May 3, 2016

മഞ്ഞുപോലെ…


ഒഴിവുദിവസം എന്തു ചെയ്യണമെന്നോർത്ത് തല പുകയ്ക്കാതെ ചായ കുടിച്ചോണ്ടിരുന്നപ്പൊളാണ് കുഞ്ഞുണ്ണി അടുത്തുവന്ന് പറ്റിക്കൂടിയത്. 
“അമ്മാവാ എന്താ ഇനി ചെയ്യാമ്പോണേ?”
“ഞാനും അതുതന്നെയാ കുട്ടാ ഓർത്തോണ്ടിരുന്നേ. നമുക്ക് കാറിന്റെ അകം വൃത്തിയാക്കിയാലോ?”
അവൻ ചാടിയിറങ്ങിക്കഴിഞ്ഞു… വൃശ്ചികമാസമായകൊണ്ട് കാലത്തെ തണുപ്പ് മാറിവരുന്നതേയുള്ളൂ.. മടിയും.
കുഞ്ഞുണ്ണി അകത്തുനിന്ന് താക്കോലെടുത്ത് കാറിനുള്ളിൽ കയറി പണി തുടങ്ങിക്കഴിഞ്ഞു. 
“അമ്മാവാ ഇതിനകം ആകെ നനഞ്ഞിരിക്കുവാ… അതെങ്ങനെ! ഇന്നലെ മഴയൊന്നും നനഞ്ഞതല്ലല്ലോ… ഗ്ലാസുകളാണെങ്കിൽ കയറ്റിയുമാണിട്ടിരുന്നത്..”
“കാലത്തെ ഓപ്പോൾ പാലിന്റെ മൊന്ത ഫ്രിഡ്ജിൽനിന്ന് പുറത്തെടുത്ത് വച്ചപ്പോ അതിന്റെ
പുറത്താകെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു കൂടിയത് നീ കണ്ടതല്ലേ? പൈപ്പിൽനിന്ന് വെള്ളമൊന്നും ഒഴിച്ചിട്ടല്ലല്ലോ അത്… അതുപോലെ തന്നെ തണുത്ത പ്രതലം കിട്ടിയപ്പോൾ നീരാവി വെള്ളമായി ഘനീഭവിച്ചതാണിതും.”
കുഞ്ഞുണ്ണി താത്പര്യത്തോടെ ചെവി കൂർപ്പിച്ച് ബാക്കിയെന്താണ് അമ്മാവൻ പറയുന്നതെന്നും നോക്കി നിൽപ്പാണ്. 
അൽപ്പം വിശദമായി പറഞ്ഞാൽ, അന്തരീക്ഷവായുവിലെ പ്രധാനപ്പെട്ട ഒരു ഘടകമാണല്ലോ നീരാവി. വായുവിനെ നമ്മൾ തണുപ്പിക്കുന്നു എന്നു വക്കൂ… ഊഷ്മാവ് ഒരു പ്രത്യേക അളവിൽ താഴെ എത്തുമ്പോൾ ആ നീരാവിക്ക് വാതകമായിത്തന്നെ ആയിരിക്കാൻ കഴിയാതെ ഘനീഭവിച്ച് ദ്രാവകമായി- ജലമായി മാറാൻ തുടങ്ങും. അങ്ങനെ ഉണ്ടായ ജലം അരികിലുള്ള തണുത്ത പ്രതലങ്ങളിലൂടെ പറ്റിപ്പിടിച്ചിരിക്കുന്നതാണ് നമ്മളീ കാണുന്ന വെള്ളം മുഴുവനും. രാത്രി നല്ല തണുപ്പല്ലായിരുന്നോ… പകലൊക്കെ ഉള്ള ഉഷ്ണം കാരണം അന്തരീക്ഷത്തിൽ നല്ലപോലെ നീരാവി ഉണ്ടായിക്കാണും… അങ്ങനെ കാറിനുള്ളിലെ വായുവിൽ അടങ്ങിയ നീരാവിയാണ് തണുത്ത് മഞ്ഞുതുള്ളികൾ പോലെയായി ഈ ഇരിക്കുന്നതൊക്കെ. 
ഞങ്ങളുടെ ഈ സംഭാഷണം കേട്ടുകൊണ്ട് അമ്മിണി പുറത്തേയ്ക്ക് വന്നു… “അമ്മാവാ, ഇപ്പൊ പറഞ്ഞ, അന്തരീക്ഷത്തിലുള്ള നീരാവി വെള്ളമായി മാറുന്ന ഊഷ്മാവിനെയല്ലെ നമ്മൾ ഡ്യൂ പോയിന്റ് എന്നു വിളിക്കുക?”
കുഞ്ഞുണ്ണിക്ക് അമ്പരപ്പ്.. “ഓപ്പോൾ അതിനെടയ്ക്ക് പോയി പുസ്തകം നോക്കി കണ്ടുപിടിച്ചോ?”
“വളരെ ശരിയാണ് അമ്മിണീ… കാലാവസ്ഥ പറയുന്നതിലെ ഒരു പ്രധാന സൂചികയാണ് ഈ ഡ്യൂ പോയിന്റ്. ഊഷ്മാവ് എത്ര വരെ താഴുമ്പോളാണ് നിലവിലെ അന്തരീക്ഷത്തിൽ നീരാവി ഉറഞ്ഞ്
ജലകണങ്ങളാവുക എന്നതിനെയാണിതു സൂചിപ്പിക്കുന്നത്. അപ്പോൾ അമ്മിണി പറയൂ, അമ്മാവൻ ജോലി ചെയ്യണ ബെംഗളൂരുവിൽ അന്തരീക്ഷത്തിൽ നീരാവി കുറവും ഇവിടെ നമ്മുടെ നാട്ടിൽ നീരാവി കൂടുതലുമാണെങ്കിൽ എവിടെയായിരിക്കും ഡ്യൂ പോയിന്റ് കൂടുതൽ? “
അമ്മിണി ആലോചന തുടങ്ങിയപ്പോളേക്കും കുഞ്ഞുണ്ണി അച്ഛന്റെ ഫോണിലെ കാലാവസ്ഥ -ആപ്പ് നോക്കി എളുപ്പത്തിൽ അതു കണ്ടുപിടിക്കാൻ അകത്തേക്ക് ഓടി.
“ബെംഗളൂരുവിൽ അന്തരീക്ഷത്തിലെ നീരാവി കുറവെങ്കിൽ ഇവിടത്തെക്കാളും തണുത്തെങ്കിലല്ലേ മഞ്ഞുതുള്ളികൾ വരാൻ തുടങ്ങൂ..? ഇവിടെയാവുമ്പോൾ ധാരാളം നീരാവി ഉള്ളകൊണ്ട് ചെറുതായൊന്നു തണുക്കുമ്പോളേയ്ക്കും വെള്ളം രൂപപ്പെടാൻ തുടങ്ങും. എന്താ ശരിയല്ലേ?” അവളുടെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞ ചിരി.
കുഞ്ഞുണ്ണി അച്ഛന്റെ ഫോണിൽ ബെംഗളൂരുവിലെയും കൊച്ചിയിലെയും കാലാവസ്ഥാ സൂചികകൾ നോക്കുകയാണ്.

“ശരിയാ ഓപ്പോളേ… ബെംഗളൂരുവിൽ ഡ്യൂ പോയിന്റ് 14ഡിഗ്രീ യും ഇവിടെ 24ഡിഗ്രീയുമാണ്! അപ്പൊ ഇവിടത്തെയത്ര എളുപ്പം ബെംഗളൂരുവിൽ അമ്മാവനു ഇതുപോലത്തെ മഞ്ഞുതുള്ളികൾ കാണാൻ കിട്ടില്ലല്ലേ?”
കാറിനുള്ളിലെ വെള്ളം തുടച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു “രണ്ടുപേരും പറഞ്ഞത് ശരിയാണ്. ഇവിടെ ഇത്രയെളുപ്പം നീരാവി ഘനീഭവിക്കുന്നത് ഏറ്റവും ശല്യമായി തോന്നാറുള്ളത് മഴയത്തും വെളുപ്പിനുമൊക്കെ കാറോടിക്കുമ്പോളാണ്. ശ്രദ്ധിച്ചിട്ടില്ലേ ശല്യമായിട്ട് കാറിന്റെ ചില്ലിൽ നിറയെ ആവി വന്ന് പറ്റിക്കൂടി ഒന്നും കാണാനാകാതെ വരണത്?”
അമ്മിണി പറഞ്ഞു: “ശരിയാണ്… ചിലപ്പൊ ചില്ലിനകത്ത് വരും.. ചിലപ്പൊ പുറത്തായിരിക്കും…
ആകെ ഒന്നും കാണാനാവാത്തപോലെ… അങ്ങനെ വരുമ്പോ നമ്മൾ എങ്ങനെയാ അമ്മാവാ വണ്ടി ഓടിക്കണേ? പുറത്തെ ആവി വേണമെങ്കിൽ വൈപ്പർ വച്ച് കളയാമെന്നു വക്കാം.. അകത്തേത് തുടക്കാൻ എനിക്ക് കൈ എത്തില്ല.”
തലേ ദിവസവുംകൂടി പതിനെട്ട് വയസാവണേന്റെ പിറ്റേദിവസം തന്നെ അവളെ കാർ ഓടിക്കാൻ പഠിപ്പിക്കണമെന്നു ശട്ടം കെട്ടിയതേയുള്ളു അമ്മിണി. അവളുടെ വിഷമം കണ്ടപ്പോ ചിരിച്ചുപോയി..
“അതിനല്ലേ കാറിലെ എയർ കണ്ടീഷണർ”
ഇതു കേട്ടിട്ട് കുഞ്ഞുണ്ണിക്ക് ചിരി അടക്കാൻ പറ്റിയില്ല… “എന്റെ അമ്മാവാ ഞങ്ങളെ ഇങ്ങനെ പറ്റിക്കരുത് ട്ടോ… ഏസി തണുപ്പിക്കാനുള്ളതല്ലേ… മഞ്ഞ് വന്നതുതന്നെ തണുപ്പ്കാരണം. അപ്പൊ നമ്മൾ ഏസി ഇട്ട് പിന്നേം തണുപ്പിച്ചാൽ പിന്നെ “മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ..” എന്ന പാട്ടും വച്ച് വണ്ടി എവിടെയെങ്കിലും സൈഡിൽ നിർത്തിയിടേണ്ടിവരില്ലേ?”
കുഞ്ഞുണ്ണീടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
“കുഞ്ഞുണ്ണി പറഞ്ഞത് ഭാഗികമായി ശരിയാണ്. പക്ഷെ അപ്പറഞ്ഞതിൽ ഒന്ന് തെറ്റിധാരണയാണ്. ഏ സി തണുപ്പിക്കാൻ മാത്രല്ല, വായു ചൂടാക്കാനും ഉപയോഗിക്കാം. വിനുവമ്മാവൻ ഇനി അമേരിക്കയിൽനിന്നു വിളിക്കുമ്പോൾ ഒന്ന് ചോദിച്ചുനോക്കൂ അവിടൊക്കെ ഏ സി കൊണ്ട് കാറും വീടുമൊക്കെ തണുപ്പിക്കുവാണോ ചൂടാക്കുവാണോ ചെയ്യണത് എന്ന്!
ഇനി അമ്മിണീടെ പ്രശ്നത്തിലേക്ക് വരാം. കാറിലെ ഏ സി പ്രവർത്തിപ്പിക്കുമ്പോൾ അത് ഒരു യന്ത്രം വച്ച് വായുവിനെ തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്തിട്ട് പല പല പഴുതുകളിലൂടെയായി കാറിനുള്ളിൽ പ്രവഹിപ്പിക്കുന്നു. അതിനുള്ള ദ്വാരങ്ങളിൽ ചിലത് നമ്മുടെ മുഖത്തിനു നേരേ ആയിരിക്കും. ചിലത് കാലിനടുത്ത്, ചിലത് ഗ്ലാസിനോട് ചേർന്നും. അമ്മിണീടെ പ്രശ്നം പരിഹരിക്കാനാണ് കാർ കമ്പനിക്കാർ ഏസിയുടെ ചില ദ്വാരങ്ങൾ മുൻവശത്തെ
ചില്ലിനോട് ചേർത്ത് വച്ചിരിക്കുന്നത്. നമ്മൾ നല്ല തണുത്ത ഒരു വെളുപ്പാംകാലത്ത് കാറെടുക്കുന്നു എന്ന് വക്കുക. തണുത്ത കാറ്റടിക്കാതിരിക്കാൻ ചില്ലൊക്കെ കയറ്റിയുമിട്ടു. സ്വതവേ കാറിനുള്ളിൽ നീരാവി ഉണ്ടായിരുന്നു. ഇപ്പൊ നമ്മൾ എല്ലാവരുടെയും നിശ്വാസത്തിലെ നീരാവിയും ഉണ്ട്. പുറത്തെ തണുത്ത കാറ്റ് ചില്ലിലടിച്ച് ചില്ല് പുറമേനിന്ന് നല്ലപോലെ തണുത്തു. വായുവിൽ നീരാവി കൂടിയാൽ ഡ്യൂ പോയിന്റ് ഉയരാൻ തുടങ്ങുമല്ലോ അതായത് അധികമൊന്നും തണുക്കാതെ തന്നെ മഞ്ഞ് ഉണ്ടാകാൻ തുടങ്ങും… അങ്ങനെ കാറിനുള്ളിലെ ഡ്യൂ പോയിന്റ് കാറ്റടിച്ചു തണുത്ത ചില്ലിന്റെ അപ്പൊഴത്തെ ഊഷ്മാവിനു സമമായാൽ ചില്ലിൽ മുഴുവൻ ആവിയടിച്ച് വെള്ളം വരാൻ തുടങ്ങും”
അമ്മിണി പരിഭവിച്ചു പറഞ്ഞു: “അപ്പോ ഞാൻ വണ്ടി ഓടിക്കലും നിർത്തും”
“ഇല്ല.. അപ്പോൾ നമ്മൾ സൂത്രത്തിൽ കാറിലെ ഏസി ഓണാക്കും… ചൂടല്ല, തണുപ്പ് തന്നെ ആക്കും. എന്നിട്ട് ഏസിയുടെ വായു പ്രവാഹം ചില്ലിനോട് ചേർന്ന ദ്വാരങ്ങളിലേക്ക് ക്രമീകരിക്കും. കാറിനുള്ളിൽ വരൂ കാണിച്ചുതരാം”
കാർ ഓണാക്കി ഏസി ഇട്ട് കാറ്റ് ചില്ലിലേക്കായി ക്രമീകരിച്ചു. ചില്ലിൽ പറ്റിപ്പിടിച്ച ആവി മായാജാലം പോലെ, കാറ്റടിച്ച് പുക മാറിപ്പോകുന്നതുപോലെ അപ്രത്യക്ഷമാവുന്നതു കണ്ട് രണ്ടാളും കണ്ണുതള്ളി ചിരിച്ചു. അമ്മിണിക്കായിരുന്നു ഉത്സാഹം കൂടുതൽ. ഇനിയിപ്പൊ ഏതു സമയത്തുവേണമെങ്കിൽ ധൈര്യമായി വണ്ടി ഓടിക്കാമല്ലോ!അമ്മിണി
“അതെങ്ങനെയാ അമ്മാവാ തണുത്ത വായു ചെന്നപ്പോ മഞ്ഞ് ഇതുപോലെ അപ്രത്യക്ഷമായത്!”
“അതിനു ഒന്നുരണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ഏസി വായുവിനെ തണുപ്പിക്കുന്നത് ഒരു യന്ത്രത്തിലാണെന്നു പറഞ്ഞല്ലോ. ആ യന്ത്രം വായുവിനെ തണുപ്പിക്കുന്നതിനൊപ്പം വായുവിലെ നീരാവിയെയും കളയുന്നുണ്ട്. തത്ഫലമായി കാറിനുള്ളിൽ പ്രവഹിക്കുന്ന വായു താരതമ്യേന വരണ്ടതായിരിക്കും. ക്രമേണ കാറിനുള്ളിലെ മൊത്തം വായുവിലെ നീരാവിയുടെ അളവ് താഴ്ന്നു താഴ്ന്ന് വരും. അപ്പോ ഡ്യൂ പോയിന്റിനു എന്തു സംഭവിക്കും..?”
പറയാൻ വന്ന ഉത്തരം അനിയനു വേണ്ടി കാത്തുവച്ച് അമ്മിണി ചുണ്ടുപൂട്ടീ അവനെ നോക്കി ഒരു കുസൃതിച്ചിരിചിരിച്ചു.. കുഞ്ഞുണ്ണി വേഗം പറഞ്ഞു “അപ്പൊ ഏസി ഇട്ട് തണുപ്പിക്കുമ്പോൾ വായു വരണ്ടു വരും. അങ്ങനെ നീരാവി കുറഞ്ഞ് കുറഞ്ഞു വരുന്നതിനനുസരിച്ച് എളുപ്പത്തിലൊന്നും നീരാവി മഞ്ഞാകാൻ കൂട്ടാക്കാതെ വരും, അതായത് കാറിനുള്ളിലെ ഡ്യൂ പോയിന്റും താഴ്ന്ന് താഴ്ന്ന് വരും. അപ്പൊ ആവിക്ക് മഞ്ഞായി മാറാൻ ചില്ലിന്റെ തണുപ്പ് മതിയാവാതെ വരും.. ശരിയല്ലെ ഓപ്പോളേ..?”
“വളരെ ശരി. വരണ്ട വായു ചില്ലിനടുത്തുള്ള നീരാവിയെ വലിച്ചെടുത്തപ്പോഴാണ് പുക മായുന്നതുപോലെ ചില്ലിലുണ്ടായ ആവിയും അപ്രത്യക്ഷമായത്.”
ഓപ്പോൾ കുഞ്ഞുണ്ണിക്ക് കൈകൊടുത്തു… “എടാ മിടുക്കാ.. നീ ശരിയാക്കിയല്ലോ. വേറെയും കാരണമുണ്ടെന്നു പറഞ്ഞല്ലോ… എന്താ അത് അമ്മാവാ?”
“ഇപ്പൊ പറഞ്ഞതുകൂടാതെ വേറൊരു രസകരമായ കാര്യം കൂടി നമ്മൾ ചില്ലിലേക്ക് തണുത്ത കാറ്റടിപ്പിക്കുമ്പോൾ നടക്കുന്നുണ്ട്. അകത്ത് മഞ്ഞ് ഉണ്ടായി വന്നതിനു കാരണം ചില്ല് പുറത്തെ തണുത്ത കാറ്റടിച്ച് തണുത്തുവന്നതുകൊണ്ടാണെന്നു പറഞ്ഞുവല്ലോ… നമ്മൾ കാറ്റടിച്ച് ചില്ലിനെ അകത്തുനിന്നും വീണ്ടും തണുപ്പിക്കുന്നു. അങ്ങനെ തണുത്ത് തണുത്ത് ചില്ലിനകം പുറത്തെ തണുപ്പിനൊപ്പമായിക്കഴിഞ്ഞാൽ പിന്നെ ഉള്ളിലെ നീരാവിക്ക് ചില്ലിന്റെ പ്രതലത്തിനുമേൽ വന്ന് ഘനീഭവിക്കാൻ കഴിയാതാവും. അപ്പോ നീരാവി സങ്കടം കരഞ്ഞുതീർത്ത് കണ്ണീരൊഴുക്കാൻ വേറേ വഴി നോക്കിപ്പൊയ്ക്കോളും, ചില്ലിനെ വെറുതെ വിടും. ഹഹഹ”
അമ്മിണിക്ക് വിഷമമായി: “അതിനു നീരാവിക്ക് കരയണ്ടാ ന്ന് വച്ചാലെന്താ? വേറെ ഒന്നിനുമല്ലല്ലോ, എനിക്ക് റോഡൊക്കെ കണ്ട് വണ്ടി ഓടിക്കാനായിട്ടല്ലേ… 
അപ്പൊ അമ്മാവാ, നമ്മൾ നല്ലപോലെ ഏ സി ഇട്ട് തണുപ്പിച്ച് പോകുമ്പോൾ കാറിനുള്ളിൽ പുറത്തേതിനെക്കാളും തണുപ്പ് കൂടൂതലായിരിക്കില്ലേ … അപ്പോ ചില്ലിന്റെ പുറത്ത് ഇതുപോലെ ആവി പിടിക്കില്ലേ?”
ഉടനെ കുഞ്ഞുണ്ണി ചാടിപ്പറഞ്ഞു: “അപ്പൊ ഓപ്പോളെന്തു ചെയ്യും. നമ്മൾ ഏസി എടുത്ത് കാറിനു പുറത്തുവച്ച് പുറം തണുപ്പിക്കും അല്ലേ ഓപ്പോളേ..ഹഹഹ.. ഓപ്പോളു ദേ പിന്നേം വണ്ടി സൈഡാക്കി.. ഇതെന്ത് ഓടിക്കലാ ഓപ്പോളേ.. അയ്യേ..”
രംഗം വഷളാവണേനു മുമ്പേ രണ്ടിനേം പറഞ്ഞ് സമാധാനിപ്പിക്കാൻ ശരിക്കും പാടുപെട്ടു. 
“ആലോചിച്ചു നോക്കൂ അമ്മിണീ.. നീ പറഞ്ഞത് വളരെ ശരിയാണ്. അങ്ങനുള്ളപ്പൊ പുറത്ത് ആവി വരും- നിറയെ ആവിവരാൻ പാകത്തിനു പുറത്തെ അന്തരീക്ഷത്തിൽ നീരാവി ഉണ്ടെങ്കിൽ മാത്രം. നല്ലൊരു മഴപെയ്ത് റോഡിൽനിന്ന് പുകപോലെ ആവി വരുന്ന സമയൊക്കെയാണെങ്കിൽ ഇതു കാണാം. ആലോചിച്ചു പറയൂ.. ഇപ്പൊ ചില്ലിനകതാണ് തണുപ്പ്. അതുകൊണ്ട് പുറത് മഞ്ഞ് വന്ന് കൂടാൻ തുടങ്ങും. വളരെ എളുപ്പത്തിൽ ചെയാവുന്ന ഒരു കാര്യം വൈപ്പർ ഓണാക്കലാണ്. പക്ഷെ ചില്ല് പോറിയാലോ? നേരത്തെ കുഞ്ഞുണ്ണി പറഞ്ഞത് കളിയാക്കാനാണെങ്കിലും സംഭവം ശരിയൊക്കെത്തന്നെ. പക്ഷെ ഏസി പുറത്തുവച്ച് പുറം തണുപ്പിക്കുന്നതിലും എളുപ്പത്തിൽ നമുക്ക് ഈ പ്രശ്നം പരിഹരിച്ചുകൂടെ പറയൂ?”
അമ്മിണി തല പുകഞ്ഞുകൊണ്ട് പറഞ്ഞു: “ഇപ്പൊ ആവി മൊത്തം പുറത്താണ്. കാറിനുള്ളിൽ നമ്മൾ ഏസി ഇട്ട് തണുപ്പിച്ചേക്കുവാണ്. ചില്ലിന്റെ അകത്ത് തണുപ്പ് പുറത്ത് ചൂട്.ചില്ലിനകത്തെ തണുപ്പ് പുറത്തെ വായുവിന്റെ ഡ്യൂ പോയിന്റിലും താഴെ. അതുകൊണ്ട് ചില്ലിനു പുറത്ത് നിറയെ ആവി. എങ്ങനെയെങ്കിലും ഡ്യൂ പോയിന്റ് താഴ്ത്തിയാൽ നീരാവിക്ക് ഘനീഭവിക്കാൻ ഉള്ളിലെ തണുപ്പ് പോരാതെ വരും. പക്ഷെ അതിനു നേരത്തത്തെ പോലെ നീരാവിയുടെ അളവു കുറക്കാൻ പുറത്ത് ഏസിയുമില്ല!”
കുഞ്ഞുണ്ണി ചാടിപ്പറഞ്ഞു: “കണ്ടോ ഞാൻ പറഞ്ഞതല്ലേ ഓപ്പോളേ.. ഇപ്പൊ എങ്ങനെയുണ്ട്?”
അമ്മിണി: “കിട്ടിപ്പോയി.. അമ്മാവൻ പറഞ്ഞ രണ്ടാമത്തെ സൂത്രം. നമ്മൾ ഏസി വച്ച് കാറ്റ് ചില്ലിലേക്ക് അടിപ്പിക്കും. തണുത്തതല്ല, ചൂടുള്ള കാറ്റ്… ഏസി കൊണ്ട് ചൂടാക്കാനും പറ്റുമല്ലോ… അപ്പൊ ചില്ലിന്റെ അകം ചൂടായി വരാൻ തുടങ്ങും. പുറത്തെ ഊഷ്മാവിനൊപ്പം തന്നെ ചില്ലും ചൂടായാൽ പ്രശ്നം തീർന്നില്ലേ?”
അമ്മാവൻ അമ്മിണിയുടെ തോളിൽതട്ടി അഭിനന്ദിച്ചു, ശരിയാണെന്ന അർത്ഥത്തിൽ ചിരിച്ചു. ഇപ്പൊ എങ്ങനെയുണ്ട് എന്നു ഭാവത്തിൽ അമ്മിണി കുഞ്ഞുണ്ണിയെ നോക്കി… 
അവൻ ചിരിച്ചോണ്ട് പറഞ്ഞു: “അതിനു ഓപ്പോൾ വണ്ടി ഓടിച്ചാലല്ലേ എനിക്ക് സ്നിക്കേഴ്സ് ഒക്കെ വാങ്ങിക്കൊണ്ടരാൻ പറ്റൂ.. ഓപ്പോൾ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാൻ ഞാൻ നോക്കി നിൽക്കുവല്ലാരുന്നോ ഓപ്പോളേ.. “
രണ്ടാളും ചിരിച്ചുകൊണ്ട് പഠിച്ചതുമുഴുവൻ അമ്മയെ പറഞ്ഞുകേൾപ്പിക്കാൻ അകത്തേയ്ക്ക് പോയി…


ഈ ലേഘനം ശാസ്ത്രകേരളത്തിന്റെ 2016 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

Jun 5, 2015

വലിയ ആള്

നനവു കട്ടപിടിച്ച, പച്ചപ്പായൽ മെത്തി നിറഞ്ഞ, കിണറ്റിനരികിലെ വഴുവഴുത്ത പച്ചമണ്ണിൽ ചെരിപ്പിടാതെ ചവിട്ടിയപ്പോൾ, വേനൽക്കാലത്ത് തൊട്ടി പൊക്കിത്താഴ്ത്തി പൊക്കിത്താഴ്ത്തി കയറിന്റെ പിരിച്ചു പിരിച്ചു വച്ച ഇങ്ങേത്തലയ്ക്കൽ നിന്നും അവസാന ചുരുളുമഴിച്ചിട്ടും തൊട്ടി മുങ്ങാൻ വെള്ളം തരാനില്ലാതെപോയ സങ്കടം കണ്ണീരില്ലാതെ കരഞ്ഞു തീർത്ത കഥ പഴയ കിണർ പറഞ്ഞപ്പോൾ പക്ഷെ, ആ ചുണ്ടിൽ നിറഞ്ഞത് തൊട്ടിയോ കപ്പിയോ ഇല്ലാത്ത- എത്തിനോക്കിയാൽ പോലും അകം കാണാതിരിക്കാൻ വേണ്ടി കമ്പിവലകൊണ്ട് മൂടി വച്ച പുതിയകിണറിന്റെ ഭിത്തികളിൽ പൂശിവച്ച വെളുത്ത പൊള്ള ചിരിയാണ്. നീലയും പച്ചയും കലർന്ന ഇരുണ്ട നിറങ്ങൾ നിറഞ്ഞ തണുത്ത കിണറിന്റെ ഉള്ളം ജാക്യാമറിനു പൊട്ടിച്ചാലും കൂടത്തിനടിച്ചാലും പൊട്ടാത്ത പാറയോളം ഉറപ്പുള്ളതെങ്കിലും ഉള്ളംകാലിൽ ഇക്കിളിയിട്ട പായൽപ്പടർപ്പുവശം എന്നോട് ഇങ്ങനെ പറയുമ്പോൾ പരിഭവം കൊണ്ട് ആ വാക്കുകളിടറുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വീട്ടിൽ ഞാനുള്ളപ്പോളൊക്കെ ജന്നലിൽ മുട്ടിവിളിച്ചും ഉച്ചമയക്കത്തിൽ ഇക്കിളിയിട്ടുണർത്തിയുമൊക്കെ കളിക്കാൻ വരണ തൊടിയിലെ കാറ്റ്- ഒരു കഥയുമില്ലാത്തവളെങ്കിലും എന്നും എന്തെങ്കിലും വാതോരാതെ വന്നു മിണ്ടാൻ ആകെയുണ്ടായിരുന്നവളായിരുന്നു. ഉച്ചത്തിൽ വച്ച പാട്ടിന്റെ ശബ്ദത്തോളമോ അതിലധികമോ അച്ചൻ വെറുത്തിരുന്ന തുറന്നിട്ട ജനലുകളെച്ചൊല്ലി, അവൾക്ക് തടസ്സമില്ലാതെ യധേഷ്ടം എന്റരികിൽ വരാൻ അച്ഛനോട് എത്ര യുദ്ധം ചെയ്യുന്നതിനും എനിക്കിഷ്ടമായിരുന്നു. ഓരോ യുദ്ധം ജയിക്കുമ്പൊളും അവളുടെ പൂട്ടിയ ചുണ്ടിന്റെ കോണുകളിലെവിടെയെന്ന് മനസിലാകാത്തൊരിടത്ത്, പരിചിതത്വത്തിന്റെ പുഴയൊഴുകാൻ നിൽക്കുംവിധം പകരം വയ്ക്കാനില്ലാത്തൊരു കിലു കിലാ പൊട്ടിച്ചിരിയും, പിന്നീടെല്ലാം മറന്ന ഒരാശ്ലേഷവും എന്നെ കാത്തു നിൽപ്പുണ്ടെന്നെനിക്കറിയാമായിരുന്നു. ഏ/സി വച്ച മുറിയിലെ എപ്പൊഴും അടഞ്ഞ ജനാലയുടെ കർട്ടനും ചില്ലിനുമപ്പുറം ഞാനകത്തുണ്ടെന്നറിയുമ്പൊ ഒഴിഞ്ഞ മുഖവുമായി ഒന്നും മിണ്ടാതെ ഏങ്ങലൊതുക്കി അവൾ വന്നു നിൽക്കും. വെന്റിലേഷന്റെ തുളകൾ പോലും പൂട്ടിയടച്ചുകളഞ്ഞ പരിഭവംപറഞ്ഞ് തല്ലിയലച്ചുകരഞ്ഞ് അവൾ പോകുമ്പോൾ നിസ്സഹായയായി പിറുപിറുക്കുന്നുണ്ടാവണം- നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
എന്തോ പരതുന്ന നേരം താഴെയുള്ള അലമാരകളേതോ തിരഞ്ഞപ്പോൾ മണ്ണെണ്ണമണക്കുന്ന മൂലയിൽ പഴയ ചെറിയ നിലവിളക്ക്. സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിയും ഞാനും ചമ്രം പടി ഞ്ഞ് അപ്പുറമിപ്പുറമിരുന്ന് അഞ്ജനശ്രീധര   ചൊല്ലാറുള്ള പഴയ നിറം മങ്ങിയ വിളക്ക്. അന്നും അതിനു ക്ലാവിന്റെ പച്ച വലയങ്ങൾ തൊങ്ങലിട്ട മങ്ങിയ നിറമാണ്. "ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.." എന്നു ചൊല്ലുമ്പോൾ ചുറ്റിലും രൂപാ പെയ്ത് നിറയുന്നത് സങ്കൽപ്പിക്കാതെയല്ലാതെ ഒറ്റപ്രാവശ്യം പോലും ഞാൻ 'അഞ്ജനശ്രീധര' ചൊല്ലിയിട്ടില്ലാത്തതുപറഞ്ഞ് വാത്സല്യം നിറഞ്ഞൊരു പൊട്ടിച്ചിരി ചിരിച്ച് ചിരിച്ച് തീർന്നപ്പോൾ അതു പറഞ്ഞു തുടങ്ങും മുമ്പുണ്ടായിരുന്നതിലും മങ്ങിയ നിറമായി നിലവിളക്കിന്. കുഞ്ഞിലേ നാമം ജപിക്കണ ഏതോ ഒരു സന്ധ്യയ്ക്ക് പ്രിച്ചിയൊക്കെ വന്നു കേറിയപ്പോ നാമംജപിച്ചാലുടൻ അതൊന്നു തീർന്നുകിട്ടാൻ കാത്തിരുന്നാലെന്നപോലെ ഞങ്ങൾ വിളക്കൂതി അലമാരയ്ക്ക് അകത്തു വക്കണതു കണ്ട് കളിയാക്കിയത് ഓർത്തു. വേണ്ടുംവിധമൊന്നുമായിരുന്നില്ലെങ്കിലും, കുറഞ്ഞപക്ഷം ആ നിലവിളക്കിനരികിൽ പടിഞ്ഞിരിക്കുമ്പോളെങ്കിലും ചേച്ചിയുടെ വായൊന്നു തുറന്നിരുന്നു. അൽപ്പം പോലും പരാതിയില്ലാത്ത നിലവിളക്കിന്റെ ചിരിക്കാത്ത മുഖത്തിനെ അലമാരിയുടെ മണ്ണെണ്ണമണം വീണ്ടും മൂടൂമ്പോൾ എന്നെയും വിളക്കിനെയും ഒരുമിച്ചു വന്നു മൂടിയ ഓർമ്മകൾ ഇതൊക്കെത്തന്നെ. പണ്ടത്തെ, വെളിച്ചെണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കിന്റെ ഒറ്റത്തിരിനാളം കറണ്ടുകട്ടിന്റെ നേരത്ത്പിന്നിലെ ഭിത്തിയിൽ കോറിയ വിളറുന്ന വിറയാർന്ന ചിത്രലിപിയിലൂടെ എന്നോട് പറയുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
പവിത്രത്തിനും ശലഭത്തിനുമിടയ്ക്ക് ജീസസ് ന്നൊരു ബസ്സുണ്ടായിരുന്നു, മുവാറ്റുപുഴയിൽനിന്ന് മേതല പെരുമ്പാവൂർ വഴി ആലുവയ്ക്ക്. അതിനു മുന്നിൽ ശലഭത്തിന്റെ പോലെ രണ്ടുചില്ലല്ല ഒറ്റച്ചില്ലാണ്. നല്ല സ്പീഡും നല്ല ഹോണും. സ്കൂൾ ബസ് എന്നു വിളിക്കുന്നതാണ് കൂടുതൽ ചേർച്ച! അത്രമാത്രം എസ് റ്റി പിള്ളേർ. ലതാപ്പടി സ്റ്റാന്റിൽ നിന്നേ ജീസസിൽ കയറിയിരുന്ന് എന്റെ  കട്ടിക്കണ്ണാടിയുടെ വശങ്ങളിലെ അവ്യക്തവും നിറം മങ്ങിയതുമായ കാഴ്ച്ചകൾക്കും, മറ്റു കുട്ടികൾ പിടിക്കാൻ തരണ ബാഗുകളിലെ കഴുകാത്ത ഉച്ചഭക്ഷണപ്പാത്രത്തിന്റെ വിമ്മിഷ്ടമണത്തിന്റെ കൂമ്പാരത്തിനും പിന്നിൽ അന്തർമുഖത്വത്തിന്റെ അന്തം തിരഞ്ഞ എത്രയോ ബസ് യാത്രകൾ. ഒരിക്കൽ പായിപ്ര രാധാകൃഷ്ണൻ സാർ ബസ്സിൽ ഞാൻ മറ്റു കുട്ടികളെപ്പോലെ ബഹളമുണ്ടാക്കാതെ അച്ചടക്കത്തോടെയിരിക്കുന്ന അദ്ഭുതശിശുവാണെന്നു പുകഴ്ത്തിയത് അഭിമാനം നിറഞ്ഞുകവിഞ്ഞ് അമ്മ വന്ന് വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് മാത്രം അഭിമാനമൊന്നും തോന്നിയില്ലെന്നതുപോലും അമ്മക്ക് മനസിലായില്ലായിരിക്കും. വർത്തമാനം പറഞ്ഞു ശീലിക്കലിന്റെ ഒരു പരീക്ഷണമായിരുന്നു രാവിലെ സെന്റ് തോമസിൽ കയറാൻ കവലയിൽ ചെല്ലുമ്പോൾ കാണുന്നവരോടെല്ലാം ഗുഡ് മോണിങ് പറയൽ! പക്ഷെ ആ പരീക്ഷണവും ഗുഡ് മോണിങ്ങിനപ്പുറം കണ്ടില്ല. പവിത്രത്തിനാണ് പോകുന്നതെങ്കിൽ അന്നേ ദിവസം പോക്കാണ്- നിർമ്മലയ്ക്കുമുന്നിലിറങ്ങുമ്പോളേ ഫസ്റ്റ് ബെല്ലിന്റെ ശബ്ദം കേൾക്കും. അന്ന് ബെഞ്ചിൽ വലത്തേയറ്റം തന്നെ കിട്ടും..നോട്ടെഴുതുമ്പോൾ കൈ പുറത്ത് തൂങ്ങിക്കിടക്കും. ആ ബസ്സിലെ ഡ്രൈവർക്ക് സ്ക്കൂളിൽ പോകാതെ അപ്പോൾത്തന്നെ തിരിച്ചുപോകാമല്ലോ, യാതൊരു കുറ്റബോധവും തോന്നേണ്ടതില്ലാതെ തന്നെ ബസ് ഡ്രൈവറായി ഒരു ദിവസമെങ്കിലും ജോലി നോക്കിയിരുന്നെങ്കിൽ എത്രയോ നാൾ കൊണ്ടുനടന്ന ആ ഒരു സ്വപ്നം പൂർത്തിയായേനേ! ബസ്സ് യാത്രകൾ ഇന്ന് എത്രയോ വിരളം. എവിടെങ്കിലും സർക്കീട്ട് പോകാൻ മുറ്റത്തുപോലുമിറങ്ങാതെ കാറെടുത്ത് റോഡിലേക്കിറക്കുമ്പോൾ ശലഭവും പവിത്രവും ഇന്നില്ലാത്ത സെന്റ് തോമസും ജീസസും ഉറക്കെയുറക്കെ പുച്ഛിക്കും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
സ്കൂളിൽ നിന്നു പോയിരുന്ന എക്സ്കർഷനുകൾ ഇപ്പോൾ ഓർക്കുന്നത് മണത്തിലൂടെയാണ്. എക്സ്കർഷനുപോകുമ്പോൾ ഒരു മണമുണ്ടായിരിക്കും. അതു കഴിഞ്ഞുവന്ന് വീട്ടിലെത്തി ബാഗ് അഴിക്കുമ്പോൾ പോലും ആ മണം തങ്ങി നിൽക്കുന്നുണ്ടാവും. എക്സ്കർഷനുപോകാൻ അച്ചൻ സമ്മതിച്ചുകഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്കൂൾ വിട്ടുവന്നാൽ നേരെ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി കണ്ണ് ഇറുക്കിയടച്ച് സന്തോഷമടക്കാനാവാതെ കിറിയുടെ വശങ്ങളിലൂടെ അരിച്ചു പോകുന്ന ചിരിയെ തടയാൻ നോക്കാതെ കൈയ്യും കെട്ടി നിന്ന് ആ മണത്തെ ധ്യാനിക്കും. സന്തോഷമടക്കാൻ പാടുപെടുന്ന അവസരങ്ങൾ ഇങ്ങനെ വിരലിലെണ്ണാവുന്നോളമേയുള്ളു ഇതുവരെയുള്ള ഓർമ്മകളിൽ. ഇന്നിപ്പോൾ മിക്കവാറും എല്ലാ ആഴ്ച്ചയും തോറും രണ്ടുവട്ടം അന്നത്തെ എക്സ്കർഷനുകളോളം പോന്ന യാത്രകൾ ഏഴുവർഷമായി ചെയ്തിട്ടും, അതിനെക്കാൾ എത്രയെത്രയോ നീളമുള്ള യാത്രകൾ തന്നെ പോയിട്ടും പഴയ ആ എക്സ്കർഷൻ മണം എന്നിൽ തിരിച്ചുവന്നില്ല. ഇന്നാളൊരുദിവസം ഏതോ യാത്രയ്ക്കിടയിൽ പാതിമയക്കത്തിൽനിന്നെണീറ്റ് കണ്ണു തിരുമ്മുമ്പോൾ ആ മണം ഒളിച്ചുവന്ന് പരിഹാസത്തോടെ ഇത്രയും പറഞ്ഞിട്ടുപോയി: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!

പാട്ടുകേൾക്കൽ ഭ്രാന്തമായൊരാവേശമായിരുന്നു. ആറു പാട്ടുകൾ പിടിക്കാവുന്ന കാസെറ്റിൽ പുതിയതും പഴയതുമായ പാട്ടുകൾ നാഷണലിന്റെ മോണോ ടേപ്പ് റെക്കോഡറിൽ ആക്രാന്തം പിടിച്ച് കേൾക്കും. അനിയേട്ടന്റെ ഐവയും അനുവേട്ടന്റെ സോണിയും സ്വപ്നത്തിൽ വാങ്ങിയപ്പൊഴും കൺ തുറന്ന ലോകത്ത് കൊച്ചി എഫ് എം എന്തൊരനുഗ്രഹമായിരുന്നു! എത്ര വ്യക്തമായ ശബ്ദം! കാസെറ്റിനെക്കാൾ കൊള്ളാം. മീഡിയം വേവിൽ പുതിയ പാട്ടുകൾ വരില്ല, അതിനു കൊച്ചി എഫ് എം തന്നെ വേണം. ഒരിക്കൽ അദ്നൻ സാമിയുടെ മെഹ്ബൂബ മെഹ്ബൂബ മെഹ്ബൂബാ വയലും വീടിനും ഡൽഹിയിൽന്നുള്ള മലയാളവാർത്തയ്ക്കുമിടയ്ക്കുള്ള ഒരു പാട്ടിന്റെ ഗ്യാപ്പ് സ്ലോട്ടിൽ വന്നപ്പോൾ ഇരച്ചുകയറിയ സന്തോഷത്തിൽ ഇരുന്നിടത്തുനിന്ന് ചാടിയ ഒപ്പം റേഡിയോയും താഴെ വീണ് രണ്ടുകഷണം! ഇന്നിപ്പോൾ 24മണിക്കൂറിൽ കൂടുതലും(!) പാട്ടുപാടണ മൂന്ന് സ്വകാര്യ എഫ് എം സ്റ്റേഷനും, നൂറുകണക്കിനു ജി ബി എംപിത്രീ പാട്ടുകളും, ബീറ്റ്സിനൊപ്പം ഷോകേസിന്റെ ചില്ലുവരെ പ്രകമ്പനം കൊള്ളിക്കുന്ന(അച്ചൻ ആ പരിസരത്തെങ്ങാനും ഇല്ലെങ്കിൽ മാത്രം!) മ്യൂസിക് സിസ്റ്റവും, എണ്ണം പറഞ്ഞ സ്റ്റുഡിയോ മോണിറ്ററിങ്ങ് ഹെഡ്ഫോണും ഒക്കെയുള്ളതുകൊണ്ട് പാട്ടിനായി പ്രതീക്ഷിച്ചിരിക്കേണ്ടി വരാറില്ല. എല്ലാം വിരൽത്തുമ്പിൽ. വിരൽതുമ്പിൽ നിന്ന് വഴുതിപ്പോയത് വേഴാമ്പലിനെപ്പോലെ കാത്തുകാത്തിരുന്ന് കേട്ട പാട്ടുകൾ നൽകിയിരുന്ന നിറവാണ്. വിരൽ കടിച്ച് വിരൽത്തുമ്പ് നോവിച്ച് തലയ്ക്കകത്തു കയറാൻ മടിച്ച്കറങ്ങി നടക്കുന്ന പാട്ടിന്റെ വീചികളുളവാക്കുന്ന നിർവ്വികാരതയെ നോട്ടത്തിൽ കൊരുത്ത് അകലങ്ങളിലേയ്ക്കെറിഞ്ഞ് അലസമായിരിക്കുമ്പോൾ ചെവിക്കുള്ളിൽ പണ്ടത്തെ കൊച്ചി എഫ് എമ്മിലെ ഗാനോത്സവത്തിലെ തെന്നലേച്ചിയുടെ മധുരസ്വരത്തിൽ ഈ വാക്കുകൾ വേദനിപ്പിച്ചുകൊണ്ട് കിടന്നു പുളയുന്നുണ്ടാവും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വലിയ ആളായപ്പൊഴും നഷ്ടങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരുന്നതല്ലാതെ ഞാനൊന്നും നേടിയില്ല. നേടിയെന്നുപറയാവുന്നവ എന്നിലുണ്ടാക്കിയ നഷ്ടങ്ങൾ എനിക്കുമാത്രമറിവുള്ളവയല്ലേ! തെല്ലൊരാശ്വാസം കണ്ടെത്താനുള്ള ഭ്രാന്തമായ അഭിനിവേശത്തിൽ ഞാൻ തിരിച്ചെത്തുന്നതും കാത്തിരിപ്പുണ്ടാവുമെന്നുറപ്പുള്ള പഴമകളിലേയ്ക്ക് ഊളിയിട്ടുചെല്ലുമ്പോൾ പക്ഷെ, എങ്ങും കേൾക്കുന്നത് ഉള്ളിൽ അന്യതാബോധം നിറയ്ക്കുന്ന, കുറ്റബോധം കൊണ്ട് എന്റെ തല താഴ്ത്തിക്കളയുന്ന ഒരേ വാക്കുകളാണ്. ഇതേ വാക്കുകൾ ഉരുവിട്ടുരുവിട്ട് കുറിക്കു കൊള്ളുന്ന ചാട്ടുളി പോലെ എനിക്കു നേരേ ഓങ്ങി വച്ചിരിക്കുന്ന ഇനിയുമെത്രയോ പ്രിയകരമായ പഴമകൾ വേറെയും കാണും. പുത്തനാവണ്ടാത്ത, പഴഞ്ചനു വേണ്ടാത്ത എന്നെ പ്രതിരോധിക്കാൻ പാടുപെടുമ്പോൾ അവശേഷിച്ച ഞാൻ കൂടി എനി ക്കില്ലാതെയാകുന്നത് ഈ പരിഭവം കൂട്ടണ നിങ്ങൾക്കാർക്കുമറിയില്ലല്ലോ, അറിയേണ്ട കാര്യമില്ലല്ലോ...


Jan 14, 2014

സത്യം പറയണം

"തക്കൂ പാവയെന്തിയേ"

തക്കു പാവപ്പെട്ടിയിൽന്ന് പാവയെടുത്തു

"അയ്യോ! തക്കൂ പാവേടെ ഒരു കണ്ണ് എന്തിയേ?"

തക്കൂന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു... "ഒരു കണ്ണ് പോയി"

"പാവേടെ ഒരു കണ്ണ് എങ്ങനെയാ പോയേ തക്കൂ... അതാരാ കളഞ്ഞേ"

തക്കൂന്റെ മുഖത്ത് പുതിയൊരു കള്ളച്ചിരി... "നിമ്മി... നിമ്മി"

തക്കൂന്റെ അച്ഛൻ അടിക്കാൻ കയ്യോങ്ങി...
" 'ചെറിയമ്മാ'ന്നേ പറയാവൊള്ളൂ ന്ന് തക്കൂനോട് പറഞ്ഞിട്ടില്ലേ? സത്യം പറ ആരാ പാവേടെ കണ്ണ് കളഞ്ഞേ?"

തക്കൂന്റെ മുഖം വാടി... സത്യമാണോ പറയണ്ടേ അതോ "ചെറിയമ്മ" ന്നാണോ!

തക്കു മെല്ലെ പറഞ്ഞു...
"തക്കു"






Dec 3, 2013

കള്ളനിലെ സത്യം

അഞ്ചിൽ പഠിക്കുമ്പോൾ നിർമ്മലയിൽനിന്ന് വീട്ടിലേക്ക് ശലഭത്തിൽ വരുന്നവഴി മുവാറ്റുപുഴയിലെ ഗംഗ ബാറിനു മുന്നിൽ ദിവാകരൻ സാർ നില്ക്കുന്നതുകണ്ടത് വീട്ടിലെത്തിയയുടനെ അമ്മയോട് ആവേശത്തോടെ പറഞ്ഞപ്പോൾ പക്ഷെ, കിട്ടിയത് വഴക്കായിരുന്നു.
"നീ കാണുമ്പോൾ സന്ദർഭവശാൽ അദ്ദേഹം ബാറിനുമുന്നിലായിരുന്നു എന്നുവച്ച് നീ സാറിനെ ബാറിനുമുന്നിൽ കണ്ടെന്നാകുവോ?"
എത്ര ചെറിയ സത്യമായാൽപ്പോലും അത് പറയുക എന്നത് എപ്പൊഴും അസുഖകരമായ ഒന്നാണ്. തിരിച്ചറിവായിട്ടില്ലായിരുന്നപ്പൊഴും, ഇപ്പൊഴും.

അന്ന് പകരം നഷ്ടമായെന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്ന- അമ്മയുമായുള്ള അടുപ്പത്തിലെ ഒരിഴ പോലെ, ഇന്ന് ഒരുപക്ഷെ അതിലും വിലപ്പെട്ട പലതും പകരം നഷ്ടപ്പെടുത്തിയും സത്യം പറഞ്ഞ് ഞാൻ സമ്പാദിക്കുന്ന 'നഷ്ടങ്ങൾ' വിരസമായി ആഘോഷിക്കുമ്പോൾ കിട്ടുന്ന സുഖം- മുറിവ് കുത്തി പുണ്ണാക്കുന്നതിലെ വെറും വൈകൃതം മാത്രം!

സത്യമല്ലാത്തത് പറയില്ലെന്ന് വച്ചതുകൊണ്ട് അന്തർമുഖനാകാൻ കഴിഞ്ഞു.
സത്യമില്ലാത്തത് കേൾക്കാനിഷ്ടമില്ലാത്തകൊണ്ട് അന്തർമുഖത്വത്തെ ആവേശിക്കാൻ കഴിഞ്ഞു.
സത്യങ്ങൾ പൊതുവെ കളവിനെക്കാൾ വിചിത്രമായതുകൊണ്ടോ,
വിശിഷ്യാ എന്റെ സത്യങ്ങൾ എല്ലായിടത്തും അസ്വീകാര്യമായിരിക്കുന്നതുകൊണ്ടോ...
ഏറ്റവും കള്ളലക്ഷണം എനിക്കാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
എല്ലാവരും  അങ്ങനെ വിശ്വസിക്കുന്നകൊണ്ട് ഞാൻ വലിയൊരു കള്ളനാണെന്നത് ഒരു സത്യവുമായിത്തീർന്നിരിക്കുന്നു.


അമ്മയന്നങ്ങനെ പറയും വരെ ഒരു കുടിയനെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ദിവാകരൻ സാറിനെ എനിക്ക്
അതിൽപ്പിന്നെയിന്നേവരെ, തരം കിട്ടുമ്പോളെല്ലാം ബാറായ ബാറുതോറും ഒളിച്ചും പാത്തും പോയി വെള്ളമടിക്കുന്ന ഒരു കുടിയനായല്ലാതെ കാണാൻ കഴിഞ്ഞിട്ടേയില്ല.
പാപത്തിന്റെ കനി എന്നു പറയുന്നത് ഇതിനെയൊക്കെത്തന്നെയല്ലേ?



1. നിർമ്മല: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മുവാറ്റുപുഴ
2. ശലഭം: മുവാറ്റുപുഴ-മേതല-പെരുമ്പാവൂർ ബസ്സ്
3. ദിവാകരൻ സാങ്കൽപ്പിക പേര്, പേര് മാത്രം