Apr 22, 2010

ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

ഗ്രാമത്തിന്റെ ഐശ്വര്യമാണാ ക്ഷേത്രം.
നാട്ടുകാരുടെ ഏത് ദുഃഖവും അനുതാപത്തോടെയും ക്ഷമയോടെയും കേൾക്കുന്ന ഭഗവതി എല്ലാവർക്കും ഒരത്താണിയാണ്.
പുറം നാട്ടിലും ഭഗവതിയുടെ പെരുമയേറിയപ്പോൾ അമ്പലവും അഭിവൃദ്ധി കൈക്കൊണ്ടു. ഇപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ ജനകീയ സമിതിയുണ്ട്.
അമ്പലങ്ങളിലിരിക്കുന്ന ഭഗവതിമാർ നഗ്നരാണെന്നു നാടൊട്ടുക്ക് കൂവിയവർ വരെ, മൂന്നു കുറിയുമിട്ട് കമ്മറ്റി ചെയർമാനും സെക്രട്ടറിയുമൊക്കെയായി. എല്ലാമറിയുന്ന ഭഗവതി ഉള്ളിൽ ചിരിയ്ക്ക മാത്രം ചെയ്തു. എല്ലാം മക്കളല്ലേ! ആ‍ വിചാരം മക്കൾക്കില്ലെങ്കിലും...

നാളുകൾ കൊഴിഞ്ഞു... അങ്ങനെയിരിക്കെയാണ് മക്കൾക്കൊരുഗതിയും-പരഗതിയും കിട്ടാതെ വിഷമിച്ച് വിധവയായ കാർത്യായനിയമ്മ സർവ്വവും, തന്റെ മക്കളുടെ ഭാവിയെയും അമ്മയുടെ കാൽക്കീഴിൽ വച്ച്, അമ്പലപ്പറമ്പിലെ മൂവാണ്ടൻ‌മാവിൽ ജീവിതമൊടുക്കിയത്.
അന്നു കാഴ്ച്ചകൾ കാണാൻ അമ്പലത്തിൽ വലിയ തിരക്കായിരുന്നു.
നേദ്യത്തിനു പായസം കൊണ്ടുവച്ചിട്ടു പോയ പൂജാരിയെ കാണാനില്ല. ഭഗവതിയ്ക്ക് പരിഭ്രമമായി...
സമയം തെറ്റിയാൽ ദോഷമാണ്. ഓരോന്നിനും അതിന്റേതായ സമയം.
പൂ വിരിയാനൊരു സമയം-ശ്വാസമടങ്ങാനൊരുസമയം-ജയിക്കാനൊരുസമയം-അജ്ഞതയ്ക്കൊരു സമയം-അടിമപ്പെടാനൊരു സമയം. അതുപോലെ നടയടയ്ക്കാനും ഒരു സമയം!
താഴെ കൽ‌പ്പടവുകൾക്കുതാഴെ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ഭഗവതി തലയെത്തിച്ചു നോക്കി. 
പൂജാരിയും, മാറിനിന്ന് കാഴ്ച്ചകൾ കണ്ട് രസിച്ചു നിൽക്കയാണ്.
എല്ലാവർക്കും ബുദ്ധിമുട്ടു വരുമ്പോൾ “എന്റെ ഭഗവതിയേ” എന്നു വിളിച്ചാൽ മതി... എന്നാൽ തനിക്കൊരു ആവശ്യം വന്നാലോ!!!!
ഭഗവതിക്ക് ദേഷ്യം വന്നു...
ഒരു ദുഃശകുനം കാണിച്ച് ഭഗവതി പൂജാരിയെ മടക്കിവിളിപ്പിച്ചു. നേദ്യം ‘വഴിപാടു‘ നടത്തി വേഗം  നടയടച്ച് പൂജാരി കാഴ്ച്ചകൾ തുടർന്നു കാണാൻ തിരിച്ചുപോയി.
ഭഗവതിയോർത്തു: “ഭാഗ്യം, ഒന്നുമില്ലെങ്കിലും ഇനി കുറച്ചു നേരം സ്വസ്ഥമായിരിക്കാമല്ലോ.“

നടയടച്ചപ്പോൾ ഭഗവതി പതിയെ പീഠത്തിൽ നിന്നിറങ്ങി ശ്രീകോവിലിനുള്ളിൽ ഉലാത്താൻ തുടങ്ങി.... മനസ്സ് അസ്വസ്ഥമാണ്. ഇന്നു മരിച്ച
കാർത്യായനിയമ്മയെ ഭഗവതിയ്ക്ക് നന്നായറിയാം. തലയിൽ വര ഇന്നു വരെ ജീവിക്കാനേയുള്ളു, പൂർവ്വജന്മത്തെ സഞ്ചിതപാപഭാരം കൊണ്ട് അതിനു മാർഗ്ഗം ഇങ്ങനെ കടുത്തതുമായി... ശിവ ശിവ!
മക്കളിൽ കൂടുംബം നോക്കിനടത്തേണ്ടവൻ കമ്പനികൂടലും കറക്കവുമായി വീട്ടിൽ കയറാറുതന്നെയില്ല! മൂത്ത മകളാണെങ്കിൽ മാറാത്ത ഏതോ ഒരസുഖക്കാരിയാണ്. കാർത്യായനിയമ്മയ്ക്ക് വെറുതെ പ്രാർത്ഥിച്ചാൽ മതി. രണ്ട് മക്കളും ഇനിയുമെത്രയോ അനുഭവിക്കാനിരിക്കുന്നെന്ന് ഭഗവതിയ്ക്കല്ലേ അറിയൂ. അങ്ങനെ നോക്കുമ്പോൾ കാർത്യായനിയമ്മ ഭാഗ്യവതിയാണ്. പ്രാണവായു മായുന്ന നിമിഷങ്ങളിൽ, എല്ലാം ശരിയായേക്കുമെന്ന ചെറിയൊരു പ്രതീഷയെങ്കിലും അവർക്കുണ്ടായിരുന്നിരിക്കും.

പിറ്റേന്ന് പതിവില്ലാതെ അമ്പലക്കമ്മറ്റി ഓഫീസിൽനിന്നും പുകയുയരുന്നതെന്താണെന്നു നോക്കിയ ഭഗവതി ചിരിച്ചുപോയി. പത്തുപതിനഞ്ചുപേർ കമ്മറ്റി കൂടി വട്ടമിരുന്ന് ദിനേശ് ബീഡിയുടെ ‘വാലിഡേഷൻ ടെസ്റ്റ്‘ നടത്തുകയാണ്. മുദ്രാവാക്യം വിളിച്ചു തഴമ്പുവീണ ശബ്ദത്തോടെ സെക്രട്ടറി പറഞ്ഞു.
“ഇനിയിപ്പോ പുണ്യാഹം നടത്തണ്ടേ. അതിന്റെ ചിലവു ഭഗവതീടെ കൈയ്യീന്നുതന്നെ മുടക്കിക്കുന്നത് പാപമാണ്. അപ്പോ ഈ പാപം ചെയ്തു അമ്പലം അശുദ്ധമാക്കിയ കാർത്യായനിയമ്മയുടെ വീട്ടുകാരിൽ നിന്നു തന്നെ ഇതിനുള്ള തുക വസൂലാക്കണം”
നേതാക്കളെ ചോദ്യം ചെയ്തു ശീലിച്ചിട്ടില്ലാത്ത കമ്മറ്റിക്കാർ സമ്മതം മൂളി.
കമ്മറ്റിയിലെ പ്രായം ചെന്നൊരാൾ മാത്രം പറഞ്ഞു, “ഏടോ സെക്രട്ടറീ, ദാരിദ്ര്യം കാരണമാ അവർ തൂങ്ങിയതെന്നു നമ്മൾക്കൊക്കെ അറിയാം. അപ്പോപ്പിന്നെ പുണ്യാഹത്തിന്റെ ചിലവുംകൂടി അവരോടു തട്ടിപ്പറിച്ചാൽ ഭഗവതി സഹിക്വോ? ഇതെല്ലാം കണ്ടോണ്ടും കേട്ടോണ്ടും മോളിലൊരാളിരിപ്പില്ലേ?”
ഇതും പറഞ്ഞ് കൈകൂപ്പി അമ്പലത്തിലേക്കു നോക്കിയ അയാൾ ചുവന്ന പട്ടിന്റെ ഒരു നിഴലാടം മുകളിൽ ശ്രീകോവിലിനു മുന്നിലത്തെ മതിലിനരുകിൽ കണ്ട് പരിഭ്രമിച്ചു. “പ്രായമേറിയപ്പോൾ കണ്ണുകളും കളിപ്പിക്കുകയാണോ ഭഗവതീ!“ അയാളോർത്തു.
സെക്രട്ടറിയുടെ അണികളുടെ പ്രതിഷേധത്തിന്റെ കുത്തൊഴുക്കിൽ അയാളുടെ വാക്കുകൾ അസ്തിത്വം തിരഞ്ഞു...
എല്ലാം കേട്ടുകൊണ്ട് ശ്രീകോവിലിനു മുന്നിലെ കരിങ്കൽ തൂണിനരുകിൽ തണലുപറ്റി നിന്ന ഭഗവതിയോർത്തു...
“എന്തൊരു വിരോധാഭാസം. എന്നെക്കൊണ്ട് കാർത്യായനിയമ്മയെ കാര്യമായൊന്നും സഹായിക്കാൻ കഴിഞ്ഞില്ല. ഇവരെല്ലാംകൂടി ഈ കടും ദ്രോഹം ചെയ്യുന്നതാണെങ്കിൽ തടയാനും കഴിയുന്നില്ലല്ലോ! ഈ വിശുദ്ധസമിതിക്കാർ വല്ലപ്പോഴും തന്റെയടുക്കലേയ്ക്ക് തിരിഞ്ഞു കയറുമായിരുന്നെങ്കിൽ അപ്പോൾ  ഇവര്‍ക്ക് - ചെയ്യേണ്ടതെന്തെന്ന് പറഞ്ഞു മനസിലാക്കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം!
ഭണ്ണ്ഡാരം നിറഞ്ഞോ എന്നു മാത്രം ഇവറ്റകൾക്ക് ദിവ്യദൃഷ്ടിപോലെ അറിയാം... അന്നു മാത്രമാണ് ഈ തമ്പുരാക്കന്മാർ ചുറ്റമ്പലത്തിനകത്തേക്ക് കയറുക.. അതും പൂജയെല്ലാം കഴിയുമ്പോൾ, അപ്പോപ്പിന്നെ ശുദ്ധവും വൃത്തിയും നോക്കണ്ടല്ലോ... കലികാലവൈഭവം!“

ഭഗവതിയുടെ വാലിട്ടെഴുതിയ മനോഹരമായ കണ്ണുകൾ നിറഞ്ഞൊഴുകി...
കണ്മഷി ഭഗവതിയുടെ മുഖത്ത് സറിയലിസ്റ്റിക് ചിത്രങ്ങൾ വരച്ചു.
കണ്ണുനീർ തുടച്ചപ്പോൾ ഭഗവതിയുടെ കൈവളകൾ വെറുതെ ചിരിച്ചു.
ശ്രീകോവിലിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു ക്ഷീണം ഭഗവതിയുടെ ശരീരത്തെ വലച്ചു.

കാർത്യായനിയമ്മയുടെ മക്കളിൽനിന്നും കമ്മറ്റിക്കാർ ബലമായി പുണ്യാഹച്ചെലവ് പിടിച്ചെടുത്തു. കമ്മറ്റിയുടെ പ്രവർത്തനവിജയത്തിൽ എല്ലാവരും ആഹ്ലാദിച്ചു.ദീർഘദർശിയായ സെക്രട്ടറി മുൻ‌കൈയ്യെടുത്ത് അന്നുമുതൽ അമ്പലമുറ്റത്ത് പുതിയൊരു ചുവപ്പ് ബോർഡ് തൂക്കി...
“ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: ക്ഷേത്രപരിസരത്ത് ആത്മഹത്യ ചെയ്യുന്നവരുടെ മക്കളിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നോ പുണ്യാഹത്തിന്റെ ചെലവ് പിരിച്ചെടുക്കുന്നതാണ്“.
ആത്മഹത്യ ചെയ്യുന്നവർക്ക്, മരണശേഷമുള്ളതിനെക്കാൾ മരണത്തിനു മുൻപുള്ള വിഷയങ്ങളാണ് കൂടുതൽ പ്രശ്നമെന്ന്‍  ഒരാള്‍ക്ക് മനസ്സിലാക്കാന്‍, അയാള്‍ ആത്മഹത്യചെയ്തുതന്നെ നോക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ... എങ്കിലും ഒരൊറ്റ കമ്മറ്റിക്കാരനും അത് മനസ്സിലാക്കാനുള്ള സാമാന്യബോധമുണ്ടായില്ല. അതുകൊണ്ട് ആ ബോർഡ്,  വായിക്കുന്ന ഭക്തജനങ്ങളുടെ അസ്വസ്ഥതയ്ക്ക് കാരണമായി  അവിടെത്തന്നെ കിടന്നു!

അമ്പലമുറ്റത്തെ ഈ ബോർഡ് വായിച്ച അന്നു മുതൽ അയ്യപ്പേട്ടൻ വല്ലാത്ത ആലോചനയിലാണ്. അയ്യപ്പേട്ടന്റെ കാര്യവും കഷ്ടമാണ്. മകളുടെ കല്യാണം നടത്താൻ സ്വത്ത് ഭാഗം വച്ചു. മകളുടെ ഓഹരി റൊക്കം കൊടുത്തു കല്യാണം നടത്തി. തന്നെ നോക്കേണ്ട മകന്റെ പേരിൽ അവന്റെ ഓഹരിയ്ക്കു പുറമേ വീടും കൂടി എഴുതിവച്ചു, അങ്ങനെ മകന്റെ സംരക്ഷണയിലായി.
കൊച്ചുമക്കളെയും കളിപ്പിച്ച് വാർധക്യം കഴിക്കുന്ന മധുരതരമായ ദിവാസ്വപ്നങ്ങളുടെ പരിലാളനയിൽ അയാൾ കഴിഞ്ഞുവന്നു.
മകൻ ഇംഗ്ലണ്ടിലെ ഒരു നേഴ്സത്തിയെ കെട്ടി വിദേശത്തിനു പോയി. വിസയ്ക്ക് കെട്ടി വക്കാൻ വീടു വിൽക്കുന്ന കാര്യം തന്നെക്കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടീയ്ക്കാൻ മകൻ വന്നപ്പോളാണറിഞ്ഞത്. 
അങ്ങനെ ആർക്കും വേണ്ടാതെ കടത്തിണ്ണയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഈ ബോർഡ് പ്രകാരം തന്റെ അന്ത്യം ഈ അമ്പലമുറ്റത്തായാല്‍, പുണ്യാഹം നടത്താനുള്ള കാശെങ്കിലും അവർ പുത്രന്റെ കൈയ്യിൽ നിന്നു വാങ്ങിക്കോളും. കമ്മറ്റിക്കാർ ഈവക കാര്യത്തിലൊക്കെ നല്ല ഉശിരുള്ളവരാ... അയ്യപ്പേട്ടനോർത്തു.
തന്റെ പുത്രന്റെ വിലാസം എഴുതിയ തുണ്ടുകടലാസ് അയാൾ മനഃപ്പൂർവ്വമാണ് കീശയിലിട്ടത്. ഈ പാഴ് ജന്മം ഒടുങ്ങുന്നതിനു മുൻപ് മകനോട്‌ ഇങ്ങനെയെങ്കിലും ഒരു പ്രതികാരം ചെയ്യാനായല്ലോ എന്ന കൃതാർത്ഥതയോടെ അയാൾ കടം വാങ്ങിയ ഒരു മുടി കയറുമായി ഭഗവതിയുടെ അമ്പലമിരിക്കുന്ന മലയുടെ കല്ലു നിറഞ്ഞ വഴി കയറി.
മനസ്സിന് എത്രയോ നാളുകൾ മുൻപു നഷ്ടപ്പെട്ട ഒരു ശാന്തത അയ്യപ്പേട്ടൻ അനുഭവിച്ചു.
ചിന്തകൾ ഒന്നൊന്നായി അലിഞ്ഞലിഞ്ഞ് തന്റെ മനസ്സിന്റെ അടിത്തട്ട്, കലക്കൽ മാറിവരുന്ന വെള്ളത്തിലൂടെയെന്നപോലെ അയാൾ കണ്ടു. കുന്നിനു നേരേ നോക്കി അയ്യപ്പേട്ടൻ പറഞ്ഞു: “എന്റെ അമ്മേ, ഞാനിതാ വേഗം വരുന്നു...“ അതു പറയുമ്പോൾ ഓരോ വാക്കിന്റെയും കനം അയാളറിഞ്ഞു.
വൈവസ്വതന്റെ പുറപ്പാടറിഞ്ഞ് കാലൻ കോഴി കുന്നിന്റെ മറുഭാഗത്തെവിടെയോനിന്ന്‌ ഉറക്കെ കരഞ്ഞു...
വഴിയിൽ കാലിടറിയപ്പോൾ അയാൾ അറിയാതെ വിളിച്ചു... “അമ്മേ ഭഗവതീ, രക്ഷിക്കണേ!“

പണ്ട് അമ്പലമുറ്റത്ത് ആ ചുവന്ന ബോർഡ് തൂങ്ങിയപ്പോൾ മാഞ്ഞ, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി - അയ്യപ്പേട്ടന്റെ ആ വിളികേട്ടപ്പോൾ തിരിച്ചെത്തി. എല്ലാം മറന്ന് ഭഗവതി പുഞ്ചിരിച്ചു.. എല്ലാമറിയുന്ന നിറപുഞ്ചിരി.
അതിന്റെ പ്രകാശത്തിൽ കുന്നിനു താഴെയുള്ള നെൽ‌പ്പാടങ്ങളിൽ രോമാഞ്ചം വാരിവിതറി!
ഭഗവതിയുടെ മനസ്സിൽ ഘനീഭവിച്ചു നിന്ന ദുഃഖം ഒരിളംകാറ്റായി കുന്നിലെ കശുമാവിൻ‌തോപ്പിലൊളിച്ചു.
കാർമേഘങ്ങൾക്കു പിന്നിലൊളിച്ച പൌർണ്ണമി, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി പോലെ, കുന്നിനു മീതേ-കാർത്യായനിയമ്മയുടെ ഇനിയും വിലയം പ്രാപിക്കാത ഓർമ്മകൾക്കു മീതേ-അയ്യപ്പേട്ടന്റെ കിതപ്പാർന്ന കാലടികൾക്കുമീതേ-കാറ്റിലാടിയുലഞ്ഞ ആ ചുവന്ന ബോർഡിനുമീതേ തെളിഞ്ഞുനിന്നു...

Feb 18, 2010

പവർ ഡി വി ഡി

എഞ്ജിനിയറിങ്ങിനു ചേർന്ന വർഷം തന്നെയായിരുന്നു ചേച്ചിയുടെ കല്യാണം.
ചേച്ചിയെ കെട്ടിച്ചുവിട്ടുകഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന പൈസ കൊണ്ട് അച്ഛൻ ഒരു കമ്പ്യൂട്ടർ വാങ്ങിത്തന്നു. ഡി വി ഡി ഡ്രൈവുള്ള കമ്പ്യൂട്ടർ.
ഡി വി ഡി യിൽ പടം കണ്ടാൽ എങ്ങനെയിരിക്കുമെന്നറിയാൻ ആകാംക്ഷയായി.
അങ്ങനെ കൊച്ചേട്ടനെയും കൂട്ടി പെരുമ്പാവൂരിൽ എവിടെയെങ്കിലും നിന്ന് ഡി വി ഡി വാടകയ്ക്കെടുക്കാനിറങ്ങി.
ഒന്നു രണ്ട് കടകളിലൊക്കെ അന്വേഷിച്ചപ്പോൾ സ്റ്റേറ്റ് ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ ഇതിലുമെളുപ്പമാണെന്ന് മനസ്സിലായി!
പരിചയമുള്ള ആളുടെ റെക്കമെന്റേഷൻ, ഡിപ്പോസിറ്റ് തുക കെട്ടി വക്കൽ!
ഭാഗ്യം, വീടിന്റെ ആധാരം ഈടു വെയ്ക്കാൻ ആരും പറഞ്ഞില്ല!
ഡി വി ഡി യൊക്കെ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളായിരുന്നു അപ്പോൾ.
ഞങ്ങളങ്ങനെ നിരാശരായി നടക്കുമ്പോളാണ് മാർക്കറ്റിനകത്തൊരു ‘ഇൻഡ്യൻ വീഡിയോസ്‘ കണ്ടത്.

വെള്ളയും വെള്ളയുമണിഞ്ഞ ഒരു ഇക്കാ അകത്തിരുന്ന് ഏതോ പരിചയക്കാരനോട് സൊള്ളിക്കൊണ്ടിരിക്കുന്നത് ദിനേശ് ബീഡിയുടെ കടുത്ത വെൺ പുകച്ചുരുളുകൾക്കിടയിലൂടെ ഞങ്ങൾ കണ്ടു. പൊഹ കാരണം കടയ്ക്കകത്ത് ഈച്ചയുടെയും കൊതുകിന്റെയും ശല്യമില്ല! ടെക്നോളജി!!!
ഞങ്ങൾ ചെന്നു ഡി വി ഡി വാടകയ്ക്കു കൊടുക്കുമോന്ന് ചോദിച്ചു.
ഞങ്ങൾ വിചാരിച്ചപോലെ പുള്ളി ഒടക്കൊന്നും പറഞ്ഞില്ല.
 
100 രൂപ ഡെപ്പോസിറ്റ് കെട്ടിയാൽ മാത്രം മതി.
ആ കാശ് ഞാൻ വിദഗ്ധമായി കൊച്ചേട്ടനെക്കൊണ്ട് വലിപ്പിച്ചു!
ഞങ്ങളങ്ങനെ ഇക്കായുടെ മോശമല്ലാത്ത ഡി വി ഡി ശേഖരം ചികയാൻ തുടങ്ങി.

ഞങ്ങളുടെ വരവൊക്കെ കണ്ടോണ്ട് കടയിൽ നിന്നിരുന്ന ഇക്കായുടെപരിചയക്കാരൻ പുള്ളിയോട്  ചോദിച്ചു...
“എന്തോന്നാടാവേ ഈ ഡി വി ഡി?“

ഇക്കാ ദിനേശ് ബീഡിയുടെ ഒരു നീണ്ട പഫ് എടുത്ത് പൊഹ പുറത്തേക്കു വിടുന്നകൂട്ടത്തിൽ തന്റെ ടെക്നിക്കൽ നോ ഹൌ പ്രകടമാക്കാൻ ഒരു സന്ദർഭം കിടിയ സന്തോഷത്തിൽ ഒരു നിഗൂഢമന്ദസ്മിതം പൊഴിച്ചു.
ചോദിച്ചയാൾ ഒരു ലോക്കലാണെന്ന് വേഷം കണ്ടാലറിയാം: കടും മജന്തയിൽ ഫ്ലൂറ്സെന്റ് പച്ച പൂക്കളുടെ ഡിസൈനുള്ള ലുംഗിയും റബ്ബർപാലിന്റെ കറവീണ ഷർട്ടും പിന്നെ കൈയ്യിലൊരു പച്ചക്കറിപ്പൊതിയും.

ഇക്കാ വളരെ പുച്ഛഭാവത്തിൽ വിശദീകരിച്ചു:
സംഭവം ഒന്നുമില്ല.
ഈ ഡി വി ഡി എന്നൊക്കെ പറഞ്ഞാൽ സീ ഡി തന്നെ...
പിന്നെ ഒരു വ്യത്യാസമുള്ളതെന്താണെന്നു വച്ചാൽ ഈ ഡി വി ഡി യിലാവുമ്പോ നല്ല ‘പവർ റെക്കോഡിങ്ങാ‘യിരിക്കും!!!
.
.
.
.
.
.
.
.
.
.
.




PS: സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ ഇതിനെക്കാൾ നന്നായിട്ട് ഡി വി ഡിയ്ക്ക് വേറെയെന്തു നിർവ്വചനം കൊടുക്കാൻ പറ്റും!!!
പവർ ഡി വി ഡി എന്ന വളരെ പ്രചാരത്തിലുള്ള വീഡിയോ പ്ലെയറിന്റെ പേരിനുള്ള പേറ്റന്റ് ഇൻഡ്യൻ വീഡിയോസിലെ ഇക്കായ്ക്ക് അവകാശപ്പെട്ടതാണെന്ന് പെരുമ്പാവൂര് പോലും ആർക്കെങ്കിലും അറിയാമോ?

സ്കൂൾ ഡേയ്സ്

പ്ലസ് ടൂവിനു പഠിക്കുന്ന സമയത്താണ് ആ കാലഘട്ടത്തിലെ ചെറുപ്പക്കാരെ ഏറ്റവും സ്വാധീനിച്ച സിനിമ (ഞാനുദ്ദേശിക്കുന്നത് ഡ്രൈവിങ് സ്കൂൾ അല്ലട്ടോ... തെറ്റിധരിക്കരുത് !)  “ബോയ്സ്“ ഇറങ്ങിയത്.
കൂട്ടുകാരുടെ കൂടെ യൂത്ത്ഫെസ്റ്റിവലിന്റെയന്ന് പടത്തിനു പോയി.
ഓരോ ദൂരദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും നിന്നായി ജീപ്പ് വിളിച്ചൊക്കെയാണ്  പടം കാണാൻ ‘കുട്ടികൾ’വരുന്നത്!
മുവാറ്റുപുഴ ഐസക്സ് നിറഞ്ഞു കവിഞ്ഞ മറ്റൊരു ഷോ!!
ആ പടത്തിന് തമിഴ്നാടിൽ പോലും ഇത്ര സ്വീകരണം കിട്ടിക്കാണാൻ വഴിയില്ല...
തീയെറ്ററിന്നകം ഉത്സവപ്പറമ്പുപോലെയായിരുന്നു!

ബോയ്സിൽ ഡെബ്യൂ ആയിരുന്ന ജെനീലിയ ഡിസൂസയെ ഞങ്ങൾ എല്ലാവർക്കും ‘ക്ഷ’ പിടിച്ചു.

പുതുമുഖമായതിനാൽ പബ്ലിസിറ്റി കിട്ടിവരുന്നതേയുള്ളായിരുന്നു.
ഇവളുടെ പേര് ഞങ്ങൾക്കാർക്കും അറിയില്ല.
എല്ലാവരും ഓരോവഴിക്ക് തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിലൊരു ദിവസം ഒരുത്തൻ ഓടിവന്നു പറഞ്ഞു:

അളിയാ ലവൾടെ പേര് കിട്ടി... പേര് കിട്ടി...

 ഗൊണോറിയ ഡിസൂസ!!!


Jul 14, 2009

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!