Feb 18, 2010

പവർ ഡി വി ഡി

എഞ്ജിനിയറിങ്ങിനു ചേർന്ന വർഷം തന്നെയായിരുന്നു ചേച്ചിയുടെ കല്യാണം.
ചേച്ചിയെ കെട്ടിച്ചുവിട്ടുകഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന പൈസ കൊണ്ട് അച്ഛൻ ഒരു കമ്പ്യൂട്ടർ വാങ്ങിത്തന്നു. ഡി വി ഡി ഡ്രൈവുള്ള കമ്പ്യൂട്ടർ.
ഡി വി ഡി യിൽ പടം കണ്ടാൽ എങ്ങനെയിരിക്കുമെന്നറിയാൻ ആകാംക്ഷയായി.
അങ്ങനെ കൊച്ചേട്ടനെയും കൂട്ടി പെരുമ്പാവൂരിൽ എവിടെയെങ്കിലും നിന്ന് ഡി വി ഡി വാടകയ്ക്കെടുക്കാനിറങ്ങി.
ഒന്നു രണ്ട് കടകളിലൊക്കെ അന്വേഷിച്ചപ്പോൾ സ്റ്റേറ്റ് ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ ഇതിലുമെളുപ്പമാണെന്ന് മനസ്സിലായി!
പരിചയമുള്ള ആളുടെ റെക്കമെന്റേഷൻ, ഡിപ്പോസിറ്റ് തുക കെട്ടി വക്കൽ!
ഭാഗ്യം, വീടിന്റെ ആധാരം ഈടു വെയ്ക്കാൻ ആരും പറഞ്ഞില്ല!
ഡി വി ഡി യൊക്കെ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളായിരുന്നു അപ്പോൾ.
ഞങ്ങളങ്ങനെ നിരാശരായി നടക്കുമ്പോളാണ് മാർക്കറ്റിനകത്തൊരു ‘ഇൻഡ്യൻ വീഡിയോസ്‘ കണ്ടത്.

വെള്ളയും വെള്ളയുമണിഞ്ഞ ഒരു ഇക്കാ അകത്തിരുന്ന് ഏതോ പരിചയക്കാരനോട് സൊള്ളിക്കൊണ്ടിരിക്കുന്നത് ദിനേശ് ബീഡിയുടെ കടുത്ത വെൺ പുകച്ചുരുളുകൾക്കിടയിലൂടെ ഞങ്ങൾ കണ്ടു. പൊഹ കാരണം കടയ്ക്കകത്ത് ഈച്ചയുടെയും കൊതുകിന്റെയും ശല്യമില്ല! ടെക്നോളജി!!!
ഞങ്ങൾ ചെന്നു ഡി വി ഡി വാടകയ്ക്കു കൊടുക്കുമോന്ന് ചോദിച്ചു.
ഞങ്ങൾ വിചാരിച്ചപോലെ പുള്ളി ഒടക്കൊന്നും പറഞ്ഞില്ല.
 
100 രൂപ ഡെപ്പോസിറ്റ് കെട്ടിയാൽ മാത്രം മതി.
ആ കാശ് ഞാൻ വിദഗ്ധമായി കൊച്ചേട്ടനെക്കൊണ്ട് വലിപ്പിച്ചു!
ഞങ്ങളങ്ങനെ ഇക്കായുടെ മോശമല്ലാത്ത ഡി വി ഡി ശേഖരം ചികയാൻ തുടങ്ങി.

ഞങ്ങളുടെ വരവൊക്കെ കണ്ടോണ്ട് കടയിൽ നിന്നിരുന്ന ഇക്കായുടെപരിചയക്കാരൻ പുള്ളിയോട്  ചോദിച്ചു...
“എന്തോന്നാടാവേ ഈ ഡി വി ഡി?“

ഇക്കാ ദിനേശ് ബീഡിയുടെ ഒരു നീണ്ട പഫ് എടുത്ത് പൊഹ പുറത്തേക്കു വിടുന്നകൂട്ടത്തിൽ തന്റെ ടെക്നിക്കൽ നോ ഹൌ പ്രകടമാക്കാൻ ഒരു സന്ദർഭം കിടിയ സന്തോഷത്തിൽ ഒരു നിഗൂഢമന്ദസ്മിതം പൊഴിച്ചു.
ചോദിച്ചയാൾ ഒരു ലോക്കലാണെന്ന് വേഷം കണ്ടാലറിയാം: കടും മജന്തയിൽ ഫ്ലൂറ്സെന്റ് പച്ച പൂക്കളുടെ ഡിസൈനുള്ള ലുംഗിയും റബ്ബർപാലിന്റെ കറവീണ ഷർട്ടും പിന്നെ കൈയ്യിലൊരു പച്ചക്കറിപ്പൊതിയും.

ഇക്കാ വളരെ പുച്ഛഭാവത്തിൽ വിശദീകരിച്ചു:
സംഭവം ഒന്നുമില്ല.
ഈ ഡി വി ഡി എന്നൊക്കെ പറഞ്ഞാൽ സീ ഡി തന്നെ...
പിന്നെ ഒരു വ്യത്യാസമുള്ളതെന്താണെന്നു വച്ചാൽ ഈ ഡി വി ഡി യിലാവുമ്പോ നല്ല ‘പവർ റെക്കോഡിങ്ങാ‘യിരിക്കും!!!
.
.
.
.
.
.
.
.
.
.
.




PS: സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ ഇതിനെക്കാൾ നന്നായിട്ട് ഡി വി ഡിയ്ക്ക് വേറെയെന്തു നിർവ്വചനം കൊടുക്കാൻ പറ്റും!!!
പവർ ഡി വി ഡി എന്ന വളരെ പ്രചാരത്തിലുള്ള വീഡിയോ പ്ലെയറിന്റെ പേരിനുള്ള പേറ്റന്റ് ഇൻഡ്യൻ വീഡിയോസിലെ ഇക്കായ്ക്ക് അവകാശപ്പെട്ടതാണെന്ന് പെരുമ്പാവൂര് പോലും ആർക്കെങ്കിലും അറിയാമോ?

സ്കൂൾ ഡേയ്സ്

പ്ലസ് ടൂവിനു പഠിക്കുന്ന സമയത്താണ് ആ കാലഘട്ടത്തിലെ ചെറുപ്പക്കാരെ ഏറ്റവും സ്വാധീനിച്ച സിനിമ (ഞാനുദ്ദേശിക്കുന്നത് ഡ്രൈവിങ് സ്കൂൾ അല്ലട്ടോ... തെറ്റിധരിക്കരുത് !)  “ബോയ്സ്“ ഇറങ്ങിയത്.
കൂട്ടുകാരുടെ കൂടെ യൂത്ത്ഫെസ്റ്റിവലിന്റെയന്ന് പടത്തിനു പോയി.
ഓരോ ദൂരദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും നിന്നായി ജീപ്പ് വിളിച്ചൊക്കെയാണ്  പടം കാണാൻ ‘കുട്ടികൾ’വരുന്നത്!
മുവാറ്റുപുഴ ഐസക്സ് നിറഞ്ഞു കവിഞ്ഞ മറ്റൊരു ഷോ!!
ആ പടത്തിന് തമിഴ്നാടിൽ പോലും ഇത്ര സ്വീകരണം കിട്ടിക്കാണാൻ വഴിയില്ല...
തീയെറ്ററിന്നകം ഉത്സവപ്പറമ്പുപോലെയായിരുന്നു!

ബോയ്സിൽ ഡെബ്യൂ ആയിരുന്ന ജെനീലിയ ഡിസൂസയെ ഞങ്ങൾ എല്ലാവർക്കും ‘ക്ഷ’ പിടിച്ചു.

പുതുമുഖമായതിനാൽ പബ്ലിസിറ്റി കിട്ടിവരുന്നതേയുള്ളായിരുന്നു.
ഇവളുടെ പേര് ഞങ്ങൾക്കാർക്കും അറിയില്ല.
എല്ലാവരും ഓരോവഴിക്ക് തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിലൊരു ദിവസം ഒരുത്തൻ ഓടിവന്നു പറഞ്ഞു:

അളിയാ ലവൾടെ പേര് കിട്ടി... പേര് കിട്ടി...

 ഗൊണോറിയ ഡിസൂസ!!!


Jul 14, 2009

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!

Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...