനമായില്ല... അച്ഛന്റെ കൈയ്യില്‍ തൂങ്ങി അവന്‍ വിതുമ്പുന്നു?
എല്ലാം കണ്ടുകൊണ്ട് ബസ്സിലിരുന്ന ഒരു അപരിചിതന്‍ പെട്ടെന്ന് ഇടയില്‍ ചാടിവീണു.
“പുള്ള നൊലോളിക്കണ്ടാന്നേ.. അച്ചായിക്കിറങ്ങാനുള്ള സ്ഥലമായില്ല അതോണ്ടാ. വീട്ടിലേക്ക് പൊക്കോ... അച്ചായി ദേ ഇപ്പത്തന്നെ വീട്ടിലേക്ക് വന്നോളും”
ബസ്സിലുള്ളവരൊക്കെ ഒരുമാതിരി ആക്കിച്ചിരി... പൊന്നപ്പന്‍ചേട്ടന്‍ കൊമ്പന്‍‌മീശക്കടിയിലെ ശേഷിച്ച പല്ലിറുമ്മി.

കൊച്ചിനെ ‘പറഞ്ഞുവിട്ടിട്ട്’ അപരിചിതന്‍ വലിയ സ്നേഹത്തോടെ പൊന്നപ്പന്‍ ചേട്ടന്റെയടുത്തേയ്ക്ക് നീങ്ങിനിന്നു.
ഒരു ചിരിയൊക്കെ ചിരിച്ചിട്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി ബസ്സിനു മുന്നിലായി കണ്ടുതുടങ്ങിയ ബിവറേജ് ക്യൂവിലേക്ക് പാളിയൊന്ന് നോക്കിയിട്ട്: “ഇന്ന് തെരക്കിച്ചിരെക്കൊറവാ... അല്ലേ ചേട്ടാ?”

പൊന്നപ്പന്‍ ചേട്ടന്‍ ദൈന്യമായി : “പറഞ്ഞപോലെ ഇന്ന് തെരക്ക് കൊറവാല്ലോ!”

ചിത്രം കടപ്പാട്: ശശികുമാര്‍


Jun 3, 2013

മദ്യം വിഷ(മ)മാണ് - 1

ആലുവ റെയില്‍‌വേ സ്റ്റേഷനുമുന്നിലെ പോലീസ് മുന്നറിയിപ്പ്:
“വില നിശ്ചയിച്ച മദ്യം വില നിശ്ചയിക്കാനാകാത്ത നിങ്ങളുടെ ജീവന്‍ അപഹരിച്ചേക്കാം“

അതുകൊണ്ട് മദ്യപന്‍‌മാര്‍ കുടിക്കുമ്പോൾ, മുൻകൂട്ടി വില നിശ്ചയിക്കപ്പെട്ട ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്ക് പകരം വില നിശ്ചയിക്കപ്പെടാത്ത കള്ളവാറ്റ് പോലുള്ളവ മാത്രം കുടിച്ച് സ്വന്തം ജീവന്‍ സുരക്ഷിതമാക്കുക!